twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വണ്‍മാന്‍ഷോ: ചിരിയുടെ രണ്ടര മണിക്കൂര്‍

    By Staff
    |

    വണ്‍മാന്‍ഷോ: ചിരിയുടെ രണ്ടര മണിക്കൂര്‍

    ഗൗരവമുള്ള ചിത്രങ്ങളുടെ കാലം കഴിഞ്ഞോ? രണ്ടര മണിക്കൂര്‍ നേരം സര്‍വതും മറന്ന് ചിരിക്കാവുന്നതാണെങ്കില്‍ സിനിമയില്‍ കാമ്പുണ്ടോയെന്നതൊന്നും പ്രേക്ഷകര്‍ക്ക് വിഷയമല്ലെന്നാണോ?

    കഴിഞ്ഞ ഒരുവര്‍ഷക്കാലത്തിനിടിയല്‍ ഇറങ്ങിയ തെങ്കാശിപട്ടണവും ഈ പറക്കുംതളികയും ഇപ്പോള്‍ വണ്‍മാന്‍ഷോയും അവശേഷിപ്പിക്കുന്നത് ഈ ചോദ്യങ്ങളാണ്. വണ്‍മാന്‍ഷോ കണ്ട് ആര്‍ത്തുചിരിച്ച് തിയേറ്ററില്‍ നിന്ന് ഇറങ്ങുന്ന ചില പ്രേക്ഷകരെങ്കിലും അല്പം ആത്മവിമര്‍ശനം കലര്‍ത്തി സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണിവ.

    തെങ്കാശിപട്ടണത്തിന്റെ സംവിധായകരായ റാഫി-മെക്കാര്‍ട്ടിന്‍ രചിച്ച തിരക്കഥയിന്മേല്‍ റാഫിയുടെ സഹോദരനായ ഷാഫി സംവിധാനം ചെയ്ത വണ്‍മാന്‍ഷോ തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. നിര്‍മാതാവിന് ലാഭം കൊയ്തുകൊടുക്കുക എന്നതാണ് തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഉത്തരവാദിത്വമെങ്കില്‍ അവര്‍ ആ ഉത്തവാദിത്വം ഭംഗിയായി നിറവേറ്റിയിരിക്കുന്നു.

    വണ്‍മാന്‍ഷോയിലെ കഥയ്ക്ക് പലപ്പോഴും യുക്തിഭദ്രവും യഥാതഥവുമായ ഒരു ഘടനയൊന്നും അവകാശപ്പെടാനില്ല. സിനിമയില്‍ മാത്രം കാണുന്ന കഥാപാത്രങ്ങളേ ആ ചിത്രത്തിലുള്ളൂ. സത്യന്‍ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും സിനിമകളൊഴിച്ചു നിര്‍ത്തിയാല്‍ നമ്മുടെ കോമഡി സിനിമകള്‍ക്കുള്ള ഈ ദുര്യോഗം തന്നെ വണ്‍മാന്‍ഷോയ്ക്കുമുണ്ട്. ആ ദുര്യോഗം മാറ്റിനിര്‍ത്തി നോക്കിയാല്‍ സിനിമയ്ക്ക് ചില പുതുമകളുമുണ്ടുതാനും.

    കോടീശ്വരന്‍ പോലുള്ള ജനപ്രിയ ടിവി പരിപാടികളുടെ അംശങ്ങള്‍ പോലും കൂട്ടിച്ചേര്‍ത്ത് വണ്‍മാന്‍ഷോയെ ഒരു മുഴുനീള എന്റര്‍ടെയ്നറാക്കുന്നുണ്ട് സിനിമയുടെ അണിയറ ശില്പികള്‍. മുകേഷ് അവതാരകനായ കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന അഡ്വക്കറ്റ് ജയകൃഷ്ണന്‍ (ജയറാം) പറയുന്ന തന്റെ ജീവിതത്തിലെ സംഭവങ്ങളായാണ് ചിത്രത്തിലെ കഥ അവതരിപ്പിക്കപ്പെടുന്നത്. തികച്ചും പുതുമയാര്‍ന്ന അവതരണം.

    കേസില്ലാ വക്കീലായിരുന്നു ജയകൃഷ്ണന്‍. തന്റെ കാമുകിയും മുറപ്പെണ്ണും നല്ലൊരു വക്കീലുമായ രാധിക (സംയുക്താ വര്‍മ)യുടെ മുന്നില്‍ മികവ് തെളിയിക്കാനായാണ് ജയകൃഷ്ണന്‍ ഭ്രാന്തനായ ഹരിനാരായണന്റെ (ലാല്‍) കേസ് വാദിക്കാനെടുത്തത്. സുഹൃത്ത് പൊന്നപ്പന്റെ (കലാഭവന്‍ മണി) സഹായത്തോടെ അയാള്‍ ആ കേസ് വാദിച്ച് ജയിച്ചു.

    ജയകൃഷ്ണന്റെയും രാധികയുടെയും വിവാഹം കഴിഞ്ഞു. എന്നാല്‍ ഹരിനാരായണന്‍ അവരുടെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോയില്ല. ഭ്രാന്തനായ ഹരിനാരായണന്റെ സംരക്ഷണ ജയകൃഷ്ണന്റേതായി. ഹരിനാരായണന്റെ ഭ്രാന്തമായ ചെയ്തികള്‍ ആണ് ചിത്രത്തില്‍ പലപ്പോഴും ചിരിപ്പിക്കുന്ന രംഗങ്ങള്‍ സൃഷ്ടിക്കുന്നത്. ഭ്രാന്ത് ചിരിപ്പിക്കാനുള്ള ആയുധമാക്കുന്നത് സിനിമയില്‍ ആദ്യമല്ലല്ലോ.

    തന്റെ അമ്മാവന്റെ സ്വത്തുവകകള്‍ ബോംബ് വെച്ച് തകര്‍ത്തു ഹരിനാരായണന്‍. നഷ്ടപരിഹാരം കൊടുക്കേണ്ട ബാധ്യത ജയകൃഷ്ണനായി. അതിനുള്ള പണം കണ്ടെത്താനാണ് അയാള്‍ കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. അതില്‍ അയാള്‍ വിജയിക്കുകയും ചെയ്തു. ഹരിനാരായണനെ ഡോക്ടര്‍ റസിയ (മന്യ) വിവാഹം കഴിക്കാന്‍ തയ്യാറായതോടെ കഥയ്ക്ക് ശുഭാന്ത്യം.

    ചിലപ്പോള്‍ അശ്ലീലത്തിന്റെ അതിര്‍വരമ്പ് കടക്കുന്നുണ്ട് ചിത്രത്തിലെ തമാശകള്‍. തെങ്കാശിപട്ടണത്തിലേതു പോലെ ഇതിലും ഗാനരംഗങ്ങള്‍ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു.

    ജയറാം ഈ ചിത്രത്തിലും ഒരു പതിവ് വേഷം ചെയ്യുന്നു. തന്റെതായ ശൈലിയില്‍ ജയറാം അത് ഭംഗിയാക്കുന്നുമുണ്ട്. തന്റെ കഥാപാത്രത്തെ ലാലും ഭംഗിയാക്കി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X