കറ തീര്‍ന്ന ലാല്‍ ചിത്രം
കഥയെന്തെന്നോ യുക്തിയെന്തെന്നോ ഒന്നും ദയവായി ചോദിക്കരുത്. ചിരിച്ചു മറിയാനും തകര്‍ത്തു കയ്യടിക്കാനും ആര്‍പ്പു വിളിക്കാനുമാണോ തീയേറ്ററില്‍ പോകുന്നത്. ആണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഛോട്ടാ മുംബെ കണ്ടേ തീരു.
അന്‍വര്‍ റഷീദ് വാക്കു പാലിച്ചിരിക്കുകയാണ്. ആടിപ്പാടിയും കരണം മറിഞ്ഞും ചമ്മിയും ചമ്മിച്ചും മലയാളി പ്രേക്ഷകരുടെ ഇടനെഞ്ചിന്റെ ഭാഗമായ മോഹന്‍ലാലിനെ തിരിച്ചു തരാമെന്ന വാക്ക്. പ്രസിദ്ധമായ ലാല്‍ നമ്പരുകള്‍ ആവോളമുളള ഒരു ചിത്രം ഏറെക്കാലത്തിനു ശേഷം തീയേറ്ററുകളില്‍ എത്തുന്നു.
ഛോട്ടാ മുംബെയിലെ വാസ്കോയായി ലാല്‍ അരങ്ങു തകര്‍ക്കുകയാണ്. കൂട്ടിന് ജഗതിയും സിദ്ദിഖും വെഞ്ഞാറമൂട് സുരാജും ബിജുക്കുട്ടനുമൊ ക്കെയുണ്ട്.
മലയാളത്തിലെ ഹാസ്യതാരങ്ങളില്‍ രണ്ടു തലമുറകളുടെ സംഗമമാണ് ഛോട്ടാ മുംബെ. ജഗതിയും ലാലും സിദ്ദിഖുമൊക്കെ അവതരിപ്പിച്ചു ഫലിപ്പിച്ച കോമഡി രംഗങ്ങള്‍ കണ്ടും അനുകരിച്ചും വളര്‍ന്നവരാണ് സുരാജും ബിജുക്കുട്ടനുമൊക്കെ.
ഹാസ്യകുലപതികള്‍ക്കു മുമ്പില്‍ പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കട്ടയ്ക്ക് കട്ടയ്ക്ക് പിടിച്ചു നില്‍ക്കുന്നുണ്ട് ഛോട്ടാ മുംബെയില്‍. രസകരമായ മുഹൂര്‍ത്തങ്ങള്‍ അതിന്റെ ചാരുത ചോരാതെ സംവിധായകന്‍ സ്ക്രീനിലേയ്ക്ക് പകര്‍ത്തിയിട്ടുമുണ്ട്.
മട്ടാഞ്ചേരിയും ഫോര്‍ട്ടു കൊച്ചിയുമൊക്കെയാണ് കഥയുടെ പരിസരം. ചന്ദ്രപ്പനും ടോമിച്ചനും പടക്കം ബഷീറും സൈനുവും സുശീലനുമടങ്ങുന്ന സംഘത്തിന്റെ നേതാവാണ് വാസ്കോ.
ചന്ദ്രപ്പനെ സിദ്ദിഖും ടോമിച്ചനെ ഇന്ദ്രജിത്തും പടക്കം ബഷീറിനെ ജഗതിയും സൈനുവിനെ മണിക്കുട്ടനും സുശീലനെ ബിജുക്കുട്ടനും അവതരിപ്പിക്കുന്നു. സിംഗപ്പൂരില്‍ പോകാന്‍ പണം നല്‍കി വഞ്ചിക്കപ്പെട്ടവരാണ് ഇവരെല്ലാം.
അപ്പനറിയാതെ വീട് പണയം വച്ചാണ് വാസ്കോ ഇവര്‍ക്ക് സിംഗപ്പൂരില്‍ പോകാന്‍ പണം സംഘടിപ്പിച്ചത്.
മ ട്ടാഞ്ചേരിയിലെ അറിയപ്പെടുന്ന ഗുസ്തിക്കാരനായ മൈക്കലാശാനാണ് വാസ്കോയുടെ പിതാവ് (സായി കുമാര്‍). സുഹൃത്തുക്കളെക്കാള്‍ ഹൃദയം തുറന്ന് പരസ്പരം ഇടപെടുന്നവരാണ് ഈ അച്ഛനും മകനും.
കൊച്ചിയിലെ ഓട്ടോ ഡ്രൈവറായ പറക്കും ലതയെക്കൊണ്ട് (ഭാവന) തന്റെ മകനെ വിവാഹം കഴിപ്പിക്കണമെന്ന് മൈക്കലാശാന് ആഗ്രഹമുണ്ട്. എന്നാല്‍ ലത ബസ് കണ്ടക്ടറായ സുനിലനുമായി (വെഞ്ഞാറമൂട് സുരാജ്) പ്രേമത്തിലാണ്.
സുനിലനുമായി ഒളിച്ചോടാന്‍ വാസ്കോയുടെ സഹായം തേടുന്നു പറക്കും ലത. എന്നാല്‍ സുനിലന്‍ ഒരു കൂട്ടിക്കൊടുപ്പുകാരനാണെന്ന് തിരിച്ചറിയുന്ന ലത അവനില്‍ നിന്നും അകലുന്നു. സംഗതി എന്തായാലും ഒടുവില്‍ ലത വാസ്കോയെ പ്രേമിച്ചു തുടങ്ങുന്നു.
സസ്പെന്‍ഷനിലുളള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നടേശനും (കലാഭവന്‍ മണി) സഹോദരനുമാണ് നഗരം ഭരിക്കുന്നത്. നഗരത്തിലെ അധോലോകത്തിന്റെ കേന്ദ്രബിന്ദുവായ സഹോദരനെ പൊലീസില്‍ നിന്നും രക്ഷിക്കാനായി നടേശന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊല ചെയ്യുന്നു.
വാസ്കോയും മൈക്കലാശാനും ലതയുമാണ് ഈ കൊലപാതകത്തിന്റെ ദൃക്സാക്ഷികള്‍.
തന്റെ സഹോദരിയുടെ ഓപ്പറേഷന് അഞ്ചു ലക്ഷം രൂപ ലഭിക്കുന്നതിനു വേണ്ടി, വാസ്കോയുടെ സംഘത്തിലെ ടോമിച്ചന്‍ ഈ കൊലക്കുറ്റം ഏറ്റെടുക്കുന്നു. എന്നാല്‍ നടേശനും സംഘവും പണം നല്‍കാതെ ടോമിച്ചനെ വഞ്ചിക്കുകയും അയാള്‍ ജയിലിലാവുകയും ചെയ്യുന്നു.
അധികം വൈകാതെ നടേശനും സംഘവും വാസ്കോയ്ക്കു നേരെ തിരിയുന്നു. നടേശന്റെ ആക്രമണങ്ങളില്‍ നിന്നു രക്ഷ നേടാനും ടോമിച്ചനെ ജയിലില്‍ നിന്നും രക്ഷിക്കാന്‍ വാസ്കോയും സംഘവും നടത്തുന്ന അവസാന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ അവസാന രംഗങ്ങളില്‍.
കൊച്ചിയിലെ പുതുവര്‍ഷാഘോഷത്തിലെ പ്രധാന ഇനമായ കാര്‍ണിവലോടെയാണ് ചിത്രം അവസാനിക്കുന്നത്. കാര്‍ണിവലിന്റെ ആഘോഷം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പകര്‍ത്തിയിട്ടുണ്ട്.
അപാരമായ ടൈമിംഗിലൂടെ കോമഡി രംഗങ്ങള്‍ കൊഴുപ്പിക്കുന്ന നടന്മാരുടെ ചേരുവയാണ് ഛോട്ടാ മുംബെയുടെ ജീവന്‍. രാജമാണിക്യത്തില്‍ തെളിയിച്ച സംവിധാന മികവ് ഈ ചിത്രത്തിലും അന്‍വര്‍ റഷീദ് ഒരുപടി മെച്ചപ്പെട്ട നിലയില്‍ ഇവിടെ ആവര്‍ത്തിക്കുന്നു.
ഇത്തരമൊരു ചിത്രത്തിന് തിരക്കഥയെഴുതാന്‍ ബെന്നി പി നായരമ്പലത്തെ ഏല്‍പ്പിച്ചതാണ് ഒരേയൊരു പോരായ്മ. ദുര്‍ബലമായ തിരക്കഥയില്‍ നിന്നും ഇത്തരമൊരു ചിത്രമൊരുക്കിയതിനാണ് അന്‍വര്‍ റഷീദ് അഭിനന്ദനമര്‍ഹിക്കുന്നത്.
വയലാര്‍ ശരത് ചന്ദ്രവര്‍മ്മയെഴുതി രാഹുല്‍ രാജ് ഈണം പകര്‍ന്ന മൂന്നു ഗഗാനങ്ങളുണ്ട് ഈ ചിത്രത്തില്‍. ഗസിന്ധു എന്ന പഴയ ചിത്രത്തിനു വേണ്ടി ശ്രീകമമാരന്‍ തമ്പിയെഴുതി എം കെ അര്‍ജുനന്‍ ഇളണം പകര്‍ന്ന ചെട്ടിക്കുളങ്ങര ഭരണി നാളില്‍ എന്ന ഗാനത്തിന്റെ റീമിക്സും ചേര്‍ത്ത് ആകെ നാലു ഗാനങ്ങള്‍.
പുതിയ ട്രെന്‍ഡ് സംഗീത സംവിധായകരുടെ നിരയില്‍ തന്റേതായ ഇടം നേടാന്‍ ശേഷിയുണ്ടെന്ന് ആദ്യചിത്രത്തില്‍ തന്നെ രാഹുല്‍രാജ് തെളിയിച്ചിട്ടുണ്ട്. ശങ്കര്‍ മഹാദേവനും ശ്രീരാഗും ചേര്‍ന്ന് പാടിയ തലൈ എന്ന ഗാനം വരുംദിനങ്ങളിലെ ഹരമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എല്ലാം കൊണ്ടും കറ തീര്‍ന്ന ഒരു മോഹന്‍ലാല്‍ ചിത്രം. ആറ്റിക്കുറുക്കിയാല്‍ ഇങ്ങനെ പറയാം. അതാണ് ഛോട്ടാ മുംബെ.


Click it and Unblock the Notifications











