ഒരു ഞായറാഴ്ച, രണ്ട് അവിഹിതങ്ങൾ, പരിഭ്രമിക്കപ്പെട്ട സംവിധായകൻ — ശൈലന്റെ റിവ്യൂ
ശൈലൻ
കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മൂന്ന് അവാർഡുകൾ നേടിയ സിനിമയാണ് ശ്യാമപ്രസാദിന്റെ 'ഒരു ഞായറാഴ്ച'. അവാർഡെന്ന് പറയുമ്പോൾ അങ്ങനെ 'ചള്ള് ചീള്' കാറ്റഗറികൾ ഒന്നുമല്ല. മികച്ച സംവിധായകൻ, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച എഡിററിംഗ് വിഭാഗങ്ങളിൽ ആയിരുന്നു ഒരു ഞായറാഴ്ച"യുടെ പുരസ്‌കാരനേട്ടം.

എന്നാൽ അതിന് മുൻപോ അതിന് ശേഷം ഇതുവരെയോ പ്രേക്ഷകർക്ക് ഈയൊരു സിനിമയെ കുറിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ലെന്നതാണ് സത്യം. സാധാരണഗതിയിൽ കല്ലുകൊണ്ടൊരു പെണ്ണ് മുതൽ താരങ്ങളെ വച്ച് വൻ പ്രീ പബ്ലിസിറ്റിയിൽ സിനിമ ചെയ്യുന്ന ആളാണ് ശ്യാമപ്രസാദ്. എന്നാൽ ഈ സിനിമയുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ സമീപനം തീർത്തും വ്യത്യസ്തമായിരുന്നു. ചിത്രീകരണത്തിന്റെ ഒരു വേളയിലും ഒരു ഞായറാഴ്ചയെ കുറിച്ചുള്ള വാർത്തകൾ എവിടെയും പുറത്ത് വന്നില്ല.

അങ്ങനെയിരിക്കെ ഐഎഫ്എഫ്കെയിലെ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ശനിയാഴ്ച്ച വൈകീട്ട് തിരുവനന്തപുരം കൈരളി തിയേറ്ററിൽ സിനിമയുടെ പ്രീമിയർ ഷോ നടന്നു. സ്വാഭാവികമായും നല്ല തിരക്കായിരുന്നു. ഒരു ഞായറാഴ്ച്ച നടക്കുന്ന ചില സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കം. സംഭവങ്ങൾ എന്നുപറയുമ്പോൾ രണ്ട് സ്ത്രീപുരുഷ ജോഡികളുടെ അവിഹിതബന്ധവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു ഞായറാഴ്ചയിലെ സംഭവങ്ങൾ. അങ്ങനെയാണ് പറയേണ്ടത്. അവിഹിതമെന്ന് പറയുന്നതിൽ എത്രമാത്രം രാഷ്ട്രീയ ശരിയുണ്ടെന്നറിയില്ല. അതിനാൽ അതിവിഹിതം എന്നോ മറ്റോ പറയാം.

കഥാപാത്രങ്ങളുടെ ആന്തരിക വിക്ഷുബ്ധതകളും വൈകാരിക സംഘർഷങ്ങളുമാണ് പൊതുവിൽ ശ്യാമപ്രസാദ് സിനിമകളുടെ കയ്യൊപ്പ്. മികച്ച ദൃശ്യഭാഷയോട് കൂടി കഥാപാത്രങ്ങളുടെ വൈകാരിക മണ്ഡലങ്ങളെ സ്‌ക്രീനിന് പുറത്തേക്ക് പ്രേക്ഷകരുടെ മനസ്സുകളിലേക്ക് കൂടി സന്നിവേശിപ്പിക്കാനും ശ്യാമിന് അസാമാന്യ വൈഭവമുണ്ട്. പക്ഷെ ഇതെല്ലാം നഷ്ടപ്പെട്ട ഒരു ശ്യാമപ്രസാദിനെയാണ് ഒരു ഞായറാഴ്ചയിൽ ഉടനീളം കാണുക.

കേരളത്തിലെ ഏതോ പട്ടണത്തിൽ മുകളിലും താഴെയുമുള്ള ഫ്ലാറ്റുകളിൽ താമസിക്കുന്ന അജിത്തും സുജയും. സുജയുടെ ഭർത്താവ് രാജീവ് അയ്യർ പൂനയിലേക്ക് ഔദ്യോഗിക യാത്രയ്ക്ക് പോയ തക്കത്തിൽ ഇരുവരും കന്യാകുമാരിയിലേക്ക് പോകുന്നു, ഒരു ഞായറാഴ്ച. സംസ്ഥാനം കടന്ന്! കാലഘട്ടത്തെ കുറിച്ചും ബന്ധങ്ങളുടെ കാര്യത്തിൽ വന്നു ഭവിച്ച അതിലാഘവ സമീപനങ്ങളെ കുറിച്ചും ഈ സാധുക്കൾക്ക് വല്യധാരണ ഇല്ലാത്തത് സംവിധായകന്റെ കുഴപ്പമാവില്ല. അദ്ദേഹം 'ഒരേ കടൽ' ഒക്കെ ഒരുക്കിയ ആളാണല്ലോ.

ഭാര്യ ആത്മഹത്യ ചെയ്ത ദേവനും സുജാതയും തമ്മിലുള്ള ബന്ധമാണ് അടുത്തത്. ആദ്യജോഡിയിൽ നിന്ന് വിഭിന്നമായി ഇവർക്ക് മക്കളൊക്കെയുണ്ട്. മകൻ മനുവിനെ അവന്റെ വല്യമ്മയുടെ അടുത്താക്കിയിട്ടാണ് ദേവദാസ് സുജാതയെ ഫ്ലാറ്റിലേക്ക് വിളിക്കുന്നത്. പോരും മുൻപ് സുജാതയും ദേവനും തമ്മിലുള്ള സംഭാഷണം 'ഹൈലി ഫിലോസഫിക്കൽ' ആണ്. കൗമാരക്കാരായ മക്കൾ തമ്മിൽ ഭേദമാണ്.
ദൃശ്യഭാഷയോ ഉൽക്കനമോ ഇല്ലെന്നത് മാത്രമല്ല സംഭാഷണനിർഭരമാണ് ഓരോ രംഗവും. സിനിമയുടെ പ്രധാന പോരായ്മയും ഇതുതന്നെ. 'വെർബൽ ഡയറിയ' എന്നു പറയണം.

ആദ്യത്തെ പത്ത് മിനിറ്റ് കൊണ്ട് തന്നെ ചെടിച്ചു പോവും. റേഡിയോ നാടകമൊക്കെ പണ്ട് ആസ്വദിച്ചിരുന്ന പോലെ കണ്ണടച്ചു കിടന്നാലും സംഭാഷണത്തിലെ കൃത്രിമത്വം അലോസരം സൃഷ്ടിക്കും. ദൂരദർശൻ എന്ന മീഡിയത്തെ പോലും പ്രതിഭയാൽ പുതുക്കിപ്പണിത ശ്യാമപ്രസാദ് തന്നെയോ 'അടക്കടവുളേ യിത്' എന്ന് ചോദിച്ചു പോവും. പുതുമുഖങ്ങളാണ് അഭിനയിച്ചിരിക്കുന്നതൊക്കെ.
അവരെ കുറ്റം പറയാൻ ഒന്നുമില്ല. ഗായത്രിയിൽ വരുമ്പോ സോമേട്ടനും പുതുമുഖമായിരുന്നല്ലോ. അപ്പോൾ അവാർഡുകളോ എന്ന് ചോദിക്കും. ഒടിയനിലെ അഭിനയത്തിന് ലാലേട്ടന് അവാർഡ് കൊടുത്തേ പറ്റൂ എന്നുപറഞ്ഞു വാശിപിടിച്ചു തെറ്റിപ്പോയ കുമാർ സാഹ്‌നിയേട്ടൻ ആ പോവും മുൻപ് എഴുതി വെച്ചതാവണം.
അടിവര: എന്നാലും എന്റെ കുമാരേട്ടാ


Click it and Unblock the Notifications











