ആകാശഗംഗ 2: ഹൊററും ഹ്യൂമറും ദയനീയം — ശൈലന്റെ റിവ്യു
ശൈലൻ
1999ലെ സൂപ്പർ ഹിറ്റ് ആണ് വിനയന്റെ ആകാശഗംഗ. മലയാളത്തിൽ ഹൊറർ കോമഡി എന്നൊരു എടപാടിന്റെ അപ്പോസ്തലൻ തന്നെയാണ് വിനയൻ ചേട്ടൻ. വിലക്കിന്റെ കാലത്തും മുൻപുമായി പുള്ളി ആകാശഗംഗയ്ക്ക് ഒരു പാട് പാരഡികൾ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ വിലക്കും പിണക്കവും ഒക്കെ കഴിഞ്ഞ് അമ്മയും ഫെഫ്കയുമൊക്കെയായി ജോയന്റായ സമയത്ത് പുള്ളി ദാ ഒറിജിനൽ രണ്ടാംഭാഗവുമായി വന്നിരിക്കുന്നു ആകാശഗംഗയ്ക്ക്.

99ലെ ആകാശഗംഗയിൽ പൂർണഗർഭിണിയായ അവസ്ഥയിൽ ഗർഭപാത്രം പൊട്ടി മരിക്കുന്ന മായമ്മയുടെ മകൾ ആതിര വർമ്മയെ ചുറ്റിപ്പറ്റി ആണ് 2019ലെ രണ്ടാം ആകാശഗംഗയുടെ കഥ . ആതിരയ്ക്ക് ഇരുപത് വയസ് ആയിരിക്കുന്നു. കുട്ടി കല്യാണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന സ്വാശ്രയ മെഡിക്കൽ കോളേജിൽ എം ബി ബി എസ് വിദ്യാർത്ഥിനിയുമാണ്.

ആതിരയുടെ കോളേജ്, കൂട്ടുകാർ, അധ്യാപകർ, വീട്, അച്ഛൻ, വീട്ടുകാർ, കാവ്, ഭദ്രകാളി, ബാധയുടെ രംഗപ്രവേശം, അഴിഞ്ഞാട്ടം എന്നിങ്ങനെ പതിവ് പാറ്റേണിൽ പുതു ആകാശഗംഗ പുരോഗമിക്കുന്നു. നിയാസിനെ അച്ഛൻ റോളിൽ കാണാമെന്നതും പ്രവീണ ഓപ്പോൾ എന്ന വിളിപ്പേരിൽ അമ്മയെപ്പോലെ കൂടെ ഉണ്ടെന്നതും ഇന്നസെന്റ്, ജഗദീഷ് എന്നിങ്ങനെയുള്ളവരൊക്കെ പടമായി ചുമരിൽ കയറിയിരിക്കുന്നു എന്നതും ഒക്കെയാണ് ആദ്യ ഭാഗത്ത് നിന്നുമുള്ള സൂചനകൾ.

ഹൊററിലേക്ക് എത്തും മുൻപ് കോമഡിക്കായുള്ള ശ്രമങ്ങളിൽ മല്ലുക്കെട്ടുകയാണ്. അതിനായി ആതിരയുടെ വീട്ടിൽ ധർമജൻ, തെസ്നിഖാൻ എന്നീ വേലക്കാരുണ്ട്, കോളേജിൽ ശ്രീനാഥ് ഭാസി, വിഷ്ണു വിനയൻ, വിഷ്ണു ഗോവിന്ദ് എന്നിങ്ങനെയുള്ള സഹപാഠികൾ ഉണ്ട്. പ്രിൻസിപ്പാൾ ആയി ഹരീഷ് കണാരൻ ഉണ്ട്. പ്രൊഫസറായി സലിം കുമാർ ഉണ്ട്. ഇൻസ്‌പെക്ടർ ബലരാമൻ ആയി സെന്തിൽ കൃഷ്ണ ഉണ്ട്. മന്ത്രിയായി നസീർ സംക്രാന്തി ഉണ്ട്. സിറിപ്പിച്ച് സിറിപ്പിച്ച് കൊല്ലാനായിട്ട് ഇറങ്ങിയിരിക്കയാണ് വിനയേട്ടൻ.

അത് കഴിഞ്ഞ് ചുടല യക്ഷിയുടെ പ്രവേശത്തിന് ശേഷം ഹൊറർ സൃഷ്ടിക്കാനായി പുള്ളി നടത്തുന്ന പരാക്രമങ്ങൾ കാണുമ്പോൾ ചിരി മറ്റൊരു ലെവലിലേക്ക് പോവും. ആദ്യം സിറിച്ച് ചത്തിടത്ത് നിന്നും ഉയിർത്ത് എണീക്കുകയാണെങ്കിൽ പിന്നീട് തലവേദനയുടെ ഊഴമാണ്. അതിനിടയിൽ ഉറങ്ങിപ്പോയവർ ഉണ്ടെങ്കിൽ ഭാഗ്യവാന്മാർ. ക്ളൈമാക്സ് ഓക്കെ എന്റെ പൊന്നോ.. തല പൊട്ടിത്തെറിച്ചു പോയിട്ടുണ്ടോ എന്ന് ഇറങ്ങിപ്പോരുമ്പോൾ കഴുത്തിനു മുകളിൽ തപ്പി നോക്കുന്നത് നന്നാവും.

ഹൊറർ സിനിമയിൽ ലോജിക്ക് നിർബന്ധമാണെന്ന് പിടിവാശി പാടില്ല. അതല്ല വിഷയം. ആളുകളുടെ തലയ്ക്ക് പ്രാന്ത് പിടിപ്പിക്കാതിരിക്കുക എന്നത് ഒരു കോമൺസെൻസ്. വിനയൻ ഒരു മോശം സംവിധായകൻ ആണെന്ന് എനിക്കിപ്പോഴും അഭിപ്രായമില്ല. പക്ഷെ അദ്ദേഹം ഒരു മോശം തിരക്കഥ എഴുത്തുകാരൻ ആണെന്നതിൽ എനിക്കൊട്ടും സംശയമില്ല. സബ് സ്റ്റാൻഡേർഡ് ആയ സ്ക്രിപ്റ്റ് തന്നെയാണ് വിനയനെ ഇത്തവണയും ചതിക്കുന്നത്.

മേപ്പാടൻ നമ്പൂതിരി അരങ്ങൊഴിഞ്ഞിടത്ത് മകൾ സൗമിനിദേവി ആണ് ഇത്തവണ ബാധയ്ക്ക് നേരെ ചൂരലുമായി ഇറങ്ങിയിരിക്കുന്നത്. രമ്യാ കൃഷ്ണൻ സ്ക്രീൻ പ്രസൻസിൽ ഒന്നാമതെത്തുന്നു ഈ പരാധീനതകൾക്കിടയിലും. ശ്രീനാഥ് ഭാസി ആണ് മറ്റൊരു പ്രസന്ന സാന്നിധ്യം. പക്ഷെ നിർഭാഗ്യവശാൽ അദ്ദേഹം സംവിധായകന്റെ മകൻ അല്ലാതെ പോയി.

ആയതിനാൽ വിനയൻ ചേട്ടന്റെ മകൻ വിഷ്ണു ആയി നായകപരിവേഷമുള്ള ഗോപികൃഷ്ണന്റെ റോളിൽ. ഹരീഷ് കണാരനെ ഒരു മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഗെറ്റപ്പിൽ ഓക്കെ കാണുന്നത് സന്തോഷകരമായ കാര്യം. സലിംകുമാറും ബോറായിട്ടില്ല. സിനിമയിലെ കേന്ദ്ര കഥാപാത്രം ആയ വീണ നായർ കാണാനൊക്കെ കൊള്ളാം. അഭിനയപ്രാധാന്യമൊന്നും കാര്യമായി ഇല്ലാത്തത് വീണയുടെ ഭാഗ്യം.

വിനയൻ തന്നെയാണ് ആകാശഗംഗ രണ്ടിന്റെ നിർമാതാവും. എന്നുവച്ച് രഞ്ജിത്ത് ശങ്കറും ജയസൂര്യയും പ്രേതം രണ്ടിൽ കാണിക്കുന്ന ലോ ബഡ്ജറ്റ് ഉഡായിപ്പുകൾക്കൊന്നും അദ്ദേഹം മെനക്കെടുന്നില്ല എന്നത് എടുത്ത് പറയണം. പക്ഷെ, സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന കമ്പ്യൂട്ടർ ഗ്രാഫിക് വർക്കൊന്നും പെറ്റ മമ്മി സയിക്കൂല്ല. ആകാശഗംഗ 2 പാൽപായസം പോലെ ആസ്വദിച്ച ആയിരക്കണക്കിന് പ്രേക്ഷകർ ഉണ്ടായേക്കാം. വികാരം വ്രണപ്പെട്ടെങ്കിൽ അവർ ക്ഷമിക്കുക എന്നോട്.
ഹൊറിബിൾ ആയ ഹൊററും ഹ്യൂമറും എന്ന് അടിവര.


Click it and Unblock the Notifications