അടച്ചിട്ട മുറിയില്‍ അപര്‍ണയെ കൊന്നതെങ്ങനെ?
ഡെന്നീസ് ജോസഫിന്റെ തിരക്കഥകള്‍ ഒരുകാലത്ത് ഷുവര്‍ബെറ്റുകളായിരുന്നു. സിനിമയില്‍ നിന്ന് ഏതാണ്ട് പുറത്തായി നിന്ന മമ്മൂട്ടിയ്ക്ക് ന്യൂഡെല്‍ഹിയെന്ന ജീവശ്വാസം നല്‍കിയതും ഡെന്നീസ് ജോസഫായിരുന്നു. മമ്മൂട്ടിക്ക് കോമഡിയും വഴങ്ങുമെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞ കോട്ടയം കുഞ്ഞച്ചന്റെ തിരക്കഥയും ഡെന്നീസ് ജോസഫിന്റേതു തന്നെ.
പുതുമുഖങ്ങള്‍ അരങ്ങിലെത്തിയപ്പോള്‍ പ്രഭ മങ്ങിയ പലരില്‍ ഒരാളാണ് ഡെന്നീസ്. ഡെന്നീസ് വ്യത്യസ്തമായ ഒരു കുറ്റാന്വേഷണ കഥ പറയാന്‍ വീണ്ടും തൂലികയെടുക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ പലരും പലതും പ്രതീക്ഷിച്ചിരിക്കും. ആയുര്‍രേഖയെന്ന ചിത്രം കാണാന്‍ പോയതും ആ പ്രതീക്ഷകള്‍ പേറിയാണ്.
ഈ കാലത്തെ പല സിനിമകളില്‍ നിന്നും ഒരാശ്വാസം തന്നെയാണ് ആയുര്‍രേഖ. വ്യത്യസ്തമായ കഥ. കുറ്റാന്വേഷണ ചിത്രങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍. ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്. ഇതാണ് ഒരു കുറ്റാന്വേഷണ ചിത്രത്തില്‍ നിന്ന് ശരാശരി പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത്. ഡെന്നീസ് ആ പ്രതീക്ഷ തകര്‍ക്കുന്നില്ല.
അതുകൊണ്ടു തന്നെ ശരാശരിയിലും മികച്ചു നില്‍ക്കുന്ന ചിത്രമായി ആയുര്‍രേഖ. ഹാസ്യത്തിന് മുന്‍തൂക്കമുളള ആദ്യ പകുതി അന്വേഷണം മുറുകുന്നതോടെ ഒരു സസ്പെന്‍സ് ത്രില്ലറിന്റെ ഗൗരവത്തിലേയ്ക്ക് കടക്കുന്നു.
നഗരത്തിലെ ശങ്കേഴ്സ് ഹോസ്പിറ്റലിന്റെ ഉടമ ഡോ. അപര്‍ണയുടെ മരണം ആത്മഹത്യയാണെന്നാണ് ലോക്കല്‍ പോലീസ് വിധിയെഴുതിയത്. കിടപ്പുമുറിയില്‍ അപര്‍ണ മരിച്ചു കിടന്നത് അവരുടെ ജീവിതത്തിലെ സുപ്രധാന ദിവസത്തിലാണ്. അടച്ചിട്ട മുറിയില്‍ പെത്തഡിന്‍ കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു അപര്‍ണയെന്ന് വിധിയെഴുതി എസ് ഐ ബാലചന്ദ്രന്‍ കേസ് മടക്കി.
ക്രൈംബ്രാഞ്ച് എസ് പിയായി ജേക്കബ് ജോര്‍ജ് ചാര്‍ജെടുത്ത ദിവസം അദ്ദേഹത്തിന് ഒരു ഇ മെയില്‍ സന്ദേശം ലഭിച്ചു. അപര്‍ണയുടെ മരണം കൊലപാതകമാണെന്നായിരുന്നു ആ സന്ദേശത്തിലെ വെളിപ്പെടുത്തല്‍. ഐപിഎസുകാരനാണെങ്കിലും ജേക്കബ് ജോര്‍ജ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇന്നുവരെ ഒരു പെറ്റിക്കേസു പോലും അന്വേഷിച്ചിട്ടില്ല.
അതുകൊണ്ട് അദ്ദേഹം ആ ഈ മെയിലിനു പിന്നാലെ പോകാനുറച്ചു. അടച്ചിട്ട മുറിയില്‍ വച്ച് എങ്ങനെയാണ് അപര്‍ണയെ കൊന്നതെന്ന് തന്റെ കൂര്‍മ്മബുദ്ധിയുപയോഗിച്ച് ജേക്കബ് ജോര്‍ജ് തെളിയച്ചു. കൊലപാതകിയെ അറസ്റ്റുചെയ്യുകയും ചെയ്തു.


Click it and Unblock the Notifications