കുങ്ഫു മാസ്റ്റർക്ക് പണിയറിയാം; പേര് പോലെ തന്നെ കിടുക്കിടിലം — ശൈലന്റെ റിവ്യൂ
ശൈലൻ
കുങ്ഫു മാസ്റ്റർ ആദ്യദിനം അഞ്ചരയുടെ ഷോയ്ക്ക് പട്ടാമ്പി ദേവ് സിനി പ്ലെക്സിൽ ചെല്ലുമ്പോൾ നാലു പേർ എന്നെ കാത്തു നീക്കുകയായിരുന്നു . അവർ എന്നെ ഒരു വിശിഷ്ടാതിഥിയെ പോലെ സ്വീകരിച്ചു അഞ്ചു പേര് തികഞ്ഞാൽ സിനിമ പ്രദർശിപ്പിക്കാമെന്ന് തിയേറ്ററുകാർ കൊടുത്ത വാഗ്ദാന പ്രകാരം . ഞാൻ ചെന്നതും ടിക്കറ് കൊടുക്കുകയും സിനിമ തുടങ്ങുകയും ചെയ്തു. ഹാളിൽ എ സി യൊന്നും ഇട്ടിട്ടില്ലായിരുന്നു . അതൊന്നും ആരുമൊരു വിഷയമാക്കിയില്ല . സിനിമയിട്ടല്ലോ എന്ന ആശ്വാസത്തിൽ ആയിരുന്നു അവർ അഥവാ ഞങ്ങൾ മറ്റൊരു സിനിമ ഏതൊരു സാഹചര്യത്തിലും അപ്പോൾ സ്വീകരിക്കാൻ താല്പര്യമുള്ള വരുമായിരുന്നില്ല അവർ.

1983, ആക്ഷൻ ഹീറോ ബിജു , പൂമരം എന്നിങ്ങനെയുള്ള ശ്രദ്ധേയമായ മൂന്നു സിനിമകൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സിനിമയാണ് കുങ് ഫു മാസ്റ്റർ . പേര് സൂചിപ്പിക്കുന്ന വിധം മാർഷൽ ആർട്ട്സ് ആണ് പദത്തിന്റെ ഹൈലറ്റ്. ഇതുവരെ മറ്റൊരു മലയാള സംവിധായകനും ചെയ്യാൻ ധൈര്യം കാണിക്കാത്ത ഏരിയ ആണ് ഇത് .എബ്രിഡ് ഷൈൻ തികഞ്ഞ ധീരതയോടെ ആണ് മാർഷ്യൽ ആർട്സുമായി മുന്നോട്ടുപോവുന്നതും ഗോളടിക്കുന്നതും .

A tale of vengeance എന്ന ടാഗ്‌ലൈനോടെ വന്നിരിക്കുന്ന ദി കുങ്ഫു മാസ്റ്റർ ഒരു ക്ളീൻ റിവഞ്ച് സ്റ്റോറി ആണ് . ഉത്തരാഗഢിലെ ഏതോ ചെറുകിട ഹിമാലയൻ പട്ടണത്തിൽ താമസിക്കുന്ന ഋഷി റാം എന്ന കുങ്ഫു മാസ്റ്ററുടെ ജീവിതത്തിൽ ഒരുനാൾ സായാഹ്നത്തിൽ ലൂയിസ് ആന്റണി എന്നൊരു വില്ലൻ വന്ന് സംഹാരതാണ്ഡവമാടുകയാണ് . തലനാരിഴയ്ക്ക് ജീവിതം തിരിച്ചുകിട്ടിയ ഋഷിയ്ക്ക് നഷ്ടങ്ങൾ ഏറെയായിരുന്നു . പക്ഷെ , സിനിമയല്ലേ നായകന് തിരിച്ച് വരാതിരിക്കാൻ പറ്റില്ലല്ലോ . നാമമാത്രമായ ഈ കഥയാണ് ഒരു മണിക്കൂർ എടുത്ത് കാര്യമായ ഡെക്കറേഷനൊന്നും കൂടാതെ ഫസ്റ്റ് ഹാഫിൽ എബ്രിഡ് പറഞ്ഞു വെക്കുന്നത് .

തട്ടിക്കൂട്ട് എന്ന് പറയിപ്പിക്കുന്ന ആദ്യ ഒരു മണിക്കൂറിന് ശേഷം വരുന്ന പ്രതികാരത്തിന്റെ ഒരു മണിക്കൂർ ഫൈറ്റ് സീനുകൾ ആണ് പടത്തിന്റെ ഗിയർ തട്ടുന്നത് . ഇന്റർമിഷൻ എന്ന് എഴുതിയിട്ട സ്ക്രീനിലെ അക്ഷരങ്ങൾ തകിടം മറിഞ്ഞു ടെർമിനേഷൻ എന്നായി മാറുന്നതാണ് പിന്നെ കാണുന്നത് . സംവിധായകൻ തന്നെ എഴുതിയിരിക്കുന്ന സ്ക്രിപ്റ്റിൽ ഇവിടെയും അപ്രതീക്ഷിതത്വങ്ങളോ വഴിത്തിരിവുകളോ ഒന്നുമില്ലെങ്കിലും മാർഷ്യൽ ആർട്സ് ഇതുവരെ ഒരു മലയാളപടത്തിലും എടുത്തിട്ടില്ലാത്ത വിധം വൃത്തിയായി ചെയ്തു വച്ചിരിക്കുന്നു.

സാധാരണഗതിയിൽ നായകന്റെ (ഏറിയാൽ കൂട്ടിന് കൂട്ടുകാരും ) മാത്രം ഉത്തരവാദിത്തമായ പ്രതികാര നിർവഹണത്തിൽ അൻപത് ശതമാനത്തിൽ അധികം പങ്കാളിത്തം നായകന്റെ സഹോദരിക്കും നൽകിയിരിക്കുന്നു എന്നതാണ് ദി കുങ്ഫു മാസ്റ്ററുടെ സ്ക്രിപ്റ്റ്‌ലെ ഏക സവിശേഷത . പൂമരത്തിൽ സെന്റ് തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ എനർജി സ്രോതസായ ക്യാപ്റ്റൻ ഐറിൻ ആയി വന്ന് മറ്റുള്ളവരെ മൊത്തം നിഷ്പ്രഭമാക്കിയ നീതാപിള്ള ആണ് ഋഷിറാമിന്റെ പെങ്ങൾ ആയ കുങ്ഫു ഫൈറ്റർ ഋതു റാം . ഒരു മലയാള നായികയ്ക്ക് ഇത്രകാലം അസാധ്യമെന്ന് കരുതിയ ലെവലിൽ അവർ സ്‌ക്രീനിനെ അടക്കി ഭരിക്കുന്നു .

പണി അറിയാവുന്നവരെ പണി ഏല്പിച്ചു എന്നതാണ് കുങ്ഫു മാസ്റ്ററിലെ ഫൈറ്റുകളെ ഇത്രയേറെ ലൈവ് ആക്കിയത് . ഋഷിറാമിന്റെ റോളിൽ വരുന്ന ജിജി സ്‌കറിയയും വില്ലൻ ലൂയിസ് ആന്റണി ആവുന്ന സനൂപ് ദിനേശും മാർഷ്യൽ ആർട്സ് മേഖലയിൽ നിന്നുള്ളവരാണ് . വില്ലന്റെ കൂടെയുള്ള ഒരു സംഘം ഫൈറ്റർമാരും അങ്ങനെ തന്നെ . ക്യാമറ കൈകാര്യം ചെയ്ത അർജുൻ രവിയും എഡിറ്റ് ചെയ്ത ഫൈറ്റിങ് മൂഡിന് നിർണായക പിന്തുണ നൽകുന്നു . അർജുൻ രവി മേജർ രവിയുടെ മകൻ ആണത്രേ.. നല്ലത്.

എബ്രിഡ് ഷൈൻ എന്ന സംവിധായകൻ എന്താണ് എന്നൊരു മുൻവിധി പ്രേക്ഷകരിൽ ഉണ്ടാക്കി എടുക്കാത്ത വിധത്തിൽ ആണ് അദ്ദേഹം തന്റെ നാലാമത്തെ സിനിമയും എടുത്തിരിക്കുന്നത് . സ്ക്രിപ്റ്റിലൊക്കെ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ബോക്സ്ഓഫീസിൽ വൻ സാദ്ധ്യതകൾ ഉള്ള സിനിമയായിരുന്നു കുങ്ഫു മാസ്റ്റർ . എടുത്ത അധ്വാനത്തിനും റിസ്കിനുമുള്ള റിസൾട്ട് കിട്ടുമോ എന്ന് കണ്ടറിയാം .
അടിവര - അടിയോടടി അതിരടി ഫൈറ്റ്


Click it and Unblock the Notifications