അല്ലു അർജുൻ തിരിച്ചുവരുന്നു, വൈകുണ്ഠപുരത്തേക്ക് ഒപ്പം കേരളത്തിലേക്കും — ശൈലന്റെ റിവ്യൂ
ശൈലൻ
മലയാളത്തിൽ പൃഥ്വിരാജ് മുതലുള്ള യുവതാരങ്ങൾ ക്ലിക്ക് ആവുന്നതിന് മുൻപ്, തുടർച്ചയായ മൊഴിമാറ്റ സിനിമകളിലൂടെ ഒരുസമയത്ത് മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും ആരാധകരുണ്ടായിരുന്ന താരമായിരുന്നു അല്ലു അർജുൻ. മുതിർന്ന താരങ്ങളുടെ പ്രകടനങ്ങൾ പലപ്പോഴും ആവർത്തന വിരസത ഉണ്ടാക്കുകയും പകരം വെക്കാൻ ഒരാൾ ഉയർന്നു വരാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ആബാലവൃദ്ധം മലയാളി പ്രേക്ഷകർ അല്ലുവിന്റെ ദി ബോയ് നെക്സ്റ്റ് ഡോർ കുസൃതികൾ നെഞ്ചിലേറ്റി.
ഒരു ഘട്ടത്തിൽ ആന്ധ്രയിലേക്കാൾ ആരാധകർ ഗടിക്ക് കേരളത്തിൽ ഉണ്ടാവുകയും പല അല്ലു സിനിമകളും മലയാളികളുടെ കൂടി താല്പര്യാർത്ഥം തയാറാക്കാൻ തുടങ്ങുകയും ചെയ്തു. തെലുങ്ക് സിനിമ റിലീസ് ദിവസം തന്നെ മലയാളപ്പെടുത്തി തിയേറ്ററിൽ വരാൻ തുടങ്ങിയത് ബാഹുബലിക്കും രാജമൗലിയ്ക്കും മുൻപ് ഈ ചെറുപ്പക്കാരന്റെ ആരാധകബാഹുല്യം കാരണമായിരുന്നു എന്നത് ഒരു സത്യം. ഒരു നടന് ചെറിയ പ്രായത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങൾ ആയിരുന്നു അത്. അതൊക്കെ ഒരു കാലം..

മലയാളത്തിലും എണ്ണം പറഞ്ഞ യുവനായകന്മാർ വളർന്നു വരികയും അല്ലുവിന്റെ സിനിമകൾ ശുഷ്കവിരസങ്ങളും ആയതോട് കൂടി അല്ലുവിന് ഇവിടെ നിറം മങ്ങി. പടങ്ങൾ വരുന്നതും പോവുന്നതും കടുത്ത ആരാധകർ ഒഴികെ ആരും മൈൻഡ് ചെയ്യാതായി. ആരും ആഗ്രഹിക്കുന്ന കാര്യമായിരുന്നില്ല അത്. എന്റെയൊരു കാഴ്ച ശരിയാണെങ്കിൽ പരഗു, ബദരീനാഥ് പടങ്ങൾ മുതൽ ആണ് അല്ലുവിന് കേരളത്തിൽ ക്ഷീണം പറ്റിയത്. ആദ്യത്തേത് ചിരഞ്ജീവിക്ക് വേണ്ടി നിർമിച്ച അജൻഡ ബേസ്ഡ് പടവും രണ്ടാമത്തേത് ഒരു ആവറേജ് സെകുലർ മലയാളി പ്രേക്ഷകന് താങ്ങാൻ കഴിയാത്ത ഡോസിൽ മതാത്മകത കുത്തിച്ചെലുത്തിയതും ആയിരുന്നു എന്നത് തന്നെ കാരണം.

എന്നാൽ അതൊക്കെ പഴങ്കഥ ആക്കി കൊണ്ട് അല്ലു അർജുൻ എന്ന സ്റ്റൈലിഷ് സ്റ്റാറിന്റെ കേരളത്തിലെ പഴയ സുവർണ ദിനങ്ങളെ അനുസ്മരിപ്പിക്കും വിധം അഡാറുപൊളിയായി തിയേറ്ററുകളെ ആഘോഷത്തിമിർപ്പിൽ ആക്കി ഇന്നലെ പുതിയ പടം വന്നു. അങ്ങ് വൈകുണ്ഠപുരത്ത് അഥവാ അലാ വൈകുണ്ഠപുരമുലൂ.. പഴയതിനേക്കാൾ ഗംഭീര തിരിച്ചു വരവ് എന്നുപറയാവുന്ന സ്വീകരണമാണ് തിയേറ്ററിൽ കണ്ടത്. ഒരുപക്ഷെ തിയേറ്ററുകാർക്കും ഫാൻസിനും പടം പൊളിയാവും എന്നതിനെ കുറിച്ച് മുൻധാരണ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അങ്ങനെ സൂചിപ്പിക്കുന്ന കോൺഫിഡൻസിലുള്ള സംസാരം അവരിൽ നിന്നും കിട്ടിയിരുന്നു. എന്റെ തൊട്ടടുത്ത പട്ടണത്തിൽ മൂന്ന് സ്‌ക്രീനിലാണ് പടം റിലീസായത്.

അല്ലുവിന്റെ മുൻ ചിത്രങ്ങളായ ജൂലായ്, സൺ ഓഫ് സത്യമൂർത്തി എന്നിവയുടെ സംവിധായകനായ ത്രിവിക്രം ശ്രീനിവാസൻ ആണ് വൈകുണ്ഠപുരത്തെ ഒരുക്കിയിരിക്കുന്നത്. കാലഘട്ടം വച്ചുനോക്കുമ്പോൾ സിനിമയുടെ ഉള്ളടക്കത്തെയും സ്റ്റോറി ലൈനിനെയും ഗംഭീരമെന്നൊന്നും പറയാനാവില്ല. പക്ഷെ ആരാധകർക്ക് ഉത്സവമാകുന്ന ഒരു മുഴുനീള എന്റർടൈനർ ആയിട്ടാണ് ത്രിവിക്രം വൈകുണ്ഠപുരത്തെ ബ്ലെൻഡ് ചെയ്തിരിക്കുന്നത്.

ആദ്യ സെക്കന്റു മുതൽ തന്നെ എൻഗേജിങ് ആണ്. പടത്തിലെ വഴിത്തിരിവ് ആയ സംഭവം നടക്കുന്നതും ആദ്യഭാഗത്ത് തന്നെയാണ്. അതു മിസ്സായവർക്ക് കണ്ടു തുടങ്ങുമ്പോൾ ആദ്യമൊരു കൺഫ്യൂഷൻ ഒക്കെ ഉണ്ടായേക്കാം. കോടീശ്വരൻ ആയ രാമചന്ദ്രന്റെ വീട്ടിൽ ജോലിക്കാരനായ വാല്മീകി എന്നൊരാൾ ക്ലാസ് വ്യത്യാസത്തിൽ ഫ്രസ്റ്റ്റേറ്റഡ് ആയി ചെയ്യുന്ന ക്രൂരമായ ഒരു പ്രവൃത്തി ആണ് കഥാഗതിയെ മൊത്തം നിയന്ത്രിക്കുന്നത്.

അല്ലുവിന് ആടാനും പാടാനും ഫൈറ്റ് ചെയ്യാനും കുസൃതിക്കാണിക്കാനും പാകത്തിൽ ഉള്ള ഒരു ടിപ്പിക്കൽ റോൾ ആണ് ബണ്ടു. ഇടക്കാലത്തു നഷ്ടപ്പെട്ടു എന്ന് തോന്നിയ കരിസ്മയോടെ പുസ്പ്പം പോലെ ചുള്ളൻ അതിൽ തിമിർക്കുന്നു. ആരാധകർ സംത്യപ്തരാണ്. പ്രണയിക്കാൻ പാകത്തിൽ പൂജ ഹെഗ്‌ഡെ ഉണ്ട്. പൂജയുടെ നഗ്നമായ കാലുകൾക്ക് സ്ക്രിപ്റ്റിൽ തന്നെ ഇമ്പോർട്ടൻസ് കൊടുത്തിരിക്കുന്നു. പക്ഷെ ദുവാഡാ ജഗന്നാഥത്തിൽ സ്വിമ്മിംഗ് പൂളിൽ നിന്ന് ബിക്കിനിയിൽ പൂജ ഹെഗ്‌ഡെ അവതരിക്കുമ്പോഴുള്ള ആ ഒരു കിടിലം ഒറ്റ ഫ്രയിമിലും സംഭാവന ചെയ്യാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. എസ് തമൻ ആണ് രണ്ടുപേർക്കുമുള്ള കോട്ടും പാട്ടും ഒരുക്കിയിരിക്കുന്നത്. ബീജിഎമ്മും ജോർ.

ജയറാം അല്ലുവിന്റെ അപ്പനാവാൻ ബോഡി ട്രിം ആക്കുന്നു എന്ന പേരിൽ സ്റ്റിൽ ഫോട്ടോകൾ വൈറൽ ആയിരുന്നു. ബട്ട് കേവലമൊരു അച്ഛൻ റോളിന് അപ്പുറം ഒന്നുമില്ല രാമചന്ദ്രൻ. സെന്റിയടിക്കേണ്ട ഒന്നുരണ്ട് സീനുകളിൽ പുളിയങ്ങോട്ട് ശിവാജി ഗണേശനായി നാടകം വാരി വിതറുന്നത് കാണാമായിരുന്നു. തബുവാണ് ഭാര്യ റോളിൽ എന്നത് അന്തസ്..

സാധാരണ പോലീസ് പട്ടാള റോളുകളിലൊക്കെ മാന്യമായി പെർഫോം ചെയ്യുന്ന ഒരു നടൻ ആണ് മുരളി ശർമ. പുള്ളിക്ക് കോമ്പ്ലിക്കേറ്റഡ് ആയ വാല്മീകിയുടെ റോൾ നൽകി സംവിധായകൻ എടങ്ങേറാക്കുന്നു. ഓവറായി അഭിനയിച്ചങ്ങാട്ട് പുള്ളി ജയറാമിനെ പോലും നാണിപ്പിച്ചു കളയുകയാണ്. എണ്ണിയെണ്ണി പറഞ്ഞാൽ നീണ്ട താരനിര തന്നെ ഉണ്ട് പടത്തിൽ. ഉത്സവക്കൊഴുപ്പേകുന്നതിൽ എല്ലാരും അവരുടെ പങ്ക് വഹിക്കുന്നുമുണ്ട്. തെലുങ്കിൽ മിക്കവാറും ബ്ലോക്ക് ബസ്റ്ററാവും പടം. മലയാളത്തിലും വിജയം ഗ്യാരണ്ടി.
വൈകുണ്ഠപുരമെന്നാൽ തിമിർപ്പ് എന്ന് അടിവര


Click it and Unblock the Notifications