മോഹൻലാലിനെ കായംകുളം കൊച്ചുണ്ണിയിൽ കണ്ട് ഉറക്കം പോയവർക്ക് 'ആൽഫ' കണ്ട് ബോധം കെടാം! ശൈലന്റെ റിവ്യൂ
ശൈലൻ
Recommended Video

അമേരിക്കന്‍ ഹിസ്‌റ്റോറിക്കല്‍ അഡ്വേഞ്ചര്‍ മൂവിയാണ് ആല്‍ഫ. ആല്‍ബര്‍ട്ട് ഹ്യൂസ് സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് 17 നാണ് റിലീസിനെത്തിയത്. കോഡി സ്മിത്ത്, ജോണ്‍സ്, നാറ്റേഷ്യ മള്‍ദേ, ലീനോര്‍ വറേല, ജെന്‍സ് ഹള്‍ട്ടന്‍ എന്നിങ്ങനെയുള്ള ഹോളിവുഡ് താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. മനുഷ്യനും ഒരു ചെന്നായും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

മനുഷ്യനുമായി ഏറ്റവും ബന്ധം സ്ഥാപിച്ച മൃഗം നായ ആണ്. മറ്റു മൃഗങ്ങളെ അപേക്ഷിച്ച് നായയ്ക്ക് മനുഷ്യനുമായുള്ള അടുപ്പത്തിന്റെയും ഇണക്കത്തിന്റെയും സ്നേഹത്തിന്റെയും ആഴവും വ്യാപ്തിയും എത്രത്തോളമുണ്ടെന്നറിയണമെങ്കിൽ ചെന്നായയിൽ നിന്ന് വളർത്തുനായയിലേക്കുള്ള മാറ്റത്തിനിടയിൽ ആ ജീവിയുടെ ജനിതകഘടനയിൽ ഉണ്ടായ മാറ്റങ്ങൾ എത്രത്തോളമുണ്ടെന്ന് പരിശോധിക്കേണ്ടി വരും. മനുഷ്യന് വേണ്ടി തന്റെ ജീവിതക്രമങ്ങൾ ഇത്രമേൽ പരിഷ്കരിച്ച മറ്റൊരു ജീവിയും ഇല്ലെന്നാണ് പറയപ്പെടുന്നത്. ആൽഫ എന്ന പുതിയ ഹോളിവുഡ് സിനിമ മനുഷ്യനും നായയും തമ്മിൽ ഉരുത്തിരിഞ്ഞ് വരുന്ന അപൂർവ സൗഹൃദത്തിന്റെ ആദ്യകാലങ്ങളെ അടയാളപ്പെടുത്തിയിടുന്നു.

ചരിത്രാതീത കാലത്താണ് കഥ നടക്കുന്നത്. ഇരുപതിനായിരം വർഷം മുൻപുള്ള യൂറോപ്പ് എന്ന് എഴുതിക്കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. എന്നു വച്ചാൽ ബി സി 18,000!! കൂട്ടമായി ജീവിക്കാൻ തുടങ്ങിയ പ്രാകൃതമനുഷ്യരുടെ ഒരു ഗോത്രത്തിൽ നിന്നും ഒരു സംഘം പോരാളികൾ നായാട്ടിനായി ഇറങ്ങുകയാണ്. വരാനിരിക്കുന്ന മഞ്ഞുകാലത്തെ നേരിടാനായി ദൂരെയുള്ള വനങ്ങളിൽ പോയി വലിയ മൃഗങ്ങളെ വേട്ടയാടി ഇറച്ചി ശേഖരിക്കുകയാണ് ലക്ഷ്യം.

സംഘത്തലവനായ ടോ ഭാര്യ റോയുടെ എതിർപ്പുകളെ അവഗണിച്ച് കൗമാരക്കാരനായ കേദയെ വേട്ടയ്ക്കായി കൂടെക്കൂട്ടുന്നു. ശക്തിയുള്ളവനേ അതിജീവിക്കാനാവൂ എന്നതാണ് മൂപ്പരാളുടെ ന്യായം.. ചെക്കനാണെങ്കിൽ മണ്ണും പിണ്ണാക്കും തിരിച്ചറിയാത്തവനാണ്. ഒപ്പം തന്റെ കൂട്ടുകാരൻ ഉള്ളതു മാത്രമാണ് അവന്റെ ഏക ആശ്വാസം. എന്നാൽ യാത്രയുടെ ആദ്യഘട്ടത്തിൽ തന്നെ രാത്രിയിൽ തീക്കാഞ്ഞിരിക്കുന്നതിനിടെ ആ കൂട്ടുകാരനെ ഏതോ വന്യമൃഗം റാഞ്ചിയെടുത്ത് കൊണ്ടു പോയി ഇരുട്ടിലിട്ട് സാപ്പിടും.. തുടർന്ന് പിറ്റേന്ന്, കാട്ടുപോത്തുകളെ (പ്രീ_ഹിസ്റ്റോറിക് വേർഷൻ) വേട്ടയാടുന്നതിനിടെ ഒരു പോത്ത് കേദയെ ചെങ്കുത്തായ പാറക്കെട്ടിനടിയിലേക്ക് താഴെയ്ക്ക് ഇടിച്ചിടുകയും ചെയ്യും..

പാറക്കെട്ടിന്റെ പാതിവഴിയിൽ തങ്ങിപ്പോയ കേദയുടെ ബോഡി വീണ്ടെടുക്കാനാവാതെ മരണാനന്തരകർമ്മങ്ങളും ചെയ്തു അച്ഛനും സംഘവും വേദനയോടെ യാത്രയാകും.. പക്ഷെ, സിനിമയല്ലേ.. ചെക്കന് രക്ഷപ്പെടാതിരിക്കാനാവില്ലല്ലോ.. തുടർന്നങ്ങോട്ട് ആൽഫ ഒന്നാം തരമൊരു സർവൈവൽ മൂവി ആണ്. തന്നെ ആക്രമിക്കാൻ വന്ന ചെന്നായ്കൂട്ടത്തിൽ ഒന്നിനെ കേദ മരത്തിൽ പാഞ്ഞ് കേറുന്നതിനിടെ വെട്ടിയിടുകയും അത് പരിക്കിൽ എണീറ്റ് പോവാനാവാതെ അവശനിലയിൽ കിടപ്പിലാവുകയും ചെയ്യുന്നതോടെ പടം കിടിലനൊരു ലവ് സ്റ്റോറിയുമായി മാറുന്നു..

ലവ് സ്റ്റോറി എന്ന് പറയുമ്പോൾ സിനിമയിൽ വ്യാപകമായി കണ്ടുവരാറുള്ള കാമുകി കാമുക ബന്ധമല്ല.. മറിച്ച് പ്രാകൃത മനുഷ്യനും ഒരു വന്യമൃഗവും തമ്മിൽ സവിശേഷമായ ഒരു സ്നേഹബന്ധം രൂപപ്പെട്ടുവന്നതിനെക്കുറിച്ചാണ് അത്. കേദ-ആൽഫ ലവ്! പ്രവചനീയമെങ്കിലും അത്യന്തം ഹൃദയഹാരിയായിട്ടാണ് തിരക്കഥയുടെ പിന്നീടുള്ള പോക്ക്. നമ്മടെ കാലകേയന്റെ മട്ടിൽ പ്രാചീനമായ ഏതോ സാങ്കല്പിക ഗോത്ര ഭാഷയിലാണ് സംഭാഷണങ്ങളെല്ലാമെങ്കിലും ഇംഗ്ലീഷിൽ സബ്ടൈറ്റിലുകളുണ്ട്..

ഇനിയിപ്പോ ഒരു സബ്ടൈറ്റിൽ പോലും ഇല്ലായിരുന്നുവെങ്കിൽ പോലും ആസ്വാദ്യതയ്ക്ക് ഒരു കുറവും വരില്ലായിരുന്നു എന്നതാണ് സത്യം. മനസ് മാത്രമല്ല പലപ്പോഴും കണ്ണും നിറഞ്ഞു പോകുന്നതരത്തിൽ ഒരു വൈകാരികാടിത്തറ സിനിമയ്ക്കുണ്ട്. സാങ്കേതികാർത്ഥത്തിൽ നോക്കിയാലും ആൽഫ ഒരു മുതൽകൂട്ടാണ്. സിനിമാറ്റോഗ്രാഫിയും വിഷ്വൽ റിച്ച്നെസ്സും അസാധ്യം. തൊണ്ണൂറ്റിയെട്ട് മിനിറ്റ് നേരമേ ദൈർഘ്യമുള്ളൂ എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

ചരിത്രാതീതകാലവും അതിന്റെ നാൾവഴികളുമായി വിഘടിച്ചുനിൽക്കുന്ന മനുഷ്യരേയും അവരുടെ വൈകാരികതകളെയും ജീവിതക്രമങ്ങളേയും ഒക്കെ സിനിമയിൽ കണ്ടെത്താനാവുന്നുണ്ടെന്നത് ഒരു നെഗറ്റീവ് ആയി പറയാം. കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്ററിൽ മോഹൻലാലിന്റെ കോസ്റ്റ്യൂം കണ്ട് ഉറക്കം പോയവരൊക്കെ ആൽഫയിലെ 20,000 ബിസി സ്റ്റൈൽ വൂളൻ കോട്ടുകൾ കണ്ട് ബോധം കെട്ട് ചാവാൻ വരെ സാധ്യതയുണ്ട്. അത്തരത്തിലുള്ള ദോഷൈകദൃഷ്ടിയൊക്കെ മാറ്റിവെക്കാനാവുമെങ്കിൽ ആൽഫ മനസ് നിറയ്ക്കുന്ന ഒരു എന്റർടൈനർ ആണ്. കുട്ടികളുടെ മനസ് ഉള്ളവർക്കും ശ്വാനസ്നേഹികൾക്കുമൊക്കെ പ്രത്യേകിച്ചും..


Click it and Unblock the Notifications











