പെൻഗ്വിൻ റിവ്യൂ: അമ്മയായി അവതരിച്ച് കീർത്തി സുരേഷ്, പാതി വെന്ത ഒരു ത്രില്ലർ
പൊന്മകൾ വന്തലിനു ശേഷം ഒടിടി പ്ലാറ്റഫോമിൽ റിലീസ് ചെയുന്ന തമിഴ് സിനിമയാണ് പെൻഗ്വിൻ. തമിഴ്, തെലുഗു, മലയാളം എന്നീ മൂന്ന് ഭാഷകളിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഈശ്വർ കാർത്തിക് ആണ്. ഇമോഷണൽ സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ആദ്യ മകനെ നഷ്ട്ടപ്പെടുന്ന ഗർഭിണിയായ അമ്മ നടത്തുന്ന പോരാട്ടങ്ങളുടെ കഥയാണ്.

റിഥം (കീർത്തി സുരേഷ്) ഏഴുമാസം ഗർഭിണിയാണ്. ആറു വർഷങ്ങൾക്ക് മുൻപ് തന്റെ ആദ്യ മകൻ അജയ് (മാസ്റ്റർ അദ്വൈത്) കാണാതാവുകയും തന്മൂലം ഡിവോഴ്സ് ആവുകയും ചെയ്തു. മകൻ മരിച്ചെന്നു എല്ലാവരും പറയുമ്പോഴും വിശ്വസിക്കാത്ത റിഥത്തിനു ഒരു നാൾ തന്റെ മകനെ തിരിച്ചു കിട്ടുന്നു. വർഷങ്ങൾക് മുൻപ് മകനെ തട്ടിക്കൊണ്ടു പോയ ചാർളി ചാപ്ലിൻ വേഷധാരി വീണ്ടും മകന്റെ പുറകെ വരുന്നതും ഗർഭിണിയായ റിഥം അതാരാണെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നതും ആണ് പെൻഗ്വിൻ.

തമിഴിൽ നിന്നും ഒടിടി പ്ലാറ്റഫോമിൽ റിലീസിന് വരുന്ന രണ്ടാമത് സിനിമയാണ് പെൻഗ്വിൻ. രണ്ടാമത്തെ ഈ ചിത്രവും സ്ത്രീ മുഖ്യകഥാപത്രമാകുന്നു എന്നത് ശ്രദ്ധേയമാണ്. വളരെ ത്രില്ലർ മൂഡിൽ തുടങ്ങുന്ന സിനിമ ആദ്യപകുതി കാഴ്ച്ചക്കാർക്ക് ഒരു ഹൊറർ ഫീൽ നൽകുന്നതിൽ വിജയിച്ചു. പക്ഷെ രണ്ടാം പകുതി ഒരു നനഞ്ഞ പടക്കമായി മാറി.

കീർത്തി സുരേഷ് ചെയ്ത റിഥം എന്ന കഥാപാത്രത്തെ ചുറ്റിപറ്റി പറയുന്ന കഥ, ബാക്കി കഥാപാത്രങ്ങൾക് വലിയ സ്ഥാനം കൊടുക്കുന്നില്ല. റിഥത്തിന്റെ ആദ്യ ഭർത്താവ് രഘു(ലിംഗ), രണ്ടാം ഭർത്താവ് ഗൗതം(മദംപട്ടി രംഗരാജ്) തുടങ്ങിയ കഥാപാത്രങ്ങൾക്കൊന്നും വലിയ സ്പേസ് നൽകുന്നില്ല. എങ്കിലും റിഥത്തിന്റെ മകൻ കഥാപാത്രത്തിനു കുറച്ചു കൂടി പ്രാധാന്യം നൽകിയിരിക്കുന്നു.

സിനിമയിൽ എടുത്തു പറയേണ്ടുന്നത് കീർത്തി സുരേഷാണ്. മഹാനടിയ്ക്ക് ശേഷം വളരെ ആഴമുള്ള മറ്റൊരു കഥാപാത്രമാകും റിഥം. ഏഴുമാസം ഗർഭിണിയായ അമ്മയായി കീർത്തി വളരെ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. മറ്റു കഥാപാത്രങ്ങൾക് വലിയ സ്ഥാനം കൊടുത്തില്ലെങ്കിലും മകനായി അഭിനയിച്ച മാസ്റ്റർ അദ്വൈതും പ്രശംസനാർഹമാണ്.

ഈശ്വർ കാർത്തിക് തന്റെ ആദ്യ സംഭരംഭത്തിലൂടെ തന്റെ സംവിധാന മികവ് തെളിയിക്കുണ്ട്. പക്ഷെ ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ പുറകിലാണെന്നു പെൻഗ്വിൻ കാണിച്ചു തരുന്നുണ്ട്. ത്രില്ലിങ്ങായ ആദ്യപകുതിയും കൈവിട്ടു പോയ രണ്ടാം പകുതിയും അതിന്റെ ഉദാഹരണമാണ്. ഇത് തന്നെയാണ് പെൻഗ്വിന്റെ വലിയ പോരായ്മയും. കീർത്തി സുരേഷ്, മാസ്റ്റർ അദ്വൈത് തുടങ്ങിയവർക്ക് പുറമെ മറ്റു കഥാപാത്രങ്ങളെ തിരഞ്ഞെടുത്തതിൽ സംവിധായകന് വലിയ പാകപ്പിഴ ഉണ്ടായിട്ടുണ്ട്. ഓവർ ആക്ടിങ് ആയ ലിംഗയും ഒരു എസ്പ്രഷൻ ഇടാൻ ബുദ്ധിമുട്ടുന്ന മദംപട്ടി രംഗരാജും കാഴ്ചക്കാർക്ക് അലോസരം സൃഷ്ടിക്കുന്നു.
Recommended Video

സൈക്കോ ത്രില്ലർ സിനിമകളിൽ വില്ലന്റെ പ്രാധാന്യം വളരെ വലുതാണ്. ഒന്നുകിൽ വില്ലൻ നായകനൊപ്പതിനൊപ്പം നിൽക്കണം അല്ലെങ്കിൽ നായകന് മുകളിൽ നിൽക്കണം. സമീപകാലത്തെ തമിഴ് സൈക്കോ ത്രില്ലെർ സിനിമകളായ രാക്ഷസനും സൈക്കോയും അതു കാണിച്ചു തരുന്നുണ്ട്. പക്ഷെ ഇവിടെ നേരെ തിരിച്ചാവുന്നു. വലിയ ബിൽഡപ്പോടെ വരുന്ന നമ്മുടെ സൈക്കോ സീരിയൽ കില്ലർ വില്ലനെ ക്ലൈമാക്സിൽ കൊണ്ടുപോയി നശിപ്പിച്ചു.

ഗർഭിണി മുഴുനീള കഥാപാത്രമായി വരുന്ന സിനിമകൾ വിരളമാണ്. ഇതിനു മുൻപ് വിദ്യാബാലൻ അഭിനയിച്ച കഹാനി അതിനൊരു ഉദാഹരണമാണ്. ഒരു ഗർഭിണിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കു ഒരു പരിധിയുണ്ട്. ആ പരിധിയിൽ നിന്നിട്ടായിരുന്നു സുജോയ് ഘോഷ് കഹാനി രൂപപ്പെടുത്തിയിരുന്നത്. പക്ഷെ ഇവിടെ ഈശ്വർ കാർത്തികിനു അതിനു സാധിച്ചില്ല എന്നു വേണം കരുതാൻ.

ഇങ്ങനെയൊക്കെ ആണെങ്കിലും കീർത്തി സുരേഷിന്റെ അഭിനയതോടോപ്പോം എടുത്തു പറയേണ്ടവയാണ് കാർത്തിക് പളനിയുടെ ക്യാമറയും സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവും. ഇവരണ്ടും കാഴ്ചക്കാരെ പിടിച്ചിരുത്താൻ കെൽപ്പുള്ളവയാണ്. അനിൽ കൃഷിന്റെ എഡിറ്റിംഗും മികച്ചു നിന്നു. തമിഴ് ഇൻഡസ്ട്രിയിലെ ത്രില്ലർ സിനിമകളുടെ പുതിയ അമരക്കാരൻ കാർത്തിക് സുബ്ബരാജ് നിർമാതാവിന്റെ വേഷത്തിൽ അവതരിച്ചത് കാഴ്ചക്കാരെ സിനിമയിലേക്കടിപ്പിക്കാൻ ഇടയായിട്ടുണ്ട്.
കാലിടറിയ തിരക്കഥയാണെങ്കിലും കീർത്തി സുരേഷിന്റെ മികവാർന്ന പ്രകടനം തന്നെയാണ് പെൻഗ്വിൻ.


Click it and Unblock the Notifications