സൂഫിയും സുജാതയും റിവ്യൂ: ഇതൊരു സമ്പൂർണ്ണ സംഗീത പ്രണയ കാവ്യം
കോറോണ കാരണം ഏറ്റവുംകൂടുതൽ നേട്ടം കൊയ്യുന്നത് ഒടിടി പ്ലാറ്റ്ഫോമുകളാണ്. പുറത്തിറങ്ങാൻ പറ്റാത്ത സിനിമാസ്വാദകർക്ക് പുതിയൊരു പാതയാണ് ഒടിടി. വൈകിയാണെങ്കിലും ഇന്ത്യൻ സിനിമയിൽ ഒടിടി വളരെ വലിയ സ്വാധീനം സൃഷ്ട്ടിക്കുന്ന കാഴ്ച ഈയിടെയായിട്ട് നമുക്ക് കാണാവുന്നതാണ്. ബോളിവുഡ് അടക്കം എല്ലാ അന്യഭാഷാ സിനിമയും ഒടിടി റിലീസിങ്ങ് തുടങ്ങിക്കഴിഞ്ഞത് അതിന്റെ ഉദാഹരണമാണ്.

ഒട്ടും വൈകാതെ തന്നെ മലയാള സിനിമയും ഒടിടി സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം ഇന്ന് റിലീസ് ചെയ്ത സൂഫിയും സുജാതയും ആദ്യത്തെ മലയാളം ഒടിടി റിലീസ് ആണ്. മലയാള സിനിമാ ചരിത്രത്തിൽ പുതിയൊരു കാൽവെപ്പാണ് ഈ സിനിമയിലൂടെ നേടിയിരിക്കുന്നത്.

സംസാരിക്കാൻ കഴിയാത്ത പെൺകുട്ടിയാണ് സുജാത. അവളുടെ നാട്ടിലേക്ക് വരുന്ന ഒരു സൂഫി യുവാവുമായി പ്രണയത്തിലാവുന്നു. അച്ഛന്റെ നിർബന്ധപ്രകാരം അവൾ രാജീവ് എന്നയാളെ വിവാഹം കഴിക്കേണ്ടി വരുന്നു. പത്തു വർഷങ്ങൾക്ക് ശേഷം സൂഫി അവളുടെ നാട്ടിൽ തിരിച്ചെത്തുന്ന ദിവസം മരണപ്പെടുന്നു. തുടർന്ന് നാട്ടിലേക്കു സുജാതയും രാജീവും വരുന്നതും പിന്നീട് നടക്കുന്നതുമായ കഥയാണ് സൂഫിയും സുജാതയും പറയുന്നത്.

മലയത്തിൽ ഇതിനു മുൻപും വന്നിട്ടുള്ള സംഗീത പ്രണയ സിനിമകളുടെ കൂട്ടത്തിൽ ഒന്നുകൂടി എന്നേ സൂഫിയും സുജാതയും ഉള്ളു. മലയാളികൾക്ക് പരിചിതമായ ഒരു കഥയെ ഒരു തെല്ലുപോലും മുഷിപ്പിക്കാതെ പറയാൻ സംവിധായകൻ നരണിപ്പുഴ ഷാനവാസിന് കഴിഞ്ഞിട്ടുണ്ട്.
Recommended Video

സുജാതയായി ബോളിവുഡ് താരം അതിഥി റാവു വേഷമിടുമ്പോൾ ഭർത്താവ് രാജീവായി എത്തുന്നത് ജാസൂര്യയാണ്. ദേവ് മേനോനാണ് സൂഫിയായി വരുന്നത്. ദേവിന്റെ ആദ്യത്തെ സിനിമയാണിത്. ഇവരെ കൂടാതെ സിദ്ധിഖ്, ഹരീഷ് കണാരൻ, മണികണ്ഠൻ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും സിനിമയിൽ ഉണ്ട്.

ഹിന്ദു മുസ്ലിം പ്രണയം പ്രമേയമായി കാലാകാലങ്ങളായി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതിൽ പല സിനിമകളും ക്ലാസിക്കുകളായും എക്കാലത്തെയും ഹിറ്റുകളായും മാറിയിട്ടുണ്ട്. പക്ഷെ സൂഫിയും സുജാതയും ഒരു ശരാശരി കാഴ്ചാനുഭവം മാത്രമേ സൃഷ്ട്ടിക്കുകയുള്ളു. അഭിനേതാക്കളെല്ലാം മികച്ചരീതിയിൽ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. ദേവ് മേനോന്റേത് ഒരു മികച്ച തുടക്കം തന്നെയാണ്.

രണ്ടുമണിക്കൂറിനടുത്തുള്ള സിനിമ വളരെ പെട്ടന്ന് പറഞ്ഞു തീർക്കാൻ സംവിധായകൻ ശ്രമിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട് പലയിടത്തും. എം ജയചന്ദ്രന്റെ സംഗീതം മികച്ചു നിന്നപ്പോൾ അനു മൂത്തേടത്തിന്റെ ഛായാഗ്രഹണം ശരാശരി കാഴ്ചാനുഭവം സമ്മാനിക്കുന്നു.

തിയ്യറ്റർ ഉടമകളുടെ ശക്തമായ എതിർപ്പിനെ മറികടന്നു ഒടിടി യുഗത്തിന് മലയാളത്തിൽ തുടക്കം കുറിച്ച നിർമാതാവ് വിജയ് ബാബു അഭിനന്ദനാർഹമാണ്. പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ മലയാളത്തിലെ മുൻനിര നിർമ്മാതാവാണ് അദ്ദേഹമെന്ന് പലതവണ തെളിയിച്ച കാര്യമാണ്.
ഒരു ശരാശരി പ്രണയ സിനിമയാണ് സൂഫിയും സുജാതയും.


Click it and Unblock the Notifications