എന്തോന്നെടേയിത്... ഇതിന്റെ പേരും സിനിമയെന്നോ... ശൈലന്റെ റിവ്യൂ..!

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

നവാഗതനായ പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത സിനിമയാണ് അങ്കരാജ്യത്തെ ജിമ്മന്മാര്‍. കോമഡി എന്റര്‍ടെയിനായറായി സിനിമ ഫെബ്രുവരി 16 നായിരുന്നു തിയറ്ററുകളിലേക്ക് റിലീസിനെത്തിയത്. രൂപേഷ് പീതാംബരന്‍, രാജീവ് പിള്ള, സുദേവ് നായര്‍, റോണി ഡേവിഡ് എന്നി വരാണ് സിനിമയില്‍ ജിമ്മന്‍മാരായി എത്തുന്നത്. ഇവര്‍ക്കൊപ്പം ഹരീഷ് കണാരന്‍, ബിജുക്കുട്ടന്‍, മെറീന എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

അങ്കരാജ്യത്തെ ജിമ്മന്മാർ

അങ്കരാജ്യത്തെ ജിമ്മന്മാർ

അങ്കരാജ്യത്തെ ജിമ്മന്മാർ- ഇങ്ങനെയൊക്കെ ഒരു ഊളപ്പേര് ഇന്നത്തെ കാലത്ത് ഒരു സിനിമയ്ക്ക് ചാർത്തിക്കൊടുക്കാൻ അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ചില്ലറ വിവരക്കേടൊന്നും പോര. എന്നിട്ടും അതിനു കേറാനും എന്നെപ്പോലുള്ള ചിലരുണ്ടായി എന്നതാണ് കഷ്ടം. കേറിചെല്ലുമ്പോൾ കൗണ്ടർ ശൂന്യമായിരുന്നു.‌ ടിക്കറ്റ് അടിച്ച് തരുന്ന സേട്ടൻ ഒരുമായിരി മറ്റോടത്തെ ചിരി. ഹാളിനുള്ളിലേക്ക് കാലെടുത്ത് വെക്കുമ്പോൾ വീണ്ടും ഇരുട്ട്. ഏകാന്തത.. അതിനിടയിൽ ഏതോ സൈഡിൽ നിന്ന് രണ്ടു ഗഡികൾ വിളിച്ചുപറഞ്ഞു, പേടിക്കണ്ട ഞങ്ങളുമുണ്ടേ..യ്!! നല്ലകാര്യം. പുതുമുഖങ്ങളെ പ്രോൽസാഹിപ്പിക്കാനും കൊച്ചുസംരംഭങ്ങൾക്കു ഊർജമേകാനുമാണല്ലോ ഈ അഭ്യാസം എന്നോർത്തപ്പോൾ ചെറുതല്ലാത്ത അഭിമാനം തോന്നി. പക്ഷെ വലിയ വിലകൊടുക്കേണ്ടി വന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. ഹിന്റള്ളോ യെജ്ജാതി പടം!!!

വില്ല്യവും മുണ്ടക്കുന്നും

വില്ല്യവും മുണ്ടക്കുന്നും

ഹിറ്റലറുടെ കാലത്ത് ജെർമ്മനിയിൽ നിന്ന് കടൽമാർഗം സഞ്ചരിച്ച് കൊച്ചിയിലെത്തിയ ഒരു സായിപ്പിന്റെ കഥ ആനിമേഷൻ മട്ടിൽ കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. മാർക്ക് വില്ല്യം, വില്ല്യം ഒന്നാമൻ, രണ്ടാമൻ എന്നിങ്ങനെ വിവരണം മുന്നേറിക്കൊണ്ടിരിക്കുന്നതിനിടെ ഒറ്റയടിക്കത് കട്ട് ചെയ്ത് ഈ സിനിമ അതിനെപ്പറ്റിയൊന്നുമല്ലെന്ന് പറഞ്ഞ് മുണ്ടുകുന്ന് എന്ന ഗ്രാമത്തിലെ ഉൽസവത്തിലേക്കെത്തുന്നു. വറൈറ്റി ആവും ഉദ്ദേശിച്ചത്.

പ്രകാശനും ദമയന്തിയും

പ്രകാശനും ദമയന്തിയും

മുണ്ടുകുന്നിലെ ഉൽസവത്തിനോടനുബന്ധിച്ച് നടക്കുന്ന നാടക മൽസരത്തിൽ ഒന്നാം സ്ഥാനം കിട്ടുന്നത് പ്രകാശൻ മുണ്ടുകുന്നിനാണ്. സിനിമാ സംവിധായകനാവുകയാണ് പ്രകാശന്റെ ജീവിത സാഫല്യം. ഭാര്യ ദമയന്തിക്കാണെങ്കിൽ ഇയാൾ സിനിമയിലെത്തിയാൽ നടിമാരുടെ കൂടെ ചാടിപ്പോവുമോ എന്ന വേവലാതിയുമുണ്ട്. അങ്ങനെ ഒരു ദുർബലനിമിഷത്തിൽ പ്രകാശൻ സിനിമാ മോഹവുമായി കൊച്ചിയിലേക്ക് വണ്ടി കയറുകയാണ്.‌ നടനാവാൻ വേണ്ടി മുൻപെ അവിടെ കുടിയേറിയ തന്റെ ശിഷ്യനായ കൃഷ്ണകുമാർ എന്ന കിച്ചുവിന്റെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നുണ്ട് അയാൾ. സ്റ്റേജ് നാടകങ്ങളെ നാണിപ്പിക്കും മട്ടിലാണ് കാര്യങ്ങളുടെ പോക്ക്..

കൊച്ചിയെത്തീ...!!!

കൊച്ചിയെത്തീ...!!!

പണ്ട് പുലിവാൽക്കല്യാണത്തിൽ സലിം കുമാറിന്റെ മണവാളൻ എന്ന കഥാപാത്രം ബോംബെയിൽ നിന്നും വരുമ്പോൾ ദുർഗന്ദ്ഗം വരുന്നതറിഞ്ഞ് മൂക്ക് വിടർത്തി വിടർത്തി മണപ്പിച്ച് "കൊച്ചിയെത്തീ.." എന്ന് ആത്മഗതപ്പെടുന്ന ഒരു നിത്യഹരിത ഡയലോഗുണ്ട്. പിന്നീടുള്ള സിനിമയെ മൊത്തം വിശേഷിപ്പിക്കാൻ അത് ധാരാളം. കൊച്ചിയെന്ന നഗരത്തെപ്പോലും വെറുക്കുന്ന വിധത്തിലാണ് കിച്ചുവിന്റെയും സംഘത്തിന്റെയും അവിടുത്തെ കാട്ടിക്കൂട്ടലുകളും അഭ്യാസപ്രകടനങ്ങളും. കോമഡി ആണ് സംവിധായകൻ പ്രവീൺ നാരായണനും അഭിനേതാക്കളും ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. പക്ഷെ, ഇതാണ് കോമഡി എങ്കിൽ ഇതിൽ കൂടുതൽ എന്ത് ട്രാജഡി എന്ന് മാത്രേ ചോദിക്കാനുള്ളൂ.

രൂപേഷ് അഥവാ വെറുപ്പിക്കലിന്റെ വല്യാപ്പ

രൂപേഷ് അഥവാ വെറുപ്പിക്കലിന്റെ വല്യാപ്പ

തീവ്രം പോലുള്ള സിനിമകൾ സംവിധാനം ചെയ്യുകയും മെക്സിക്കൻ അപാരതയിൽ വില്ലൻ ക്യാരക്റ്ററിനെ അവതരിപ്പിക്കുകയും ചെയ്ത രൂപേഷ് പീതാംബരൻ ആണ് കിച്ചു ആയി വരുന്നതും വെറുപ്പിച്ച് പണ്ടാരടങ്ങി സിനിമയെ കൊന്നു കൊലവിളിക്കുന്നതിന് നേതൃത്വം നൽകുന്നതും. പണ്ടെന്നോ സ്ഫടികത്തിൽ ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ചതിന്റെ ഹാംഗോവർ പുള്ളിക്കാരനിൽ നിന്നും ഇനിയും ഇറങ്ങിപ്പോയിട്ടില്ല. താൻ കുട്ടിക്കാലം ചെയ്തതുകൊണ്ടാണ് സ്ഫടികം രക്ഷപ്പെട്ടതെന്ന മട്ടിലുള്ള ഫോർത്ത് വാൾ ബ്രെയ്ക്കിംഗ് പരാക്രമങ്ങൾ പടത്തിൽ ഉടനീളം കാണാം. ''സ്വതേ ദുർബല പോരാത്തതിന് ഗർഭിണി"" എന്ന് പറഞ്ഞ പോലെ അല്ലെങ്കിലേ കഥയും സ്ക്രിപ്റ്റുമൊന്നുമില്ലാത്ത പടത്തിന് ഇയാളുടെ വെകിളിത്തരങ്ങൾ കൂടി ആവുമ്പോൾ അത് അവസാനത്തെ ആണി ആവുന്നു

ആരുമാരും മോശമല്ല..

ആരുമാരും മോശമല്ല..

രൂപേഷിനെ കമ്പയർ ചെയ്യുമ്പോൾ പ്രകാശനായി വന്ന റോണി ഡേവിഡ് എത്രയോ ഭേദമെന്ന് പറയേണ്ടിവരും. ആനന്ദത്തിൽ പുള്ളിയുടെ ജോഡി ആയി വരുന്ന വിനീത കോശി തന്നെയാണ് ഇവിടെയും ദമയന്തി ആയി വരുന്നത് എങ്കിലും വെറുപ്പിക്കലിൽ രൂപേഷിനോടാണ് വിനീത കട്ടയ്ക്ക് കട്ട.. കിച്ചുവിന്റെ റൂം മേറ്റ്സ് ആയ റോഷൻ ആയി അനു മോഹനും ജിമ്മൻ ജിമ്മി ആയി രാജീവ് പിള്ളയും എന്ന് പറയുന്നതിൽ നിന്ന് തന്നെ കാര്യങ്ങൾ കൂടുതൽ വിശദീകരിക്കാതെ വ്യക്തമാകുമല്ലോ!! മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടുള്ള സുദേവ് നായരെ വരെ ഇതിൽ ഉപയോഗിച്ചിരിക്കുന്ന മട്ട് കണ്ടാൽ പെറ്റ തള്ള പൊറുക്കൂല്ല. ഉപ്പുംമുളകും ശ്രീകുമാർ മാത്രമാണ് ഇവർക്കൊക്കെ ഇടയിലേക്ക് വഴിതെറ്റിക്കേറി വന്ന ഒരേ ഒരു ""മിസ്കാസ്റ്റിംഗ്""!

നാറ്റിക്കരുത് ബ്ലീസ്..

നാറ്റിക്കരുത് ബ്ലീസ്..

ഇരുപതോ ഇരുപത്തഞ്ചോ കൊല്ലം മുൻപ് വന്നാൽ പോലും സിനിമയെന്ന് അംഗീകരിക്കാൻ സാധിക്കാത്ത ഒരു ഐറ്റമാണ് 'അങ്കരാജ്യത്തെ ജിമ്മന്മാർ" . മലയാളത്തിൽ സിനിമയും തിയേറ്റർ വ്യവസായവുമൊക്കെ ഒന്ന് ഉന്മേഷപ്പെട്ട് നിൽക്കുന്ന ഒരു സമയമാണിപ്പോൾ. ഇതുപോലുള്ള ഒരു സിനിമ പോയിക്കണ്ട ഒറ്റ ദുരനുഭവം മതിയാവും ചിലപ്പോൾ ഒരു പ്രേക്ഷകനെ തിയേറ്ററിൽ നിന്ന് ജീവിതകാലത്തേക്ക് മുഴുവൻ ആട്ടിപ്പായിക്കാൻ.. ആയതിനാൽ ദയവുചെയ്ത് ഇത്തരം വികലസൃഷ്ടികളുമായി ഇറങ്ങും മുൻപെ ഒന്ന് ചിന്തിക്കുക, നിങ്ങൾ ചെയ്യുന്ന ദ്രോഹം ചില്ലറയല്ല.

"മുത്തുമലരായ പൂവി"

പോസിറ്റീവ് ആയി എടുത്തു പറയാൻ ഒന്നും തന്നെയില്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. 127മിനിറ്റ് എന്ന കുറഞ്ഞ ദൈർഘ്യം അഭിനന്ദിക്കേണ്ട ഒരു ഹൈലൈറ്റ് ആണ്.. അര മണിക്കൂർ കൂടുതൽ ഉണ്ടായാൽ അതും സഹിക്കേണ്ടി വരുമായിരുന്നല്ലോ.. പിന്നെ, റോഷന്റെ റിംഗ്ടോൺ ആയി "മുത്തുമലരായ പൂവി" ഉപയോഗിച്ചിരിക്കുന്നതും ഫ്രെഷ് ആയി തോന്നി.. പറയുമ്പോൾ എല്ലാം പറയണമല്ലോ...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X