Don't Miss!
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
ആർമി ഓഫ് ഡെഡ്: സോംബികളുടെ സാമ്രാജ്യത്തിലെ ഉദ്വേഗജനകമായ കവർച്ച — ശൈലന്റെ റിവ്യൂ
ശൈലൻ
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ പരിമിതമായ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും ഒരാഴ്ചക്കുള്ളിൽ നെറ്റ്ഫ്ളിക്സ് സ്‌ട്രീമിംഗ് ആരംഭിക്കുകയും ചെയ്ത ഹോളിവുഡ് ത്രില്ലർ ആണ് ആർമി ഓഫ് ഡെഡ്. സ്‌ട്രീമിംഗ് തുടങ്ങി ഒരാഴ്ച ആയിട്ടും ഇൻഡ്യൻ ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്താണ് മരണപ്പെട്ടവരുടെ ഈ സൈന്യം. ഏത് ആംഗിളിൽ നോക്കിയാലും എന്റര്‍ടെയ്ന്‍മെന്‌റ് ഓഫർ ചെയ്യുന്ന, പലവിധ ജോണറുകളുടെ ഒരു വിചിത്ര സങ്കലനമായിട്ടാണ് ജാക്ക് സ്നൈഡർ സിനിമയെ മുന്നോട്ട് വച്ചിരിക്കുന്നത്. ആർമി ഓഫ് ഡെഡ് ന്റെ വിജയകാരണവും മറ്റൊന്നല്ല.
അടിസ്ഥാനപരമായി ആർമി ഓഫ് ഡെഡ്' ഒരു സോംബി മൂവി ആണ്. അതിലേക്ക് ഒരു ഹെയ്സ്റ്റ് സ്റ്റോറി വിദഗ്ദ്ധമായി വിളക്കി ചേർത്തിരിക്കുന്നു. ഒപ്പം കോമഡി, സെന്റിമെന്റ്‌സ്, സട്ട്ൽ ആയുള്ള പ്രണയം, സമൂഹ്യ വിമർശനം, പിതൃപുത്രി വൈകാരികത, ഉദ്വേഗനിർഭരത എന്നിവയുടെ ഒക്കെ അന്തർധാര സിനിമയിൽ ഉടനീളം സജീവമാണ് താനും.
സിനിമ തുടങ്ങുമ്പോൾ അമേരിക്കൻ പട്ടാളക്കാരിൽ ചിലർ ചേർന്ന് ഒരു കണ്ടെയ്‌നർ ട്രക്കിന് എസ്‌കോർട്ട് പോവുകയാണ്. ഒരു കാറിൽ തീർത്തും പ്രണയതരളിതരായി ഹോളിഡേ ട്രിപ്പ് പോവുന്ന യുവമിഥുനങ്ങൾ ഓപ്പോസിറ്റ് വരുന്നതും ദൂരെ നിന്നേ കാണിക്കുന്നുണ്ട്.. പ്രണയ തരളിതരുടെ അശ്രദ്ധമായ ഡ്രൈവിംഗ് കാരണം വണ്ടികൾ കൂട്ടിയിടിക്കുകയും പൊട്ടിത്തെറിക്കുകയുമാണ്. സ്‌ഫോടനത്തിൽ തെറിച്ച് പോയ കണ്ടെയ്നറിന്റെ ഡോർ തുറക്കുകയും രക്ഷപ്പെട്ട പട്ടാളക്കാർ അതിനടുത്തേയ്ക്ക് വിജിലന്റായി സമീപിക്കുകയും ചെയ്യുമ്പോൾ ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്നും അറിയിപ്പ് വരുന്നു, എത്രയും പെട്ടെന്ന് അവിടെ നിന്നും തടി രക്ഷപ്പെടുത്തിക്കോളൂ എന്ന്. പട്ടാളക്കാർ കാര്യമറിയാതെ വായും പൊളിച്ച് നിൽക്കുമ്പോൾ കണ്ടയ്നറിൽ നിന്നും സ്ലോമോഷനിൽ മച്ചാൻ എൻട്രി നടത്തുകയായി. സോംബി..ആരെയും രക്ഷപെടുവാൻ അനുവദിക്കാൻ സമ്മതിക്കാതെ നിരത്തിപ്പിടിച്ച് കഴുത്തിന് കടിച്ച് ചോരയൂറ്റി വൈറസ് കയറ്റി അവരെക്കൂടി സോംബി നെറ്റ്‌വർക്കിലേക്ക് ഉൾപ്പെടുത്തുകയാണ് പിന്നെ.
ഇതാണ് പശ്ചാത്തലം. അതു കഴിഞ്ഞാണ് ടൈറ്റിലുകളുടെ വരവ്. ഒപ്പം ഒരു കിണ്ണൻ പാട്ടുമുണ്ട്.. ടൈറ്റിൽസും പാട്ടും ഒരു വഴിക്ക് നടക്കുമ്പോഴേക്കും സ്‌ക്രീനിൽ സോംബി ആർമി മുന്നേറി ലാസ് വേഗാസ് നഗരത്തിൽ എത്തുകയും അവിടെയുള്ള മനുഷ്യരെ മുഴുവൻ കടിച്ച് തങ്ങളുടെ ശൃംഖല വിശാലമാക്കി നഗരം തന്നെ കീഴടക്കുകയും ചെയ്യൂന്നു. അങ്ങനെ ലാസ് വേഗാസ് സോംബികളുടെ നഗരം ആയി മാറുന്നു. സർക്കാറിനും ഫോഴ്സുകൾക്കും നഗരത്തെ മറ്റു ഭാഗങ്ങളിൽ നിന്ന് ക്വാറന്റൈൻ ചെയ്തുകളയാതെ മറ്റു രക്ഷയില്ല എന്നായി.
സിനിമ തുടങ്ങി പത്തു പതിനഞ്ച് മിനിറ്റിനുള്ളിൽ ഇത്രയൊക്കെ സംഭവിച്ച് ഇനിയെന്താവും എന്ന് ചിന്തിക്കാൻ തുടങ്ങുമ്പോൾ, ജപ്പാൻകാരൻ ബ്ലൈ തനാക്ക, വേറൊരു പട്ടണത്തിൽ ഫാസ്റ്റ് ഫുഡ് തട്ടുകട നടത്തുന്ന സ്കോട്ടിനെ ഒരു ഡീലുമായി സമീപിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ സർക്കാർ ലാസ് വെഗാസ് നഗരവും അവിടെയുള്ള സോംബികളെയും ന്യൂക്ലിയർ വെപ്പൺസ് ഉപയോഗിച്ച് ചുട്ടുചാമ്പലാക്കാൻ പോവുകയാണ്. കാസിനോ മൊതലാളി ആയ തനാക്കയുടെ 200 മില്യൺ ഡോളർ ലാസ് വേഗാസിലെ അയാളുടെ കസിനോയുടെ അണ്ടർഗ്രൗണ്ട് ലോക്കറിൽ ഇരിക്കുന്നു. പ്രതിബന്ധങ്ങൾ മറികടന്ന് അത് അടിച്ചെടുത്ത് കൊണ്ടുവന്നാൽ നാലിലൊന്ന് പ്രതിഫലം. അതായത് 50 മില്യൻ ഡോളർ.
സ്‌കോട്ട് വെറും തട്ടുകടക്കാരൻ മാത്രമല്ല , സോംബി വാർ സ്പെഷ്യലിസ്റ്റും നമ്മൾ ടിവിയിൽ WWF ൽ എമ്പാടും കണ്ട് രോമാഞ്ചപ്പെട്ടിട്ടുള്ള റസലിംഗ് മുത്ത് ഡേവിഡ് ബാറ്റിസ്റ്റയും ആണെന്നത് എടുത്ത് പറയേണ്ട സംഗതി ആണ്. ആള് കൂളാണെങ്കിലും നിൽപ്പ് കണ്ടാൽ ഏത് സോംബിയും ഒന്ന് പതറും. തന്റെ ടീമിനെ ഞൊടിയിടയിൽ അസംബിൾ ചെയ്ത്, ജീവന്റെ വിലയുള്ള 200 കോടിയും തേടി സ്‌കോട്ട് ചേട്ടൻ സോംബികൾ അഴിഞ്ഞാടുന്ന നിരോധിത നഗരത്തിലേക്ക് പോവുകയാണ്. സമയം പരിമിതം.. 36 മണിക്കൂർ. അതിനുള്ളിൽ തിരിച്ച് കടക്കാൻ സാധിച്ചില്ലെങ്കിൽ കത്തി വെണ്ണീരായി മാറും..
ഉദ്വേഗജനകവും ആവേശനിർഭരവും ആയിട്ടാണ് പിന്നീട് കാര്യങ്ങൾ മുന്നോട്ട് പോവുന്നത്. കംപ്ലീറ്റ് പാക്കേജ് ആയി സ്നൈഡർ സിനിമയെ ഒരുക്കിയിരിക്കുന്നു. വയലൻസോ രക്തമോ കണ്ടാൽ തലകറങ്ങി മോഹലസ്യപ്പെടുന്നവർ ഒഴികെ ആർക്കും ആസ്വദിക്കാം. സോംബി എന്ന ഏരിയയെ തന്നെ മാക്സിമം വെറൈറ്റി ആക്കാൻ ശ്രമിച്ചിട്ടുണ്ട്.. സോംബി രാജാവ്, സോംബി രാജ്ഞി, ആടുകയും പാടുകയും ഉല്ലസിക്കുകയും ചെയ്യുന്ന സോംബികൾ, എലൈറ്റ് ക്‌ളാസ് സോംബി, പൊട്ടൻഷ്യൽ സോംബി, ഹൈബർനേറ്റഡ് സോംബി, ഡി ആക്ടിവേറ്റഡ് സോംബി, പ്രെഗ്നൻറ് സോംബി, ഫീറ്റസ് സോംബി അങ്ങനെയങ്ങനെയങ്ങനെ. സോംബികൾ കീഴടക്കിയ നഗരം അല്ല അവരുടെ കിംഗ്ഡം ആണ് ഇതെന്ന് ഒരു കഥാപാത്രം സ്കോട്ടിന്റെ ടീമിലെ ഒരു ക്യാരക്റ്റർ ഇടയ്ക്ക് സംഭാഷണത്തിനിടയിൽ പറയുന്നുണ്ട്.. ആ പിടിവിട്ട സാമ്രാജ്യത്തിലേക്കാണ് സ്നൈഡർ എന്റർടൈന്മെന്റിന്റെ ചേരുവകൾ എല്ലാം വിദഗ്ധമായി ചേരുംപടി ചേർക്കുന്നത്. ആക്ടേഴ്‌സിനെ എല്ലാം തന്നെ വിവിധ രാജ്യങ്ങളിൽ നിന്ന് കാസ്റ്റ് ചെയ്തതും പുതുമ തരുന്നു. ഇൻഡ്യയിൽ നിന്നും ഹിമാ ഖുറെശിയും ഉണ്ട്.
സാധാരണഗതിയിൽ നായകന് മാത്രമല്ല അയാളുടെ ടീമിൽ ആർക്കും തന്നെ ഒരു ഡാമേജുകളും വരുത്താൻ ഇത്തരമൊരു മിഷനിൽ ഒരു സംവിധായകരും സമ്മതിക്കാറില്ല. മിഷനുകൾ എല്ലാം തന്നെ വിജയമായി തീരുകയും ആണ് പതിവ്. എന്നാൽ തീർത്തും വേറിട്ടൊരു പേർസ്പെക്ട്ടീവ് ആണ് ആർമി ഓഫ് ഡെഡ് എന്ന സിനിമയും മുന്നോട്ട് വെക്കുന്നത്. അവസാനമെത്തുമ്പോൾ സിനിമയുടെ ടൈറ്റിലിന് പോലും വേറൊരു ഡയമെൻഷൻ തുറന്നുവെക്കുന്നു സ്നൈഡർ. ക്ളൈമാക്‌സും അതുകഴിഞ്ഞുള്ള ടെയിൽ എൻഡും ക്ലോസിംഗ് ഷോട്ടും ഒക്കെ പക്കാ ക്‌ളാസ്.. വേണമെങ്കിൽ മെക്സിക്കോസിറ്റിയുടെ പശ്‌ചാത്തലത്തിൽ ഒരു സോംബിസീക്വൽ ഭാവിയിൽ പ്രതീക്ഷിക്കുകയും ചെയ്യാം..
Recommended Video
സോംബി സിനിമകള്‍ ഇഷ്ടപ്പെടുന്നവരെ ആവേശത്തിലാഴ്ത്തുന്ന അനുഭവം ആര്‍മി ഓഫ് ഡെഡ് സമ്മാനിക്കുന്നു.