ചരിത്രത്തിന്റെ ഓർമപ്പെടുത്തലായി നരിവേട്ട, പടത്തിൽ ടൊവിനോ ഇല്ല വർഗീസ് മാത്രം; ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ
ഐഡന്റിറ്റിയ്ക്കുശേഷം ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തിയ സിനിമയാണ് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട. പൊളിറ്റിക്കൽ സോഷ്യോ ത്രില്ലറായ സിനിമയിൽ വർഗീസ് എന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിച്ചത്. അന്വേഷിപ്പിൻ കണ്ടെത്തുമാണ് അവസാനമായി നടൻ പോലീസ് വേഷം കൈകാര്യം ചെയ്ത സിനിമ. കുറ്റാന്വേഷകനായ എസ്ഐ ആനന്ദ് നാരായണനായിരുന്നു അന്വേഷിപ്പിൻ കണ്ടെത്തുമിൽ ടൊവിനോയെങ്കിൽ വീട്ടിലെ സാഹചര്യം കാരണം പോലീസ് ജോലി തെരഞ്ഞെടുക്കേണ്ടി വന്ന ചെറുപ്പക്കാരന്റെ വേഷമായിരുന്നു നരിവേട്ടയിൽ നടന്.
വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന ചില വിവാദ സംഭവങ്ങളുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ് നരിവേട്ടയുടെ കഥ. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനാണ് സിനിമയ്ക്ക് സംവിധായകൻ നൽകിയിരിക്കുന്നത്.

ചരിത്രം ബോധപൂർവം മറക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം ആളുകൾക്കുള്ള ഓർമപ്പെടുത്തലായി കൂടി നരിവേട്ട മാറുന്നുണ്ട്. സിനിമയുടെ റിയലിസ്റ്റ്ക്ക് സ്വഭാവം ട്രെയിലറിയിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. കാരക്ടർ ബിൽഡിങ് അടക്കമുള്ളവ കാരണം ആദ്യ ഭാഗത്തിൽ ലാഗ് അനുഭവപ്പെട്ടുവെങ്കിലും രണ്ടാം ഭാഗം അതെല്ലാം പരിഹരിക്കുന്ന തരത്തിൽ ത്രില്ലിങ്ങായിരുന്നുവെന്നാണ് പ്രതികരണങ്ങൾ.
വർഗീസ് ടൊവിനോയുടെ കരിയർ ബെസ്റ്റ് കഥാപാത്രമായാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ആക്ഷൻ, മേക്കിങ്, പെർഫോമൻസ്, ബാഗ്രൗണ്ട് സ്കോർ എല്ലാം മികച്ച് നിന്നു. തിയേറ്റർ എക്സ്പീരിയൻസ് ഡിമാന്റ് ചെയ്യുന്ന സിനിമയാണ്. വർഗീസായി ടൊവിനോ കിടിലൻ പ്രകടനമായിരുന്നു. ഇതുവരെ നടൻ ചെയ്തതിൽ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു.
ഇമോഷൻ കൃത്യമായി പ്രേക്ഷകരിൽ എത്തിക്കാൻ അഭിനേതാക്കൾക്കും സംവിധായകനും കഴിഞ്ഞു. ട്രെയിലറിനോട് നീതി പുലർത്തി. റിയലിസ്റ്റ് പടം എത്രത്തോളം നന്നായി ചിത്രീകരിക്കാൻ കഴിയുമോ അത് നരിവേട്ടയിൽ സംവിധായകൻ ചെയ്തു. സുരാജ് വെഞ്ഞാറമൂടിന്റേതും ഗംഭീര പ്രകടനമായിരുന്നു, കൊമേഴ്സ്യൽ എലമെന്റ്സ് കുറച്ച് എന്നാൽ എല്ലാ പ്രായക്കാർക്കും ബോറടിക്കാതെ കാണാനുള്ള വക പടത്തിലുണ്ട്.
ടോവിനോയിലെ നടനെ നരിവേട്ടയുടെ സംവിധായകൻ എക്സ്പ്ലോർ ചെയ്തിട്ടുണ്ട്. മേക്കിങ്ലെ അപാകതകൾ തപ്പി ഇറങ്ങാതിരിക്കുന്നതാണ് നല്ലത് എന്നിങ്ങനെയാണ് പ്രേക്ഷക പ്രതികരണങ്ങൾ. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം നരിവേട്ട തന്നെയാണ് ട്രെന്റിങ്ങ്. വിസാരണ, വിടുതലൈ, ജയ് ഭീം തുടങ്ങിയ തമിഴ് സിനിമകളുമായും സിനിമ കണ്ടവർ നരിവേട്ടയെ സാമ്യപ്പെടുത്തുന്നുണ്ട്.

ടൊവിനോയുടെ പ്രകടനത്തിൽ എന്നപോലെ തന്നെ സുരാജിന്റെ എക്സ്റ്റന്റഡ് കാമിയോ റോളിലും ചേരന്റെ കഥാപാത്രത്തിലും പ്രേക്ഷകർ തൃപ്തരാണെന്നത് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്. അതേസമയം തിരക്കഥയിലെ ചില പാകപ്പിഴകൾ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫാണ്.
പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ തുടങ്ങിയവരാണ് ടൊവിനോ, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവർക്ക് പുറമെ മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിജയിയാണ് ഛായാഗ്രഹണം. ജേക്ക്സ് ബിജോയാണ് സംഗീതം. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ചിത്രത്തിലെ മിന്നൽ വള എന്ന പ്രണയഗാനം പ്രേക്ഷക പ്രീതി നേടിയിരുന്നു. പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസിലും പ്രേക്ഷകർ തൃപ്തരാണ്.
താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള കഥാപാത്രങ്ങളിൽ ഒന്നാണ് വർഗീസെന്ന് ടൊവിനോ നേരത്തെ പറഞ്ഞിരുന്നു. ആദ്യ ഷോയ്ക്കുശേഷം സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചതിനാൽ ബുക്ക് മൈ ഷോയിലും അത് പ്രതിഫലിച്ച് തുടങ്ങി. ഷെയ്ൻ നിഗം നായകനായ ഇഷ്ക്കിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ സംവിധായകനാണ് അനുരാജ് മനോഹർ. റിയലിസ്റ്റിക്ക് സിനിമകളുടെ കൂട്ടത്തിലാണ് ഇഷ്കിന്റെയും സ്ഥാനം.


Click it and Unblock the Notifications











