ഷാരൂഖ് - കജോൾ ജോഡിയുടെ ആദ്യ ചിത്രം; തോറ്റുകൊണ്ട് ജയിക്കുന്നവരെ പറയും - “ബാസിഗർ”!!!
ലോകം മുഴുവൻ അറിയപ്പെടുന്ന ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലാണ് 1993 നവംബർ മാസം 12 ന് തീയറ്ററുകളിലെത്തിയ 'ബാസിഗർ’ എന്ന ചിത്രം. ഈ വർഷാവസാനത്തോടു കൂടി 25 വർഷങ്ങൾ പൂർത്തിയാക്കുന്ന ക്രൈം ത്രില്ലർ സിനിമയായ ബാസിഗറിന്റെ ചില പ്രത്യേക്തകളിലൂടെയും കഥയിലൂടെയും സഞ്ചരിച്ചു കൊണ്ട് ഓർമ്മയൊന്നു പുതുക്കാം നമുക്ക്…

ചിത്രത്തിനു മുന്നിലും പിന്നിലും പ്രവർത്തിച്ചവർ:
റോബിൻ ഭട്ട്, ആകാശ് ഖുറാണ, ജാവേദ് സിദ്ധിഖി എന്നിവരെഴുതിയ കഥയിൽ അബ്ബാസ് -മുസ്താൻ സഹോദരങ്ങളാണ് ‘ബാസിഗർ' സംവിധാനം ചെയ്തത്.ചിത്രം നിർമ്മിച്ചത് ഗണേശ് ജൈനാണ്.ഷാരൂഖിനെ കൂടാതെ കാജോൾ, ശിൽപ്പ ഷെട്ടി, രാഖീ ഗുൽസാർ, ദലീപ് താഹിൽ, സിദ്ധാർത്ഥ് റേ, ജോണി ലിവർ തുടങ്ങിയവരാണ് ചിത്രത്തിലഭിനയിച്ചത്.

ശിൽപ്പ ഷെട്ടിയുടെ ആദ്യ ചിത്രം:
‘ഗാത്താ രഹെ മേരാ ദിൽ' - എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നുവെങ്കിലും ആ ചിത്രം റിലീസ് ആകാത്തതിനാൽ ബാസിഗർ എന്ന ചിത്രമാണ് നടി ശിൽപ്പാ ഷെട്ടിയുടെ തുടക്ക സിനിമയായി എത്തിയത്. മികച്ച തുടക്കം ലഭിച്ച നടി ഇന്ത്യയിലെ വളരെ പ്രശസ്തരായ സെലിബ്രിറ്റികളിൽ ഒരാളായി മാറി.

ഷാരൂഖിന്റെ ആദ്യ നെഗറ്റീവ് വേഷം:
സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ ശേഷം കേന്ദ്ര നടനായി ഒരു മുഴുനീള വേഷം ആദ്യം ഷാരൂഖ് ഖാന് ലഭിച്ചത് ബാസിഗറിലൂടെയായിരുന്നു. ഇത് കൂടാതെ ഷാരൂഖ് ആദ്യമായി നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതും ഈ സിനിമയിലാണ്.

സൽമാൻ, അക്ഷയ് തുടങ്ങിയവർ നിരസിച്ച വേഷം:
ബാസിഗർ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ അക്ഷയ് കുമാർ, അർബ്ബാസ് ഖാൻ, അനിൽ കപൂർ, സൽമാൻ ഖാൻ തുടങ്ങിയ താരങ്ങളെ സംവിധായകരായ അബ്ബാസ്-മുസ്താൻ സമീപിച്ചിരുന്നു പക്ഷെ,കഥാപാത്രത്തിന് നെഗറ്റീവ് ഷേഡുള്ളതിനാൽ താരങ്ങൾ വേഷമേറ്റെടുക്കാൻ തയ്യാറായില്ല.

നേട്ടമായത് ഷാരൂക്കിന്:
ചിത്രത്തിലെ അഭിനയത്തിലൂടെ ആദ്യമായി മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം ഷാരൂഖ് ഖാന് ലഭിച്ചു. മാത്രമല്ല ചിത്രത്തിന്റെ വൻ വിജയമാണ് ഖാൻന്റെ താരപ്രഭ വർദ്ധിക്കാൻ കാരണമായത്.കാജോളിനും ചിത്രം വഴിത്തിരിവായിരുന്നു. ഈ ചിത്രത്തിനു ശേഷം ഷാരൂക്ക് -കാജോൾ ജോഡികളുടെ നിരവധി ഹിറ്റ് ചിത്രങ്ങളും പിന്നീട് പിറക്കുകയുണ്ടായി, അങ്ങനെ ബോളിവുഡിലെ മികച്ച ജനപ്രിയ ജോടികളായി മാറി ഷാരൂക്കും, കാജോളും.

സൂപ്പർഹിറ്റ് ഗാനങ്ങൾ
‘ബാസിഗർ ഓ ബാസിഗർ', ‘ചുപ്പാനാ ഭി നഹി ആത്താ' തുടങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷക ഹൃദയം കീഴടക്കിയവയാണ്. അനു മാലിക്കാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ഇതിലൂടെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
ബാസിഗറിലെ ‘യെ കാലി കാലി ആങ്കേൻ' എന്ന ഗാനമാലപിച്ച കുമാർ സാനുവിന് മികച്ച പിന്നണി ഗായകനുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചു.

തിരക്കഥ
‘എ കിസ് ബിഫോർ ഡൈയിംഗ്' - എന്ന 1991ലെ ഹോളിവുഡ് ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ബാസിഗറിന്റെ കഥ രൂപപ്പെടുത്തിയത്. പക്ഷെ ഇംഗ്ലീഷ് പതിപ്പിലെപ്പോലെ പണത്തിനു വേണ്ടിയല്ല ബാസിഗറിൽ നായകൻ വില്ലനായി മാറുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിലെ ഗുജറാത്തി നോവലായ "സരസ്വതീചന്ദ്ര"യുടെ കഥയുമായും ബാസിഗറിന്റെ കഥയ്ക്ക് സാമ്യമുണ്ട്.
ജാവേദ് സിദ്ധിഖി, ആകാശ് ഖുറാണ, റോബിൻ ഭട്ട് എന്നിവർ ചേർന്നു രചിച്ച ബാസിഗറിന്റെ തിരക്കഥയ്ക്ക് മികച്ച തിരക്കഥയ്ക്കുളള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചിരുന്നു.

സൂപ്പർ ഹിറ്റായി മാറിയ ക്രൈം ത്രില്ലറിന്റെ കഥ:
ബാസിഗർ എന്ന ചിത്രം തുടങ്ങുന്നത് അജയ് എന്ന കേന്ദ്രകഥാപാത്രത്തിന്റെ കുട്ടിക്കാലത്തു നിന്നുമാണ്.അച്ഛന്റെയും, ഇളയ സഹോദരിയുടേയും മരണം നൽകിയ ആഘാതത്തിൽ അജയ്യുടെ അമ്മയുടെ സ്വബോധം നഷ്ടപ്പെടുന്നു.
തന്നാലാവുന്ന എല്ലാ ജോലികളും ചെയ്ത് അമ്മയെ സംരക്ഷിക്കുന്ന അജയ് അമ്മയുടെ കണ്ണുകൾ നിറയാൻ ഇടവരുത്തിയ ആളുടെ ജീവിതവും തകർക്കുമെന്ന് ശപഥം ചെയ്യുന്നു.
15 വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ് പിന്നീട് കാണിക്കുന്നത്. അജയ് (ഷാരുഖ് ഖാൻ ) മദൻ ചോപ്രയുടെ (ദലീപ്താഹിൽ) മകളായ സീമയെ (ശിൽപ്പ ഷെട്ടി) പ്രണയിക്കുന്നു. മദൻ ചോപ്രയും ഇളയ മകൾ പ്രിയയും (കാജോൾ) ഒരു കാറോട്ടമത്സരത്തിന്റെ വേദിയിൽവെച്ച് വിക്കി മൽഹോത്രയെ (ഷാരൂക്ക്) പരിചയപ്പെടുന്നു.
തനിക്ക് ജയിക്കാൻ കഴിയുമായിരുന്ന മത്സരത്തിൽ മദൻ ചോപ്രയ്ക്ക് വേണ്ടി തോറ്റു കൊടുക്കുന്നതിലൂടെ മദൻന്റെ പ്രീതിയും പ്രിയയുടെ ഇഷ്ടവും നേടിയെടുക്കാൻ വിക്കിയ്ക്ക് എളുപ്പം കഴിയുന്നു.സീമയുടെ വിവാഹം മദൻ ചോപ്ര മറ്റൊരാളുമായി ഉറപ്പിക്കുന്ന ഘട്ടത്തിൽ അജയ് സീമയെ കൊണ്ട് ആത്മഹത്യ കുറിപ്പ് എഴുതിപ്പിക്കുന്നു. പിന്നീട് ആത്മഹത്യ ചെയ്യേണ്ടന്നും വിവാഹം രജിസ്റ്റർ ചെയ്യാമെന്നും വിശ്വസിപ്പിച്ച് സീമയെ കൂട്ടിക്കൊണ്ടു പോകുന്ന അജയ് വളരെ ഉയരമുള്ള കെട്ടിടത്തിനു മുകളിൽ നിന്നും അവളെ താഴേക്കു തള്ളിയിട്ടു കൊല്ലുന്നു.
സീമയുടെ മരണം എല്ലാവരും ആത്മഹത്യയായി കരുതുമ്പോഴും പ്രിയയ്ക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല. പ്രിയ സുഹൃത്ത് ഇൻസ്പെക്ടർ കരണിന്റെ സഹായത്തോടു കൂടി അന്വോക്ഷണം ആരംഭിക്കുന്നു. സീമയെ സ്നേഹിച്ചിരുന്ന രവി എന്ന സഹപാഠി പ്രിയയോട് സീമയുടെ കാമുകനെ താൻ കണ്ടിട്ടുണ്ടെന്നും അയാളുടെ ഫോട്ടോ തന്റെ ഹോസ്റ്റൽ മുറിയിലുണ്ടെന്നും പറയുന്നു.
ഫോട്ടോ എടുക്കാൻ മുറിയിലെത്തുന്ന രവിയെ അജയ് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയും, സീമയെ കൊന്നത് താനാണെന്ന് രവിയുടെ പേരിൽ ലെറ്റർ ടൈപ്പു ചെയ്ത് വയ്ക്കുകയും ചെയ്യുന്നു.പിന്നീട് പൂച്ചക്കണ്ണുള്ള അജയ് കറുപ്പ് നിറമുള്ള ലെൻസ് വെച്ചാണ് വിക്കിയായി മാറുന്നതെന്നും മദൻ ചോപ്രയാണ് അജയ്യുടെ കുടുംബം നശിക്കാൻ കാരണമെന്നും കഥയിൽ വ്യക്തമാകുന്നു.
മദൻ ചോപ്രയുടെ വിശ്വാസം നേടിയെടുത്ത് വിക്കി എന്ന പേരിൽ അജയ് ചോപ്രയുടെ കമ്പനികൾ തന്റെ പേരിലാക്കുന്നു, യഥാർത്ഥത്തിൽ ആ കമ്പനികളും സ്വത്തും അജയ്യുടെ അച്ഛൻ വിശ്വനാഥ് ശർമ്മയുടേതായിരുന്നു. മന്ദൻ വിശ്വനാഥിനെ വഞ്ചിച്ച് തന്റെ പേരിലേക്ക് കമ്പനി മാറ്റുന്നതും തുടർന്നുള്ള സംഭവങ്ങളും ഫ്ലാഷ് ബാക്കായി കാണിക്കുന്നുമുണ്ട് ചിത്രത്തിൽ. കമ്പനി സ്വന്തമാക്കിയതു കൂടാതെ മദൻ വിശ്വനാഥിന്റെ പേരിൽ ബാങ്കിൽ നിന്നും കോടികൾ വായ്പയെടുത്തിരുന്നതിനാൽ വിശ്വനാഥിന് വീടും ജപ്തിയിലൂടെ നഷ്ടമായി. ഇതെ തുടർന്നാണ് അജയ്യുടെ അച്ഛൻ വിശ്വനാഥിന്റെയും, കുഞ്ഞു പെങ്ങളുടേയും മരണം സംഭവിക്കുന്നത്.
തന്റെ സത്യങ്ങൾ പ്രിയ മനസിലാക്കാതിരിക്കാൻ സീമയുടെ കൂട്ടുകാരി അഞ്ജലിയേയും അജയ് കൊലപ്പെടുത്തി ശവം ഒരു ബാഗിലാക്കി നദിയിലേക്കെറിയുന്നു.അജയ്യുടെ പെരുമാറ്റത്തിൽ സംശയം തോന്നുന്ന പ്രിയ അജയ്യുടെ പഴയ കൂട്ടുകാരനായിരുന്ന യഥാർത്ഥ വിക്കി മൽഹോത്രയിൽ നിന്നും അജയ് ആൾമാറാട്ടം നടത്തുന്ന കാര്യം മനസിലാക്കുന്നു.
അജയ്യുടെ വീട്ടിലെത്തുന്ന പ്രിയയോട് അജയ് സത്യങ്ങളൊക്കെ വെളിപ്പെടുത്തിയപ്പോൾ സഹോദരിയെ കൊന്നയാളോടുള്ള ദേഷ്യത്തേക്കാൾ സിമ്പതിയാണ് പ്രിയയ്ക്ക് തോന്നിയത്.
ഈ സമയം മദനും ഗുണ്ടകളും അവിടെയെത്തുകയും അജയ്യെ അക്രമിച്ച് സ്വത്തുക്കൾ തന്റെ പേരിലേക്ക് മാറ്റണമെന്ന് ഭീഷണിപ്പെടുത്തുന്നു.തുടർന്നുള്ള സംഘടനത്തിനൊടുവിൽ മദൻ ഒരു കമ്പി കൊണ്ട് അജയ്യെ കുത്തി. അതേ കമ്പി കൊണ്ട് തന്നെ മദന്റെ ജീവനെടുത്ത ശേഷം അജയ് അമ്മയുടെ മടിയിൽ കിടന്ന് മരിക്കുന്നതോടുകൂടി സിനിമ അവസാനിക്കുന്നു.

വ്യത്യസ്തമായ കഥ നേടിയ വിജയം
നായകൻ ചിത്രത്തിലെ പ്രധാന നായികയെ തന്നെ വഞ്ചിച്ച് കൊലപ്പെടുത്തുന്നതായി ചിത്രീകരിക്കാൻ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല, കാരണം അത് പ്രേക്ഷകർക്ക് ഉൾക്കൊളളാൻ കഴിയില്ലെന്ന ധാരണയായിരുന്നു.
പക്ഷെ തന്റെ അഭിനയ മികവിലൂടെ ഷാരൂഖ് ഖാൻ ആ ചിന്തകൾ തെറ്റായിരുന്നുവെന്ന് തെളിയിച്ചു.ബാസിഗറിലെ ആ പുതുമ തന്നെയാണ് ചിത്രത്തെ സൂപ്പർ ഹിറ്റാക്കി മാറ്റിയതും.


Click it and Unblock the Notifications