കാളിദാസ് നായകൻ, ജയരാജ് സംവിധായകൻ; "ബാക്ക് പാക്കേഴ്‌സ്" മ്യൂസിക് ആൽബം പോലെ — ശൈലന്റെ റിവ്യൂ
ശൈലൻ
കാളിദാസ് ജയറാം നായകനായി വരുന്ന ജയരാജിന്റെ ഏറ്റവും പുതിയ സിനിമയാണ് ബാക്ക് പാക്കേഴ്‌സ്. വാലന്റൈൻസ് ഡേയിൽ പുറത്തിറക്കാൻ കണ്ട് തയ്യാർ ചെയ്ത സംഗീതസാന്ദ്രമായ പ്രണയചിത്രമായ "ബാക്ക് പാക്കേഴ്‌സ്" റിലീസ് വൈകി ഇന്നാണ് പ്രദർശനം ആരംഭിച്ചത്. പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോക്ടർ വിപി ഗംഗാധരന്റെ കേസ് ഡയറിയിൽ നിന്ന് ഒരു ചാപ്റ്റർ എന്ന രീതിയിൽ അദ്ദേഹം തന്നെ അവതരിപ്പിച്ച് തുടങ്ങുന്ന ബാക്ക് പാക്കേഴ്‌സ് ഖലീൽ, ദയ എന്നിങ്ങനെ പേരായ യുവാവിന്റെയും യുവതിയുടെയും പ്രണയത്തിന്റെ കഥ ആണ്.

വെറും സാധാരണപ്രണയജോടികൾ എന്നതിലുപരി ഖലീലും ദയയും കാൻസർ പേഷ്യൻറ്‌സ് ആണ് എന്നതാണ് സിനിമയും ഗംഗാധരൻഡോക്ടറും തമ്മിലുള്ള ബന്ധം. 2017 ഡിസംബർ 31 ന് സിനിമയും കഥയും ആരംഭിക്കുന്നു. ഫാർമേഴ്സ് എന്ന മ്യൂസിക് ബാന്റിലെ ഗിറ്റാറിസ്റ്റ് ആയ ഖലീൽ ന്യൂ ഇയർ ഈവിനോട് അനുബന്ധിച്ചുള്ള ഡിജെപാർട്ടിക്കിടെ മൂക്കിൽ നിന്നും ചോരയൊലിപ്പിച്ച് ബോധം കെട്ടു വീഴുന്നു.

ഹോസ്പിറ്റലിൽ എത്തി ബോധം തെളിയുമ്പോൾ തൊട്ടടുത്ത ബെഡിൽ ഉണ്ട് ദയ. ബൈസ്റ്റാന്റേഴ്‌സും സ്റ്റാഫും എല്ലാം കുറവുള്ള നല്ല പ്രണയമധുരം തുളുമ്പിത്തെറിക്കുന്ന ആമ്പിയൻസ്. രണ്ടുപേരും പ്രണയിച്ചു തുടങ്ങുന്നു. വെട്ടിരുമ്പ് പോലെ നിൽക്കുന്ന വീട്ടുകാർ അറിയുന്നു. രണ്ടുപേരും ബാക്ക് പാക്കുമെടുത്ത് ചാടിപ്പോവുന്നു..

കഥ മുഴുവൻ പറഞ്ഞല്ലോ എന്നുപറഞ്ഞ് ആരും വെട്ടിക്കീറാൻ വരേണ്ട. സ്‌ക്രിപ്റ്റ് ജയരാജിന്റെ പേരിൽ തന്നെ ആണെങ്കിലും മുകളിൽ പറഞ്ഞ നാലഞ്ച് വരികൾക്ക് അപ്പുറമൊരു കഥയ്ക്കും തിരക്കഥയ്ക്കും ഒന്നും ബാക്ക് പാക്കേഴ്‌സിൽ വലിയ റോള് കൊടുത്തിട്ടില്ല. അപ്രതീക്ഷിതമായതോ ആഴത്തിലുള്ളതോ ഒന്നും സിനിമയിൽ എവിടെയും സംഭവിക്കുന്നില്ല. ക്ളൈമാക്സിൽ മാത്രേ ഉള്ളൂ ഒരു അവിശ്വസനീയത. അതിപ്പോ, ഗംഗാധരൻ ഡോക്ടർ വന്ന് സാക്ഷ്യപ്പെടുത്തിയാൽ പിന്നെ അപ്പീൽ ഇല്ല താനും..

വീട് വിട്ടുറങ്ങുന്ന ഖലീലിന്റെയും ദയയുടെയും അനിശ്ചിതത്വമുള്ള പ്രണയത്തിന്റെ ഫീലിനും മനോഹാരിതയ്ക്കും ആണ് ജയരാജ് ഇമ്പോർട്ടൻസ് കൊടുത്തിരുക്കുന്നത്. മ്യൂസിക് ആൽബം പോലെ എന്ന് പറഞ്ഞാൽ പോര എല്ലാ അർത്ഥത്തിലും ആൽബം കാണുന്ന ലാഘവത്തോടെ കണ്ടിരിക്കാവുന്ന സിനിമ ആണ്.
സച്ചിൻ ശങ്കർ മന്നത്ത് ചിട്ടപ്പെടുത്തിയിരിക്കുന്ന പാട്ടുകൾ എത്രയെണ്ണം സിനിമയിൽ ഉണ്ടെന്നത് എണ്ണി തിട്ടപ്പെടുത്തുന്നത് തന്നെ ഒരു ടാസ്‌ക് ആണ്. തീർച്ചയായും നല്ലതും ഉണ്ട് അക്കൂട്ടത്തിൽ..

സിനിമയുടെ താരം എന്നുപറയാവുന്നത് അഭിനന്ദൻ രാമാനുജവും അദ്ദേഹത്തിന്റെ ക്യാമറാവർക്കുമാണ്. ആമേനിലും മോസയിലെ കുതിരമീനുകളിലും കണ്ടതിന്റെ ബാക്കി വൈഡ് ആംഗിൾ ചേതോഹാരിതകൾ അഭിനന്ദൻ ബാക്ക് പാക്കേഴ്‌സിൽ കാണിച്ചു തരുന്നു. ലൊക്കേഷനുകളും പക്കാകളർഫുൾ. സിനിമയ്ക്ക് എല്ലാ അർത്ഥത്തിലും എനർജിയാവുന്നത് അഭിനന്ദൻ തന്നെ.

കാളിദാസൻ ഖലീലിന്റെ ഭാഗം ഭംഗിയായി ചെയ്തു. അത്രയൊക്കെയെ സിനിമ ഡിമാൻഡ് ചെയ്യുന്നുള്ളൂ. നായിക കാർത്തിക നായർ പുതുമുഖമാണ് . മൊട്ടയടിച്ച ഗെറ്റപ്പിൽ രണ്ടാളും ചന്തമുണ്ട്. രഞ്ജിപണിക്കരും ശിവജിത്തും വില്ലത്തരം കാണിക്കുന്നത് ഉല്ലാസ് പന്തളം ചെയ്ത കോമഡി റോളിനെക്കാൾ കോമഡി. ഭാര്യ സബിതയെയും മകൻ കേശവിനെയും നൈസായി ജയരാജ് അതിനിടയിൽ വിളക്കിചേർത്തിട്ടുമുണ്ട്.

സംവിധായകൻ എന്ന നിലയിൽ നിരവധി സ്റ്റേറ്റ്, നാഷണൽ, ഇന്റർനാഷണൽ പുരസ്കാരങ്ങൾ നേടിയ ആളാണ് ജയരാജ്. അതിന്റെ യാതൊരു അഹങ്കാരവും അദ്ദേഹത്തിനില്ല എന്ന് ബാക്ക് പാക്കേഴ്‌സും തെളിയിക്കുന്നു. 1989ൽ മണിരത്നം ചെയ്ത ഗീതഞ്ജലിയുടെ ത്രെഡ് എടുത്ത് ഒരു പുതുമുഖത്തെ പോലെ മ്യൂസിക് ആൽബം ടൈപ്പ് ഒരു സിനിമ ഒരുക്കാൻ അദ്ദേഹത്തിന് ഇപ്പോഴും കഴിയുന്നത് അതിനാൽ ആണല്ലോ..
Recommended Video
സുമ്മാ ടൈംപാസ്സ്


Click it and Unblock the Notifications