മേഘങ്ങൾക്കൊപ്പം ചേർത്തുവച്ച സ്വപ്നങ്ങൾ! - മൂവി റിവ്യൂ: ബിയോണ്ട് ദ ക്ലൗഡ്സ്
ആദ്യ വാർത്തകൾ പുറത്തു വന്നതു മുതൽ 'സ്ലംഡോഗ് മില്ല്യണെയർ’ പോലോരു സിനിമയെന്ന തരത്തിൽ പ്രേക്ഷകരും മാധ്യമങ്ങളും പ്രതീക്ഷയർപ്പിച്ച സിനിമയാണ് 'ബിയോണ്ട് ദ ക്ലൗഡ്സ്’.
ഇറാനിയൻ സംവിധായകനായ മജിദ് മജിദി ഹിന്ദിയിലും, ഇംഗ്ലീഷിലുമായി സംവിധാനം ചെയ്‌ത ചിത്രം 2017 നവംബർ 20 ന് ഇന്ത്യയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിനു ശേഷം ഈ മാസം ഏപ്രിൽ 20 നാണ് തീയറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്നത്.

‘സ്ലംഡോഗ് മില്ല്യണെയർ’ എന്ന ചിത്രത്തിൽ നിന്നും വളരെ വ്യത്യസ്ഥമാണ് ബിയോണ്ട് ദ ക്ലൗഡ്സ്.
1997 ലെ സംവിധായകന്റെ തന്നെ ചിത്രമായ ‘ചിൽഡ്രൻ ഓഫ് ഹെവൻ' എന്ന ചിത്രവുമായി സിനിമയ്ക്ക് സാമ്യമുണ്ട്. ചിൽഡ്രൻ ഓഫ് ഹെവൻ എന്ന ചിത്രത്തെ ആസ്പദമാക്കി പ്രിയദർശൻ 2010 ൽ "ഭം ഭം ഭോലെ" എന്നൊരു ചിത്രവും ഹിന്ദിയിൽ സംവിധാനം ചെയ്തിട്ടുണ്ട്.
സഹോദരി-സഹോദര ബന്ധത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ‘ബിയോണ്ട് ദ ക്ലൗഡ്സിൽ' ഇഷാൻ ഖട്ടർ, മാളവിക മോഹനൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ കഥയിലേക്ക്
ചിത്രം പൂർണ്ണമായും ആമിർ (ഇഷാൻ ഖട്ടർ), താര (മാളവിക മോഹനൻ) എന്നീ സഹോരങ്ങളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ചലിക്കുന്നത്.
ഡ്രഗ്സ് ഡീലിംഗിലൂടെ പണം സമ്പാദിച്ച് എത്രയും പെട്ടെന്ന് വലിയ ആളാകണം എന്നതാണ് ആമിറിന്റെ ലക്ഷ്യം. മധ്യപാനിയും, തന്നെ ഉപദ്രവിക്കുകയും ചെയ്യുന്ന ഭർത്താവിൽ നിന്നും അകന്ന് ജീവിതത്തോട് മല്ലിട്ടുകൊണ്ടാണ് താര കഴിയുന്നത്.
രണ്ടു പേർക്കും പരസ്പരം ചില പരാതികളും പരിഭവങ്ങളും ഉണ്ട്. അങ്ങനെയിരിക്കെ ഒരിക്കൽ ഇവരുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു സംഭവം കടന്നു വരുന്നു, താരയെ അയൽവാസിയായ അക്ഷി (ഗൗതം ഘോഷ് ) എന്നയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും താരയുടെ പ്രതിരോധത്തിൽ അയാൾക്ക് തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു.
പോലീസ് താരയെ ജയിലിലടയ്ക്കുന്ന സമയത്ത് ആമിറിന്റെ മനോഭാവത്തിൽ വ്യത്യാസങ്ങൾ വരുന്നു.എങ്ങനേയും തന്റെ സഹോദരിയെ രക്ഷിക്കണം എന്ന് ആമിർ ആഗ്രഹിക്കുന്നു പക്ഷെ,അതിനായി താര നിരപരാധിയാണെന്ന് അക്ഷി സമ്മതിക്കണം.
തൽക്കാലം കഥയെപ്പറ്റി അധികം വിശദമാക്കുന്നില്ല, തുടർന്ന് ആ സഹോദരങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുന്നുവെന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകുന്നതാണ്.

ഹൃദയസ്പർശിയായ രംഗങ്ങൾ
നിരവധി രംഗങ്ങൾ സിനിമ കാണുന്നവരുടെ ഹൃദയത്തിൽ സ്പർശിക്കുന്ന തരത്തിലുള്ളതാണ് പ്രത്യേകിച്ചും, ആമിറിന്റെ മനസ്സുമാറി സഹോദരിയോടുള്ള സ്നേഹം ബോദ്ധ്യപ്പെടുത്തുന്ന രംഗം അത്തരത്തിലൊന്നാണ്.
തന്റെ സഹോദരിയെ ഉപദ്രവിക്കാൻ ശ്രമിച്ച അക്ഷിയുടെ കുടുംബത്തിലെ സ്ത്രീകളോട് അതേ നാണയത്തിൽ പ്രവർത്തിച്ചു കൊണ്ടാകാണോ പ്രതികാരം ചെയ്യേണ്ടത് എന്ന് ചിന്തിക്കുന്ന ആമിർ മനുഷ്യത്വത്തിന് മുൻഗണന നൽകുമ്പോൾ അത്തരം സന്ദർഭങ്ങൾ പ്രേക്ഷകരേയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
സമാനമായ സംഭവങ്ങൾ അനവധി ആവർത്തിക്കപ്പെടുന്ന നമ്മുടെ ഇന്നത്തെ സമൂഹത്തിൽ മാനുഷിക മൂല്ല്യങ്ങൾ തിരിച്ചറിയണമെന്നും ബന്ധങ്ങളുടെ വില മനസിലാക്കണമെന്നും സംവിധായകൻ തന്റെ ചിത്രത്തിലൂടെ ഉപദേശിക്കുകയാണ്.

കഥയുടെ ആവിഷ്ക്കാരം
സിനിമ കാണുമ്പോള്‍ ഒരിക്കലും ഇതൊരു ഇറാനിയൻ സംവിധായകന്റെ വീക്ഷണകോണിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കാനാകില്ല. മജിദ് മജീദി എന്ന സംവിധായകൻ നമ്മളെ കഥാപാത്രങ്ങളുമായി വളരെയടുപ്പിച്ചു കൊണ്ടു പോകും വിധമാണ് ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
ഒരു പക്ഷെ പ്രമേയത്തിൽ ആവർത്തന വിരസത അനുഭവപ്പെടേണ്ടിയിരുന്ന കഥയിൽ സിനിമയുടെ അവസാനം വരെ പ്രേക്ഷകർ അതിനെപ്പറ്റി ചിന്തിക്കാൻ ഇടനൽകുന്നില്ല എന്നിടത്താണ് സംവിധായകന്റെ മികവ് നാം തിരിച്ചറിയേണ്ടത്.

ബോളിവുഡിലേക്ക് ഒരു നടൻ കൂടി
നടൻ ഷാഹിദ് കപൂറിന്റെ അർദ്ധ സഹോദരനായ ഇഷാൻ ഖട്ടർ സിനിമാ ആസ്വാദകർക്ക് നിരവധി പ്രതീക്ഷകൾ നൽക്കുന്നുണ്ട്.
ഷാഹിദിന്റെ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ ഇഷാന്റ കരിയറിൽ നേട്ടമായി എന്നും രേഖപ്പെടുത്താവുന്ന ചിത്രമാണ് ബിയോണ്ട് ദ ക്ലൗഡ്സ്.
അഭിനയത്തിൽ അക്ഷിയുടെ അമ്മ ജുംബയുടെ വേഷത്തിലെത്തിയ ജി.വി.ശാരദയുടെ പ്രകടനവും പ്രശംസാവഹമാണ്.
ചില ഇമോഷണൽ രംഗങ്ങളിലെ സ്വാഭാവികത നഷ്ടപ്പെട്ടതൊഴിച്ചാൽ മാളവിക മോഹനനും നല്ല അഭിനയമാണ് കാഴ്ച്ചവെച്ചത്.

സിനിമയുടെ മറ്റ് വശങ്ങൾ
എ.ആർ.റഹ്മാന്റെ സംഗീതം ചിത്രത്തിന്റെ ഹൈലൈറ്റ് ആകുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. സിനിമയ്ക്ക് വലുതായൊന്നും സംഭാവന ചെയ്യാൻ ഇത്തവണ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
സിനിമയിലെ ദൃശ്യങ്ങൾ വളരെ മനോഹരമായാണ് ഒപ്പിയെടുത്തിരിക്കുന്നത്. പല രംഗങ്ങളിലും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയതിന്റെ ഫലം സ്ക്രീനിൽ കാണാൻ കഴിയുന്നുണ്ട്.
ആദ്യ പകുതിയിലെ ചെറിയൊരു ലാഗിംഗ് പിന്നീട് രണ്ടാം പകുതിയിൽ അനുഭവപ്പെടുത്താതെ രണ്ട് മണിക്കൂറുകൊണ്ട് സിനിമ അവസാനിക്കുന്നു.

റേറ്റിംഗ് : 7/10
പ്രതീക്ഷകൾക്ക് ഒട്ടും ഇടമില്ലെന്നു കരുതുന്നിടത്തും ചെറിയ ചെറിയ സ്വപ്നങ്ങളും പ്രതീക്ഷകളും നൽകുന്ന സുഖവും ആശ്വാസവും എന്തെന്ന് അനുഭവിച്ചറിയാൻ കഴിയുന്നൊരു ചിത്രമാണ് ബിയോണ്ട് ദ ക്ലൗഡ്സ്, ഒരു കുടുംബചിത്രം.
ബി.എഫ്.ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ച ചിത്രം തീർച്ചയായും നമ്മൾ കണ്ടിരിക്കേണ്ടതു തന്നെയാണ്.


Click it and Unblock the Notifications











