ഇക്കൊല്ലത്തെ ഈദും സല്ലുഭായി ചാക്കിലാക്കി.. ഭാരത് മാസ് കൂൾ!!! ശൈലന്റെ റിവ്യു
ശൈലൻ
അങ്ങനെ, അബ്ദുൽ റഷീദ് സലിം സൽമാൻ എന്ന സൽമാൻ ഖാന്റെ പതിനാലാമത്തെ സിനിമയും -ഭാരത്- നൂറുകോടി ക്ലബിൽ കയറി. അതും റിലീസിന്റെ നാലാമത്തെ ദിവസം 130കോടി കളക്ഷനോടെ... താരങ്ങൾ പലഭാഷയിലായി ഇൻഡ്യയിൽ ഒരുപാട് ഉണ്ടെങ്കിലും, ആരാധകർ സ്നേഹത്തോടെ സല്ലുഭായി എന്നു വിളിക്കുന്ന സൽമാന് അല്ലാതെ ഇത്തരം ഒരു നേട്ടം മറ്റാർക്കും ക്രെഡിറ്റിൽ ഇല്ല. ഈ പതിനാലു പടങ്ങളിൽ മൂന്നെണ്ണം മുന്നൂറുകോടി ക്ലബിലാണ്.. രണ്ടെണ്ണം ഇരുനൂറുകോടി ക്ലബ്ബിലും.. അസൂയാവഹം എന്നല്ലാതെ ഈ നേട്ടത്തെ എന്തുപറയും..

കൊല്ലത്തിൽ പൊതുവെ ഒരു സിനിമയാണ് സല്മാന്റെതായി ഇറങ്ങാറുള്ളത് (ഏറിയാൽ രണ്ട്) . ആ ഒരു പടം ഒരു അലിഖിത ആചാരം പോലെ ചെറിയ പെരുന്നാളിന് ആണ് റിലീസ് ചെയ്യാറുള്ളത്. അതിനോടാനുബന്ധിച്ചുള്ള ആഴ്ചകളിൽ ബോളിവുഡിൽ മറ്റു സിനിമകളൊന്നും റിലീസ് ചെയ്യാൻ ധൈര്യം കാണിക്കാറുമില്ല. ഈദ് സല്ലുഭായിക്കുള്ളതാണ്.

കാര്യം നൂറുകോടിയൊക്കെ അടിച്ചതാണെങ്കിലും കഴിഞ്ഞ കൊല്ലത്തെ പെരുന്നാളിനിറങ്ങിയ റേസ്3 യും അതിനു മുൻപത്തെ കൊല്ലമിറങ്ങിയ ട്യൂബ്ലൈറ്റുംഎതിരഭിപ്രായങ്ങൾ ധാരാളം കേൾപ്പിച്ചവ ആയിരുന്നു. മസാല കൂടിപ്പോയി എന്നതായിരുന്നു റേസ് 3 യ്ക്ക് കിട്ടോയ ആരോപണങ്ങൾക്ക് കാരണമെങ്കിൽ മസാല ഒട്ടും ഉണ്ടായില്ല എന്നതായിരുന്നു ട്യൂബ് ലൈറ്റിന്റെ മേലുള്ള പഴി. എന്നാൽ ഇത്തവണ ഭാരത് ലൂടെ എൽകാ വിധ പ്രേക്ഷകരെയും പ്രീതിപ്പെടുത്തുന്ന ഒരു സിനിമയുമായി ആണ് സൽമാന്റെ വരവ് എന്നതിനാൽ തന്നെ ഈ വിജയം 200 കോടിയിലേക്കോ 300 കോടിയിലേക്കോ നീണ്ടുപോയാലും അദ്‌ഭുതമാവില്ല.

ഭാരത് പേര് സൂചിപ്പിക്കുംപോലെ തന്നെ രാഷ്ട്രത്തിന്റെ പേരുള്ള ഒരാളുടെ കഥയാണ്. രാഷ്ട്രത്തിനൊപ്പം പിറന്ന ഒരാൾ. രാഷ്ട്രത്തിനൊപ്പം വളർന്ന ഒരാൾ. രാഷ്ട്രം നേരിട്ട വേദനകളും പ്രതിസന്ധികളും സന്തോഷങ്ങളും ആഹ്ലാദങ്ങളും എല്ലാം വ്യക്തി ജീവിതത്തിലും അനുഭവിക്കേണ്ടി വരുന്ന ഒരാൾ. രസകരമായ ഈ സ്റ്റോറിലൈൻ "ഓഡ് റ്റു മൈ ഫാദർ' എന്ന കൊറിയൻ സിനിമയിൽ നിന്നാണ് അഡോപ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇന്ത്യൻ സാഹചര്യങ്ങൾക്ക് നൂറുശതമാനം അനുയോജ്യമാം വണ്ണം സംവിധായകൻ അലി അബ്ബാസ് സഫര് അതിനെ സ്‌ക്രിപ്റ്റിൽ പാകപ്പെടുത്തിയിരിക്കുന്നു.

സിനിമ തുടങ്ങുമ്പോൾ ഭാരത് എഴുപതുകളിൽ പ്രായമെത്തി നിൽക്കുന്ന ഒരു വൃദ്ധ മനുഷ്യനാണ്. ഇൻഡ്യയിൽ നിന്ന് പാകിസ്താനിലേക്ക് പോകുംന സംജോത എക്സ്പ്രസ് പാസ് ചെയ്യുന്ന ഒരു റെയിൽവേ സ്റ്റേഷനിൽ അയാൾ കുടുംബത്തോടൊപ്പം തന്റെ പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങി നിൽക്കുകയാണ്. ട്രെയിൻ പാസ് ചെയ്യുന്ന സമയത്ത് കേക്ക് മുറിക്കാനാണ് പദ്ധതി. ട്രെയിൻ ലേറ്റ് ആണെന്ന് അറിയുന്നതോടെ ഭാരത് ന്റെ ലൈഫിന്റെ ഫ്‌ളാഷ്ബാക്ക് കടന്നുവരുന്നു.

ഇൻഡ്യാ വിഭജനത്തോടനുബന്ധിച്ച് പാകിസ്താനിലെ മിർപൂരിൽ നിന്നും ഡൽഹിയിലേക്ക് കുടിയേറുകയാണ് ഭാരതിന്റെ കുടുംബം. പക്ഷെ അയാളുടെ അച്ഛനും ഒരു പെങ്ങളും പാകിസ്ഥാനിൽ ആയി പോവുന്നുണ്ട്. അവരെ വീണ്ടെടുക്കുക എന്നതാണ് അയാളുടെ ജൻമലക്ഷ്യം. ഭാരത് വളരുന്നു . കുടുംബം പുലർത്താനായി പലവിധജോലികൾ ചെയ്യുന്നു.

പ്രായം ഇരുപതുകളിൽ എത്തുമ്പോൾ അയാൾ സർക്കസിലെ മരണക്കിണറിൽ മോട്ടോർ സൈക്കിൾ ഓടിച്ച് ഡെയർ devil ആകുന്നു. സാഹസികത മടുക്കുമ്പോൾ മാൻ പവർ റിക്രൂട്ട്‌മെന്റ് ഏജൻസിയിൽ പേര് രജിസ്റ്റർ ചെയ്ത് ഗൾഫിലെ എണ്ണക്കിണർ കമ്പനിയിൽ ലേബർ ആയി പോവുന്നു. റിക്രൂട്ട്‌മെന്റ് മെന്റ് ഓഫീസർ എന്നുള്ള നിലയിലാണ് ആദ്യം ഭാരത് നായികയായ കുമുദിനെ കണ്ടുമുട്ടുന്നത്. രണ്ടുപേരും തമ്മിലുള്ള വളരെയേറെ രസകരമായിട്ടാണ് സംവിധായകൻ ഡെവലപ്പ് ചെയ്തിരിക്കുന്നത്. 1964ൽ കണ്ടുമുട്ടുന്നത് മുതൽ 2019 വരെയുള്ള ഭാരതിന്റെ ലൈഫിലെ ഓരോ ഘട്ടത്തിലും എവിടെ പോയാലും സൂപ്പർവൈസറിപോസ്റ്റിൽ കുമുദ് ഉണ്ട്. പ്രണയമാണെങ്കിലും വിവാഹമൊന്നും കഴിക്കാതെ ഉള്ള ലിവിംഗ് ടുഗെദർ ബന്ധമായി അത് പിന്നീട്
വികസിക്കുന്നു.

കത്രീന കൈഫിന്റെ ഇന്നേവരെയുള്ള അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായി കുമുദിനെ കണക്കാക്കാം. പഴയ കാല ഗ്ലാമർ വേഷങ്ങളിൽ നിന്നും തീർത്തും വേറിട്ടൊരു തലത്തിൽ അവർ വളരെയേറെ സുന്ദരിയായി മാറിയതായും കാണാം. ഭാരതിന്റെ ആജന്മസുഹൃത്തായ വിലായിട്ടി ആയി വരുന്ന സുനിൽ ഗ്രോവർ ആണ് ഗോളടിക്കുന്ന മറ്റൊരു താരം. അച്ഛനായും പെങ്ങളെയും ഗസ്റ്റ് റോളുകളിൽ വരുന്ന ജാക്കി ഷെറോഫ്, തബു എന്നിവരും തിളങ്ങി.
പ്രായം സൽമാന്റെ സ്റ്റാർഡത്തെ ഒട്ടും ബാധിക്കുന്നേയില്ലെന്ന് ഭാരതും അടിവരയിടുന്നു. ആരാധകർക്ക് മാത്രമായല്ലാതെ എല്ലാവിധ പ്രേക്ഷകർക്കും ആസ്വദിക്കാനാവുന്ന ക്ലാസ് ടച്ചുള്ള മാസ് ഹിറ്റുകളുമായി തുടർന്നും അദ്ദേഹത്തിന് ബോക്സോഫീസ് കീഴടക്കാനാവട്ടെ എന്നാശംസിക്കാം.


Click it and Unblock the Notifications











