കർഷകരുടെ തീരാത്ത പോരാട്ടവുമായി ജയം രവിയുടെ ഭൂമി. ശൈലന്റെ റിവ്യൂ
പൊങ്കൽ റിലീസ് ആയ ഭൂമി ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമ ആണ്. ലക്ഷ്മണൻ കഥ തിരക്കഥ സംഭാഷണം എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഭൂമിയിൽ നിധി അഗർവാൾ ആണ് നായിക. തമ്പി രാമയ്യ, ശരണ്യ പൊൻഅണ്ണൻ, ജോൺ വിജയ്, ജയം രവി, സതീഷ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഭൂമി എന്നാൽ ഒരേ സമയം പിറന്ന ഭൂമിയും സിനിമയിലെ നായകനും ആണ്. പിറന്ന മണ്ണിൽ കൃഷി ചെയ്ത് ജീവിക്കാനുള്ള കർഷകരുടെ അവകാശപ്പോരാട്ടം. ഒപ്പം ഭൂമിനാഥൻ എന്ന ഭൂമിയുടെ അവരോട് ഐക്യപ്പെട്ടുള്ള പോരാട്ടനേതൃത്വം. സിനിമയുടെ ഉള്ളടക്കത്തിനെ അങ്ങനെ ചുരുക്കിപ്പറയാം.

തിരുനെൽവേലി ജില്ലയിലെ പതിയൂർ ഗ്രാമക്കാരനായ ഭൂമിനാഥൻ നാസയിൽ സ്‌പേസ് ശാസ്ത്രജ്ഞനാണ്. ചൊവ്വാഗ്രഹത്തിൽ ജലസന്നിധ്യമുണ്ടെന്ന് കണ്ടെത്തി അനന്തരപര്യവേക്ഷണങ്ങൾക്കായി ചൊവ്വയിലേക്ക് പോവാൻ ഒരുങ്ങുകയാണ് അയാൾ. അതുനുമുന്പുള്ള വെക്കേഷനായി ജന്മനാട്ടിൽ എത്തുന്ന ഭൂമിനാഥന്റെ ജീവിതം അവിടെ കണ്ട ദയനീയമായ കാഴ്ചകൾ മാറ്റിമറിക്കുന്നു.

കർഷകന്റെ കഷ്ടപ്പാടുകളും കൃഷിനാശവും മൾട്ടി നാഷണൽ കോർപ്പറേറ്റുകളുടെ ഭൂഗർഭജലം ഊറ്റലും ഹൈബ്റിഡ് വിളകൾ സൃഷ്ടിച്ച പ്രതിസന്ധിയും നായകന്റെ ഒറ്റയാൾ പോരാട്ടവും എല്ലാം തന്നെ പലവട്ടം തമിഴ് സിനിമകളിൽ വിഷയമായി വന്നതാണ്. ഭൂമി"യിൽ പുതിയതായി വരുന്നത് നാസയും ബഹിരാകാശ ശാസ്ത്രജ്ഞന്റെ ഇടപെടലും മാത്രമേയുള്ളൂ..

റോമിയോ ജൂലിയറ്റ്, ബോഗൻ തുടങ്ങിയ ജയംരവി സിനിമകൾ സംവിധാനം ചെയ്ത ആളാണ് ലക്ഷ്മണൻ. പുള്ളി പ്രമേയത്തിന്റെ കാര്യത്തിൽ പുള്ളി വലിയ പുരോഗതി ഒന്നും കാണിക്കുന്നില്ല. അതുപോലെ തന്നെ സ്ക്രിപ്റ്റിന്റെയും മേക്കിംഗിന്റെയും കാര്യവും.

സാധാരണഗതിയിൽ തന്റെ പടങ്ങൾക്കായി തീർത്തും വ്യത്യസ്തമായ തീമുകൾ സ്വീകരിക്കുന്നതിൽ ശ്രദ്ധ കാണിക്കുന്ന നായകൻ ആണ് ജയം രവി. പക്ഷെ ഭൂമി"യുടെ കാര്യത്തിൽ അത്തരത്തിൽ യാതൊരു അവകാശവാദങ്ങളും കളിയായി പോലും ഉന്നയിക്കാൻ സാധ്യമല്ല. കിട്ടിയ റോൾ പുള്ളി വൃത്തിയായി ചെയ്തു എന്നുമാത്രം. രവിയുടെ മദർ ഇൻ ലോ ആയ സുജാത വിജയകുമാർ ആണ് പടത്തിന്റെ പ്രൊഡ്യൂസർ.

നിധി അഗർവാൾ ഈശ്വരനിലെ പോലെ തന്നെ കൂട്ടത്തിൽ ഒരാളായി നിൽക്കുകയും ഡ്യുയറ്റ് പാടുകയും ചെയ്യുന്നു എന്നല്ലാതെ നായിക എന്ന നിലയിൽ തെല്ലും ഐഡന്റിഫൈ ചെയ്യപ്പെടുന്നില്ല. അത്രയ്ക്ക് ദുർബലമാണ് കഥാപാത്രസൃഷ്ടി.

മുൻപ് പലരും പല പടങ്ങളിൽ ഗംഭീരമായി ചെയ്തിട്ടുള്ള മൾട്ടി നാഷണൽ കോർപ്പറേറ്റ് മുതലാളിയുടെ റോൾ റോണിത് റോയ് തീർത്തും ദയനീയമായി ചെയ്ത് ഒപ്പിക്കുന്നു. ഇൻഡ്യയിൽ നടക്കുന്ന എല്ലാവിധ വിദേശ ഇടപാടുകളുടെയും കുത്തക ഉൽപ്പന്നങ്ങളുടെയും ഉത്തരവാദിത്തം ഒറ്റയാളിലേക്ക് ഫോക്കസ് ചെയ്ത സംവിധായകൻ ആ ക്യാരക്ടറിന്റെ തോൽവി പൂർണമാക്കുന്നു. മിഴിവുള്ള കഥാപാത്രങ്ങളായി ആരും തന്നെ ഇല്ലെന്ന് പറയേണ്ടി വരും.

തമൻ ആണ് പാട്ടുകൾ കമ്പോസ് ചെയ്തിരിക്കുന്നത്.. "തമിഴാണെന്ന് സോല്ലടാ.. തലൈ നിവർന്ത് നില്ലെടാ.." തമിഴ് മക്കൾക്ക് ഉത്തേജനമേകുന്ന ഐറ്റമാണ്. താമര എഴുതിയ ഡ്യുയറ്റും പൊളിയാണ്..

നൂറുവട്ടം വന്ന് പോയ ഒരു പദങ്ങളുടെ ദുർബലമായ ആവർത്തനം ആണെങ്കിലും എക്കാലത്തെയും പ്രസക്തമായ ഒരു വിഷയം എന്ന നിലയിൽ ഭൂമിയ്ക്ക് പാസ്മാർക്ക് നൽകാം.. ഇൻഡ്യയിലെ കർഷകർ ഒറ്റക്കെട്ടായി നിന്ന് അതിജീവനം ലക്ഷ്യമാക്കി സമരം ചെയ്യുന്ന ഈ വേളയിൽ പ്രത്യേകിച്ചും.
ആവറേജ് എന്ന് അടിവര.


Click it and Unblock the Notifications











