കൊലപാതകം, അന്വേഷണം, പ്രണയം, പ്രതികാരം, യാത്ര, രാഷ്ട്രീയസത്യങ്ങൾ; കോട്ടയം! — ശൈലന്റെ റിവ്യൂ
ശൈലൻ
രണ്ടായിരത്തി പതിനെട്ടിലെ ഐ എഫ് എഫ് ഐ യിൽ മലയാളസിനിമ ഇന്ന് എന്ന വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ബിനുഭാസ്‌കറിന്റെ കോട്ടയം . പേരിന്റെ കൗതുകം കാരണം അന്നേ കാണാൻ ഓങ്ങി വച്ചതായിരുന്നുവെങ്കിലും മിസ്സായി . ഈയാഴ്ച്ച കേരളത്തിലെ മൂന്ന് തിയേറ്ററുകളിലും ബാംഗ്ലൂരിലെ മൂന്ന് തിയേറ്ററിലും നൈറ്റ് വോക്‌സ് ടെക്‌നോളജീസ് എന്ന വിതരണസ്ഥാപനം റിലീസ് ചെയ്തു . നൈറ്റ് വോക്‌സ് ഇതേ ആഴ്ച തന്നെ കേരളത്തിൽ തിയേറ്ററിലെത്തിച്ച മിഷ്‌കിന്റെ സൈക്കോയ്ക്ക് എൺപത് റിലീസ് സെന്ററുകൾ ഉണ്ടെന്നതും ശ്രദ്ധേയമാണ് .

ഈ പറഞ്ഞ മൂന്ന് റിലീസ് സെന്ററുകളിൽപ്പെട്ട തൃശൂർ രാഗത്തിൽ 4മണിക്ക് ഒരു ഷോ ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അവിടെ അന്വേഷിച്ചപ്പോൾ ആ ഷോ കൂടി സൈക്കോ വിഴുങ്ങി എന്നറിഞ്ഞു . ആയതിനാൽ എറണാകുളം പിവിആർ ലുലു പിടിക്കേണ്ടി വന്നു കോട്ടയത്തെ പിടിക്കാൻ . റിവ്യൂ എഴുതാൻ ഉള്ള ഓരോ സാഹസങ്ങളേയ് .

സംവിധായകൻ ബിനു ഭാസ്കർ തന്നെയാണ് കോട്ടയത്തിന് വേണ്ടി ഛായാഗ്രഹണം നടത്തിയിരിക്കുന്നതും . ഓപ്പണിംഗ് ഫ്രെയിമുകൾ തന്നെ അൽകിടു ആയിരുന്നു എന്നതിനാൽ ആണ് ആദ്യമേ അത് എടുത്തു പറയുന്നത് . പെയിന്റിംഗ് പോലെ എന്നൊക്കെ ക്ളീഷേ ആയി പറയാം . സംവിധായകൻ ഒരു പെയിന്റർ കൂടി ആണെന്ന് എവിടെയോ വായിച്ചു . ലുക്കാചുപ്പി അദ്ദേഹം ക്യാമറ വർക്ക് ചെയ്ത സിനിമയായിരുന്നത്രെ

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ ഉദ്യോഗസ്ഥ ആയ ആനി ദുരൂഹമായി കൊല ചെയ്യപ്പെടുന്നതോടെ ആണ് കോട്ടയം ആരംഭിക്കുന്നത് . ആ മരണത്തിലെ നിഗൂഢതകളിലേക്കുള്ള കേരളാ പോലീസ് ഇൻവെസ്റ്റിഗേഷനിലൂടെ സിനിമ മുന്നോട്ട് പോവുന്നു .
സംവിധായകനും സജിത്ത് നാരായണനും ചേർന്ന് എഴുതിയ സ്ക്രിപ്റ്റ് കേവലമൊരു മർഡർ മിസ്റ്ററി കേസന്വേഷണത്തിൽ ഒതുങ്ങാതെ പല പല ഴോണറുകളിലേക്ക് യാത്ര ചെയ്യുന്ന റോഡ് മൂവി ആയി മാറുന്നതാണ് പിന്നീട് കാണുന്നത് . അത് കൊണ്ട് ത്രില്ലർ പ്രതീക്ഷയുമായി കോട്ടയത്തെ സമീപിച്ചാൽ നിരാശപ്പെടേണ്ടി വരും .

ക്രാഫ്റ്റിലും മെയ്ക്കിംഗിലും കൂടുതൽ ഊന്നൽ കൊടുക്കുന്ന ഒരു പരിചരണശൈലിയാണ് കോട്ടയത്തിന്റേത് നായികമാരായ ആനി , സാറ , അപാലി എന്നിവരുടെ പേരിലുള്ള മൂന്നു ചാപ്റ്ററുകളിൽ അത് ക്രോഡീകരിച്ചിരിക്കുന്നു . മൂന്ന് ആംഗിളുകളിൽ നിന്നുള്ള കാഴ്ചകൾ കൂടിച്ചേരുമ്പോൾ കോട്ടയം പൂർണമാവുന്നു .
നിമ്മി റാഫേൽ ആണ് ആനി . സ്‌ക്രീൻ പ്രെസൻസ് അപാരം . അന്നപൂർണി ദേവരാജ ആണ് സാറ . നാഗാ മോഡൽ ആയ നിസാൻ ആണത്രേ അപാലി . രണ്ടുപേരും ക്യൂട്ട് . അപാലിയുടെ എപ്പിസോഡ് മുന്നോട്ട് വെക്കുന്ന ക്രൂരസത്യങ്ങൾ ഓർക്കുമ്പോൾ അവരുടെ ക്യൂട്ട്നെസ് പറയുന്നത് അനൗചിത്യമാവും എന്നത് വേറെ കാര്യം .

അനീഷ് ജി മേനോൻ , രവി മാത്യു , ശ്രീനാഥ് കെ ജനാർദ്ദൻ , പ്രവീൺ പ്രേംനാഥ് എന്നിവരൊക്കെയാണ് മറ്റ് കീ റോളുകളിൽ . ആരും മോശമാക്കിയിട്ടില്ല എന്ന് മാത്രമല്ല പടത്തെ ഫ്രഷ് ആയി നിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട് . സംഗീത് ശിവൻ സ്‌ക്രീനിലെത്തുന്നു എന്നതായിരുന്നു കോട്ടയത്തിന്റെ ഒരു പ്രചാരണായുധം . അദ്ദേഹവും ബോറാക്കിയിട്ടില്ല . ഡബ്ബ് ചെയ്ത ആളുടെ ഐഡന്റിറ്റി അങ്ങേരെ സഹായിക്കുന്നുമുണ്ട് .

2018 ൽപണി പൂർത്തിയായി ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു തുടങ്ങിയ സിനിമയാണെങ്കിലും 2020ലും ഫ്രഷ് ആയി കണ്ടിരിക്കാമെന്നത് തന്നെയാണ് കോട്ടയത്തിന്റെ പ്രസക്തി . അത് മുന്നോട്ട് വെക്കുന്ന പൊളിറ്റിക്സ് ശ്രദ്ധേയമാണ്
മൂന്ന് ആംഗിളുകളിൽ നിന്നുള്ള കാഴ്ച! ഇവ കൂടിച്ചേരുമ്പോൾ ചിത്രം പൂർണമാവുന്നു .


Click it and Unblock the Notifications