തുടക്കം മുതൽ ഒടുക്കം വരെ ഞെട്ടിക്കലുമായി ബിരിയാണി തിയേറ്ററിൽ - ശൈലന്റെ റിവ്യൂ
ശൈലൻ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അൻപതിലധികം ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അവിടങ്ങളിലെല്ലാം പ്രദർശന വേളകളിൽ പ്രേക്ഷക പ്രശംസ ആവോളം പിടിച്ചു പറ്റുകയും ചെയ്ത സജിൻ ബാബുവിന്റെ "ബിരിയാണി" കേരളത്തിലെ തിയേറ്ററുകളിലും ഈയാഴ്ച്ച റിലീസ് ചെയ്തു. സംസ്ഥാന-ദേശീയ ചലച്ചിത്ര അവാർഡ് വേളകളിലും അന്തർദേശീയ വേദികളിലും ഉൾപ്പടെ ഇരുപതിലധികം പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ശേഷമാണ് 'ബിരിയാണി'യുടെ വരവ്. ഈ അടുത്ത കാലഘട്ടത്തിൽ ഒന്നും ഇത്രത്തോളം ഫിലിം ഫെസ്റ്റിവലുകളിൽ സെലക്റ്റ് ചെയ്യപ്പെടുകയും അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്ത മറ്റൊരു സിനിമ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്.

കദീജ എന്നൊരു പാവം പിടിച്ച ലോവർ മിഡിൽ ക്ലാസ് മുസ്ലിം യുവതിയുടെ ജീവിതത്തിനൊപ്പമുള്ള ഒരു സമാന്തര സഞ്ചാരം ആണ് ബിരിയാണി. ഞെട്ടിക്കുന്ന ഒരു പുലർകാല ഏകപക്ഷീയ ലൈംഗിക രംഗത്തിലൂടെയും അതുകഴിഞ്ഞുള്ള അനുബന്ധ സംഭാഷണങ്ങളിലൂടെയും ആണ് സിനിമയുടെ തുടക്കം. അവിടം മുതൽ തന്നെ സിനിമ. ലൈംഗികതയുടെ തുറന്നു കാണിക്കലും അതിനെ കുറിച്ചുള്ള സംസാരവുമൊക്കെ അപരിചിതമായ മലയാള സിനിമയ്ക്കും പ്രേക്ഷകനും ഇവിടെ മുതൽ ഷോക്ക് ട്രീറ്റ്മെന്റ് ആരംഭിക്കുകയായി.

ഇതുകേൾക്കുമ്പോൾ ബിരിയാണി സ്ത്രീപക്ഷ ലൈംഗികതയിൽ ഊന്നിക്കൊണ്ടുള്ള ഒരു സിനിമയാണ് എന്ന് തോന്നും. ഒരിക്കലുമില്ല. സംവിധായകന്റെ അമ്പുകൾ ഏകലക്ഷ്യത്തിലേക്കല്ല. ആണധികാരങ്ങളിൽ ഊട്ടിയുറപ്പിക്കപ്പെട്ട കിടപ്പറ, വീട്, കുടുംബം, സമൂഹം, മതം, പൗരോഹിത്യം, ഭരണകൂടം, പോലീസ്, ലോകം ഇവയെല്ലാം എങ്ങനെയാണ് ഒരു സാധാരണ സ്ത്രീയുടെ ജീവിതത്തിൽ കേറിമേഞ്ഞ് അവളുടെ ഇഹലോകവാസം നാനാവിധമാക്കുന്നത് എന്നതിന്റെ ഒരു സമ്പൂർണ ചിത്രീകരണം ആണ് ബിരിയാണിയിൽ കാണുന്നത്..

സ്ത്രീയുടെയും ദൈനംദിന ജീവിതസങ്കടങ്ങൾക്ക് ലോകത്തിൽ എവിടെയായാലും സാർവലൗകികഭാഷയുണ്ട്. അതാണ്, ബിരിയാണിക്ക് കിട്ടിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കിട്ടിയ സ്വീകാര്യതയും പുരസ്കാരങ്ങളും തെളിയിക്കുന്നത്. സ്ത്രൈണ ജീവിതത്തിന്റെ ലിംഗസ്വത്വ പ്രതിസന്ധികളിലൂടെ സർവതല സ്പർശിയായ ഇടപെടൽ നടത്തുന്ന തിരക്കഥ ആണ് ബിരിയാണിയുടെ കരുത്ത്. മറ്റൊരു മലയാളി സംവിധായകനും കാണിക്കാത്ത ധീരതയോടെ അത് പച്ചയ്ക്ക് ക്യാമറയിൽ പകർത്താൻ സജിൻ ബാബു കാണിക്കുന്ന ധീരത അസാമാന്യമാണ്.

സംവിധായകന് ധീരത ഉണ്ടായത് കൊണ്ടു മാത്രം കാര്യമില്ല, അത് തുറന്നാവിഷ്കരിക്കാൻ ഒരു നടിയുടെ സഹകരണം ഇല്ലാത്തിടത്തോളം കാലം അത് പ്രായോഗികതലത്തിൽ കൊണ്ടുവരുന്നത് അസാധ്യമായിരിക്കും. അവിടെയാണ് കനി കുസൃതി എന്ന നടിയുടെ ജോലിയോടുള്ള സമർപ്പണ മനോഭാവം അഭിനന്ദനീയമാകുന്നത്. അവർ തന്റെ കഴിവുകളെയും ഉടലിനെയും പരിപൂർണ്ണമായി കദീജയ്ക്കായി വിട്ടുനല്കുകയാണ്. ഈ ഒരു പ്രൊഫഷണലിസത്തിനുള്ള അംഗീകാരം ആണ് അവർക്ക് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മുതൽ മോസ്‌കോ ഫിലിം ഫെസ്റ്റിവലിൽ വരെ മികച്ച നടിക്കുള്ള അവാർഡ് നേടി കൊടുത്തത്.

അകാലത്തിൽ മലയാള സിനിമയെ വിട്ടുപോയ അനിൽ നെടുമങ്ങാട് ബിരിയാണിയിൽ ചെറിയൊരു വേഷത്തിൽ ഉണ്ട്. സുർജിത്, ശ്യാം റെജി, ശൈലജ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കാർത്തിക് മുത്തുകുമാർ ഛായാഗ്രഹണം. അപ്പു ഭട്ടതിരി.
തുടക്കം ഞെട്ടിക്കൽ ആണ്. എന്നു പറഞ്ഞ പോലെ പടത്തിൽ ഉടനീളം ആ ഞെട്ടിക്കൽ നിലനിർത്താനും സംവിധായകന് ആവുന്നു. പടത്തിന്റെ അവസാനമാവട്ടെ യാഥാസ്ഥിതിക പ്രേക്ഷകന്റെ മുഖത്തിനിട്ടു ഒരു കനത്ത പഞ്ച് ആണ്. സെൻസർ ബോർഡ് പ്രായപൂർത്തിയവർക്ക് മാത്രം ഉള്ള 'എ' സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകിയിട്ടും ചാർട്ട് ചെയ്ത് പോസ്റ്ററൊട്ടിച്ചിട്ടും പ്രേക്ഷകർ കാണാൻ ചെന്നിട്ടും ചില തിയേറ്ററുകാർ സിനിമ പ്രദർശിപ്പിക്കാൻ വിസമ്മതിക്കുന്നു എന്നതാണ് ഒടുവിലത്തെ വിവാദം. പ്രായപൂർത്തിയാകുക എന്നത് ഒരു മനോനില ആണ്. ചില സാധുക്കൾ നൂറുകൊല്ലം ജീവിച്ചിരുന്നാലും പ്രായപൂർത്തിയാവാതെ തന്നെ മരിച്ചുപോവുന്നു.. അല്ലാതെന്ത് പറയാൻ.
Recommended Video
മസ്റ്റ് വാച്ച് എന്നുമാത്രമേ എനിക്ക് പേഴ്‌സണലി ബിരിയാണിയെ റേറ്റ് ചെയ്യാൻ കഴിയൂ..


Click it and Unblock the Notifications











