സാൾട്ട് ആൻഡ് പെപ്പറിന്റെ അത്ര ടേയ്സ്റ്റില്ല.. പക്ഷെ, ബ്ലാക്ക്കോഫി അത്ര മോശവുമല്ല..- ശൈലന്റെ റിവ്യൂ
ശൈലൻ
ദൃശ്യം2 മലയാളികൾ ആമസോൺ പ്രൈമിൽ ആഘോഷമായി ഏറ്റുവാങ്ങിയ അതേ ദിവസം തന്നെ മറ്റൊരു പഴയകാല സൂപ്പർഹിറ്റിന്റെ കൂടി സെക്കന്റ് പാർട്ട് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനമാരംഭിച്ചു. മലയാളത്തിൽ ഒരു നവതരംഗത്തിന് തുടക്കം കുറിച്ച സിനിമകളിൽ ഒന്നായ സാൾട്ട് ആൻഡ് പെപ്പറിന്റെ സെക്കന്റ് പാർട്ട് എന്ന വിശേഷണവുമായി വന്ന ബ്ലാക്ക് കോഫി ആണ് അത്.
2011ൽ റിലീസായ സാൾട്ട് ആൻഡ് പേപ്പറിന്റെ സംവിധാനം ആഷിക്ക് അബുവും സ്‌ക്രിപ്റ്റ് ശ്യാം പുഷ്കരൻ, ദിലീഷ് നായർ ജോഡിയും ആയിരുന്നു. പക്ഷെ സാൾട്ട് ആൻഡ് പേപ്പറിൽ ഒരു പ്രധാനവേഷം ചെയ്തിരുന്ന ബാബുരാജ് ആണ് ഇപ്പോൾ ബ്ലാക്ക് കോഫിയുടെ സംവിധാനവും തിരക്കഥയെഴുത്തും നിർവഹിച്ചിരിക്കുന്നത്.

സംവിധാനം ബാബുരാജിന് പുതുമയുള്ള പരിപാടി അല്ല.. ബ്ലാക്ക് ഡാലിയ, മനുഷ്യമൃഗം എന്നീ സിനിമകൾ മുന്നേ തന്നെ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സാൾട്ട് ആൻഡ് പേപ്പറിൽ നിന്ന് തന്റെ ബാബു എന്ന കഥാപാത്രത്തെയും കാളിദാസൻ, മായ എന്നീ നായികാനായകകഥാപാത്രങ്ങളെയും എടുത്ത് മൂവരുടെയും പിൽക്കാലജീവിതം ആണ് ബാബുരാജ് സാൾട്ട് ആൻഡ് പേപ്പറിന് വിഷയമാക്കിയിരിക്കുന്നത്.

ആൻ, ഗായത്രി, മാളു, ക്ഷമ എന്നിങ്ങനെ നാല് സ്ത്രീകൾ താമസിക്കുന്ന കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ ആണ് സിനിമ തുടങ്ങുന്നത്. നാലു ക്യാരക്റ്ററുകൾക്കും അവരുടേതായ ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാൻ കുറച്ചു സമയം കൊണ്ടുതന്നെ സ്ക്രിപ്റ്റിന് കഴിയുന്നുണ്ട്. അവർക്കിടയിലേക്ക് ആണ് ബാബു അവതരിക്കുന്നത്.
മലയാളസിനിമ അങ്ങോളമിങ്ങോളം എടുത്താൽ തന്നെ വളരെയധികം പുതുമയും വ്യത്യസ്തതയും ഉള്ള ഒരു ബന്ധമായിരുന്നു സാൾട്ട് ആൻഡ് പേപ്പറിൽ കാളിദാസനും ബാബുവും തമ്മിലുള്ളത്. അത് ഒട്ടും പാളാതെ അതിന്റെ ഫ്രഷ്നസ്സോടെ ബ്ലാക്ക് കോഫിയിലും നിലനിർത്താൻ ബാബുരാജിന് സാധിക്കുന്നുണ്ട്.

മായ കാളിദാസന്റെ ജീവിതത്തിൽ കടന്ന് വന്നത് കൂടി അടുക്കള എന്ന തന്റെ സാമ്രാജ്യത്തിൽ ഒരാൾ കൂടി കടന്നുകയാറുമ്പോൾ ഉള്ള ചെറിയ ചെറിയ പരിഭവങ്ങളും പോസസ്സീവ്നെസ്സും കാരണം ബാബു വീട് വിട്ടിറങ്ങുന്നു കൊച്ചിയിൽ എത്തുന്നു. യാദൃശ്ചികമായി ആനിനെ പരിചയപ്പെടുന്നു. യുവതികൾക്ക് മാത്രമായി ഫ്ലാറ്റ് നൽകുന്നതിൽ ഫ്ലാറ്റുടമയുടെ ഭാര്യയ്ക്ക് വിയോജിപ്പ് ഉള്ളതിനാൽ കുടിയിറക്കൽ ഭീഷണിയിലുള്ള നാൽവർ സംഘം പുതിയൊരു റോളിൽ ബാബുവിനെ ഫ്ലാറ്റുടമയുടെയും മറ്റുള്ളവരുടെയും മുന്നിൽ അവതരിപ്പിക്കുന്നു.

വലിയ ആനപ്രതീക്ഷകളൊന്നും കൂടാതെ പോയാൽ നിരൂപദ്രവകാരിയായ ഒരു ടൈംപാസ് എന്റർടൈനർ ആണ് ബ്ലാക്ക്കോഫി. നാല് സ്ത്രീകളുടെ വ്യക്തിജീവിതവും അവർക്ക് ബാബുവുമായി ഉടലെടുക്കുന്ന ആത്മബന്ധവും ഒക്കെ നൈസായി ഡെവലപ്പ് ചെയ്തിട്ടുണ്ട്. അധികം ഡീപ്പ് ആയിട്ടൊന്നുമില്ലെങ്കിലും!! ഒപ്പം കാളിദാസന്റേയും മായയുടെയും ദാമ്പത്യവും മടുപ്പിക്കാതെ പിന്തുടരുന്നുമുണ്ട്.

സാൾട്ട് ആൻഡ് പേപ്പറിൽ നിന്നുള്ള പാട്ടും ബിജിഎമ്മും ഒക്കെ ബിജിബാൽ നിർലോഭം ഉപയോഗിച്ചിരിക്കുന്നതും പഴയ മൂപ്പനെ തിരികെ കൊണ്ടുവരുന്നതും ഒക്കെ ഒരു മൂഡ് ക്രിയേറ്റ് ചെയ്യുവാൻ സഹായിക്കുന്നു. ലാലിനും ശ്വേതയ്ക്കും തുടർച്ച ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. ഓസം ജോഡി!!! ലെന, ഓവിയ, രചന നാരായണൻകുട്ടി, ഓർമ്മ എന്നിവരാണ് ഫ്ലാറ്റ് ലേഡീസ്. കൊള്ളാം. സണ്ണി വെയിനിനും സിജിൽ സൈനുദ്ദീനും ക്യാരക്റ്ററുകൾക്ക് ഉതകുന്ന വിധത്തിലുള്ള സ്‌ക്രീൻ സ്പെയ്സ് കൊടുത്തിട്ടെ ഉള്ളൂ.. നായകൻ കളിപ്പിക്കുന്നില്ല.

വളരെ അന്തർലീനമായ (subtle) സ്ത്രൈണതയോട് കൂടി ആണ് ആഷിക് അബു സാൾട്ട് ആൻഡ് പേപ്പറിൽ ബാബുവിനെ കൊണ്ടുവന്നത്. മലയാളത്തിൽ അങ്ങനെ ഉള്ള ക്യാരക്റ്ററുകൾ തീർത്തും വിരളമാണ്. ബ്ലാക്ക് കോഫിയിൽ സ്വയം എഴുതി സംവിധാനം ചെയ്ത് അഭിനയിക്കുന്ന പരിപാടി ആയിട്ടും ബാബുരാജിന് കയ്യിൽ നിന്ന് പോയിട്ടില്ല ബാബു എന്ന ക്യാരക്റ്ററിന്റെ സ്വഭാവസവിശേഷതകൾ.

ഗംഭീരമായി എന്ന അർത്ഥത്തിൽ ഒന്നുമല്ല ഇതുപറയുന്നത്. ബ്ലാക്ക് ഡാലിയയും മനുഷ്യമൃഗവും സംവിധാനം ചെയ്ത ബാബുരാജിൽ നിന്ന് പ്രതീക്ഷിക്കുന്നതെത്ര എന്നതിന് ഒരു പരിധിയുണ്ടല്ലോ.. ആ പരിധിയെ കുറിച്ചുള്ള ഉത്തമബോധ്യത്തിൽ പോയാൽ ബ്ലാക്ക്കോഫി ഓക്കേ ആണ്. നേരെ മറിച്ച് ആഷിഖ്-ശ്യാം പുഷ്കരൻ ലെവൽ ക്ലാസ് പ്രതീക്ഷിച്ച് ചെന്നാൽ കരഞ്ഞു വിളിച്ച്, തെറിയും പറഞ്ഞ് ഇറങ്ങിപ്പോരേണ്ടി വരും..
Recommended Video
ബ്ലാക്ക് കോഫി എന്ന് പറഞ്ഞാൽ സിംപ്ലി കട്ടൻകാപ്പി ആണ്.. അത് ഓർഡർ ചെയ്ത് നെസ്‌കഫേയോ ബൂസ്റ്റോ ഹോർലിക്സോ പ്രതീക്ഷിച്ചിരിക്കരുത്..


Click it and Unblock the Notifications











