ഭേദമാണ് ബ്രദേഴ്‌സ് ഡേ; പൃഥ്വിരാജ് പ്ലസ് ഷാജോൺ കോക്ക്ടെയിൽ വിത്ത് കളേഴ്‌സ് — ശൈലന്റെ റിവ്യു
ശൈലൻ
കലാഭവൻ ഷാജോൺ എന്ന നടൻ ആദ്യമായി സംവിധായകനാവുമ്പോൾ പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കുന്ന ഒരു ഓപ്‌ഷൻ അല്ല പൃഥ്വിരാജ് എന്ന നായകൻ. മിമിക്രിയാണ് ഷാജോൺന്റെ ലാവണം. സിനിമയിൽ വന്ന ശേഷം കോമഡി വേഷങ്ങളിലൂടെ മികച്ച ക്യാരക്റ്റർ നടൻ ആയി പ്രശംസ നേടുകയും ചെയ്തു. പൃഥ്വിരാജ് ആണെങ്കിൽ കുറെ കാലമായി ഡാർക്ക് ത്രില്ലർ ഴോനറിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ആ ഡാർക്ക് ഭ്രമം മൂത്ത് സംവിധായകനായപ്പോൾ ലൂസിഫർ പോലൊരു 200കോടി ഹിറ്റ് സംഭവിക്കുകയും ചെയ്തു. രണ്ട് പേരും ഒന്നിക്കുകയും അതിന്ന് ബ്രദേഴ്‌സ് ഡേ എന്ന് ടൈറ്റിൽ വെക്കുകയും ചെയ്യുമ്പോൾ അത് എന്തായിരിക്കും എന്ന് ഒരു കൗതുകം സ്വാഭാവികമാണ്..

ഫെസ്റ്റിവൽ മൂഡിൽ ആട്ടവും പാട്ടും സ്റ്റണ്ടുമുള്ള ഒരു പക്കാ കമേഴ്‌സ്യൽ സിനിമ എന്ന് പടത്തെ കുറിച്ചുള്ള പ്രീ പബ്ലിസിറ്റി വേളകളിലൊക്കെ സംവിധായകനും നായകനും മുൻകൂർ ജാമ്യം എടുത്തിരുന്നു. ആദ്യം പുറത്ത് വന്ന ടീസറും അത് സാധൂകരിക്കുന്ന ഒന്നായിരുന്നു. പക്ഷെ, ഒഫീഷ്യൽ ട്രെയ്‌ലർ പുറത്ത് വന്നപ്പോൾ പിടികിട്ടാത്ത തരത്തിലുള്ള കട്ടുകൾ , സം തിങ് മോർ എന്നൊരു പ്രതികരണം പടത്തെ കുറിച്ച് പൊതുവിൽ രൂപപ്പെട്ടു.

ഇന്ന് മൂന്നാമത്തെ ഓണം സിനിമയായി ലവ് ആക്ഷൻ ഡ്രാമയ്ക്കും ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയ്ക്കും ശേഷം ബ്രദേഴ്‌സ് ഡേ കാണുമ്പോൾ, രണ്ടേമുക്കാൽ മണിക്കൂറോളം നേരവും ആ ട്രെയ്‌ലർ സമ്മാനിച്ച ഒരു കൊക് ടെയിൽ അനുഭവമാണ് സിനിമ തിയേറ്ററിലും സമ്മാനിച്ചത്. പരസ്പരം ബന്ധമൊന്നുമില്ലാത്ത പല ട്രാക്കുകളിലൂടെ ആണ് സിനിമ മുന്നോട്ട് പോവുന്നത്. ഒന്നര മണിക്കൂറിലധികം ദൈർഘ്യമുള്ള ഫാസ്റ്റ് ഹാഫ് കഴിയുമ്പോഴും കാര്യങ്ങളുടെ ഒരു കിടപ്പുവശം ഏകദേശമൊന്നു താരം തിരിഞ്ഞ് വരികയേ ഉള്ളൂ..

സംവിധായകന്റെ കയ്യൊപ്പുള്ള പത്ത് മിനിട്ടിലൂടെ, ഒരു തമിഴ് ഉൾനാടൻ ഗ്രാമത്തിൽ ആണ് സിനിമ തുടങ്ങുന്നത്. സ്‌തോഭജനകമായ ഒരു അടിത്തറ ആ പത്ത് മിനിട്ടുകൾ സ്ക്രിപ്റ്റിനും സിനിമയ്ക്കും സമ്മാനിക്കുകയും ചെയ്യും.. തുടർന്നുള്ള സിനിമയ്ക്ക് മുഴുവൻ ബന്ധമുണ്ടെങ്കിലും കാര്യങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ അല്ല മുന്നോട്ട് പോവുന്നത് എന്നത് സംവിധായകൻ എന്ന നിലയിൽ ഷാജോൺന്റെയും സിനിമ എന്ന നിലയിൽ ബ്രദേഴ്‌സ് ഡേ യുടെയും ഹൈലൈറ്റ് ആണ്.

തുടർന്ന് നായകനായ റോണി വരുന്നു. എർത്തായ മുന്ന വരുന്നു. കൊച്ചിയിൽ ഉള്ള കുടുംബ പശ്ചാത്തലം വരുന്നു. അനിയത്തി വരുന്നു. അവളുടെ പ്രണയം വരുന്നു. ക്യാരക്ടറുകൾ ഓരോന്ന് ഓരോന്നായി കടന്നു വരുന്നു. അതിനിടയിൽ അരമണിക്കൂറാവുമ്പോൾ ടിപ്പിക്കൽ പൃഥ്വിരാജ് ഴോനറിൽ ഒരു ഡാർക്ക് സീസർ കട്ട് വരുന്നു. വില്ലന്റെ രംഗപ്രവേശമാവുന്നു. അതുവരെയുള്ള കുറെ കഥാപാത്രങ്ങളും തുടർന്നുള്ള സംഭവങ്ങളുമെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ വില്ലനുമായി കണക്റ്റ് ചെയ്തിരിക്കുന്നു എന്നതും ഒരു സവിശേഷത ആണ്.

ഇന്റർവെൽ ബ്ലോക്ക് ഏറക്കുറെ പ്രതീക്ഷിതമായ ഒന്ന് തന്നെ ആയിരുന്നു എങ്കിലും സെക്കന്റ് ഹാഫ് വീണ്ടും പിടി തരാത്ത മട്ടിലാണ് മുന്നോട്ട് പോവുന്നത്. ഷാജോണിന് ഒരു സംവിധായകൻ എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും അഭിമാനിക്കാൻ ഏറെയുണ്ട് പടത്തിന്റെ അവസാന മുക്കാൽ മണിക്കൂറിൽ. കളർഫുൾ ഫെസ്റ്റിവൽ മൂഡ് എന്നൊക്കെയുള്ള പേരും പറഞ്ഞ് ആവശ്യത്തിനും അനാവശ്യത്തിനും മസാല കോരിയിടാതെ സ്ക്രിപ്റ്റ് അതിന്റെ മാത്രം വഴിയിലൂടെ സഞ്ചരിക്കുന്നു എന്നത് പടത്തിന് ഏറെ ഗുണം ചെയ്യുന്നു.

ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്‌റ്റിൻ, മിയാ ജോർജ്, പ്രയാഗ മാർട്ടിൻ തുടങ്ങി നാല് നായികമാരുണ്ടെങ്കിലും ആരും വെറുതെ നായകനൊപ്പം ഡ്യുയറ്റ് പാടാൻ വന്നവരല്ല. എല്ലാവർക്കും കൃത്യമായ പശ്ചാത്തലം കൊടുത്തിട്ടുണ്ട്. ഒരു പരിധി വരെ എല്ലാ കഥാപാത്രങ്ങൾക്കും ഡീറ്റൈലിങ് നൽകാൻ ഷാജോണിന്റെ ഭാഗത്ത് നിന്ന് മനപൂർവം തന്നെയുള്ള ശ്രമമുണ്ട്. വിജയരാഘവൻ ചെയ്ത ചാണ്ടിയെ പോലുള്ള മെയിൽ ക്യാരക്റ്ററുകൾക്ക് മാത്രമല്ല. സ്ഫടികം ജോർജിന്റെയും കോട്ടയം നസീറിന്റെയും അപ്രധാന കഥാപാത്രങ്ങൾക്ക് വരെ ഐഡന്റിറ്റി കൊടുത്തിട്ടുണ്ട്.

ഓണച്ചേരുവകൾക്കൊപ്പം പോവുന്നില്ല എന്നത് പോലെ നായകനൊപ്പവും സ്ക്രിപ്റ്റ് പോവുന്നില്ല. ഒരു പരിധി വരെ വില്ലന്റെയും നായികമാരുടെയും വഴിയേ ആണ് സിനിമ. ദൈർഘ്യം കൂടുതൽ ഉണ്ടെങ്കിലും പല ട്രാക്കുകളിലായി പ്രേക്ഷകരെ എപ്പോഴും പിടിച്ച് നിർത്താനാവുന്നു എന്നത് സിനിമയ്ക്ക് ഗുണകരമാണ്. ക്ളൈമാക്സിനു കൊടുത്ത എൻഡ് പഞ്ച് അത്രയ്ക്കങ്ങ് ഏശിയില്ല എന്നത് പക്ഷെ ഇറങ്ങിപോരുമ്പോൾ ബാക്കിയാവുന്ന പ്രശ്നം ആണ്

ഡാർക്ക് കളി വിട്ട് കുറെ കാലത്തിന് ശേഷം ആടാനും പാടാനും ഫൈറ്റ് ചെയ്യാനുമായി നിലത്തിറങ്ങിയതിന്റെ കുഴപ്പങ്ങൾ പടത്തിന്റെ തുടക്ക ഭാഗത്ത് പൃഥ്വിരാജ് ശരിക്കും പ്രകടമാക്കുന്നുണ്ട്. മസിലുപിടി മാറി വരാൻ കുറച്ച് സമയമെടുക്കുന്നുണ്ട്. വില്ലൻ എന്ന നിലയിൽ പ്രസന്നായ്ക്കാണ് നായകനേക്കാളും ബിൽഡപ്പ് . പക്ഷെ, പാത്രസൃഷ്ടി സംവിധായകന്റെ കയ്യിൽ നിൽക്കാതെ വഴുതിപ്പോയിട്ടുമുണ്ട്. കുറേക്കൂടി സാധ്യതകൾ ഉണ്ടായിരുന്ന ക്യാരക്റ്റർ ആയിരുന്നു അത്.
Recommended Video

പ്രതീക്ഷിച്ചു പോവുന്ന പൃഥ്വിരാജ് സിനിമയും ഷാജോണ് കോമഡിയോ അല്ല ബ്രദേഴ്‌സ് ഡേ. ആവറേജിനു മുകളിൽ നിൽക്കുന്ന ഒരു കളർഫുൾ ഫാമിലി ത്രില്ലർ ആണ്. ഇതുവരെ കണ്ട ഓണ ചിത്രങ്ങളിൽ വച്ച് ഏറ്റവും ഭേദവും പ്രേക്ഷകനെ ത്രസിപ്പിക്കുന്നതും ആണ്. ഫോർ മ്യൂസിക്സിനും ജിത്തു ദാമോദറിന്നുമൊക്കെ അതിൽ നിർണയക പങ്ക് ഉണ്ട് താനും. വൈപ്പിൻകരയിൽ പുതുതായി തുടങ്ങിയ അയ്യമ്പിള്ളി കെ സിനിമാസിൽ നിന്നാണ് ബ്രദേഴ്‌സ് ഡേ കണ്ടത്. തിയേറ്ററിന്റെ ആമ്പിയൻസ് ഗംഭീരം. ഇട്ടിമാണിയിൽ ആവോളം ബോറടിച്ച ശേഷമാണ് ബ്രദേഴ്‌സ് ഡേ യ്ക്ക് കയറിയത് എന്നതും ആസ്വാദനത്തെ സ്വാധീനിച്ച ഘടകമാണ് എന്നു തോന്നുന്നു.
മൊത്തത്തിൽ പറയുമ്പോൾ കൊടുക്കുന്ന പൈസയ്ക്ക് നഷ്ടമില്ലാത്ത ഒരു കളർഫുൾ ഫാമിലി ത്രില്ലർ എന്ന് ബ്രദേഴ്‌സ് ഡേയെ വിശേഷിപ്പിക്കാം.


Click it and Unblock the Notifications