ചങ്ങായി; നാച്ചുറൽ ആക്റ്റിങ്ങുമായി തുടരുന്ന അസീബിന്റെയും ഇച്ചാപ്പിയുടെയും ചങ്ങാത്തം — ശൈലന്റെ റിവ്യൂ
ഇന്ന് റിലീസ് ചെയ്ത ഏക മലയാള സിനിമ ആയ ചങ്ങായി കാണാൻ കോഴിക്കോട് ആർ പി മാളിലെ ആശിർവാദ് സിനിപ്ലെക്സിൽ എത്തുമ്പോൾ ഷോ ഉണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷെ, പ്രതീക്ഷയ്ക്ക് വിരുദ്ധമായി, അത്യാവശ്യം ആളൊക്കെ ഉണ്ടായി. സിനിമയിലെ സംവിധായകൻ -കം- പ്രൊഡ്യൂസറുടെ സൗഹൃദസെറ്റപ്പായിരുന്നു കൂടുതലും എന്നു ഹാളിൽ പ്രവേശിച്ചപ്പോൾ വ്യക്തമായി.

"പറവ ബോയ്സ്" ഹസീബും ഇച്ചാപ്പിയും (അമൽഷാ, ഗോവിന്ദ് വി പൈ) വീണ്ടും സൗഹൃദവുമായി എത്തുന്ന സിനിമയാണ് ചങ്ങായി എന്ന് മാത്രമാണ് പടത്തിന് കേറുമ്പോൾ അതിനെക്കുറിച്ചുള്ള ഏക അറിവ്. ആക്ഷൻ ഹീറോ ബിജുവിന്റെ തിരക്കഥ എഴുതിയ മുഹമ്മദ് ഷെഫീഖ് വീണ്ടും എഴുതുന്നു എന്നാണ് അടുത്ത പോസ്റ്ററിൽ പരസ്യവാചകം. സത്യത്തിൽ തിരക്കഥ മാത്രമേ മുഹമ്മദ് ഷെഫീഖിന്റേതായി ഉള്ളൂ. കഥയും സംഭാഷണവും സംവിധായകനായ സുധീഷിന്റെ വക തന്നെയാണ്.

തലശേരിയുടെ പശ്ചാത്തലത്തിൽ തീർത്തും പഴയ മട്ടിൽ ആണ് ചങ്ങായിയുടെ ടൈറ്റിൽസ് തുടങ്ങുന്നത്. 28.12 2019 ന്
സെൻസറിംഗ് ഡേറ്റ് കാണുന്ന ചങ്ങായി കോവിഡ് കാരണം റിലീസ് നീണ്ടുപോയ ഒരു സിനിമയാണ്. തലശേരിയ്ക്കടുത്തുള്ള കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് റ്റൂ വിദ്യാർത്ഥികൾ ആയ മനുവിന്റെയും മുഹമ്മദ് ഇർഫാന്റെയും ഊഷ്മളസൗഹൃദം ആണ് സിനിമയുടെ പ്രമേയം.

സെക്യൂരിറ്റി ജീവനക്കാരനും പാവപ്പെട്ടവനുമായ മാധവന്റെയും വത്സലയുടെയും മകൻ മനു. സമ്പന്നനായ ഹാജ്യാരുടെ വീട്ടിലെ പണക്കാരനായ ഗൾഫ്കാരൻ ബാപ്പയുടെ മകൻ ഇർഫാൻ. തൊപ്പിയിട്ട് പള്ളിയിൽ ഹാജ്യാരെയും കൊണ്ടുപോവുന്ന ഇർഫാൻ.. മാലയിട്ട് അച്ഛനൊപ്പം ശബരിമലയ്ക്ക് പോവുന്ന മനു.. കാര്യങ്ങളുടെ ഒരു ഏകദേശ നീക്കുപോക്ക് ഇപ്പോൾ വ്യക്തമായിക്കാണുമല്ലോ..

കൗമാരപ്രണയത്തിനെ വെല്ലുന്ന വൈകാരികതയോടും തീക്ഷണതയോടെയും ആണ് സംവിധായകൻ മനു-ഇർഫാൻ സൗഹൃദത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. എഫ്ബിയിൽ സ്‌ഥിരം ട്രോളുകൾക്ക് ഇരയാകാറുള്ള അതേ തൊപ്പി-മാല സെക്കുലർ പ്ലാസ്റ്റിക്സൗഹൃദത്തിന്റെ ഒരു വികസിത സിനിമാരൂപം എന്നൊക്കെ പറയാവുന്ന വിധം ബാലിശമാണ് തീം എങ്കിലും എവിടൊക്കെയോ ഒക്കെ സംവിധായകന് തന്റെ മീഡിയയോടുള്ള ആത്മാർത്ഥത പ്രകടമാവുന്നുണ്ട് എന്നതിനാൽ വെറുതെ കണ്ടിരിക്കാം..

ഫസ്റ്റ് ഹാഫ് ആണ് കൂടുതൽ ബെറ്റർ. അമൽ ഷായുടെയും ഗോവിന്ദിന്റെയും natural behaving ലൂടെയുള്ള അസീബ്-ഇച്ചാപ്പി സൗഹൃദത്തിന്റെ തുടർച്ച തന്നെ ആണ് പടത്തിന്റെ ഒരേ ഒരു ഹൈലൈറ്റ്. ചുള്ളന്മാർ രണ്ടുപേരും അസാധ്യമാക്കിയിരിക്കുന്നു. എനർജി ലെവൽ നോ രക്ഷ. ഇവർക്കൊപ്പം പ്ലസ്‌ടു പിള്ളേരും ക്ളാസും സ്‌കൂളും ഒക്കെ പൊതുവിൽ ഒരു നൊസ്റ്റാൾജിക് മൂഡ് തരുന്നുണ്ട്..
സ്‌കൂളിന് പുറത്തുള്ള കാര്യങ്ങളും സെക്കന്റ് ഹാഫും ആണ് ചങ്ങായിയെ പലപ്പോഴും തനി നാടകമാക്കുന്നത്. സംഭവങ്ങളും കഥാപാത്രങ്ങളും അഭിനേതാക്കളും എല്ലാം പക്കാ അമെച്വറിഷ്. അതിനിടയിൽ മനുവിന്റെ വീട് ആണ് തെല്ല് ആശ്വാസം. ജാഫർ ഇടുക്കിയും മഞ്ജു പത്രോസും അച്ഛനമ്മ വേഷങ്ങളിൽ തികച്ചും സ്വാഭാവികമായി വിലസുന്നു. പെങ്ങളായ പെണ്കുട്ടിയും ഓകെ.

ഭഗത് മാനുവൽ, സന്തോഷ് കീഴാരൂർ, ശിവാജി ഗുരുവായൂർ, പ്രദീപ് കോട്ടയം, മേഘനാദൻ എന്നിങ്ങനെയുള്ളവരൊക്കെ ഉണ്ട് മറ്റു കഥാപാത്രങ്ങളായി. മോഹൻ സിത്താര ആണ് സംഗീതം. പാട്ടുകൾ തലങ്ങും വിലങ്ങും ഉണ്ട്. ഒന്നുരണ്ടെണ്ണം കേൾവി സുഖം തരുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ ട്രോളപ്പെടുന്ന തരത്തിലുള്ള മതേതരത്വ പ്രഖ്യാപനം ആണെങ്കിലും പ്രസക്തി എന്നുമുള്ള വിഷയമെന്ന നിലയിൽ സംവിധായകന്റെ ആത്മാർത്ഥതയെ മതിക്കുന്നു. അതിനാൽ കൂടുതൽ ബാലിശതകൾ എടുത്തുപറയുന്നില്ല.
ഹസീബ്-ഇച്ചാപ്പി ദ്വയത്തിൽ ഒരു അരുമത്തം തോന്നുന്ന പോലെ തന്നെ ആ കോംബോയിൽ ഒരു ഹീറോയിസവും ഒളിഞ്ഞ് കിടക്കുന്നുണ്ട്.. കഴിവുള്ള സംവിധായകർക്ക് ഇനിയും നന്നായി ഉപയോഗപ്പെടുത്താം എന്ന് തോന്നുന്നു..


Click it and Unblock the Notifications











