ചേസിംഗ്: വരലക്ഷ്മിയിൻ അട്ടഗാസ ആക്ഷൻ വിളയാട്ടം (അതും മലേഷ്യയിൽ) — ശൈലന്റെ റിവ്യൂ
ശൈലൻ
വിഷുവും തമിഴ് പുത്താണ്ടും പ്രമാണിച്ച് "ഖോഖോ"യ്ക്ക് പിറകെ രണ്ടാമതായി കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെതിയിരിക്കുന്ന സിനിമ ആണ് ചേസിംഗ്. ഖോഖോയെ പോലെ ഒരു നായികാപ്രാധാന്യമുള്ള ചിത്രമാണ് ചേസിംഗും.
കെ വീരകുമാർ കഥ, തിരക്കഥാ, സംവിധാനം ചെയ്തിരിക്കുന്ന ചേസിംഗ് ഒരു ആക്ഷൻ ക്രൈം മൂവി ആണ്. നായിക വരലക്ഷ്മി ശരത്കുമാർ. ആതിര എന്ന പൊലീസ് ഓഫീസർ ആയിട്ടാണ് വരലക്ഷ്മി അറഞ്ചം പുറഞ്ചം പൂണ്ടു വിളയാടുന്നത്. പടത്തിലെ ഏക താരം എന്ന നിലയിൽ വരലക്ഷ്മിയുടെ ചുമലിൽ ആണ് ചേസിംഗ് മുന്നോട്ട് പോവുന്നത്.

സിനിമ തുടങ്ങുമ്പോൾ ഒരു പെണ്കുട്ടിയെ ഒരുപറ്റം ക്രിമിനലുകൾ ഓടിച്ചിട്ട് പിന്തുടരുന്നതാണ് കാണുന്നത്. വരലക്ഷ്മി അവളെ സ്വാഭാവികമായും രക്ഷിക്കുന്നു. പെണ്കുട്ടി അവളുടെ സീനിയർ ഓഫീസറുടെ മകളാണ്.. വരലക്ഷ്മി കേസിനെ ചെയ്‌സ് ചെയ്യുന്നു.. 5പേരുള്ള ഒരു ടീമും ഉണ്ട് കൂടെ..
ചെയ്‌സിംഗ് ആദ്യം സൂപ്പർസുബ്ബരായനിൽ എത്തുന്നു.. മയക്കുമരുന്ന് കച്ചവടമാഫിയായിൽ എത്തുന്നു.. സോനാ ഹെയ്ഡനിൽ എത്തുന്നു.. മലേഷ്യൻനഗരമായ മൊറോക്കോയിൽ എത്തുന്നു. മാഫിയാ ലീഡർമാരായ ജെറാൾഡിലും മൈക്കിലും എത്തുന്നു. ഇന്റർവെൽ എത്തുമ്പോൾ ഒരു ചെറിയ ട്വിസ്റ്റിൽ പഞ്ചിടുന്നു.

സെക്കന്റ് ഹാഫിൽ ഫ്ലാഷ്ബാക്ക് കട്ട് നേരെ കാഞ്ചീപുരത്തേക്ക്.. ഫ്‌ളാഷ്ബാക്ക് തീരുമ്പോൾ വീണ്ടും മലേഷ്യയിലേക്ക്.. അങ്ങനെ ടൈറ്റിലിനോട് തീർത്തും നീതി പുലർത്തുന്ന ചെയ്‌സിംഗ് ആണ് തലങ്ങും വിലങ്ങും പടത്തിൽ ഉടനീളം.. നായിക വില്ലനെ ചെയ്‌സ് ചെയ്യുന്നു.. വില്ലൻ നായികയെ ചെയ്‌സ് ചെയ്യുന്നു.. ആകെമൊത്തം ജഗപൊഗ..

കാലഹരണപ്പെട്ട ഒരു ആക്ഷൻ സിനിമ/പോലീസ് സ്റ്റോറി എന്ന് വിശേഷിപ്പിക്കാം ചെയ്‌സിംഗിനെ. പഴക്കം എന്നു പറയുമ്പോൾ ഒരു കൊല്ലമെങ്കിലും കഴിഞ്ഞിട്ടുണ്ട് എക്സ്പെയറി ഡേറ്റ് കഴിഞ്ഞിട്ട്. ത്രില്ലർ എന്ന വാക്ക് തമാശയ്ക്ക് പോലും അതിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചാൽ പടച്ചോൻ പോലും പൊറുത്ത് കൊടുക്കൂല്ല. കാരണം ത്രിൽ എന്നു പറഞ്ഞൊരു സാധനം മഷിയിട്ട് നോക്കിയാലും കിട്ടില്ല 119 മിനിറ്റ് ചേസിംഗിൽ.

മുഖ്യതാരം/നായിക എന്ന നിലയിൽ വരലക്ഷ്മിയും ആക്ഷൻ കൊറിയോഗ്രാഫർ എന്നുള്ള നിലയിൽ സൂപ്പർ സുബ്ബരായനും ആത്മാർഥമായി അധ്വാനിച്ചിട്ടുണ്ട് സിനിമയിൽ. കാര്യമൊന്നും ഉണ്ടായില്ല എന്നുമാത്രം. പരിചയമുള്ള മുഖങ്ങൾ കുറവാണ് സിനിമയിൽ. വരലക്ഷ്മിയുടെ പോലീസ് ടീമിൽ ബാലശരവണൻ എന്ന നടൻ ഉണ്ട്. പുള്ളി ഇടയ്ക്ക് പുറത്തെടുക്കുന്ന കോമഡി അസഹനീയം. അതിലും ഭേദം ആക്ഷൻകാരന്മാർ തന്നെ.

വി താഷി എന്നു പേരായ ഒരാൾ ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. മച്ചാന് ഇതിനെക്കുറിച്ച് വല്യ ധാരണയൊന്നും ഇല്ലെന്ന് തോന്നുന്നു. ബിജിഎം എന്നും പറഞ്ഞ് ചുമ്മാ എന്തോക്കെയോ ഇട്ടങ്ങ് അലക്കിപൊളിക്കുകയാണ്. സിനിമ മുഴുവൻ കണ്ടിട്ടും ചെവിയുടെ ഡയഫ്രം അടിച്ച് പോവാത്തവർ ഭാഗ്യവാന്മാർ. ഛായാഗ്രഹണം കൃഷ്ണസ്വാമി, എഡിറ്റർ ഗ്രെയ്സൺ. രണ്ടു പേരും സിനിമയുടെ പൊതുനിലവാരത്തിനോട് കട്ട സപ്പോർട്ടാണ്.
Recommended Video
കഴിയുമെങ്കിൽ ആ വഴി പോവാതിരിക്കുക എന്ന് അടിവര.


Click it and Unblock the Notifications