ചെരാതുകൾ: കൊള്ളാവുന്ന കുഞ്ഞുകുഞ്ഞു വെളിച്ചങ്ങൾ, ഒന്നെടുത്താൽ ആറ് — ശൈലന്റെ റിവ്യൂ
ശൈലൻ
ഒറ്റയടിക്ക് പത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഈയാഴ്ച റിലീസ് ചെയ്തിരിക്കുന്ന സിനിമ ആണ് ചെരാതുകൾ. ആറ് സംവിധായകർ സംവിധാനം ചെയ്ത ആറ് സിനിമകളുടെ ഒരു ആന്തോളജി ആണ് ചെരാതുകൾ. സംവിധായകരെല്ലാം പുതുമുഖങ്ങൾ ആണെങ്കിലും, ഒരു സെഗ്മെന്റ് പോലും മോശമായിട്ടില്ല എന്നത് സന്തോഷകരമാണ്.

ഷാനൂബ് കരുവത്ത് ചെയ്തിരിക്കുന്ന 'വെയിൽ വീഴവേ' ആണ് ചെരാതുകളിൽ ആദ്യത്തേത്. ഒറ്റപ്പെട്ടൊരു വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന പ്രായമായ ഒരാളും അയാളെ പരിചരിക്കാൻ എത്തുന്ന യുവതിയായ നഴ്സുമാണ് വെയിൽ വീഴവേയിലെ ക്യാരക്റ്റേഴ്‌സ്. രണ്ടുപേരുടെയും സ്വാഭാവികമായ ദിവസങ്ങൾ സ്വാഭാവികമായ സംസാരങ്ങൾ. അമ്പരപ്പിക്കുന്ന വിധം റിയലിസ്റ്റിക്കും നാച്ചുറലും ആണ് ഈ സ്വാഭാവികത. പെർഫോമൻസ് കൊണ്ട് വിസ്മയിപ്പിക്കുന്നു മെറീന മൈക്കിൾ കുരിശിങ്കൽ. ഒരു ക്യാമറ ഇടയിൽ ഉണ്ടെന്ന് ഒരുഘട്ടത്തിലും അവർ തോന്നിപ്പിക്കുന്നേയില്ല. പ്രായമായ ആൾ ആയി വരുന്നത് ചെരാതുകളുടെ നിർമ്മാതാവ് ഡോ. മാത്യു മാമ്പ്രയാണ്. സിനിമ മുന്നോട്ട് വെക്കുന്ന വിഷയമാവട്ടെ സ്വവർഗപ്രണയവും.. അതിന്റെ മസിലുപിടി ഒട്ടുമില്ലാതെ.

'നർത്തകി' എന്ന രണ്ടാമത്തെ സിനിമ, നൃത്തമെന്ന തന്റെ കലയിൽ വെള്ളം ചേർക്കാൻ താൽപര്യമില്ലാത്ത മാധുരി എന്ന യുവതി ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിൽ നിന്നുള്ള അപ്രതീക്ഷിതമായ അതിജീവനവും മറ്റുമാണ് കാണിച്ചു തരുന്നത്. സംവിധാനം ശ്രീജിത്ത് ചന്ദ്രൻ. ഒട്ടും മുഷിപ്പിക്കാതെ കൈകാര്യം ചെയ്തിട്ടുണ്ട്. ദേവകി രാജേന്ദ്രൻ ആണ് മുഖ്യ കഥാപാത്രമായ മാധുരി. നന്നായിട്ടുണ്ട് നടിപ്പും നടനവും നർത്തകിയും.

അനു കുരിശിങ്കൽ എന്ന യുവ സംവിധായിക ആണ് ഹൊറർ ജോനറിൽ ഉള്ള "ദിവ" ഡയറക്റ്റ് ചെയ്തിരിക്കുന്നത്. ഒരു രാത്രിയിൽ കുറച്ച് നേരം നടക്കുന്ന സംഭവങ്ങൾ. ഈയിടെ വന്ന ഫഹദിന്റെ ഇരുളുമായും മറ്റ് പല ഹൊറർ സിനിമകളുമായും നല്ല സാമ്യമുണ്ടെങ്കിലും ചെറിയ ബില്ഡപ്പും ഡെക്കറേഷനും വച്ച് 90 ശതമാനം നേരവും സിനിമ പ്രതീക്ഷയ്ക്ക് അപ്പുറമുള്ള ഞെട്ടിക്കൽ സമ്മാനിക്കുന്നു. സ്‌ക്രിപ്റ്റ് ജെബിൻ ജെയിംസ്. സ്കോറിംഗ് മെജോ ജോസഫ്. 90 ശതമാനത്തിനപ്പുറമുള്ള അവസാന നേരങ്ങളിൽ അതുവരെ വെള്ളം കോരിയ കുടം നിലത്തെറിഞ്ഞ് ഉടയ്ക്കുന്നു എന്നതാണ് ദിവയുടെ പോരായ്മ.

അടുത്ത സിനിമയുടെ ശീർഷകം തന്നെ മലയാളി സിനിമാപ്രേമികൾക്ക് നൊസ്റ്റാൾജിയ ഉണ്ടാക്കുന്ന ഒന്നാണ്. ക്ലാര. വിഷയം പ്രണയം തന്നെ. പക്ഷെ വേറിട്ട ഒരു പ്രണയവും ഒളിച്ചോട്ടവും ആണ്. എഴുതി കൗതുകം കളയുന്നില്ല. നായിക മഹേശ്വരി ജോയി. സംവിധാനം ജയേഷ് മോഹൻ. അദ്ദേഹം തന്നെയാണ് സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നതും രാരി എന്ന ക്യാരക്റ്റർ ചെയ്തിരിക്കുന്നതും എന്ന് ടൈറ്റിൽസിൽ കാണുന്നു. കൊള്ളാം. ക്ലാര റിഫ്രഷിംഗ് ഐറ്റം തന്നെ.

ഷാജൻ എസ് കല്ലായിയുടെ പുഴ അഞ്ചാമത്തെ പാർട്ട്. ട്രീറ്റ്മെന്റ് ഓറിയന്റഡ്. അത് മുഴച്ച് നിൽക്കുകയും ചെയ്യുന്നു. രാത്രി ആണ് ഇതിലും പശ്ചാത്തലം. കാളി എന്നൊരു യുവതി കൈക്കുഞ്ഞിനെ ഉപേക്ഷിക്കാൻ കന്യാസ്ത്രീ മഠത്തിൽ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് പ്ലോട്ട്. കഥ, സംഭാഷണം വിഭാഗത്തിന്റെ ക്രെഡിറ്റിൽ സി വി ബാലകൃഷ്ണന്റെ പേര് കാണുന്നു. മാലാപാർവതി ആണ് അഭിനേതാക്കളിൽ പരിചയമുള്ള മുഖം. പാതിരാപാതകളിലെ ഓട്ടോ യാത്രയും അതിന്റെ ലൈറ്റിംഗും സിനിമ തീർന്നാലും മനസിൽ തുടരും.

ഐ ഐ എമ്മിൽ മാത്രമേ എംബിഎ ചെയ്യൂ എന്നും പറഞ്ഞ് സുഖിമാനായി ജീവിക്കുന്ന യുവാവ്. അയാളുടെ വീട്, കുടുംബാംഗങ്ങൾ, കൂട്ടുകാരൻ, പ്രണയം, നാട്ടുകാർ.. അയാളുടെ ജീവിതത്തിന് ക്രമേണ വരുന്ന മാറ്റങ്ങൾ. ചെരാതുകളിലെ അവസാന സിനിമ ആയ സാമൂഹ്യപാഠം കൂട്ടത്തിൽ സംഭവബഹുലവും നിറയെ കഥാപാത്രങ്ങൾ ഉള്ളതുമാണ്. ആദിൽ ഇബ്രാഹിം നായകൻ. സംവിധാനം ഫവാസ് മുഹമ്മദ്. സംഭവം, സ്ഥിരം മോട്ടിവേഷണൽ പീസ് തന്നെയെങ്കിലും മാക്സിമം വെറൈറ്റി ആയും സ്മാർട്ട് ആയും എടുത്തു എന്നത് തന്നെയാണ് ഹൈലൈറ്റ്. അവസാനം പ്ലെയ്‌സ് ചെയ്‌തത് ബുദ്ധിപരമായ തീരുമാനം. ഉന്മേഷം ബാക്കി നിൽക്കും..
Recommended Video
പ്രതീക്ഷയൊന്നുമില്ലാതെ കണ്ടു തുടങ്ങിയെങ്കിലും ചെരാതുകൾ ഒട്ടും മുഷിപ്പിച്ചില്ല, വൺടൈം വാച്ചബിൾ.


Click it and Unblock the Notifications











