സിനിമ റിവ്യൂ ; അവിടെയും ഇവിടെയുമല്ലാത്ത ചിപ്പി
മുഹമ്മദ് സദീം
2010ല്‍ പുറത്തിറങ്ങിയ അന്തരിച്ച മോഹന്‍ രാഘവന്‍ എന്ന പ്രതിഭാധനനായ സംവിധായകന്റെ ടി ഡി ദാസന്‍ സിക്‌സ്ത് ബി എന്നൊരു ചലച്ചിത്രത്തെ ഇപ്പോള്‍ എത്രപേര്‍ക്കറിയാമെന്നറിയില്ലെങ്കിലും കുട്ടികളുടെ സിനിമ എന്തായിരിക്കണം എന്നതിന് നല്ലൊരു ഉദാഹരണമായിരുന്നു ആ ചലച്ചിത്രം.
മുതിര്‍ന്നവരുടെ ക്യാമറാക്കണ്ണുകള്‍ തങ്ങളുടെ വലിയ ചിന്തകളില്ലാതെ ഇതിലെ നായകനായ കുട്ടിയുടെ ജിജ്ഞാസയോടെ ലോകത്തെ നോക്കിക്കാണുന്ന വലിയൊരു അനുഭവമായിരുന്നു. കുട്ടികളുടെ ചലച്ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ഒരു പക്ഷേ ഇതിനുപിന്നണിയില്‍ നില്ക്കുന്നവര്‍ ഏറെ ആലോചിക്കേണ്ടതും ഇത്തരമൊരു കാര്യമാണ്.തങ്ങള്‍ ആരുടെ കണ്ണിലൂടെയാണ് ചുറ്റുപാടിനെ നോക്കിക്കാണുന്നതെന്ന് മറന്നുപോകുകയാണ് പലപ്പോഴും ഇത്തരക്കാര്‍ക്ക്. ഇപ്പോള്‍ ഇതു വീണ്ടും ഓര്‍മിക്കുവാന്‍ കാരണം ഏറെ പ്രതീക്ഷയോടെ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തിയ ചിപ്പി എന്ന ചലച്ചിത്രം കണ്ടപ്പോഴാണ്.
അച്ഛനുമമ്മയും സഹോദരനും സൂനാമിയില്‍ നഷ്ടപ്പെട്ട പൊന്നു എന്ന പെണ്‍കുട്ടിയെ അധ്യാപകര്‍ സ്‌കൂള്‍ നാടകത്തില്‍ അഭിനയിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തമായി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മിക്കാനൊരുങ്ങുന്ന പൊന്നുവിന്റെ കൂട്ടുകാരുടെ ക്ഥയാണിത്. തലശ്ശേരി കടപ്പുറത്തെ ഈ സംഘം ആദ്യം ചെറുസിനിമക്കുവേണ്ടിയുള്ള കഥക്കായി അലയുകയായിരുന്നു. ഈ സമയത്താണ് മറ്റൊരു നാട്ടില്‍നിന്നൊരു ബാലന്‍ നാടുവിട്ട് ഇവരുടെ കടപ്പുറത്തെത്തുന്നത്. ആദ്യം കള്ളനാണെന്ന് കരുതി ഇവനെ മര്‍ദിക്കുന്ന കുട്ടിസംഘം പിന്നീട് ഇവന്റെ കഥ കേട്ട് ഇവനെ തങ്ങളുടെ നായകനാക്കുവാന്‍ തീരുമാനിക്കുന്ന്. ഇങ്ങനെ പലവിധ വൈതരണികളും പിന്നിട്ട് തങ്ങളുടെ ലഘുസിനിമ ഇവര്‍ പൂര്‍ത്തിയാക്കുകയാണ്. എന്നാല്‍ ഇതോടുകൂടി ആ സിനിമയില്‍ മാനേജര്‍ പൂട്ടിക്കുവാന്‍ പോകുന്ന നെല്ലിക്കുന്ന് യു പി സ്‌കൂള്‍ പൂട്ടരുതെന്നാവശ്യപ്പെട്ട് നാട്ടിലൊന്നാകെ , കേരളമൊന്നാകെ പ്രതിഷേധം ഉയരുന്നു. ഇതോടെ സര്‍ക്കാര്‍ ആ സ്‌കൂള്‍ ഏറ്റെടുക്കുന്നതോടെയാണ് സിനിമയിലെ കഥ തീരുന്നത്.

എന്നാല്‍ ചുരുക്കിപറഞ്ഞാല്‍ തീരുമായിരുന്ന ഒരു പ്രമേയത്തെ രണ്ടുമണിക്കൂര്‍ നീണ്ടുനില്ക്കുന്ന സിനിമയാക്കി മാറ്റിയേതീരുവെന്ന വാശിയില്‍ കാര്യങ്ങള്‍ കൊണ്ടുപോകുന്ന അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് നന്നായി എടുക്കുകയാണെങ്കില്‍ നല്ലൊരു കാഴ്ചാസുഖം തരുമായിരുന്ന ഈ ചലച്ചിത്രത്തെ ഇല്ലാതാക്കിയതെന്ന് ആദ്യമേ പറയട്ടെ. ഒരു പ്രമേയം ആവശ്യപ്പെടുന്ന സമയത്തിനുള്ളിലേക്ക് ഒതുങ്ങുന്നതിനെ ഇപ്പോഴും മലയാളത്തിലെ ചലച്ചിത്രകാരന്മാരില്‍ പലരും പേടിക്കുകയാണ്. എന്നാല്‍ ഇങ്ങനെ തങ്ങള്‍ ഉണ്ടാക്കുന്ന ആനാവശ്യമായ ബാരിക്കേഡുകളിലേക്ക് ചലച്ചിത്രത്തെ ഒതുക്കുമ്പോഴാണ് അതിന്റെ തനിമ നഷ്ടപ്പെടുന്നതെന്നാണ് സിനിമാക്കാരില്‍ ഭൂരിഭാവഗവും മനസ്സിലാക്കാതെ പോകുന്നത്.

തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ തിരക്കഥാകൃത്ത് എഴുതിവിടുന്ന അച്ചടിഭാഷയിലുള്ള ഡയലോഗുകളിലൂടെയാണ് ആദ്യപകുതിയുടെ തുടക്കത്തില്‍ ഈ ചലച്ചിത്രം പ്രേക്ഷകനെ ബോറടിപ്പിക്കുന്നത്. നല്ല അഭിനയത്തികവുള്ള കുട്ടികളുടെ കുട്ടമാണ് ഇതില്‍ കഥാപാത്രങ്ങളായതെങ്കിലും അവരുടെ സ്വാഭാവികാഭിനയത്തെ പുറത്തെടുക്കുന്നതില്‍ സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞില്ലെന്നുള്ളതാണ് വലിയൊരു പോരാഴ്മ. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയില്‍ ശ്രീനിവാസന്‍ അമ്മ വരുമ്പോള്‍ മക്കളോട് തന്നെ നോക്കി അയ്യോ, അച്ഛാപോകല്ലേ, അയ്യോ അച്ഛാ പോകല്ലേ എന്നു പറയുവാന്‍പറഞ്ഞതുപോലെ ചിപ്പിയിലെ അഭിനേതാക്കളായ കുട്ടികളെ നോക്കി ക്യാമറക്കുപിറകില്‍ നിന്ന് തങ്ങള്‍ വരച്ച ലക്ഷമണ രേഖയില്‍ നിന്ന് ഒരണുമണിതൂക്കം അങ്ങോട്ടുമിങ്ങോട്ടും കടക്കരുതെന്ന് പറഞ്ഞു കണ്ണൂരുട്ടുന്നതുപോലെയാണ് കുട്ടികളുടെ അഭിനയം കാണുമ്പോള്‍ തോന്നുക.

കോമഡിക്കുവേണ്ടി കോമഡി നിര്‍മിക്കുകയെന്നതാണ് ഈ ചലച്ചിത്രത്തിന്റെ മറ്റൊരു വലിയ പോരായ്മ. ഇങ്ങനെ കോമഡിയേനായി കൊണ്ടുവന്ന മണികണ്ഠന്‍ എന്ന നടന്റെ അലക്കുകാരന്‍ വേഷമാണ് ഈ സിനിമയെ പ്രേക്ഷകനില്‍ അകറ്റുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. സിദ്ദീഖ് ലാലിനെപോലെ പോപ്പുലര്‍ സിനിമകളുടെ വക്താക്കള്‍ പോലും തങ്ങളുടെ സിനിമകളില്‍ തമാശകളും തമാശസംഭാഷണങ്ങളും സാഹചര്യങ്ങളില്‍ നിന്നും സന്ദര്‍ഭങ്ങളില്‍ നിന്നുയര്‍ന്നുവരുന്നതാകുവാന്‍ ശ്രദ്ധിക്കുന്നത്രപോലും ഒരു ഗൗരവസിനിമ ലക്ഷ്യംവെച്ച പ്രദീപ്‌ചൊക്ലി എന്ന സംവിധായകനു സാധിക്കാതെ പോയിരിക്കുകയാണ്.
എങ്കിലും മൂന്നു കാര്യങ്ങള്‍ ഈ ചലച്ചിത്രത്തിന്റെ മേന്മകളായി എണ്ണാവുന്നതാണ്. ഒന്നു രണ്ടാംപകുതിയില്‍ കുട്ടികള്‍ നിര്‍മിക്കുന്ന ഷോര്‍ട്ട് ഫിലീമിലൂടെ പഴയ ഫ്‌ളാഷ് ബാക്ക് കഥയിലേക്ക് പോകുന്ന അവതരണ രീതി. കടല്‍ ശംഖിനുള്ളില്‍......., മാരിവില്ലുകളെ............. എന്നിങ്ങനെ മനോഹരമായ ഗാനങ്ങളും ശ്രിന്ദാ അസാബിന്റെ ശോഭ എന്ന കഥാപാത്രവുമാണ് ഈ ചലച്ചിത്രം നല്കുന്ന മറ്റ് രണ്ടും സംഭാവനകള്‍. നല്ലൊരു ക്യാരക്റ്റര്‍ റോള്‍ എങ്ങനെ ഭംഗിയായി അവതരിപ്പിക്കുവാന്‍ തനിക്കുസാധിക്കുമെന്നുള്ളതിന്റെ ശ്രിന്ദയുടെ കഥാപാത്രത്തിലൂടെയായിരിക്കും വരുംകാലത്ത് ചിപ്പി എന്ന സിനിമ ഒരുപക്ഷേ ഏറെ ഓര്‍മിപ്പിക്കപ്പെടുന്നത്. ശ്രുതി മേനോന്റെ ഷോര്‍ട്ട്ഫി ലിം നായികയും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.
നല്ലൊ രു സിനിമ എന്ന ലക്ഷ്യത്തില്‍ തുടങ്ങി, കാണികളുടെ കൈയടിയും ബഹളവുമെല്ലാം പ്രതീക്ഷിച്ച് നടത്തിയ കൈകടത്തലുകള്‍ ഒരു സിനിയുടെ നൈതികതയെ ഇല്ലാതാക്കുന്നുവെന്ന കാഴ്ചയാണ് ചിപ്പി എന്ന ചലച്ചിത്രം നമ്മോട് പറയുന്നത്. എങ്കിലും കുട്ടികളുടെ സിനിമ എടുക്കുവാന്‍ സിനിമാപ്രവര്‍ത്തകര്‍ മടിച്ചുനില്ക്കുന്ന ഒരു കാലത്ത് ഇത്തരമൊരു രീതിയില്‍ ചിന്തിച്ചുവെന്നതില്‍ പ്രദീപ് ചൊക്ലിക്കും കൂട്ടുകാരെയും അഭിനന്ദിച്ചേ തീരു.


Click it and Unblock the Notifications