ചോലയിൽ ചോരയുണ്ട്; ജോജുവും നിമിഷയുമുണ്ട്, പക്ഷെ! — ശൈലന്റെ റിവ്യു
ശൈലൻ
ചോല എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ക്യാപ്‌ഷൻ തന്നെ ചോര എന്ന് വായിക്കുന്ന വിധത്തിലായിരുന്നു. കൂടുതൽ സൂക്ഷ്മതയോടെ നോക്കുമ്പോൾ മാത്രം ചോരയിലെ 'ര' പിന്നെ 'ല' ആയി ചോലയായി ഒഴുകിപ്പരന്നു. സിനിമയുടെ ഉള്ളടക്കം ആ ക്യാപ്‌ഷനിൽ തന്നെ വ്യക്തം. ചോലകൾ നിറഞ്ഞ മലമ്പ്രദേശത്ത് നിന്നും ഒരു ദുർബലനായ കാമുകനും കൗമാരക്കാരിയായ ജാനകിയും കാടിറങ്ങി നാട്ടിലേക്ക് വരുന്നു.

അവർ മാത്രമുള്ള യാത്രയായിരുന്നു അവളുടെ മനസിൽ. പക്ഷെ ആശാൻ എന്ന് വിളിക്കുന്ന ഭീമനായ ഒരു പുരുഷൻ ഒപ്പമുണ്ടായതും യാത്ര അയാളുടെ പഴയ 4X4 ജീപ്പിലായതും അവളുടെ ഉല്ലാസത്തെ കെടുത്തി. യാത്രയിലുടനീളം അവൾ അസ്വസ്ഥയാവുന്നു.
കേരളത്തിൽ ഇന്നുവരെ നടന്ന നല്ലൊരു ശതമാനം ബാലികാ പീഡനങ്ങളുടെയും സ്റ്റോറി ത്രെഡുമായാണ് ആ ജീപ്പ് പോവുന്നത്. അത് കൊച്ചിയിലെത്തുന്നു. ബീച്ചിലെത്തുന്നു. ലുലുമാളിലെത്തുന്നു. രാത്രിയാവുന്നു. പെൺകുട്ടിയും നമ്മളും പ്രതീക്ഷിച്ചത് സംഭവിക്കുന്നു.

തുടർന്ന് മടക്കമാണ്. സെക്സി ദുർഗയും ഒഴിവുദിവസത്തെ കളിയുമൊക്കെ പല നിലയിൽ ശ്രദ്ധേയമാവുകയും നിരൂപകപ്രശംസ പിടിച്ചുപറ്റുകയും ചെയ്തുവെങ്കിലും സിനിമ എന്ന നിലയിൽ ഒരു ദൃശ്യാനുഭവം പകർന്നു തരാൻ സനൽ കുമാർ ശശിധരൻ എന്ന സംവിധായകന് ഇതാദ്യമായി ചോലയിലൂടെ സാധിക്കുന്നു.

പ്രൊഫഷണലായ അഭിനേതാക്കളും പ്രൊഫഷണൽ ആയ ടെക്നിക്കൽ ക്രൂവും — ഇവ കാരണം വന്ന സാങ്കേതിക തികവ് സിനിമയിൽ പ്രത്യേകം പരാമർശിക്കണം. നിമിഷ സജയനും ജോജുവിനും കഴിഞ്ഞ വർഷം കിട്ടിയ സ്റ്റേറ്റ് അവാർഡുകളിൽ ചോലയിലെ ക്യാരക്ടറുകൾ കൂടി പരിഗണിച്ചിരുന്നു. നിമിഷയ്ക്ക് കരഞ്ഞു വിളിക്കലാണ് പ്രധാന ജോലി. ജൂറിയുടെ മാനമലിഞ്ഞു കാണും. അഖിൽ വിശ്വനാഥിന്റെ ദുർബലകാമുകനു പേര് പോലുമില്ല. അത് താങ്ങാനുള്ള കെല്പില്ല — അദ്ദന്നെ.

ടെക്നിക്കൽ വിഭാഗമാണ് പടത്തിലെ യഥാർത്ഥ താരങ്ങൾ. സനലിന്റെ സ്ഥിരം സ്ലോ പേസ് തന്നെയെങ്കിലും പടത്തെ അവർ നിലവാരമുള്ള വിഷ്വൽ പ്രോഡക്റ്റ് ആക്കി മാറ്റി. ക്യാമറ അജിത് ആചാര്യ. ബിജിഎം സെർജി എന്ന് തുടങ്ങുന്ന പേരുള്ള റഷ്യക്കാരൻ. ശബ്ദലേഖനം സൗണ്ട് ഡിസൈൻ മിക്സിംഗ് എല്ലാം ഗംഭീരം. എന്നാൽ രണ്ട് മണിക്കൂർ ദൈർഘ്യം സത്യത്തിൽ ഓവറാണ്.

കൊച്ചിയിൽ നിന്നും മലമ്പ്രദേശത്തേക്കുള്ള തിരിച്ചു വരവും അവിടെ നടക്കുന്ന സംഭവങ്ങളും പെൺകുട്ടിയുടെ ബിഹേവിയർ ചെയ്ഞ്ചുമൊക്കെ ഒരു പുരുഷ സംവിധായകന്റെ മാത്രം ആംഗിൾ ഓഫ് വ്യൂ ആണെന്ന് തോന്നുന്നു. അതേക്കുറിച്ചു പെണ്ണുങ്ങൾ പറഞ്ഞാൽ സംഗതികൾ മാറിയേക്കാം. അതാണ് ടൈറ്റിലിൽ എഴുതിയ ആ 'പക്ഷേ" കൊണ്ട് ഉദ്ദേശിച്ചത്.
സാങ്കേതിക തികവുള്ള ഒരു സനൽകുമാർ ശശിധരൻ സിനിമ എന്ന് അടിവര.


Click it and Unblock the Notifications