വിസ്മയലോകം.. രജതചകോരം..!! പ്രേക്ഷകരുടെ ചങ്ക് ആയി ചുരുളി.. ശൈലന്റെ റിവ്യൂ
ശൈലൻ
മിക്കവാറും എല്ലാവർക്കും തന്നെ ഉറപ്പായിരുന്നു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി കേരളാ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകരുടെ വോട്ടിംഗിൽ മുന്നിലെത്തി രജതചകോരം നേടും എന്ന്.. അത്രമാത്രമായിരുന്നു ആ സിനിമയോട് പ്രേക്ഷകർ പ്രകടിപ്പിച്ച ആക്രാന്തം. എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയ്ക്കും ഉള്ള സീറ്റുകൾ റിസർവേഷൻ ഓപ്പൺ ചെയ്ത് സെക്കന്റുകൾക്കുള്ളിൽ ആണ് ഫുൾ ആയത്. മിനിറ്റ് തികച്ച് വേണ്ടി വന്നില്ല. അങ്ങനെ ഇന്നലെ അവാർഡ് പ്രഖ്യാപന വേളയിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.

പത്ത് വർഷങ്ങൾക്കുള്ളിൽ, എട്ട് സിനിമകൾ കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി എന്ന മനുഷ്യൻ മലയാളികൾക്ക് അത്രമേൽ പ്രിയങ്കരനായിരിക്കുന്നു. ജെല്ലിക്കെട്ടിൽ വിരണ്ട പോത്തിനെയും പിറകെ ഓടുന്ന പോത്തിനെക്കാൾ പോത്തുകളായ ഒരു കൂട്ടം മനുഷ്യരെയും നായകരാക്കി മാന്ത്രികത കാണിച്ച ലിജോ , ഇത്തവണ നിഗൂഢമായ ഒരു ദേശത്തെയും അവിടത്തെ അന്തേവാസികൾ ആയ കുറച്ച് മനുഷ്യജീവികളെയും ആണ് കേന്ദ്രസ്ഥാനത്ത് നിർത്തിയിരിക്കുന്നത്..
പശ്ചിമഘട്ട മലനിരകൾക്കുള്ളിൽ എവിടെയോ ഉള്ള സുഡോകുകോളം പോലൊരു ഇത്തിരിനാട് ആണ് ചുരുളി. അന്തേവാസികൾ അധികമൊന്നുമില്ല. സുരുൾമൊഴി എന്ന ഭാഷയിലും, മലയാളത്തിന് പുറമെ, അവർ ആശയവിനിമയം നടത്തും. മുഖ്യധാരാ സമൂഹത്തിൽ, വിവിധയിനം ക്രിമിനൽ ആക്റ്റിവിറ്റികൾ നടത്തി, നിൽക്കകള്ളി ഇല്ലാതെ കാടു കയറിയവരാണ് ഇവരിൽ ഭൂരിഭാഗവും എന്നാണ് പോലീസ് നിഗമനം.

കാട്ടുവഴികൾ കയറിപ്പോവുന്ന ഒരു കെ എസ് ആർ ടി സി ബസിന്റെ എക്‌സ്ട്രീം ഹൈ ആംഗിൾ ഹെലിക്യാം ദൃശ്യത്തോടെ സിനിമ ആരംഭിക്കുന്നു. വട്ടമിട്ട് പറന്ന് പതിയെ ക്യാമറ താഴെ ഇറങ്ങുമ്പോൾ ആ ബസിനുള്ളിൽ ചെമ്പൻ വിനോദും വിനയ് ഫോർട്ടും ഇരിക്കുന്നുണ്ട്. മൈലാട് പറമ്പിൽ ജോയി എന്ന പിടികിട്ടാപ്പുള്ളിയെ പൊക്കാനായി ചുരുളിയിലേക്ക് വേഷ പ്രച്ഛന്നരായി ഇറങ്ങിത്തിരിച്ച രഹസ്യപൊലീസുകാരായ ആന്റണി എന്ന ഇൻസ്‌പെക്ടറും ഷാജീവൻ എന്ന സിപിഒ യും ആണ് യഥാക്രമം അവർ.
ബസ് റൂട്ടിന് എത്തിപ്പെടാവുന്നതിന്റെ മാക്സിമത്തിൽ എത്തി അവർ ഇറങ്ങി ഇത്തിരി ദൂരം കാട്ടുപാതയിലൂടെ നടക്കുമ്പോൾ അവിടെ ചുരുളിയിലേക്ക് പോകുന്ന ഒരു ജീപ്പ് അവിടെ കാത്തു നിൽക്കുകയാണ്. ജീപ്പ് എന്ന് പറയാൻ പറ്റില്ല ആ രൂപമുള്ള ഒരു ഫോസിൽ. അതിൽ അവർ കേറുന്നതോടെ എവിടുന്നെന്നറിയാതെ കുറെ സഹയാത്രികരും പ്രത്യക്ഷരാകുന്നു.. യാത്ര തുടങ്ങുന്നു..

ചുരുളിയ്ക്ക് അതിരിടുന്ന മരപ്പാലം പിന്നിടുന്നതോടെ ആളുകളിൽ ഉണ്ടാവുന്ന സ്വഭാവ വ്യതിയാനങ്ങളും തുടർന്നുള്ള ചുരുളിക്കാഴ്ചകളും ചുരുളിവാസികളുടെ വിശേഷങ്ങളും എഴുതി അറിയിക്കേണ്ടതല്ല.. കണ്ടും കേട്ടും അനുഭവിച്ച് അറിയേണ്ടതാണ്. ഓരോ പ്രേക്ഷകനും ഓരോന്നായി അനുഭവപ്പെട്ടേക്കാവുന്ന ഒരു വിചിത്രലോകം ആണ് അവിടം.
ലീനിയർ ആയ ഒരു സ്‌ക്രിപ്റ്റ് വച്ച്, ഫോർമുലയൊപ്പിച്ചുള്ള ട്രീറ്റ് അല്ല ലിജോ ഇത്തവണയും പിന്തുടരുന്നത്, അതുകൊണ്ടുതന്നെ ലിജോവിമർശകർക്ക് അറഞ്ചം പുറഞ്ചം വിമർശിച്ച് തിമിർക്കാനുള്ള വകകൾ ആവോളം ചുരുളിയിലും ഉണ്ട്.

പ്രത്യേകിച്ചും സിനിമയുടെ ക്ളൈമാക്‌സ് ഒട്ടും കമ്യൂണിക്കേറ്റ് ചെയ്യുന്നില്ല എന്നും അതുമായി ബന്ധപ്പെട്ട ഒന്നും തന്നെ മനസിലായില്ല എന്നും പരാതി പറയുന്ന ഒരുപാട് പേരെ കണ്ടു. ലിജോയുടെ ഇതുവരെ ഉള്ള ഏഴ് സിനിമകൾ കണ്ടിട്ടും , ഇപ്പോഴും അയാളിൽ നിന്നുംഎളുപ്പവഴിയിൽ ക്രിയ ചെയ്ത് റിസൾട്ട് കണ്ടെത്താവുന്ന ഒരു സിനിമ പ്രതീക്ഷിക്കുന്നതല്ലേ അബദ്ധം.. ഡബിൾ ബാരൽ, സിറ്റി ഓഫ് ഗോഡ് പോലെയുള്ള പുത്തൻ പുതിയ സിനിമകൾ കാലത്തിന് മുന്നേ മുന്നോട്ട് വെച്ച ലിജോ ഇപ്പോൾ ഒരുപാട് ലളിതനാവുന്നു എന്നാണ് എനിക്ക് തോന്നിയത്..

ദൃശ്യാനുഭവം എന്നതിലുപരി സമ്പൂർണമായൊരു അനുഭൂതി ആണ് മറ്റ് ലിജോ സിനിമകളെ പോൽ ചുരുളിയും. 'ടോട്ടൽ ലിജോ ഫീൽ' അത് കിട്ടുന്നുണ്ടോ എന്നത് മാത്രമായിരുന്നു എന്റെ ചോദ്യം.. അത് ഡബിൾ ഓക്കേ ആണ്. ഡി ഓ പി കൈകാര്യം ചെയ്ത മധു നീലകണ്ഠനെ പോലെതന്നെ സൗണ്ട് ഡിപ്പാർട്ട്‌മെന്റ്കാരായ ശ്രീരാഗ് സജിയും രംഗനാഥ രവിയും ചുരുളിയുടെ സൂപ്പർസ്റ്റാറുകൾ
പടത്തിന്റെ നിർമാതാവ് കൂടി ആയ ചെമ്പനും വിനയ് ഫോർട്ടിനും ഒപ്പം ജാഫർ ഇടുക്കിയും സ്‌ക്രീനിനെ ഉത്സവമാക്കി മാറ്റി. . ജോജുവും സൗബിനും ഗീതി സംഗീതയും ക്യാരക്റ്ററുകൾ മാത്രമായി ഉണ്ട്. വിനോയ് തോമസിന്റെ ചെറുകഥയെ സ്‌ക്രിപ്റ്റ് ആക്കിയത് എസ് ഹരീഷ് ആണ്. പുരുഷകേന്ദീകൃത് സംസാരഭാഷയിലെ പച്ചത്തെറികളെ സംഭാഷണങ്ങളിൽ നൈസായി ബ്ലെൻഡ് ചെയ്തിട്ടുണ്ട്. ചുരുളിയിൽ തെറി പറയുന്നവരെ ഉള്ളൂ ആണും പെണ്ണും..
Recommended Video
തിയേറ്റർ റിലീസിൽ ജല്ലിക്കട്ടിനെ പോലെ തന്നെ ഒരു ഹെവി ഇനിഷ്യൽ ചുരുളിയെയും കാത്തിരിക്കുന്നു..


Click it and Unblock the Notifications











