സിനിമാബണ്ടി: മനോഹരം..! എല്ലാവരുടെ ഉള്ളിലും ഒരു സന്തോഷ് പണ്ഡിറ്റോ രാജ് മൗലിയോ ഉണ്ട് — ശൈലന്റെ റിവ്യൂ
ശൈലൻ
റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ ഇൻഡ്യൻ ടോപ്പ് വൺ പൊസിഷനിൽ എത്തിയ സിനിമ ആണ് സിനിമാബണ്ടി. എല്ലാ അർത്ഥത്തിലും ലളിതമെന്ന് പറയാവുന്ന ചെറിയൊരു തെലുങ്ക് ചിത്രമാണ് സിനിമാബണ്ടി. കാണാൻ മധുരതരവും ഫീൽഗുഡ്ഡും ആണെന്നതാണ് സിനിമയെ ജനപ്രിയമാക്കുന്നത്.
Everyone is a filmmaker.., at heart എന്നാണ് സിനിമയുടെ ടാഗ് ലൈൻ. അതെ എല്ലാവരുടെ ഉള്ളിലും ഒരു സിനിമാക്കാരൻ ഉണ്ട്. ചിലപ്പോൾ അത് സന്തോഷ് പണ്ഡിറ്റ് ആവാം.. ചിലപ്പോൾ രാജ്മൗലിയും.. പക്ഷെ, ഭൂരിഭാഗം മനുഷ്യരും തങ്ങളുടെ ഉള്ളിലുള്ള ഫിലിം മെയ്ക്കറെ പുറത്തെത്തിക്കാതെ കാലയവനികയിൽ മറയുന്നു..

ആന്ധ്ര-കർണാടക അതിർത്തിയിലുള്ള ഗോല്ലപ്പള്ളി എന്നൊരു ഉൾനാടൻ ഗ്രാമത്തിൽ ആണ് സിനിമയുടെ പശ്ചാത്തലം. ഉൾനാട് എന്ന് പറയുമ്പോൾ ടിപ്പിക്കൽ റിമോട്ട് പട്ടിക്കാട്. നാടിന്റെ പേര് സങ്കല്പികമെന്നു തോന്നുന്നു. മാപ്പിൽ നോക്കുമ്പോൾ ഗോല്ലപ്പള്ളിവില്ലേജ് ആന്ധ്രയുടെ മധ്യഭാഗത്താണ്. ഏതായാലും ആ നാട്ടിന്‍ പുറത്തും അടുത്തുള്ള ചെറു പട്ടണത്തിലുമായി ഷെയർ ഓട്ടോ ഓടിക്കുന്ന വീരബാബു ആണ് സിനിമയിലെ മെയിൻ ആൾ. പിന്നെ നാട്ടിലെ കല്യാണ ഫോട്ടോഗ്രാഫർ ആയ ഗണപതിയും..

ഭാര്യയും കുട്ടിയുമായി ലളിത സുന്ദരജീവിതം നയിച്ചുപോരുന്ന വീരബാബുവിന് ഒരു ദിവസം തന്റെ കർണാടക രജിസ്‌ട്രേഷൻ ഓട്ടോയിൽ നിന്ന് ഒരു ബാഗും അതിനുള്ളിൽ നിന്നും നല്ല വിലപിടിപ്പുള്ള ഒരു ക്യാമറ കിട്ടുന്നു. ആരോ മറന്നുവെച്ചതാണ്. ആ സമയത്ത് തന്നെയാണ് ചാനലിലെ സിനിമാപരിപാടിയിൽ കൊച്ചുകൊച്ചു സിനിമകൾക്കാണ് ഇപ്പോൾ സൂപ്പർതാരസിനിമകളെക്കാൾ പ്രേക്ഷകപ്രീതി എന്ന വാർത്ത കേൾക്കുന്നതും. അയാളുടെ ഉള്ളിലെ ഫിലിംമേക്കർ ഉണരുന്നു. ആ നാട്ടിലെ ഏക ഫോട്ടോഗ്രാഫർ ആയ ഗണപതിയെ വിളിക്കുന്നു.

സിനിമയുടെ പ്രാഥമിക പാഠങ്ങൾ പോലും അറിയാത്ത വീരയും ഗണയും അങ്ങനെ സംവിധായകനും ഛായാഗ്രാഹകനും ആയി സിനിമ പിടിക്കാൻ ഇറങ്ങുകയാണ്. പണ്ടെന്നോ കഥകൾ എഴുതിയിരുന്നു എന്ന പറയപ്പെടുന്ന ഒരു വൃദ്ധനെ സ്‌ക്രിപ്റ്റ് വിഭാഗത്തിലേക്ക് പുരാവസ്തു ആയ ഒരു പുസ്തകക്കെട്ടോടെ പൊക്കിയിട്ടുണ്ട്. നായകനും നായികയ്ക്കുമായുള്ള തിരച്ചിലും കണ്ടെത്തലും തുടർന്നുള്ള ചിത്രീകരണവും അതിനിടയിൽ നടക്കുന്ന സംഭവങ്ങളും ഒക്കെയായി അസ്വാദ്യകരമായിട്ടാണ് ഓരോ നിമിഷവും സിനിമാബണ്ടി മുന്നോട്ട് പോവുന്നത്.

അതിനിടയിൽ ക്യാമറയുടെ യഥാർത്ഥ ഉടമസ്ഥ ആയ സിന്ധുവും ഭർത്താവും അത് തിരികെ കിട്ടാനായി പോലീസിൽ പരാതി കൊടുത്തിന് പുറമെ സ്വന്തം നിലയ്ക്കും കൊണ്ടുപിടിച്ച അന്വേഷണം നടത്തുന്നുണ്ട്. അവരും അത്രയ്ക്ക് ആഗ്രഹിച്ച് കൊതിച്ച് പൈസ കൂട്ടിവെച്ച് സ്വന്തമാക്കിയ ഒരു ക്യാമറ ആണത്. വീരയുടെയും ഗണപതിയുടെയും സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുമ്പോൾ യഥാർത്ഥ ഉടമസ്ഥർ ഏത് നിമിഷവും എത്തിച്ചേരാമെന്ന മട്ടിലുള്ള ടെൻഷൻ ക്രിയേറ്റ് ചെയ്യുന്നതിലും സംവിധായകൻ നല്ലരീതിയിൽ വിജയിച്ചിട്ടുണ്ട്.

രാഹുൽ റിജി നായരുടെ കള്ളനോട്ടം , സക്കറിയയുടെ ഹലാൽ ലവ് സ്റ്റോറി എന്നിവയ്ക്കെല്ലാം ചില നേരങ്ങളിൽ ഈ സിനിമയുമായി താദാത്മ്യങ്ങൾ ഉണ്ട്. പക്ഷെ അതൊന്നും സിനിമാബണ്ടിയുടെ ആസ്വാദ്യതയെ തെല്ലും ബാധിക്കുന്ന അളവിൽ അല്ല താനും. ഓരോ നിമിഷവും ചുണ്ടിൽ ഒരു ചെറുചിരിയോടെ കണ്ടിരിക്കാൻ പാകത്തിൽ ആണ് സിനിമാവണ്ടിയുടെ പോക്ക്. പടത്തിന്റെ വിജയത്തിന് കാരണവും അതുതന്നെ.

അഭിനേതാക്കൾ ആരും തന്നെ മുൻപ് കണ്ടുപരിചയമുള്ളവരല്ല. പക്ഷെ, ക്യാമറയ്ക്ക് മുന്നിലുള്ള ചലനങ്ങളിൽ അത് ഒട്ടും പ്രകടമല്ല വികാസ് വസിഷ്ഠ ആണ് വീരബാബു. സന്ദീപ് വാരണാസി ഗണപതിയും . രണ്ടാളും സൂപ്പർ. മറ്റുള്ളവരുടെ കാര്യവും അങ്ങനെ തന്നെ.
പുതുമുഖം തന്നെയായ പ്രവീൺ കന്ത്രെഗുള ആണ് സിനിമാ ബണ്ടിയുടെ സംവിധായകൻ. സ്ക്രിപ്റ്റിംഗിലും പ്രവീൺ പങ്കാളിയാണ് . കൃഷ്ണൻ പ്രത്യുഷ, വസന്ത മരങ്ങേണ്ടി എന്നിവർ സഹ എഴുത്തുകാർ. മൂവർക്കും അഭിമാനിക്കാം. സ്ക്രിപ്റ്റിംഗിന്റെയും മേക്കിംഗിന്റെയും ലാളിത്യം അത്രയ്ക്കുണ്ട്. രാജ്യം തന്നെ സിനിമ ഏറ്റെടുക്കുന്നത് വെറുതെയല്ല.
Recommended Video

തെലുങ്ക് പോലൊരു ഇൻഡസ്ട്രിയിൽ നിന്നും ആണ് ഇത്തരം റിയലിസ്റ്റിക് ലോബഡ്ജറ്റ് ഫീൽഗുഡ് പടങ്ങൾ വിജയഗാഥ രചിക്കുന്നത് എന്നത് കൂടി ചിന്തിക്കുമ്പോൾ പിന്നണിക്കാരുടെ ഗ്രെയ്‌സ് പതിന്മടങ്ങ് കൂടുന്നു. നിർമാതാക്കൾ ആയ രാജ് ആൻഡ് ഡി കെയും അഭിനന്ദനങ്ങൾ അർഹിക്കുന്നു.


Click it and Unblock the Notifications