കോമ, കോമഡി, കോമാളി, സെന്റി, ഒപ്പം സാമൂഹ്യവിമർശനവും; ജയം രവിയുടെ അവസ്ഥകൾ, ശൈലന്റെ റിവ്യു
ശൈലൻ
ആക്സിഡന്റിനെ തുടർന്ന് 16 വർഷം കോമയിൽ കിടന്ന ഒരു മനുഷ്യൻ പെട്ടെന്നൊരു നാൾ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോൾ സമകാലിക സാമൂഹ്യവസ്ഥകളുമായി പൊരുത്തപ്പെടാൻ അയാൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ആണ് ജയം രവിയുടെ പുതിയ സിനിമ-കോമാളി-കാണിച്ചുതരുന്നത്. കോമാളി എന്നാൽ ജോക്കർ എന്ന് മാത്രമല്ല കോമായെ ആളിയവൻ എന്നും അർത്ഥം. അതുകൊണ്ടുതന്നെ വെറും കോമാളിക്കളി മാത്രമല്ല സിനിമ, ഇത്തിരി സെന്റിമെന്റൽ കൂടി ആണ്.

ജയം രവിയുടെ ആത്മഭാഷണത്തോടെ ആണ് കോമാളി തുടങ്ങുന്നത്. പതിവുപോലെ ക്യാരക്റ്ററിന്റെ പേരും രവി എന്നുതന്നെ. അയാൾ എണ്പതുകളിൽ ജനിക്കുന്നു. അച്ഛൻ അയാളെ സ്‌കൂളിൽ ചേർത്തുമ്പോൾ ജാതിയുടെയും മതത്തിന്റെയും കോളം നില്‍
എന്ന് പൂരിപ്പിക്കുന്നു.
അയാൾ ഉറ്റ കൂട്ടുകാരനായ മണിയോടൊപ്പം 90കളിലെ സ്‌കൂൾ ജീവിതം ആസ്വദിക്കുന്നു. പ്ലസ് വണ്‍ ക്ലാസ്സിൽ വച്ച് ഒരു പെണ്കുട്ടിയെ പ്രണയിക്കുന്നു. പ്രണയം തുറന്നുപറയുന്ന നിമിഷത്തിൽ അപ്രതീക്ഷിതമായി ഒരു മുട്ടൻ ആക്സിഡന്റ് പറ്റുന്നു.. കോമായിലാവുന്നു.
Recommended Video

കോമിക്കായിട്ടാണ് അയാളുടെ ദുരന്തങ്ങൾ പറഞ്ഞുപോവുന്നതെങ്കിലും അതിനിടയിൽ എല്ലാം സാമൂഹികവിമര്ശനത്തിന്റെ ഇഴയിടാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. അവസാനമാവുമ്പോഴേക്കും അത് ഉള്ളിൽ തട്ടും വിധമുള്ള മാനുഷികതയിലേക്കും സെന്റിമെന്‍സിലേക്കും
ട്രാക്ക് മാറുകയും ചെയ്യുന്നു. അങ്ങനെയാണ് കോമാളി ഒരു ഭേദപ്പെട്ട എന്റർടൈനർ ആവുന്നത്.

പ്രദീപ് രംഗനാഥൻ എന്ന പുതുമുഖം സ്‌ക്രിപ്റ്റും സംവിധാനവും നിർവഹിച്ചിരിക്കുന്ന കോമാളിയുടെ പ്രമേയം പുതുമയുള്ളത് എന്ന് പറയാനാവില്ല. മൊഴി എന്ന രാധാമോഹൻമൂവിയിൽ 2007 ൽ തന്നെ എം എസ് ഭാസ്‌കർ അവതരിപ്പിച്ച പ്രൊഫസർ കഥാപാത്രത്തിലൂടെ 1987ൽ വച്ച് സ്‌മൃതി നഷ്ടപ്പെട്ട ആളുടെ ചെയ്തികൾ നമ്മളെ ക്ലാസ് ആയി വേദനിപ്പിച്ചിട്ടുള്ളതാണ്.
2001 ൽ വന്ന അപരന്മാർ നഗരത്തിൽ എന്ന നിസാർ സിനിമയുടെ പ്രമേയവും ഇതുതന്നെ ആയിരുന്നു. പക്ഷെ, മേൽപ്പറഞ്ഞ ഹ്യുമർ, സെന്റിമെന്റ്‌സ്, മാനവികത, സാമൂഹ്യവിമർശനം എന്നിവയെല്ലാം കറക്ടായി ബ്ലെൻഡ് ചെയ്തിരിക്കുന്നു എന്നതിനാൽ പ്രമേയത്തിലും മേക്കിംഗിലും ഉള്ള കുറവുകൾ സിനിമ നൈസായി മറികടക്കുന്നു..

ജാതിയില്ലെന്നു രജിസ്റ്ററിലൂടെ വിളംബരം ചെയ്യുന്ന രവി 16 കൊല്ലം കഴിഞ്ഞ് എണീക്കുമ്പോൾ ജാതിയുടെ പരസ്യമായ അയ്യരുകളിയാണ് സമൂഹത്തിൽ. 2010 ന് ശേഷമുള്ള അവസ്ഥകളെ അയാൾക്ക് ഉൾക്കൊള്ളാനേ കഴിയുന്നില്ല. ആളുകളാണെങ്കിൽ മൊത്തം ഗൂഗിളിൽ ആണ്.
കാവേരി നദീജലപ്രശ്നം, രജനികാന്തിന്റെ രാഷ്ട്രീയപ്രവേശം തുടങ്ങിയ 16 കൊല്ലം മുൻപുള്ള അതേ വാർത്തകൾ തന്നെ ടിവിയിൽ കേട്ടുകൊണ്ട് ബോധത്തിലേക്ക് വന്നപ്പോൾ ഇവിടെ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല എന്ന് തെറ്റിദ്ധരിച്ച അയാൾ പുറത്തിറങ്ങുമ്പോൾ ആകെ പാളിപ്പോവുകയാണ്.

പ്രമേയം തുറന്നിടുന്നത് സാധ്യതകളുടെ ആയിരത്തിലൊന്ന് പോലും സംവിധായകൻ ഉപയോഗപ്പെടുത്തിയില്ലെങ്കിലും സ്റ്റുഡന്റ്, കോമ, കോമാളി വേഷങ്ങളിൽ ജയം രവി തകർത്തു. യോഗി ബാബുവാണ് ഉറ്റതോഴൻ മണി. നായകനിട്ടു റഗ്ബി തട്ടാനുള്ളതാണ് കറുത്ത നിറമുള്ള കൊമേഡിയൻ എന്ന വ്യവസ്‌ഥാസങ്കല്പങ്ങളിൽ നിന്നും വ്യതിചലിച്ച് യോഗിബാബു എന്ന നടന് തമിഴ് സിനിമ നൽകുന്ന ആദരവ് സന്തോഷകരമാണ്.
അയാൾ ഒരിക്കലും കോമാളി റോളിൽ അല്ല ഈ സിനിമയിൽ. നായകന്റെ ഒപ്പത്തിനൊപ്പമോ അതിനപ്പുറമോ നിൽക്കുന്ന ഉഗ്രൻ സപ്പോർട്ടിംഗ് റോളിൽ ആണ്.. സ്‌കൂൾകാല സ്റ്റുഡന്റ്ഗെറ്റപ്പിലും രവിയും യോഗിയും തന്നെയാണ് വരുന്നത് എന്നതും വലിയ ബോറാകാതെ കോമഡിയാൽ രണ്ടുപേരും മാനേജ് ചെയ്തിട്ടുണ്ട്..

16കൊല്ലം മുൻപത്തെ പ്ലസ്‌ടു നായികയെ കോമാകാലത്ത് മുഴുവൻ കാത്ത് നിർത്തി ഒടുവിൽ 2019ൽ സംഗമിപ്പിക്കുന്നില്ല എന്നതും നല്ല ഒരു യിത് ആണ്. സംയുക്ത ഹെഗ്‌ഡെ എന്ന പുതുമുഖമാണ് പ്ലസ്‌ടു നായകി നികിതയുടെ റോളിൽ. കൊള്ളാം. കാജൽ അഗർവാൾ ആണ് റിതിക എന്ന വർത്തമാനകാല നായിക. പറയാനും മാത്രമുള്ള ഡെവലപ്പ്‌മെന്റ് റോളിന് കൊടുത്തിട്ടില്ല.

ഹിപ്പ് ഹോപ്പ് തമിഴന്മാരുടെ പാട്ടും ബഹളവും പടത്തിന് ഓളം നൽകുന്നുണ്ട്. പഴയകാല സൂപ്പർഹിറ്റ് ഡയറക്ടർ കെ എസ് രവികുമാർ ആണ് വില്ലൻ. പടത്തിന്റെ ക്ളൈമാക്‌സ് നല്ലതാണ്. കേരളത്തിന്റെ വെള്ളപ്പൊക്ക അവസ്ഥകളിൽ ഉള്ളിൽ തട്ടുന്ന ഒന്ന്.
ഇന്റലക്ഷ്വലുകൾ അല്ലാത്ത സാദാ പൊതുജനത്തിന് ഒഴിവ് ദിനങ്ങളിൽ രസിച്ച് കാണാവുന്ന ഒരു എന്റർടൈനർ.


Click it and Unblock the Notifications











