കന്യാസ്ത്രീ പെണ്ണിന് ബാഖവിചെക്കൻ, മേമ്പൊടിക്ക് ആർ എസ് എസിന്റെ ഒരു വെട്ടും — ശൈലന്റെ റിവ്യൂ
ശൈലൻ
"ഭൂമിയിലെ മനോഹര സ്വകാര്യം" എന്നൊക്കെ ഈ എ ഡി രണ്ടായിരത്തി ഇരുപതാം ആണ്ടിൽ ആരെങ്കിലും ഒരു മലയാള സിനിമയ്ക്ക് പേരിടുമോ എന്ന് നമ്മൾ സംശയിക്കും. എന്നാൽ സംശയം വേണ്ട. അങ്ങനെയും സിനിമയ്ക്ക് നാമകരണം ചെയ്യാം എന്നാണ് സംവിധായകനായ ഷൈജു അന്തിക്കാടും നിർമാതാവ് രാജീവ് കുമാറും പറയുന്നത്. അവരുടെ സൃഷ്ടി അവരുടെ സ്വാതന്ത്ര്യം. സംഭവം തിയേറ്ററിൽ എത്തിയിട്ടുണ്ട്.

കേൾക്കുന്ന പോലെ അത്ര എടങ്ങേറ് പിടിച്ച സിനിമയൊന്നുമല്ല. കണ്ടിരിക്കാൻ നല്ല കളർഫുള്ളാണ്. ഫ്രയിമുകളെല്ലാം വർണമനോഹരം. അന്റോണിയോ മൈക്കിൾ എന്ന ഛായാഗ്രാഹകന്റെ പേര് ഞാൻ ആദ്യമേ പറയാൻ ആഗ്രഹിക്കുന്നു. മുൻപ് അധികം കേട്ട പേരല്ലെങ്കിലും പണി വെടിപ്പായി ചെയ്തിട്ടുണ്ട് കക്ഷി. കാത് പൊത്തിയിരുന്നാലും ആസ്വദിക്കാം സിനിമ.

പ്രണയം തന്നെയാണ് പടത്തിന്റെ വിഷയം. മറ്റേ വേലിക്കെട്ട് ഒക്കെയുള്ള ടൈപ്പ് രണ്ട് മതങ്ങളിൽ പെട്ടവർ തമ്മിലുള്ള വള്ളിക്കെട്ട്. ഇത്തവണ പ്ളേറ്റ് ഇത്തിരിയൊന്ന് മാറ്റിപ്പിടിച്ച് മുസ്ലിം ചെക്കനെയും ക്രിസ്ത്യൻ പെണ്ണിനേയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കിയിട്ടുണ്ട്. വെറൈറ്റി കൂട്ടാൻ പെണ്ണ് മഠത്തിൽ ചേർന്ന് കന്യാസ്ത്രീ ആവും. ചെക്കനോ മതപ്രഭാഷണം നടത്തുന്ന ബാഖവിയും. അടിപൊളി.

അന്നയും അഹമ്മദ് കുട്ടിയും തമ്മിലുള്ളത് പോളിയോ തുള്ളിമരുന്ന് കുടിക്കാൻ പോവുന്ന കാലത്തു മുതലേ ഉള്ള ബന്ധമാണ്. 2010 ജനുവരി 23ൽ പുന്നാരക്കടവ് ഗവ:ഹൈസ്‌കൂളിൽ നടക്കുന്ന കലോത്സവത്തിൽ അന്ന ഒപ്പനയിൽ മണവാട്ടിയാകുന്നു. അഹമ്മദ് കുട്ടി കഥാപ്രസംഗം അവതരിപ്പിക്കുന്നു. കലോത്സവം തീരുമ്പോഴേക്കും 2015 ലെ ഗവ ആർട്സ് കോളേജിലെ (കോഴിക്കോട് ആയിരിക്കണം) വാലന്റൈൻസ് ഡേയിൽ എത്തുന്നു . അന്ന പ്രയാഗ മാർട്ടിനും അഹമ്മദ് കുട്ടി ദീപക് പറമ്പോലുമായി മാറുന്നു. ഇപ്പോഴത്തെ കാലത്ത് (2015ലും) അഹമ്മദ് കുട്ടി എന്നൊക്കെ പേരുള്ള കുട്ടികൾ ഉണ്ടാവുമോ അവർക്ക് ദീപക്കിന്റെ സൈസും മുഷ്ക്കും ഉണ്ടാവുമോ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ നിരോധിച്ചിരിക്കുന്നു. "അതെന്താടാ ഉണ്ടായാല് " എന്നാണ് കല്യാണരാമനിലെ ഇന്നസെന്റിനെ പോലെ സിനിമ തിരിച്ച് ചോദിക്കുന്നത്.

പ്രയാഗ നന്നായി മെലിഞ്ഞ് കൂടുതൽ സുന്ദരിയായി പതിവിലും മിതത്വത്തോടെ രസമായി ചെയ്തിരിക്കുന്നു എന്നതാണ് അന്നയുടെ സുവിശേഷം .ഇരുപതുകാരനും ഇരുപത്തഞ്ച് കാരനുമായി അഭിനയിക്കാൻ വിളിച്ചതിന്റെ ഒരു ചമ്മലും പരുങ്ങലും ഒഴിച്ചുനിർത്തിയാൽ ദീപകും ഓക്കേ . രണ്ടുപേരും രസമായി ചെയ്തിട്ടുണ്ട് ഉടനീളം

സമൂഹം മതത്തിൽ പിടിച്ച് പ്രശ്നമുണ്ടാക്കുന്നുണ്ട്. രക്ഷകർത്താക്കളും അത് ഇഷ്യു ആക്കുന്നുണ്ട്. പക്ഷെ പടത്തിലെ ഏറ്റവും വല്യ സവിശേഷത നായികാനായകന്മാർ തന്നെ മതത്തിന്റെ അടിമകൾ ആണ് എന്നതാണ്. മറ്റൊരു സിനിമയിലും കാണാത്ത ഒരു ഡിലമ ആണിത് . പൊതുവെ നാടും വീടും മൊത്തം അലമ്പാവുമ്പോഴും നായകിയും നായകനും തങ്കക്കട്ടി നിഷ്ക്കുകൾ ആയിരിക്കുകയാണല്ലോ പതിവ്.

ആ അർത്ഥത്തിൽ സിനിമയ്ക്ക് ഒരു പുതുമ അവകാശപ്പെടാം. അഹമ്മദ് കുട്ടിയും അന്നയും തന്നെയാണ് അവരുടെ പ്രണയത്തിന്റെയും ഹണിമൂണിന്റെയും വില്ലന്മാർ. എന്നാൽ ആ പുതുമ ക്ളൈമാക്സ് വരെ കൊണ്ടുപോവാൻ സ്ക്രിപ്റ്റിനും സിനിമയ്ക്കും കരുത്തുകിട്ടുന്നില്ല. സ്‌കൂൾ സ്റ്റേജ് നാടകങ്ങളുടെ ഒരു റെഡിമേഡ് പരിസമാപ്തിയിലേക്ക് അടികൂടി പിരിയുന്ന നായികാനായകന്മാരും ക്ളൈമാക്‌സും കൂപ്പുകുത്തുകയാണ്. അന്നേരത്തെ ഡയലോഗുകളൊക്ക ഹെന്റെ പൊന്നോ.. നാടകത്തെ ചിറിക്ക് തൊണ്ടി വെല്ലുവിളിക്കുന്ന ഐറ്റം. സ്ക്രിപ്റ്റ് എഴുതിയ എ ശാന്തകുമാർ ഒരു നാടകപ്രവർത്തകൻ ആണെന്നത് എടുത്തുപറയാതെ തന്നെ മനസിലാവും .

ഈ സിറ്റിസൺ രജിസ്റ്റർ കാലത്ത് മുസ്ലിം -കൃസ്ത്യൻ പ്രണയമെന്ന സെയ്ഫ് സോണിൽ കേറി കളിച്ചു എന്ന ദുഷ്‌പേര് ഒഴിവാക്കി ബാലൻസിംഗ് നടത്താനായി, ഒടുവിൽ കന്യാകുമാരിയിൽ ഒരു ക്ലബ് എഫ് എം പ്രണയത്തെയും ഹിന്ദു -മുസ്ലിം ജോഡികളെയും തിരുകിക്കയറ്റാനും സംവിധായകനും എഴുത്തുകാരനും ശ്രദ്ധിച്ചിട്ടുണ്ട്. സംഘി ചിഹ്നങ്ങൾ നിർലോഭം വാരിയണിഞ്ഞിട്ടുള്ള ക്രിമിനലുകൾ ആ പ്രണയത്തിൽ കേറി കത്തിയും വാളുമായി കർസേവ നടത്തുന്ന സീനിലും, പക്ഷെ, സ്റ്റേജ്നാടകമാണ് ആധിപത്യം നേടുന്നത് .

അന്നയുടെ അച്ഛൻ ജോസ് മിതമായി ചെയ്തിരിക്കുന്നു സുധീഷ്. ഭാര്യയായി വരുന്ന നിഷാ സാരംഗ് ലൈവാണ് ഫുൾടൈമും. അഹമ്മദ് കുട്ടിയുടെ ബാപ്പ ബദറുദ്ധീനെ ഒരു കാരിക്കേച്ചർ പോലെ ഇന്ദ്രൻസിൽ ചമയ്ക്കപ്പെട്ടിരിക്കുന്നു. അഭിനയമികവിനാൽ അദ്ദേഹം ആ കാരിക്കേച്ചറിൽ നിന്നും പുറത്തുചാടി ഇളംകാറ്റ് പോലെ ഇടപഴകുന്നു. അഞ്ജു അരവിന്ദ് ആണ് ഉമ്മ. പതിവുപോലെ പത്ത് രൂപ കൊടുത്താൽ പതിനായിരം ഉറുപ്പികക്കുള്ള എക്സ്പ്രെഷൻസ് ഉടനീളം. ഷൈൻ ടോമും പേരടിയും ലവബിൾ . ബട്ട് പേരടിയുടെ ക്യാരക്റ്ററിന് ഹരിജൻ എന്ന നിരോധിത വാക്ക് പലവട്ടം ഉപയോഗിക്കാൻ അനുമതി നൽകിയത് ആരാണാവോ? സച്ചിൻ ബാലുവിന്റെ സംഗീതവും പാട്ടുകളും സിനിമയെ വളരെ സഹായിക്കുന്നുണ്ട്. ആർട്ട് വർക്കുകളും ഗംഭീരം.
മൊത്തത്തിൽ നോക്കിയാൽ കുറേക്കൂടി നന്നാക്കാമായിരുന്ന ഒരു സിനിമ എന്ന് അടിവര.


Click it and Unblock the Notifications











