പ്രതീക്ഷ അസ്ഥാനത്താകാതെ ഛപാക്ക് — സദീം മുഹമ്മദിന്റെ റിവ്യൂ
സദീം മുഹമ്മദ്
വിവാദങ്ങൾ യാദൃച്ഛികമായി ഉണ്ടാകാറുണ്ട്. പലപ്പോഴും ഉണ്ടാക്കപ്പെടാറുമുണ്ട്. ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരുന്ന ഛപാക്ക് എന്ന സിനിമയുടെ പേരിൽ വിവാദം കത്തിപടർന്നത് ജെഎൻയുവിലെ വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷിനെ മുഖംമൂടി സംഘം ആക്രമിച്ചപ്പോൾ ആ പെൺകുട്ടിയെ സന്ദർശിച്ച് ചിത്രത്തിലെ നായികയായ ദീപിക പദുക്കോൺ ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോഴായിരുന്നു.
സാമൂഹ്യബോധമുള്ള ഒരു കലാകാരിയാണ് താനെന്ന് ബോളിവുഡിലെ 'ബിഗ് ബീ'കൾക്കും ഖാൻമാർക്കും മുന്നിൽ ദീപിക തന്റേടത്തോടെ പ്രഖ്യാപിച്ചു. താരത്തിന്റെ ഈ രാഷ്ട്രീയ നിലപാട് സിനിമയെ സ്വാധീനിച്ചെന്ന കാര്യത്തിൽ തർക്കമില്ല. സിനിമ കാണാൻ മുൻപ് തീരുമാനിക്കാത്തവർ പോലും ഛപാക്കിന്റെ കാഴ്ചക്കാരായി. എന്നാൽ വിവാദത്തിനപ്പുറം ആരും പറയാത്ത ഒരു സംഭവ കഥയുടെ അവതരണം തന്നെയാണ് ഛപാക്ക്.

ആസിഡ് ആക്രമണത്തിന് വിധേയയായ ലക്ഷ്മി അഗർവാളിന്റെ ജീവിതത്തിൽ നിന്നാണ് ഈ സിനിമയുടെ കഥ ജനിക്കുന്നത്. ആസിഡ് അക്രമണത്തിന് ഇരയായ ലക്ഷ്മിയായി ദീപിക വേഷമിടുന്നു. കഥാപാത്രത്തിന്റെ പേര് മാലതി. ഒപ്പം മാലതിയുടെ ആൺസുഹൃത്തായ രാജേഷിന്റെ കഥാപാത്രത്തെ അൻകിത് ബിശ്വാത്തും വില്ലൻ ബഷീറായി വിശാൽ ദഹിയയുമാണ് അരങ്ങിലെത്തിക്കുന്നത്.

പാർലമെന്ററിന് മുൻപിലെ പ്രക്ഷോഭത്തോടെയാണ് സിനിമക്ക് തുടക്കം. പിന്നീട് പ്രധാന കഥാപാത്രമായ മല്ലികയിലൂടെ ദൈനംദിന ജീവിതത്തിലേക്ക് ഛപാക്ക് കടക്കുകയാണ്. റിയാലിറ്റി ബാക്ക് ഗ്രൗണ്ടിൽ നിന്ന് സിനിമ ഒരിക്കൽപ്പോലും വഴിമാറുന്നില്ലെന്ന് പ്രത്യേകം എടുത്തുപറയണം.
മല്ലികയ്ക്ക് ആസിഡ് ആക്രമണം ഏൽക്കുന്ന സീനിൽ വരെ കാഴ്ചക്കാരന് ഈ ദാരുണാനുഭവം കണ്ടനുഭവിക്കാം. ഇതേസമയം, മുഖത്ത് ആസിഡ് ഏറ്റതായുള്ള ഫീലിംഗ് വരുത്താൻ കൂടുതൽ മെയ്ക്കപ്പടക്കം ഉപയോഗിച്ച് രംഗത്തെ കൊഴുപ്പിക്കാത്ത സമീപനമാണ് സിനിമയുടെ ട്രീറ്റ്മെൻററിൽ അണിയറ പ്രവർത്തകർ പലപ്പോഴും സ്വീകരിച്ചിരിക്കുന്നത്.

ചിലപ്പോഴെല്ലാം ആസിഡ് ആക്രമണത്തിന്റെ ഭീകരത കുറഞ്ഞുപോയെന്ന തോന്നലുണ്ടാക്കുമെങ്കിലും ഒരു യഥാർത്ഥ ഇരയുടെ ജീവിതം സിനിമയുടെ അമിതമായ പൊലിമകളില്ലാതെ അവതരിപ്പിച്ചെന്നതാണ് ഛപാക്കിന്റെ സവിശേഷത. അതുകൊണ്ട് തന്നെയാണ് സംവിധായകയും തിരക്കഥാകൃത്തിന്നും ഏറെ കൈയ്യടി ഇതിന്റെ പേരിൽ മാത്രം പ്രേക്ഷകർ നല്കുന്നത്.

ആസിഡ് ആക്രമണത്തിനിരയാകുന്നവരുടെ വേദനകളും സാമൂഹിക പ്രശ്നങ്ങളും പറയുന്നതിനോടൊപ്പം ഉത്തരേന്ത്യയിലെ ജാതീയത കൂടി ഛപാക് പരാമർശിക്കുന്നുണ്ട്. ഡോക്യൂമെന്ററി തലത്തിലാകുമായിരുന്ന സിനിമയെ പ്രേക്ഷകനെ ആകർഷിപ്പിക്കുന്ന ബോറടിപ്പിക്കാത്ത സിനിമാറ്റിക്ക് രീതിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞെന്നത് സംവിധായകയുടെ തലയിൽ ഈ സിനിമ നല്കുന്ന പൊൻ തൂവലുകളിലൊന്നാണ്.

സ്ത്രീയെ സൗന്ദര്യ ഉല്പന്നമായി മാത്രം കാണുന്ന കമ്പോളത്തിന്റെ കണ്ണിലൂടെയല്ല ഈ സിനിമ സ്ത്രീയെ നോക്കിക്കാണുന്നത്. വിരൂപതയുടെ ഏറ്റവും വികൃതമായ മുഖം നായികയ്ക്ക് കൊടുക്കേണ്ടി വന്നത് വിഷയത്തിന്റെ മർമ്മം അതായതു കൊണ്ടുതന്നെയാണ്. എന്നാലതിനപ്പുറം സ്ത്രീയെ സംവിധായിക നോക്കിക്കാണുന്ന രീതിയുടെ ഒരു സ്വാധീനവും സിനിമയുടെ കാഴ്ചയിൽ പ്രേക്ഷകന് അനുഭവിച്ചറിയാൻ സാധിക്കും.

പ്രേക്ഷകന്റെ ആസ്വാദനവുമായി ബന്ധമില്ലെങ്കിലും ഈ സിനിമയുടെ നായികയെടുത്ത ഒരു ധാർമ്മിക നിലപാടിൽ വിറളി പൂണ്ട് അസഹിഷ്ണുക്കളായവർ ഛപാക്കിനെതിരെ ഉന്നയിക്കുന്ന ആരോപണത്തെക്കുറിച്ച് പറയാതെ വയ്യ.
'സ്‌പെഷല്‍ ഫിലിം ഓഫ് മൈ കരിയര്‍', ദീപിക പദുക്കോൺ സിനിമയെക്കുറിച്ച് പറഞ്ഞ ഈ വരികൾ തന്നെയാണ് സിനിമയിലെ അഭിനയത്തിന്റെ ഏറ്റവും നല്ല അടിക്കുറിപ്പും.

സിനിമയിലെ മാള്‍ട്ടി എന്ന കഥാപാത്രത്തെ തന്റെ എല്ലാവിധ സമർപ്പണവും കൊണ്ട് മനോഹരമാക്കുവാൻ ദീപികക്ക് ഈ സിനിമയിൽ സാധിച്ചിട്ടുണ്ടോ? അമിതമാകാത്ത തന്റെ അഭിനയത്തിലൂടെ ദീപിക ഇത് ഭംഗിയായി ചെയ്തിട്ടുണ്ട്. വിക്രാന്ത് മ ശാരിയും അഡ്വക്കേറ്റ് അർച്ചനയായി വേഷമിട്ടവരുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ ഏറെ ഭംഗിയാക്കിയിട്ടുണ്ട്.

ഛപാക്കിന്റെ സംഗീതവും പശ്ചാത്തല സംഗീതവും വിഷയത്തിനോട് നീതി പുലർത്തുന്ന രീതിയിലുള്ളതായി എന്നു പറയാം. പ്രത്യേകിച്ച് 'നൈനാ... ജസ് സാജ് കാമ്നാക്ക് ദേ... ഹോ കാക്കർ' എന്ന ഗാനവും ഛപക്ക് ടെറ്റിൽ സോംഗായ 'കോയി ചേ ഹാര്മേ മിഠാ യേ' എന്ന ഗാനവുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ഈ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയ ഗുൽസാറും സംഗീതമൊരുക്കിയ ശങ്കർ ഇ ശാൻ പോയിനും കൈയടി കൊടുത്തേ തീരൂ. അതുപോലെ ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ മുഖമൊരുക്കിയ മേയ്ക്കപ്പ്മാനും തന്റെ പണി വളരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്.


Click it and Unblock the Notifications