പുത്രനന്തിക്കാട് കൊള്ളാം, പണിയറിയാം! പക്ഷെ ഡിക്യൂ ഇത്രയ്ക്ക് മാന്യനാവേണ്ടതില്ല — ശൈലന്റെ റിവ്യൂ
ശൈലൻ
ദുൽഖർ ആദ്യമായി നിർമാതാവാകുന്ന സിനിമയാണ് 'വരനെ ആവശ്യമുണ്ട്'. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് ആദ്യമായി സംവിധായകനാവുന്നു. പ്രിയദർശന്റെ മകൾ കല്യാണി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. ശോഭനയും സുരേഷ് ഗോപിയും വളരെ നാളുകൾക്ക് ശേഷം തിരിച്ചുവരുന്നു — സിനിമയ്ക്ക് ഇങ്ങനെ സവിശേഷതകൾ നിരവധിയുണ്ട്.

നിർമ്മാതാവാണെങ്കിലും വളരെ കുറഞ്ഞ സ്‌ക്രീൻ സ്‌പെയ്‌സ് മാത്രമേ എടുത്തിട്ടുള്ളൂ ദുൽഖർ. ഒരുപക്ഷെ ഫോക്കസിൽ നിൽക്കുന്ന ശോഭനയുടെയും സുരേഷ് ഗോപിയുടെയും കല്യാണിയുടെയും പിറകിൽ വെറും ഒരു സാദാ ക്യാരക്റ്റർ. മറ്റൊരു ഡെക്കറേഷനുമില്ല. നിർമാതാവാകുമ്പോഴും അല്ലാത്തപ്പോഴും സ്ക്രിപ്റ്റിൽ കയ്യിട്ട് തങ്ങളുടെ ഹീറോയിസം പൊലിപ്പിക്കുന്ന നടന്മാരെ കണ്ടിട്ടുണ്ട്. തന്നെക്കാൾ തിളങ്ങിയോ എന്ന് സംശയമുള്ള സഹതാരങ്ങളെ എഡിറ്റിംഗ് ടേബിളിൽ വെട്ടുന്ന അപ്പാവികൾ വരെയുണ്ട് അതിനിടയിലാണ് ഇങ്ങനെ ഒരു അതിമാന്യത — യെതുക്ക് പ്പാ!

ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിലെ വിവിധ ഫ്ലാറ്റുകളിൽ താമസിക്കുന്ന കുറച്ച് കുടുംബങ്ങളുടെയും ചില വ്യക്തികളുടെയും ജീവിതമാണ് സിനിമ. അമ്മയും മകളുമായ നീനയും നികിതയും അയൽപക്കത്തുള്ള റിട്ടയേർഡ് മേജർ ഉണ്ണിക്കൃഷ്ണനുമാണ് അതിൽ പ്രധാനികൾ. സീരിയൽ നടിയായ ആകാശവാണിയും അവരുടെ അടികൂടുന്ന (വളർത്തു) മക്കളായ ബിബീഷും കാർത്തിക്കും പിന്നീട് അവിടേക്ക് എത്തും.

തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ കഥയിലും കഥാഗതിയിലും വഴിത്തിരിവുകളിലും അധികം മല്ലുക്കെട്ടാൻ നിൽക്കുന്നില്ല. രസകരമായ ചെറിയ സംഭവങ്ങളിലൂടെയും ക്യാരക്ടറുകൾ തമ്മിലുള്ള വൈകാരിക സന്ദർഭങ്ങളിലൂടെയുമാണ് സിനിമ മുന്നോട്ട് പോവുന്നത്.
പഴയകാല ശോഭനയുടെയും സുരേഷ് ഗോപിയുടെയും നൊസ്റ്റാൾജിയപ്പെടുത്തുന്ന പാട്ടുകളും സംഭാഷണങ്ങളുമൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും തിരുകിക്കയറ്റി പ്രേക്ഷകരെ ആനന്ദനിർവൃതിയിൽ ആറാടിക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. ചിലതൊക്കെ ക്ലിക്കായിട്ടുമുണ്ട്. അനുരാഗലോലഗാത്രിക്കൊക്കെ അതിന്റെ ഒറിജിനൽ വേർഷനേക്കാൾ മാധുര്യം!

വിചിത്രമായ സ്വാഭാവങ്ങളുള്ള ആളാണ് മേജർ ഉണ്ണികൃഷ്ണൻ. തനിക്ക് സ്വന്തമായ വൈചിത്ര്യമുള്ള അഭിനയ ശൈലിയിലൂടെ സുരേഷ് ഗോപി മേജറായി വരുന്നു. ശോഭനയുടെ നീനയും സംവിധായകനും മേജറിനെ കൈകാര്യം ചെയ്യുന്നത് രസായിട്ടാണ്. ആളുകൾക്കും ഇഷ്ടമാവുന്നുണ്ട്. ഈ മനുഷ്യനിൽ എന്തു കണ്ടിട്ടാ ഈ സ്ത്രീ ഇയാൾക്ക് പിന്നാലെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കിൽ സ്ത്രീ മനസിന്റെ അഗാധങ്ങളിൽ മുങ്ങിത്തപ്പേണ്ടി വരും.

അങ്ങനെ ശോഭന – സുരേഷ് ഗോപി പ്രണയനാടകമായി രണ്ടുമണിക്കൂർ മുന്നോട്ട് പോവുന്ന പടത്തിൽ കൃത്യം 122 -മത്തെ മിനുട്ടിൽ ബിബീഷ് പി എന്ന ദുൽഖറിന്റെ ഫ്ലാഷ്ബാക്ക് അനുഭവവിവരണമുണ്ട്. സ്വന്തം ഭൂതകാലത്തെക്കുറിച്ച്! അതോടെ ചിത്രമങ്ങ് മാറും. കേവലം ഏഴോ എട്ടോ വാചകങ്ങളിലൂടെ പടത്തെ ബിബീഷ് പിയും ദുൽക്കറും നൈസായിട്ടങ്ങ് ഹൈജാക്ക് ചെയ്യും. പ്രതിഭ എന്നുപറഞ്ഞാൽ പ്രതിഭ തന്നെയാണെന്ന് തെളിയിക്കപ്പെടുന്ന നേരം. കടിക്കുന്ന പട്ടിക്കെന്തിനാ തല? അധികം സ്ക്രീൻ സ്പെയ്സ്!

പുതുമുഖമെന്ന നിലയിലും ഉപനായിക എന്ന നിലയിലും കല്യാണി പക്കാ ഓക്കെയാണ് — ക്യൂട്ട് ഓൾസോ. എക്സറ്റൻഡഡ് കാമിയോ പോലൊരു റോളിൽ വരുന്ന ഉർവശി കിട്ടിയ ഗ്യാപ്പിൽ അന്യായമായങ്ങ് തിളങ്ങി. ഒരുപക്ഷെ ശോഭനയെ പോലും നിഷ്പ്രഭമാക്കുന്ന വിധത്തിൽ! കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നും, പടത്തിന്റെ കോമഡി ട്രാക്ക് സുരക്ഷിതമായി ലീഡ് ചെയ്യുന്നത് ജോണി ആന്റണിയാണ്. നന്നായി ചിരിപ്പിക്കുന്നു ജോണി പലപ്പോഴും. ഹെന്താല്ലേ!

ഏതായാലും ഒരുകാര്യം ഉറപ്പ് പറയാം. നിലവിലുള്ള സാഹചര്യങ്ങളിൽ സത്യൻ അന്തിക്കാടിനെക്കാളും ബഹുദൂരം മുന്നിലാണ് പുത്രൻ അന്തിക്കാട്. ആള് അപ്പ് റ്റു ഡേറ്റഡ് ആണ്. കഥയിൽ മല്ലുക്കെട്ടുന്നവർക്ക് പരാതികൾ കാണും. കാര്യമാക്കണ്ട. അവർ ബാലരമ വാങ്ങി വായിച്ചോളും!
സത്യൻ സ്വന്തമായി എഴുതിയ ഒരു സ്ക്രിപ്റ്റും ഇത്ര നന്നായിട്ടില്ല എന്നതുറപ്പ്. പടത്തിന് കുറച്ചു
കൂടി നല്ലൊരു പേര് ഇടമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്. സത്യൻ പോലും ഇത്ര ബോറൻ പേരിട്ട് കണ്ടിട്ടില്ല.
ഫ്രഷ്നസ് പ്രതീക്ഷിക്കാതെ പോയാൽ 'കൂൾ – ഫീൽഗുഡ്' എൻറർടൈനർ എന്ന് അടിവര.


Click it and Unblock the Notifications











