എന്നെ നോക്കി പായും തോട്ട: ടിപ്പിക്കൽ ഗൗതം മേനോൻ സ്റ്റഫ് — ശൈലന്റെ റീവ്യൂ
ശൈലൻ
എന്നെ നോക്കി പായും തോട്ട --- ടൈറ്റിലിൽ തന്നെ ഒരു കവിതയുണ്ട്. ഗൗതം മേനോൻ സിനിമകളുടെ ശീർഷകങ്ങളിലെല്ലാം ഈ കാവ്യാത്മകത കാണാം. നാലു വർഷം മുൻപേ കേട്ടു തുടങ്ങിയിരുന്നു പായും തോട്ടയുടെ വിശേഷങ്ങൾ. റിലീസിംഗിൽ വന്ന കാലതാമസം കാരണം ഗൗതം മേനോന് സഹിക്കേണ്ടി വന്ന തലവേദനകളും ട്രോളുകളും ചില്ലറയല്ല.

2016 -ന്റെ തുടക്കത്തിൽ ഷൂട്ട് ആരംഭിക്കുകയും 2018 അവസാനത്തോടെ പണി പൂർത്തിയായി റിലീസിന് തീരുമാനിക്കുകയും ചെയ്ത എന്നൈ നോക്കി പായും തോട്ട പ്രതിബന്ധങ്ങളുടെ നീണ്ടനിര ചാടിക്കടന്ന് ഈയാഴ്ച തിയേറ്ററിൽ എത്തി. മുൻപ് പലതവണ പോസ്റ്ററുകളും തിയേറ്റർ സ്ലിപ്പുകളും നാടുമുഴുവൻ ഒട്ടിച്ചു കാത്തിരുന്നിട്ടും വരാഞ്ഞതു കൊണ്ടാവാം 'എത്തിയാൽ കാണാമെന്ന' മട്ടിൽ തിയേറ്ററുകളും പ്രേക്ഷകരും ഇത്തവണ ചിത്രത്തെ എതിരേറ്റത്.

തുടങ്ങി പത്തു മിനിട്ടിനുള്ളിൽ അല്ലെങ്കിൽ ടൈറ്റിൽസ് സീനുകളിൽ തന്നെ കിടുക്കാച്ചി ഫ്രയിമുകൾ കൊണ്ട് സ്വന്തം സിഗ്നേച്ചർ പതിപ്പിക്കാൻ ഗൗതം വാസുദേവ് മേനോന് സാധിക്കുന്നുണ്ട് (ക്യാമറ ജോമോൻ ടി ജോണും മനോജ് പരമഹംസയും). പക്ഷെ ഈ സിഗ്നേച്ചർ മേനോന് ഒരു ബാധ്യതയായി മാറുന്ന കാഴ്ചയാണ് പിന്നീട് പടത്തിൽ ഉടനീളം കാണാൻ കഴിയുക.

കാരണം നാല് ഗൗതം മേനോൻ സിനിമകൾ കണ്ടവർക്ക് പ്രതീക്ഷിക്കാവുന്നത് ഒക്കെ മാത്രമേ എന്നൈ നോക്കി പായും തോട്ടയിലുള്ളൂ. അപ്രതീക്ഷിതത്വത്താൽ ഒരു ഞെട്ടിക്കൽ സമ്മാനിക്കാൻ എവിടെയും മേനോന് സാധിക്കുന്നില്ല. വെൽ മെയ്ഡ്, സ്റ്റൈലിഷ് എന്നൊക്കെ പറയാമെങ്കിലും ഒരുമാതിരി മധുരിച്ചിട്ട് കയ്പ്പ് ചുവയ്ക്കുന്ന അവസ്ഥ.

പതിവ് പോലെ നെടുനീളം സോളിലോക്കി വോയ്സ് ഓവറോടെയാണ് പടം തുടങ്ങുന്നതും മുന്നോട്ട് പോവുന്നതും. പടത്തിൽ മുഴുവനിത് തുടരുകയും ചെയ്യുന്നു. രഘുവാണ് ഇവിടെ നായകൻ. പൊള്ളാച്ചിക്കാരൻ. ചെന്നൈയിൽ എഞ്ചിനിയറിങ് ലാസ്റ്റ് ഇയർ സ്റ്റുഡന്റ്. കോളേജിൽ ഷൂട്ടിംഗിന് വരുന്ന സിനിമാ ഷൂട്ടിങ് സെറ്റിലെ നായിക ലേഖയുമായി രഘു പ്രണയത്തിലാവുന്നു. ശേഷമുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഉള്ളടക്കം.

അസുരനിലെ ശിവസ്വാമിയിലൂടെ ഹിമാലയൻ ഇമേജിൽ നിൽക്കുന്ന ധനുഷിന് നൊസ്റ്റാൾജിക്ക് റിലാക്സേഷനാണ് കോളേജ് സ്റ്റുഡന്റ് വേഷം. പത്ത് കൊല്ലം മുൻപ് കാണപ്പെട്ടിരുന്ന വിന്റേജ് ധനുഷിന്റെ അർമാദം. മേഘ ആകാശാണ് ലേഖ. ജോഡി കറക്റ്റാണ്. രഘുവിന്റെ അണ്ണൻ തിരു ആയി ശശികുമാറിനെ മറ്റൊരു പ്രധാന റോളിൽ കാണാം. പുള്ളി വിചാരിച്ചതിലും അപ്പുറം ക്യൂട്ട് ആയിരിക്കുന്നു --- ലുക്കിലും പെര്ഫോമന്സിലും! ലേഖയുടെ ഗാർഡിയൻ കം വില്ലനായ കുബേരൻ, മേനോന്റെ അസോസിയേറ്റ് സെന്തിൽ വീരസ്വാമിയുടെ ഉടലിൽ ഭദ്രമാണ്.

സ്ഥിരം കംപോസർമാരായ ഹാരിസ് ജയരാജ്, എ ആർ റഹ്മാൻ എന്നിവരെ വിട്ട് ഡർബുക ശിവയെയാണ് ടോട്ടലി മ്യുസിക്കലായ തോട്ടയ്ക്ക് വേണ്ടി മേനോന് നിയോഗിച്ചിരിക്കുന്നത്. എന്നോ ഹിറ്റായി മാറിയ മറുവാർത്തയ് ഒക്കെ സ്‌ക്രീനിൽ വരുമ്പോൾ ഒരുമാതിരി ചാനലിൽ പഴയ പാട്ട് കാണുന്ന പ്രതീതിയായി മാറിയിരിക്കുന്നു. അങ്ങനെ അതങ്ങ് കണ്ടു തീർത്തു --- അതന്നെ.
ചുമ്മാ ബെൽറ്റിൽ തട്ടി തെറിക്കും തോട്ട എന്ന് അടിവര


Click it and Unblock the Notifications