ട്രാൻസ്: ഗംഭീരൻ പെർഫോമൻസ്, അതിഗംഭീരൻ മെയ്ക്കിംഗ്, അതീവദുർബലം സ്ക്രിപ്റ്റ് — ശൈലന്റെ റിവ്യൂ
ശൈലൻ
എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് തിയേറ്ററിൽ എത്തി. ട്രയിലറിലും ഗാനരംഗങ്ങളിലും ഒന്നും സിനിമയുടെ കണ്ടന്റ് എന്താവുമെന്നതിനെ കുറിച്ചു നേരിയ സൂചനപോലും പിന്നണിക്കാർ നൽകിയിരുന്നില്ല. ആയതിനാൽ വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ആദ്യഷോയ്ക്ക് തിയേറ്ററിൽ കയറിയത്.

രണ്ട് മണിക്കൂർ അൻപത് മിനിറ്റ് ദൈർഘ്യമുള്ള ട്രാൻസ് ഫഹദ് ഫാസിലിന്റെ അഴിഞ്ഞാട്ടമാണ്. കന്യാകുമാരിക്കാരനും ചെറുകിട മോട്ടിവേഷണൽ സ്പീക്കറുമായ വിജു പ്രസാദിന്റെ ജീവിതത്തിന്റെ രണ്ടു ഘട്ടങ്ങളാണ് സിനിമ. ഫഹദിന് വേണ്ടി അളന്നുമുറിച്ച് തയ്യാറാക്കിയ ഒരു ടെയിലർ മെയിഡ് റോളാണ് വിജുവിന്റേത്.

ജല്ലിക്കട്ടിന്റെ തുടക്കത്തിൽ പെല്ലിശ്ശേരി കാണിച്ച ചില ഡോൾബി അറ്റ്‌മോസ് സൗണ്ട് നമ്പറുകളുമായിട്ടാണ് അൻവർ റഷീദ് ട്രാൻസ് തുടങ്ങുന്നത്. വിജു പ്രസാദിന്റെ വർത്തമാനകാലജീവിതത്തിലെ ദാരിദ്ര്യവും ഗതികേടുകളുമാണ് ആദ്യത്തെ 25 മിനിറ്റിൽ. വിജുവിന്റെയും അനിയൻ കുഞ്ഞന്റെയും ഭൂതകാലവും കൂടി അതിൽ അറ്റാച്ച് ചെയ്ത് ഓർക്കാപ്പുറത്ത് ഒരു ഷോക്ക് കൂടി തരുമ്പോൾ പ്രേക്ഷകരെ പെട്ടെന്ന് സിനിമയിലേക്ക് വീഴ്ത്താൻ സംവിധായകന് കഴിയുന്നു.

ആദ്യത്തെ അര മണിക്കൂറിന്റെ ഞെട്ടിക്കൽ എന്ന് പറയാവുന്നത് ശ്രീനാഥ് ഭാസിയാണ്. ചെറിയ റോളുകളിൽ വന്നു സിഗ്നേച്ചർ പതിപ്പിച്ചു പോവുന്ന പതിവ് കുഞ്ഞനിലൂടെയും ഭാസി തുടരുന്നു. ഒരുപക്ഷെ ഫഹദിനെ പോലും നിഷ്പ്രഭനാക്കുന്നു ഭാസിയുമൊത്തുള്ള സ്‌ക്രീൻ ഷെയറിങ് സമയങ്ങൾ.

തുടർന്ന് മുംബൈയിലെത്തുന്ന വിജുപ്രസാദിന്റെ ജീവിതത്തിൽ നടക്കുന്നത് അത്ഭുതങ്ങളാണ്. കണ്ണടച്ച് തുറക്കുമ്പോഴേക്കും പുള്ളി അന്താരാഷ്ട്ര പ്രശസ്തനും അദ്‌ഭുത പ്രവർത്തകനുമായ ജോഷ്വാ കാർട്ടൻ എന്ന പാസ്റ്റർ ആയി മാറുകയാണ്. മാറുക എന്നല്ല മാറ്റുക എന്നാണ് പറയേണ്ടത്. പിന്നിൽ സ്വാഭാവികമായും ഒരു മാഫിയ ഉണ്ട്.

ആൾദൈവങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ചും അതിലൂടെ കോടികളുടെ ആത്മീയവ്യാപാരം പൊടി പൊടിക്കുന്നതിനെ കുറിച്ചും ഒടുവിൽ ഒരു പ്രത്യേക ഘട്ടമെത്തുമ്പോൾ ആൾദൈവത്തിന് മനസാക്ഷി പരിവർത്തനം ഉണ്ടാകുന്നതിന് കുറിച്ചുമൊക്കെ മുൻപ് പലവട്ടം പലസിനിമകളിൽ കണ്ടിട്ടുണ്ട്.
മുംബൈയിൽ എങ്ങനെയെങ്കിലും എത്തിപ്പെട്ടു കഴിഞ്ഞാൽ അധോലോകനായകനായി മാറുന്ന ഇതിന്റെ മറ്റൊരു വേർഷൻ കുറച്ചുകൂടി പ്രബലമായി പണ്ട് നിലനിന്നിരുന്നതും ഓർക്കാം. കഥയുടെ പോക്കൊക്കെ രണ്ട് കൈവഴിയിലും ഒന്നുതന്നെ. ഇവിടെ ട്രാൻസിലെ ജോഷ്വാ കാർട്ടന്റെ ജീവിതത്തിലും വള്ളിപുള്ളി വിടാതെ അതൊക്കെത്തന്നെ സംഭവിക്കുന്നത് കാണാം.

ഒരു മണിക്കൂർ ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള ആദ്യ പകുതി ഈ മട്ടിൽ ക്ളീഷേ ആണെങ്കിലും ഗംഭീരമാണ്. തുടർന്ന് ഇതിലും ഗംഭീരമായി പലതും സംഭവിക്കുമെന്ന് തോന്നലിട്ടു കൊണ്ടുള്ള ഇന്റർവെൽ പഞ്ചുതന്നെ ഇതിന് കാരണം. മെയ്ക്കിംഗ് മികവും ആദ്യ പകുതിയിൽ പ്രത്യേകം പരാമർശിക്കണം.
എന്നാൽ തുടർന്നുള്ള ഒന്നര മണിക്കൂറിൽ തീർത്തും ശരാശരിയിൽ ഒതുങ്ങിയ തിരക്കഥ കാരണം പടം വന്നവഴിയെ കൂപ്പുകുത്തുന്നത് കാണാൻ കഴിയും. അപ്രതീക്ഷിതമെന്ന് പറയാവുന്ന ഒന്നും ശേഷം സംഭവിക്കുന്നില്ല. മാത്രമല്ല ലാഗിങ്ങ്ങിന്റെ മാരകത കാരണം വെറുത്തു പോവുകയും ചെയ്യും. വിൻസെന്റ് വടക്കൻ എന്നൊരാളാണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. ചേട്ടന് ഇതിനെ കുറിച്ചൊന്നും വല്യ ധാരണ ഇല്ലെന്ന് തോന്നുന്നു.

നസ്രിയയുടെ ഇന്ട്രോയും അവർ ഫഹദിനൊപ്പമുള്ള നേരങ്ങളുമാണ് ഇന്റർവെലിന് ശേഷമുള്ള ഏക ആശ്വാസം. നസ്‌റിയയെ കുഞ്ഞുറോളിൽ ഒതുക്കാതെ കുറേക്കൂടി സ്‌ക്രീൻ സ്‌പെയ്‌സ് നൽകിയിരുന്നെങ്കിൽ അത് ട്രാൻസിന് ഏറെ ഗുണമായേനെ. എന്തിനു വേണ്ടിയെന്നറിയാതെ തിളച്ച രണ്ടേമുക്കാൽ മണിക്കൂറിന് ശേഷമുള്ള ക്ളൈമാക്‌സും അതിനൊത്ത വണ്ണം ദുർബലമാണ്.
ക്ളൈമാക്സ് കഴിഞ്ഞ ശേഷം ആംസ്റ്റർഡാമിലൊക്കെ പോയി ഷൂട്ട് ചെയ്ത ടെയിൽ എൻഡ് ആണെങ്കിൽ വൻ ശോകം — ഇതിന് വേണ്ടിയാണെങ്കിൽ ആംസ്റ്റർഡാമൊക്കെ വേണോ സാറേ. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമൊക്കെ ഇവിടെ കിടപ്പില്ലേ.

സ്ക്രിപ്റ്റ് എത്ര ശോകമാണെങ്കിലും മേക്കിംഗ് മികവുകൊണ്ടും മുന്നണിയിലും പിന്നണിയിലുമുള്ള ആളുകളുടെ പ്രതിഭ കൊണ്ടും ഒരുവട്ടം കണ്ടിരിക്കാം ട്രാൻസ്. ഭാസിയുടേത് പറഞ്ഞ പോലെ ഫഹദ് ഉണ്ടാവുമ്പോൾ പോലും സ്‌ക്രീനിനെ അടക്കിഭരിക്കുന്ന സാന്നിധ്യമാണ് ദിലീഷ് പോത്തന്റെത്. അവറാച്ചൻ വൻ പൊളിയാണ്. ഗൗതം മേനോൻ, ചെമ്പൻ എന്നിവരും ഗംഭീരം. ഇവരെയൊക്കെ ഇങ്ങനെ കണ്ടിരുന്നാൽ തന്നെ ടിക്കറ്റ് കാശ് മുതലാവും. ക്യാമറ അമൽ നീരദിന്റേത് കൂടിയാവുമ്പോൾ പിന്നെ എടുത്ത് പറയേണ്ടതില്ലല്ലോ.
കൂടുതലൊന്നും പ്രതീക്ഷിച്ച് കേറണ്ട എന്ന് അടിവര


Click it and Unblock the Notifications











