ഇക്കയെ മണ്ണിലേക്കും പ്രേക്ഷകമനസിലേക്കും ഇറക്കുന്നു പിഷാരടി; ഗാനഗന്ധർവ്വൻ നൈസാണ് — ശൈലന്റെ റിവ്യൂ
ശൈലൻ
രമേശ് പിഷാരടിയെ ഇഷ്ടമില്ലാത്ത മലയാളികൾ കാണില്ല. കഴിഞ്ഞ വർഷമാണ് പഞ്ചവർണത്തത്തയിലൂടെ പിഷാരടി സംവിധായകനായത്. പിഷാരടിയുടെ ആദ്യ പരീക്ഷണംതന്നെ ഒരു സർപ്രൈസ് ഹിറ്റാക്കി മാറ്റി മലയാളികൾ. പക്ഷെ സിനിമയെന്ന നിലയിൽ പഞ്ചവർണത്തത്ത ഒരു വികലസൃഷ്ടിയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. മലയാളികൾ പിഷാരടിയോടുള്ള സ്നേഹം കാരണം ഗ്രെയ്‌സ് മാർക്ക് നൽകിയതും 2018 -ലെ വിഷുക്കാലത്ത് കാര്യമായി വേറെ പടങ്ങൾ ഇല്ലാത്തതുമെല്ലാം ഇതിന് കാരണമാവാം. അതുകൊണ്ടു പിഷാരടിയുടെ രണ്ടാം സിനിമയായ ഗാനഗന്ധർവ്വൻ കാണാൻ കയറുമ്പോൾ പ്രതീക്ഷകളൊന്നും കാര്യമായി ഇല്ലായിരുന്നു.
പക്ഷെ, ഗാനഗന്ധർവ്വനിൽ എത്തിയപ്പോഴേക്കും രമേഷ് പിഷാരടി മുന്നോട്ടു സഞ്ചരിച്ചിരിക്കുന്നു. സ്കിറ്റുകളുടെ ഒരു സമാഹാരമായി വേവാത്ത അവിയൽ പോലായിരുന്നു പഞ്ചവർണത്തത്തയെങ്കിൽ ഗാനഗന്ധർവ്വൻ തികഞ്ഞ ഒരു സിനിമ തന്നെയെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും; അതും നല്ലൊരു എന്റർടെയ്നർ.

48 വർഷത്തെ അഭിനയജീവിതത്തിൽ മമ്മൂട്ടി എന്ന മെഗാസ്റ്റാറിന് എക്കാലവും പൊതിയാ തേങ്ങായായി കിടന്നിരുന്ന ഒരു മേഖലയായിരുന്നു പാട്ടും ആട്ടവും. ഇടക്കാലത്തൊക്കെ മമ്മുട്ടി സിനിമകളിൽ ഗാനരംഗങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേകം ആർട്ടിസ്റ്റുകൾ തന്നെ ഉണ്ടായിരുന്നു. പഴയകാല മമ്മൂട്ടിസിനിമകളിലെ പല സൂപ്പർഹിറ്റ് ഗാനങ്ങളുടെയും സീനെടുത്ത് നോക്കിയാൽ അതിൽ മമ്മുട്ടിയ്ക്ക് കാര്യമായൊരു പങ്കും ഉണ്ടാവില്ലെന്ന് കാണാം.

അതുകൊണ്ട് മമ്മൂട്ടിയെ ഈ അറുപത്തിയൊൻപതാം വയസിൽ രമേഷ് പിഷാരടി ഗാനഗന്ധർവ്വനെന്ന ടൈറ്റിൽ റോളിൽ ഗാനമേളാ കലാകാരനായി അവതരിപ്പിക്കുന്നു എന്ന് കേൾക്കുമ്പോൾ എനിക്കെന്നല്ല ആർക്കും കൗതുകവും ഒപ്പം അതിന്റെ റിസൾട്ടിനെ കുറിച്ചുള്ള സംശയങ്ങളും തോന്നുക സ്വാഭാവികം. എന്നാൽ ഇന്ന് തിയേറ്ററിൽ കണ്ടത് ഈ വിധ സംശങ്ങളെയും ആകുലതകളെയും മറികടക്കുന്ന ഒരു സിനിമയാണ്.

ഉത്സവാന്തരീക്ഷത്തിലാണ് സിനിമയുടെ തുടക്കം. തുടങ്ങി അധികം കഴിയും മുൻപുതന്നെ "ഇളമൈ ഇതോ ഇതോ.." എന്ന ഹെവി ഐറ്റം നമ്പർ പാടിക്കൊണ്ടു കളർഫുള്ളായി ഉല്ലാസ് സ്റ്റേജിൽ അരങ്ങേറുകയും ചെയ്യുന്നു. അതേ സ്റ്റേജിൽ തന്നെ അപ്രതീക്ഷിതമായ സംഭവങ്ങളോടെ ഗാനഗന്ധർവ്വൻ പിന്നീട് ഫ്ളാഷ് ബാക്കിലേക്ക് പോവുകയാണ്. കുടുംബ പ്രമേയമാണെങ്കിലും; അത്യാവശ്യം സെന്റിമെന്റസിന്റെ ഇഴകളുണ്ടെങ്കിലും ഓപ്പണിംഗ് ഷോട്ടിലുള്ള ഒരു ഫെസ്റ്റിവൽ മൂഡ് 139 മിനിറ്റ് നേരവും നിലനിർത്താൻ സംവിധായകനായി പിഷാരടിക്കായി.

പഞ്ചവര്ണത്തത്തയിലെ ജയറാമിന്റെ കഥാപാത്രം പുറമേക്ക് മേക്കോവർ മാത്രമുള്ള വെറും പാഴായ പൊങ്ങൻ കഥാപാത്രമായിരുന്നെങ്കിൽ ഗാനഗന്ധർവ്വൻ ഉല്ലാസ് ജീവനുള്ള ഒന്നാംതരം രസികൻ കഥാപാത്രമാണ്. പടം തുടങ്ങി അര മണിക്കൂറിനുള്ളിൽ തന്നെ അയാളെ പ്രേക്ഷകരിൽ സ്ഥാപിച്ചെടുക്കാൻ പിഷാരടിയ്ക്ക് സാധിക്കുന്നു. ഇക്കയാണെങ്കിൽ ഒട്ടും പ്രതീക്ഷിക്കാത്ത ലാഘവത്വത്തോടെ കലാസദാൻ ഉല്ലാസ് ആയി നിറഞ്ഞാടുകയും ചെയ്യുന്നുണ്ട്.

അഭിനയ ജീവിതത്തിന്റെ നാല്പത്തിയെട്ടാം വർഷത്തിൽ ഇത്രയും ലൈറ്റ് ആയ ഒരു ക്യാരക്റ്റർ സാധ്യമാക്കിയതിന് ഇക്കയും ഫാൻസും രമേശ് പിഷാരടിയെന്ന സംവിധായകനോട് കടപ്പെടേണ്ടിയിരിക്കുന്നു. അത്രയ്ക്കും സ്വീകാര്യനാണ് കലാസദൻ ഉല്ലാസ്. ഇക്കായ്ക്കൊപ്പം പത്തു നാല്പത് സഹതാരങ്ങളും നിറഞ്ഞ് നിൽക്കുന്ന സിനിമയാണ് ഗാനഗന്ധർവ്വൻ. 139 മിനിട്ടും സിനിമ മുഷിയാതെ കൊണ്ടുപോകുന്നതിൽ ഇവരുടെ പങ്ക് നിർണായകമാണ്. ഏറക്കുറെ പുതുമുഖങ്ങളെന്ന് പറയാവുന്ന വന്ദിത മനോഹരനും അതുല്യ ചന്ദ്രയുമാണ് നായികമാർ.

എതിരെ നിൽക്കുന്നത് ഇക്കയാണെന്ന യാതൊരു ചഞ്ചല്യവുമില്ലാതെ രണ്ടുപേരും രണ്ട് വ്യത്യസ്ത ഡയമെൻഷനിൽ സിനിമയെ നിയന്ത്രിക്കുന്നു. മികച്ച നടിമാരായി മലയാളസിനിമ ഭാവിയിൽ ഇവരെ അടയാളപ്പെടുത്തും. മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, മുകേഷ്, മണിയൻ പിള്ള രാജു, റാഫി, ധർമജൻ, ഇന്നസെന്റ്, രാജേഷ് ശർമ, ഹരീഷ് കണാരൻ, ജോണി ആന്റണി, കൊച്ചുപ്രേമൻ, കുഞ്ചൻ എന്നിവരൊക്കെ സജീവ സാന്നിധ്യമായ സിനിമയിൽ അബു സലീം, ദേവൻ തുടങ്ങിയവർക്ക് കരിയറിൽ തന്നെ അവിസ്മരണീയമായ റോൾ (ചെറുതെങ്കിലും) നൽകാൻ പിഷാരടിക്ക് സാധിച്ചിരിക്കുന്നു.

രണ്ടാളും നല്ല കയ്യടി വാങ്ങിച്ചു. സലിംകുമാറും ഒറ്റ സീനിൽ കയ്യടി നേടി. ഒരുകാലത്ത് ഇക്കാ പടങ്ങളിലെ സജീവസാന്നിധ്യമായിരുന്ന മോഹൻരാജിന് കാലമേറെ കഴിഞ്ഞ് മുഴുനീള റോൾ നൽകിയതും അപ്പാഹാജയെ വളരെ കാലത്തിന് ശേഷം സ്‌ക്രീനിൽ കണ്ടതും പിഷാരടിയുടെ നന്മ. ഗാനഗന്ധർവ്വൻ ഒരു നന്മയും ഗ്രെയ്‌സുമുള്ള പടമാവുന്നത് ഇതുകൊണ്ട് കൂടി ആവാം.
ഓണത്തിന് ഇറങ്ങേണ്ട ഒരു പൂർണ ഉത്സവചിത്രമായിരുന്നു ഗാനഗന്ധർവ്വൻ. ഇക്കയും പിഷാരടിയും പൊളിച്ചടുക്കി. ചുരുക്കി പറഞ്ഞാൽ കൊടുത്ത കാശിന് എന്റർടൈന്മെന്റ് ഗ്യാരണ്ടി.


Click it and Unblock the Notifications