കണ്ടുമടുത്ത പ്രിയദർശൻ കോമഡികൾ; അതേ ഗുലുമാലുകൾ, ഹാപ്പി സർദാർ കടുംവെട്ട് — ശൈലന്റെ റിവ്യൂ
ശൈലൻ
രണ്ട് കൊല്ലം മുൻപ് തമിഴിൽ ഭാര്യാഭർത്താക്കന്മാരായ പുഷ്കർ – ഗായത്രി ജോഡി ഡയറക്ട് ചെയ്ത ഒരു പടം വന്നിരുന്നു. വിക്രംവേദ. പിറകിൽ ദമ്പതികളാവുമ്പോൾ എന്തരാവും പടത്തിന്റെ അവസ്ഥ എന്ന ആശങ്കയുമായിട്ടായിരുന്നു ചിത്രത്തിന് കേറിയതെങ്കിലും കൾട്ട് സ്റ്റാറ്റസ് ലെവലിലുള്ള ഒരു ഐറ്റമായിരുന്നു തമിഴിന് കിട്ടിയത്. ഇപ്പോഴിതാ മലയാളത്തിൽ മറ്റൊരു ദമ്പതികളായ ഗീതികാ – സുദീപ് ജോഡി ഹാപ്പി സർദാറുമായി വന്നിരിക്കുന്നു. വിക്രം വേദ കൾട്ടായിരുന്നെങ്കിൽ ഹാപ്പി സർദാർ കടുംവെട്ടാണ്.

പ്രണയം, ഒളിച്ചോട്ടം, തട്ടിക്കൊണ്ടുപോവൽ, ജോഡി മാറി കല്യാണം നിശ്ചയിക്കൽ, കടുംബത്തിലെ പാരകൾ, പാരമേൽ പാരകൾ, അടി, കൂട്ടയടി തുടങ്ങി ആദ്യകാലത്ത് പ്രിയദർശനും ഇടക്കാലത്തു സിബി – ഉദയൻ ടീമും പയറ്റിയ സകലമാന ഉടായിപ്പ് നമ്പറുകളുമായിട്ടാണ് ദമ്പതികൾ പണിക്കിറങ്ങിയിരിക്കുന്നത്. ഒപ്പം ഒരുപാട് ഹിറ്റ് സിനിമകളിൽ നിന്ന് ചുരണ്ടിയെടുത്ത സന്ദർഭങ്ങളും ഫോർത്ത് വാൾ ബ്രെയ്ക്ക് ചെയ്ത് വരുന്ന ഡയലോഗുകളയുമെല്ലാം വാരി വിതറിയിരിക്കുന്നു. ഒപ്പം വള്ളംകളി, മാർഗംകളി എന്നിവയും മേമ്പൊടിയായുണ്ട് . സമ്മതിക്കാതെ വയ്യ ഈയൊരു അധ്വാനത്തെ.

"കങ്കാരു"വിൽ പണ്ട് കേട്ട ക്നാനായ ചരിതം ഉദ്ഘോഷിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. പക്ഷെ ക്നാനായകാരനായ ജോയ്സി അച്ചായന്റെ (സിദ്ദിഖ്) വിഷമം "ചോക്ക്ലേറ്റി"ലെ സംവൃതയുടെ അച്ഛൻ രാജൻ പി ദേവിന്റേതായി മാറുന്നു. പുള്ളിക്ക് മൂത്ത മൂന്നുപെൺമക്കളെ അവരുടെപ്രണയം കാരണം ക്നാനായ വരന്മാർക്ക് കെട്ടിച്ച് കൊടുക്കാൻ പറ്റുന്നില്ല. സഭയിൽ മുറുമുറുപ്പാണ്. നാലാമത്തെ മകൾ മേരിയെ എങ്കിലും ഒരു ക്നാനായകാരനെ കൊണ്ട് കെട്ടിപ്പിക്കുക എന്നതാണ് പുള്ളിയുടെ ആജന്മാഭിലാഷം.

തുടർന്ന് ക്യാമറ മേരി റിസർച്ച് പഠനാവശ്യാർത്ഥം പോയിരിക്കുന്ന പട്യാലയിലേക്ക് കട്ട് ചെയ്യുന്നു. അവിടെ സ്വാഭാവികമായും ഹാപ്പിസിംഗ് എന്ന സഹപാഠി കം സുഹൃത്തുണ്ട്. ബാക്കി ഊഹിക്കാം. പഞ്ചാബി ഹൗസ് മല്ലുസിംഗ് മൂഡിലേക്കാണ് പോക്ക്.

കാളിദാസ് ജയറാമാണ് ഹാപ്പിസിംഗ്. എന്നുവെച്ചു പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. കുടുംബവും കൂട്ടുകുടുംബവും കൂട്ടുകാരും ഒക്കെയായി നൂറുകണക്കിന് ക്യാരക്ടറുകളാണ്. അവരിങ്ങനെ വരുന്നു പോകുന്നു, കോമഡിക്കായുള്ള അധ്വാനങ്ങൾ നടത്തുന്നു. അതുകൊണ്ട് തന്നെ മറ്റ് സിനിമകളെപോലെ കാളിദാസൻറെ ദൗർബല്യങ്ങളും പരാധീനതകളുമൊന്നും ആർക്കും ശ്രദ്ധിക്കാൻ സമയം കിട്ടില്ല.

മെറിൻ ഫിലിപ്പാണ് നായിക മേരി. പുള്ളിയുടെ കാര്യവും കാളിയുടേത് പോലെ തന്നെ. നായകന്റെ പിതാവായി വരുന്ന ജാവേദ് ജഫ്രിയും നായികാ പിതാവായ സിദ്ദിഖും എനർജി ലെവൽ കാത്തു. നൂറിൽപരം ക്യാരക്ടറുകൾ കോമഡിക്കായി പരവേശം പൂണ്ട് നടക്കുന്നുണ്ടെങ്കിലും ഫ്രഷ് വിറ്റുകൾ കൊണ്ട് ചിരിപ്പിക്കുന്നത് ഷറഫുദ്ദീൻ മാത്രം. വിജിലേഷും ഇടയ്ക്കൊരു ഗോളടിച്ചു. ശ്രീനാഥ് ഭാസിയും ബോറാവാതെ സൂക്ഷിക്കുന്നുണ്ട്.

ഗോപിസുന്ദറിന്റെ രണ്ട് പ്രണയഗാനങ്ങളും പൊളി. വിഷ്വലും കളർഫുള്ളാണ്. പഞ്ചാബി ട്യൂണുകൾ ആസ് യൂഷ്വൽ. ക്ളൈമക്സൊക്കെ പ്രിയദർശൻ മോഡൽ ആണെന്ന് ബാലുവർഗീസിന്റെ ക്യാരക്ടർ രണ്ടോ മൂന്നോ പ്രാവശ്യം മുൻകൂർ ജാമ്യം എടുക്കുന്നുണ്ട്. കൂടുതൽ എന്ത് പറയാൻ. ഇതിനൊക്കെ ഇപ്പോഴും ആസ്വാദകർ ഉണ്ടെന്നതും ഒരു സത്യമാണ്. കോഴിക്കോട് അപ്സരയിൽ എന്റെ പിറകിലെ സീറ്റിലിരുന്ന ഒരു ചങ്ങാതി പിടുത്തംവിട്ട ചിരിയായിരുന്നു. ചിരിയടക്കാൻ പാടുപെട്ട് അദ്ദേഹം തറയിലെ ചെരുപ്പ് കപ്പുമോന്ന് വരെ ഞാൻ ഭയന്നു. ഭാഗ്യവാൻ.
ഇച്ചിരി പഴകി വളിച്ച് തുടങ്ങിയ ഒരു കംപ്ലീറ്റ് എന്റർടൈനർ എന്ന് അടിവര.


Click it and Unblock the Notifications