ഹസീൻ ദിൽറുബാ : തപ്സി പന്നുവിന് വല്ല കാര്യവും ഉണ്ടോ ഇതിന്റെ..? ശൈലന്റെ റിവ്യൂ
ശൈലൻ
തപ്സി പന്നു എന്നുപറഞ്ഞാൽ ഒരു ബോളിവുഡ് ആക്ട്രസ്സിന്റെ പേര് മാത്രമല്ല. അതൊരു നിലപാട് കൂടിയാണ് കുറച്ച് കാലമായിട്ട്. അഭിനേത്രി എന്ന നിലയിലും പിങ്കിന് ശേഷം അവർ വൻ ഫോമിൽ തന്നെ. പക്ഷെ, നിലപാടുകളുടെ പേരിൽ എമ്പാടുമുള്ള ശത്രുക്കൾക്ക് ഊർജം പകർന്നുകൊടുക്കാൻ ഉതകുന്ന ഒരു മെറ്റീരിയൽ മാത്രമായിട്ടേ തപ്സി പന്നുവിന്റെ പുതിയ സിനിമയായ "ഹസീൻ ദിൽറുബ" യെ കാണാൻ കഴിയൂ.

കനിക ദീക്ഷിത് എന്ന പോപ്പുലർ നോവലിസ്റ്റ് തിരക്കഥ എഴുതി, വിനിൽ മാത്യു എന്ന മലയാളി ഡയറക്റ്റ് ചെയ്ത 'ഹസീൻ ദിൽറുബ' അടിസ്ഥാനപരമായി ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമ ആണ്. ഡ്രാമ എന്നു തന്നെയേ പറയാൻ പറ്റൂ. ത്രില്ലർ എന്നൊന്നും ഒരു ഘട്ടത്തിലും ഈ ദിൽറുബയെ വിശേഷിപ്പിക്കാൻ സാധിക്കുകയില്ല.

ക്രൈം മിസ്റ്ററി ആണ് വിഷയമെങ്കിലും, സിനിമ ഭൂരിഭാഗം നേരവും സഞ്ചരിക്കുന്നത് അറേഞ്ച്ഡ് മാര്യേജിൽ സംഭവിക്കുന്ന പാകപ്പിഴകളും അതിനിടയിൽ ഉരുത്തിരിഞ്ഞ് വരുന്ന വിവാഹേതരബന്ധങ്ങളും അതിൽ നിന്ന് ഊരാൻ പെടുന്ന പാടുകളും അത് വരുത്തിവെക്കുന്ന ട്രോമകളും എല്ലാം കാണിച്ചുകൊണ്ടാണ്. തപ്സി തന്നെയാണ് പടത്തിലെ മെയിൻ. അതായത്, ടൈറ്റിലിൽ കാണുന്ന ഹസീൻ ദിൽറുബാ.

അടിച്ചു പൊളിച്ച് മോഡേണായി അർബൻ ലൈഫ് മുന്നോട്ടു കൊണ്ടുപോവുന്ന റാണി കശ്യപ് എന്ന യുവതി കല്യാണം കഴിഞ്ഞ് ഉത്തരാഖണ്ഡിലെ ജ്വാലാപ്പൂർ പോലൊരു ചെറുപട്ടണത്തിലെ ഋഷഭ് സക്സേന എന്ന യുവാവിന്റെ അതിസാധാരണകുടുംബത്തിൽ എത്തിപ്പെടുകയാണ്. പെടുക എന്നൊന്നും പറയാൻ പറ്റില്ല, അവൾക്ക് വേണമെങ്കിൽ മാന്യമായി ആ പ്രൊപ്പോസൽ നിരസിക്കമായിരുന്നു. പാവത്താനും പട്ടിക്കാട്ട്കാരനുമായ ഋഷഭ് പെണ്ണ് കാണാൻ വന്നപ്പോൾ അയാളെ വട്ടുകളിപ്പിക്കാൻ നിന്ന് രണ്ടാളുടെ ജീവിതവും സങ്കീർണമാക്കുകയാണ് റാണി. ചരിത്രാതീതകാലം മുതൽ എത്രയോ ഭോജ്പുരി സിനിമകളിൽ കണ്ട് പണ്ടാരടങ്ങിയ അതേ സന്ദിഗ്ദ്ധസന്ധി.

ഇവിടെ, നായിക തപ്സിപന്നു ആയതുകൊണ്ട്, സംവിധായകനും സ്ക്രിപ്റ്റും സ്ത്രീപക്ഷത്ത് നിൽക്കുമെന്നൊക്കെ നമ്മൾ പ്രതീക്ഷിക്കും. പക്ഷെ ഏത് പക്ഷത്താണ് നിൽക്കേണ്ടത് എന്നതിനെക്കുറിച്ച് സംവിധായകന് അങ്ങനെയുള്ള ധാരണകളും വാശികളും ഒന്നുമില്ല. സിനിമയുടെ ഇന്റഗ്രിറ്റിയില്ലായ്മയ്ക്ക് കാരണവും അത് തന്നെ. അതിനിടയിൽ അപ്രതീക്ഷിതമായൊരു ടേൺ കാണുന്നത് ഋഷഭ് ന്റെ കസിൻ നീൽ വീട്ടിൽ എത്തുന്നതോടെ ആണ്. വീടുമായും ഭർത്താവുമായും ഒരു നിലയ്ക്കും സിങ്കാവാതെ നിൽക്കുന്ന റാണി, കിട്ടിയ തക്കം നോക്കിയൊക്കെ നീലുമായി സെക്‌സ് ചെയ്യും.

അതും, മാനസികമായി യോജിപ്പിലെത്തിയതിന് ശേഷം മാത്രമേ ശരീരത്തിൽ തൊടൂ എന്ന പോളിസിയുമായി നിൽക്കുന്ന ഭർത്താവിനെ ഓവർടെയ്ക്ക് ചെയ്ത് കൊണ്ട്.. കുലസങ്കൽപ്പങ്ങളെ പൊളിച്ചെടുക്കുന്ന വല്യ വിപ്ലവമാണല്ലോ എന്നൊക്കെ ഈ ഘട്ടത്തിൽ തോന്നുമെങ്കിലും അത് വെറും തോന്നൽ മാത്രമായി അവസാനിക്കും. സംവിധായകനും ദിൽറുബയും പിന്നെയും ഭോജ്പുരി സ്‌കൂളിലേക്ക് തന്നെ കുതിക്കുന്നു. കൊലപാതകം അന്വേഷിക്കുന്ന പോലീസിന്റെ ട്രാക്കും അവിഹിതബാധയേറ്റ ദാമ്പത്യവും എല്ലാം എന്തിനോ വേണ്ടി തിളയ്ക്കുന്ന പൈപ്പിൻ വെള്ളമായി തന്നെ മുന്നേറുന്നു..

ക്ളൈമാക്സിന്റെയും അതിനോട് അനുബന്ധിച്ചുള്ള ട്വിസ്റ്റിന്റെയും കാര്യമൊക്കെ പറയാതിരിക്കുകയാണ് ഭേദം. പോലീസ് സംവിധാനത്തിന്റെ ഫോറൻസിക് കാര്യക്ഷമത ഒക്കെ ഉത്തരാഖണ്ഡിൽ എന്നല്ല ലോകത്തിൽ എവിടെയെങ്കിലും ഇത്രയും ശോകമായിട്ട് ഉണ്ടാവുമോ എന്ന് ആശ്ചര്യപ്പെട്ട് പോവും. തപ്സിയുടെ പെർഫോമൻസ് പടത്തിന്റെ മൊത്തത്തിലുള്ള ബി ഗ്രേഡ് നിലവാരത്തിൽ തന്നെ സെറ്റ് ചെയ്ത് വച്ചിരിക്കുന്നു. ഭർത്താവ് ആയ വിക്രാന്ത് മാസ്സെയ് ആണ് ഭേദം. പാട്ടുകളൊക്കെ തലങ്ങും വിലങ്ങും ചിത്രീകരിച്ച് വച്ചിട്ടുണ്ട്. ഒരു കാര്യവുമില്ലെന്നു മാത്രം.

സംവിധായകൻ മലയാളി വേരുകൾ ഉള്ള ആളാണല്ലോ എന്ന ആഹ്ലാദത്തോടെ ആണ് കണ്ടുതുടങ്ങിയത്. അര മണിക്കൂർ തികയും മുൻപേ ആ മൂഡങ്ങ് പോയിക്കിട്ടി. തപ്സി എന്തിന് ഇങ്ങനൊരു പടം തിരഞ്ഞെടുത്തു എന്നത് പോലെ തന്നെ നെറ്റ്ഫ്ളിക്സ് എന്തിന് ഇത്തരം പടങ്ങൾ സ്ട്രീമിംഗിന് തെരഞ്ഞെടുക്കുന്നു എന്നതും ദുരൂഹത തന്നെ.
Recommended Video
സമയനഷ്ടം.. ഡാറ്റാനഷ്ടം എന്ന് അടിവര.


Click it and Unblock the Notifications











