ജയരാജ്, ഹരിശ്രീ അശോകൻ, ഹാസ്യം..! ഏറെ കിഴക്ക് പോയാൽ എവിടെത്തും? ശൈലന്റെ റിവ്യു
ശൈലൻ
ഐഎഫ്എഫ്‌കെ യിൽ ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുകയും അതിന്റെ ഭാഗമായി പ്രീമിയർ ചെയ്യുകയും ചെയ്‌ത മലയാള സിനിമ ആണ് ഹാസ്യം. ജയരാജിന്റെ നവരസസീരീസിൽ എട്ടാമത്തേത് ആയ "ഹാസ്യ'ത്തിൽ ഹരിശ്രീ അശോകനും ജയരാജിന്റെ പത്നി ആയ സബിതയും മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
ഹാസ്യത്തിന് വിവിധ വകഭേദങ്ങൾ ഉള്ളതുകൊണ്ട് വിഷയസ്വീകരണത്തിൽ തെല്ലൊരു ആശയക്കുഴപ്പം ഉണ്ടായെന്നും ഒടുവിൽ ബ്ലാക്ക് ഹ്യൂമർ തന്നെ സ്വീകരിക്കുകയായിരുന്നു എന്ന് ഏറെ വ്യത്യസ്തതയും പുതുമയും ഉള്ള ഒരു വിഷയമാണ് ഹാസ്യത്തിൽ സ്വീകരിച്ചിരിക്കുന്നത് എന്നും ജയരാജ് സിനിമയ്ക്ക് മുൻപേ നൽകിയ ആദരവ് സ്വീകരിച്ചു കൊണ്ട് പ്രേക്ഷകരോട് പറഞ്ഞു.
ജപ്പാൻ എന്ന അപരനാമത്തിൽ സമൂഹത്തിൽ അറിയപ്പെടുന്ന ബെഞ്ചമിൻ കെ ബെഞ്ചമിൻ ആണ് സിനിമയിലെ നായക കഥാപാത്രം. കത്രീന എന്നൊരു ഭാര്യയും മൂന്ന് മക്കളും നൂറുവയസ് പിന്നിട്ട ഒരു അപ്പനും ഉണ്ട് ജപ്പാന്. കത്രീനയെ വെളുത്ത കത്രീന എന്നും സ്നേഹം കൂടുമ്പോൾ ജപ്പാൻ വിളിക്കും. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള കഡാവർ (മനുഷ്യജഡം) സപ്ലൈ ചെയ്യുന്ന ഏജന്റ് ആണ് ജപ്പാൻ. മെഡിക്കൽ കോളേജിലെ അനാട്ടമി ലാബിൽ ക്ളീനിംഗ് സ്റ്റാഫ് ആണ് ഭാര്യ കത്രീന. ആളുകളെയും പ്രായമാവരെയും സ്വന്തം അപ്പനെ വരെയും തന്റെ, ഭാവിയിലെ സപ്ലൈയിങ് മെറ്റീരിയൽ ആയിട്ടാണ് ജപ്പാൻ കാണുന്നതും പരിഗണിക്കുന്നതും..
ഇതാണ് ജയരാജ് പടം തുടങ്ങുന്നതിന് മുൻപായി വന്നു പറഞ്ഞ, ഇതുവരെ കാണാത്ത ഫ്രഷ്ഷ് ബ്ലാക്ക് ഹ്യൂമർ. അപ്പൻ മരിച്ചെന്ന സന്തോഷ വാർത്തയുമായി ജപ്പാൻ മെഡിക്കൽ കോളേജിലേക്ക് ഓടുന്ന സീനോട് കൂടി ആണ് സിനിമ തുടങ്ങുന്നത്. ജപ്പാന്റെ സ്വഭാവം ഇങ്ങനെ ആയതുകൊണ്ട് ഭാര്യയും മക്കളും ഒക്കെ സമാനമായ ചിന്താഗതി കാത്തു സൂക്ഷിക്കുന്നവർ തന്നെ.

കഥാഗതിയുടെ തുടർന്നുള്ള പുരോഗതിയും വഴിത്തിരിവുകളും ക്ളൈമാക്‌സും ടെയിൽ എൻഡും വരെ ഇത്രയും വായിച്ചപ്പോൾ തന്നെ വല്ലപ്പോഴും സിനിമ കാണുന്നവർക്ക് പോലും പിടികിട്ടി കാണും. ഒത്തിരി സിനിമകളിൽ ഉപാഖ്യാനങ്ങൾ ആയി വന്നത് ആണ്. മേരിക്കുണ്ടൊരു കുഞ്ഞാടിലെ സലിംകുമാറിന്റെ ശവപ്പെട്ടിക്കട എപ്പിസോഡ് ഒക്കെ പെട്ടെന്ന് ഓർക്കാം. പാവം ജയരാജേട്ടൻ ഇതൊന്നും കണ്ടിട്ടില്ല എന്ന് തോന്നുന്നു.
ഹരിശ്രീ അശോകൻ നന്നായി ചെയ്തിരിക്കുന്നു ജപ്പാന്റെ റോളിൽ എന്നതാണ് സിനിമയുടെ ഒരു നല്ല വശം. ആദ്യമായിട്ട് ഒരു പ്രധാന കഥാപാത്രത്തെ ചെയ്യുകയായിട്ടും സബിതാ ജയരാജ് കത്രീനയെ പരിഭ്രമം കൂടാതെ കൈകാര്യം ചെയ്തിട്ടുണ്ട്. ജയരാജിന്റെ സ്ഥിരം ചങ്ക് വാവച്ചൻ ഹാസ്യത്തിലും പുലിയായിട്ടുണ്ട്. ഉല്ലാസ് പന്തളം, നസീർ സംക്രാന്തി ഒക്കെയാണ് പിന്നെ ഉള്ളത്. വിനോദ് ഇല്ലംപള്ളിയുടെ ക്യാമറാ വർക്ക് തീർത്തും സമാധാനപരം.
ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിൽ ഹാസ്യത്തിന് ഒപ്പം മലയാളത്തിൽ നിന്നും വേറെ ഉണ്ടായിരുന്നത് ചുരുളി ആയിരുന്നു. ചുരുളിയ്ക്ക് പ്രേക്ഷകർ വോട്ട് ചെയ്തു രജതചകോരത്തിൽ എത്തിക്കുകയും ജൂറി സംവിധായകന് സ്പെഷ്യൽ അവാർഡ് നൽകുകയും ചെയ്തു. ഏറ്റവും മോശം ഐറ്റങ്ങൾ തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് മുന്നിൽ ഒരു വോട്ടിംഗ് ഇല്ലാത്തത് ഹാസ്യത്തിന്റെ പരമഭാഗ്യം.
Recommended Video
ഏറെ കിഴക്ക് ചെന്നാൽ പടിഞ്ഞാറ് എത്തുമെന്ന് പഴഞ്ചൊല്ലിൽ പറഞ്ഞിരിക്കുന്ന പോലെ ഹാസ്യം ഏറെ ഉണ്ടാക്കാൻ ശ്രമിച്ചാൽ സംഗതി ശോകമായിമാറും എന്ന് തോന്നുന്നു..


Click it and Unblock the Notifications











