ഹെലൻ, അതിജീവനത്തിന്റെ മഞ്ഞുമല കയറ്റങ്ങൾ — ശൈലന്റെ റിവ്യൂ
ശൈലൻ
അതിസാധാരണ ജീവിതവുമായി മുന്നോട്ട് പോവുന്ന ഒരു പാവം പെൺകുട്ടി. അവൾ ഒരു ദിവസം തീർത്തും അപ്രതീക്ഷിതമായി ഒരു ട്രാപ്പിൽ അകപ്പെടുന്നു. അതും തിരിച്ചുകേറാനാവാത്ത മഞ്ഞ് ഗർത്തത്തിൽ. കനത്ത തോതിൽ മഞ്ഞ് പെയ്ത് പെയ്ത് അവളെ മൂടിക്കൊണ്ടേയിരിക്കുന്നു. കണ്ടു നിൽക്കുന്ന നമ്മുടെ ഉടലിലും അസ്ഥിയിലും മഞ്ഞ് പടർന്നുകേറാൻ തുടങ്ങുമ്പോൾ അതിജീവനത്തിനായുള്ള അവളുടെ അവസാനം വരെയുള്ള ശ്രമങ്ങൾ. ഇതാണ് ഹെലനെന്ന സിനിമ.

മലയാളം കണ്ട വൃത്തിയുള്ള 'സർവൈവൽ ത്രില്ലറായി' മാത്തുക്കുട്ടി സേവിയർ എന്ന പുതു സംവിധായകൻ ഹെലനെ ഒരുക്കിയിരിക്കുന്നു. മാത്തുക്കുട്ടിക്കൊപ്പം മുഖ്യ കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച നോബിൾ ബാബു തോമസും ആൽഫ്രെഡ് കുര്യൻ എന്നൊരു മൂന്നാമനും ചേർന്നാണ് സ്ക്രിപ്റ്റ്. എന്തായാലും ആള് കൂടിയതിന്റെ പ്രശ്നമൊന്നും എഴുത്തിനില്ല. വൃത്തിയുള്ള തിരക്കഥയാണ് പാളിപ്പോകാവുന്ന ഐറ്റമായിട്ടും സിനിമയെന്ന നിലയിൽ ഹെലനെ രക്ഷപ്പെടുത്തുന്നത്.

തുറന്നുചിരിക്കുന്ന പ്രസന്നവദനയായ പെൺകുട്ടിയുടെ കഥയാണ് ഹെലൻ. അവളും പപ്പയുമുള്ള വീട്... അവർ തമ്മിലുള്ള തുറന്ന സ്നേഹം... അവളുടെ ജോലിസ്ഥലം... സഹപ്രവർത്തകർ... അവരുമൊത്തുള്ള നേരങ്ങൾ... പ്രണയം... കാമുകൻ... അവനോടുള്ള കുറുമ്പ്... അവന്റെ കുറുമ്പ്... ഇങ്ങനെയുള്ള ദിവസങ്ങളിലേക്കാണ് ചെറിയൊരു അശ്രദ്ധ കാരണം ദുരന്തം വന്നുകേറുന്നത്.

കുമ്പളങ്ങി ഗേൾ --- അന്നാ ബെന്നിന്റെ സ്മാർട്ട്നെസും ക്യൂട്ട്നെസ്സുമാണ് ഹെലനെ സ്‌ക്രീനിൽ സ്മാർട്ടും ക്യൂട്ടുമാക്കുന്നതിൽ സംവിധായകന് തുണയാകുന്നത്. സാധാരണക്കാരൻ പാപ്പയാവുന്നതിൽ ലാൽ കൂടി തിളങ്ങുന്നതോടെ ആദ്യ പകുതി തീർത്തും ഫീൽ ഗുഡായി മാറുന്നു. ആദ്യ പകുതിയിൽ പടുത്തുയർത്തിയ അടിത്തറ സെക്കന്റ് ഹാഫിന്റെ തീവ്രതയ്ക്ക് മുതൽക്കൂട്ടാവുന്നുണ്ട്.

സാങ്കേതികമേഖല തികച്ചും ഭദ്രമായ സിനിമയിൽ ആനന്ദ് എന്ന ക്യാമറാമാന്റെ റോൾ നിർണായകമാണ്. ഷമീർ മുഹമ്മദിന്റെ കട്ടുകളും ഷാൻ റഹ്മാന്റെ സ്കോറിംഗും അതുപോലെ തന്നെ. ഈ കാരണങ്ങളാൽ മാത്തുക്കുട്ടി സേവ്യർക്ക് ഒരു മേക്കർ എന്ന നിലയിൽ സിഗ്നേച്ചർ പതിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

ചിത്രത്തിൽ അജു വർഗീസിന്റെ റോൾ എടുത്തുപറയേണ്ടതാണ്. നെഗറ്റീവ് ഷെയ്ഡുള്ള പോലീസ് സബ് ഇൻസ്‌പെക്ടറെ ഒതുക്കത്തിൽ ചെയ്ത് അജു കരിയറിൽ ട്വിസ്റ്റ് രേഖപ്പെടുത്തുന്നു. ബിനു പപ്പു, റോണി ഡേവിഡ് തുടങ്ങി സ്‌ക്രീനിൽ വന്നവരൊക്കെ നന്നായിട്ടുണ്ട്.
വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വർഗ്ഗരാജ്യം പ്രൊഡ്യൂസ് ചെയ്തയാളാണ് നോബിൾ. താൻ പ്രൊഡ്യൂസറായ ഹെലനിൽ വിനീതിന് നായകനെന്ന് പറയാവുന്ന റോൾ നോബിൾ കൊടുത്തിട്ടുണ്ട്. എന്തായാലും സംഭവം വെറുപ്പിക്കാതെ കൈകാര്യം ചെയ്യാൻ നോബിളിന് കഴിയുകയും ചെയ്തു.

വിനീത് ശ്രീനിവാസൻ സ്കൂളിൽ പെട്ട സിനിമകളെ പുച്ഛിക്കുന്ന ഒരുപാട് സാധുക്കളെ കണ്ടിട്ടുണ്ട്. ചുമ്മാ ഒരു ഫ്രസ്‌ട്രേഷൻ. സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്നതായിട്ടും ഹെലന്റെ പോലും എൻഡിങ് ഇപ്പറഞ്ഞ ഫീൽഗുഡ് സ്പർശത്താൽ മനസിനെ സ്പർശിക്കുന്നതാണ്. തിയേറ്റർ വിട്ടുപോവുന്ന പത്തുപേരുടെ എങ്കിലും ആറ്റിറ്റിയൂഡിനെ (Attitude) ഒന്ന് മാറ്റിപണിയാൻ അത് സഹായകമാവും. അതൊരു ചെറിയ കാര്യവുമല്ല. ആയതിനാൽ ഹെലന് ലവ്‌സ്.
'ക്ളീൻ സർവൈവൽ ത്രില്ലർ വിത്ത് ഫീൽഗുഡ് ഫ്ലേവേഴ്സ്' എന്ന് അടിവര.


Click it and Unblock the Notifications