കമ്പിയുമില്ല കോമഡിയുമില്ല ഹൊററുമില്ല- ഇരുട്ട് അറയിൽ വെയിസ്റ്റുകുത്ത്..! ശൈലന്റെ റിവ്യൂ
ശൈലൻ
ഒരു അഡൾട്ട് ഹൊറർ കോമഡി ചിത്രമായി പുറത്തിറക്കിയ സിനിമയാണ് ഇരുട്ട് അറയില്‍ മുരുട്ടു കുത്ത്. തമിഴകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സിനിമയില്‍ ഗൗതം കാര്‍ത്തിക് ആയിരുന്നു നായകന്‍. സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്ത സിനിമ ബ്ലു ഗോസ്റ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കെഇ ജ്ഞാനവേൽ രാജയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വൈഭവി, കരുണാകരന്‍, രാജേന്ദ്രന്‍, യഷിക, ചന്ദ്രിക രവി, എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

2017 അവസാനം ഇറങ്ങിയ ഹരഹര മഹാദേവകി എന്ന അഡൾട്ട് കോമഡി പടം വിജയമായിരുന്നത്രേ.. ഞാൻ കണ്ടിട്ടില്ല. ഏതായാലും അതിന്റെ ചുവട് പിടിച്ച് അതേ ടീം ഒരുക്കിയിരിക്കുന്ന അതേ ഴോണറിൽ പെട്ട ഉല്പന്നമാണ്.. ഇരുട്ടു അറയിൽ മുരട്ട് കുത്ത്.. സംവിധാനം-സന്തോഷ് പി ജയകുമാർ. നിർമ്മാണം- കെഇ ജ്ഞാനവേൽ രാജ. നായകൻ- ഗൗതം കാർത്തിക്

അഡൾട്ട് കോമഡിയ്ക്കൊപ്പം ഗോസ്റ്റിനെയും ഹൊററിനെയും കൂടി മിക്സു ചെയ്ത് പ്രേക്ഷകന്റെ അണ്ണാക്കിലേക്ക് തിരുകാനാണ് ഇത്തവണത്തെ ശ്രമം. പേരിൽ ഉദ്ദേശിക്കുന്ന പോൽ ഡബിൾ മീനിംഗിന്റെ ഒരു കന്നിമാസമാണ് ഉദ്ദേശിക്കുന്നതെങ്കിലും ഒന്നുമങ്ങാട്ട് ഏൽക്കുന്നില്ല എന്നു പറഞ്ഞാൽ മതീല്ലോ.. എല്ലാത്തിനും വേണ്ടി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നുണ്ടെങ്കിലും സെക്സുമില്ല കോമഡിയുമില്ല, സെക്സ് ബെയ്സ്ഡ് കോമഡിയുമില്ല ഗ്ലാമർ പ്രദർശനവുമില്ല ഹൊററുമില്ല ഒന്നുമില്ലാത്തൊരു രണ്ടുമണിക്കൂർ വെയ്സ്റ്റ് എന്ന് പടത്തെ അടയാളപ്പെടുത്താം..

ഉഡായിപ്പു കളിച്ചും പ്രണയിച്ചും നടക്കുന്ന വീരയും കൂട്ടുകാരനും ബാർ ഓണറുമായ വാസുവും കൂടി തങ്ങളുടെ (പ്രൊപ്പോസ്ഡ്) കാമുകിമാരായ തെൻട്രലും കാവ്യയുമൊത്ത് പ്രണയത്തിന് മുൻപുള്ള പരസ്പര മനസിലാക്കലുകൾക്കായി തായ്ലന്റിലേക്ക് ട്രിപ്പ് പോണതിലൂടെയാണ് സിൽമ പുരോഗമിക്കുന്നത്. കാവ്യ വീരയുടെ എക്സ് കാമുകി ആണെന്നതും അവനെപ്പോൽ ഉഡായിപ്പാണെന്നതും വാസുവിനറിയില്ല. പട്ടായയിലെത്തിയ അവർ വേറെ താമസസൗകര്യമൊന്നും കിട്ടാഞ്ഞിട്ടാണോ എന്തോ "ആണുങ്ങളെ കർശനമായി പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നു' എന്ന് ബോർഡ് വച്ച ഒരു വീട് തന്നെ തങ്ങാനായി തിരഞ്ഞെടുക്കുന്നു..

ഒരാഴ്ചക്കത്തേക്കാണ് ട്രിപ്പ് വന്നിരിക്കുന്നതെങ്കിലും ദിവസവും തീയ്യതിയും സമയവുമൊക്കെ റിയാലിറ്റി ഷോകളായ ബിഗ്ബോസ്/മലയാളിഹൗസ് സ്റ്റൈലിൽ ഇടക്കിടെ എഴുതിക്കാണിച്ച് വിശദീകരണം നൽകുന്നുണ്ടെങ്കിലും നായകന്മാരോ നമ്മളോ പ്രതീക്ഷിക്കുന്നതൊന്നും അവിടെ വച്ച് നടക്കുന്നില്ല. ലൈംഗികതയോട് അമിതാസക്തിയുണ്ടായിട്ടും അതൊരിക്കൽ പോലും അനുഭവിക്കാനാവാതെ 25കൊല്ലം മുൻപ് ചത്തുപോയ ഒരു യുവതിയുടെ പ്രേതം ആ വീട്ടിലെ ഒരു മുറിയിൽ ഉണ്ടായിരുന്നു എന്നതാണ് പടത്തിന്റെ ട്വിസ്റ്റ്.. (രാജ്യം തായ്‌ലാന്റ് എന്നു തന്നെയല്ലേ കുഞ്ഞിരാമാ നീ നേരത്തെ പറഞ്ഞത്)

ഒരു പ്രേതത്തിനും ഹൊറർ ഷെയ്ഡുള്ള സിനിമയ്ക്കുമൊക്കെ എത്രകണ്ട് വെറുപ്പിക്കാനാവുമോ അതിന്റെ അൾട്ടിമേറ്റാണ് പിന്നീട് കാണുന്നത്.. രണ്ടുമണിക്കൂറിനൊക്കെ ഇത്ര ദൈർഘ്യമോ എന്ന് പ്രാകി പണ്ടാരടങ്ങിപ്പോവുകയും ചെയ്യും അതിനിടയിൽ..

ഗൗതം കാർത്തിക് ആണ് വീര എന്ന പ്ലേബോയ് നായകൻ.. (ഒരു പ്ലേ പോലും പോലും തരാവാത്ത പ്ലേബോയ് ആണെന്ന് പിന്നീടാണ് അറിയുന്നത്). മണിരത്നം സിനിമയായ കടലിൽ നായകനായി അരങ്ങേറിയ ശേഷം ഇത്രകാലത്തിനുള്ളിൽ ഗൗതം ഒരുപാട് പുരോഗതി പെട്ടിരിക്കുന്നു.. നവരസനായകൻ എന്നൊക്കെ വിളിപ്പേരുണ്ടായിരുന്ന കാർത്തിക്കിനേക്കാളുമൊക്കെ കയ്യൊതുക്കത്തിൽ ഗൗതം സ്ക്രീനിൽ പെരുമാറുന്നത് കണ്ടത് മാത്രമാണ് പടത്തിലെ ഏക പോസിറ്റീവ്. സാധാരണ ഇജ്ജാതി തമിഴ് സിനിമകളിൽ നായകന്റെ എർത്ത് ആയി വരുന്ന കോമഡിനടന്മാർ വലിയ ആശ്വാസം ആവാറുണ്ടെങ്കിലും ഇവിടെ വാസു ആയ നടൻ നിർമ്മാതാവിന്റെ അളിയനോ മറ്റോ ആണെന്ന് തോന്നുന്നു.. ദുരന്തം. ഫീമെയിൽ റോളുകളിൽ വരുന്ന വൈഭവി, യാഷിക, ചന്ദ്രിക എന്നിവരെക്കൊണ്ട് എന്തൊക്കെയോ തുറന്ന് കാണിപ്പിക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ടെങ്കിലും നമ്മക്കും കൂടി വല്ലതും തോന്നണ്ടേ.. കെ എസ് ഗോപാലകൃഷ്ണൻ സാറിന്റെ കാലഘട്ടമൊന്നുമല്ലല്ലോ..

അഡൾട്ട് കോമഡി എന്നത് ഒരു മോശം കാര്യമൊന്നുമല്ല. തിയേറ്ററിൽ വരുന്നതിൽ നല്ലൊരു ശതമാനം പ്രേക്ഷകരും അത് സ്വീകരിക്കാൻ വൈക്ലബ്യമുള്ളവരൊന്നുമില്ലതാനും.. ബട്ട് ഒരുമാതിരി കുമ്പളങ്ങ ഉപ്പും മുളകുമിടാതെ പാതിവേവിച്ച് കണ്ണൻ ചിരട്ടയിൽ വിളമ്പിതരുന്ന പണി കാണിച്ചാൽ എന്തുചെയ്യും.. മുകളിൽ പറഞ്ഞ സ്റ്റോറി ലൈനും ട്വിസ്റ്റുമൊക്കെ കേട്ടാൽ ആരായാലും വീണുപോവില്ലേ.. കുംഭകോണത്തെ കാശി കലൈ അരംഗത്തിൽ മൂന്നാം വാരമായിട്ടും അത്യാവശ്യം ആളുണ്ടായിരുന്നു.. പാവങ്ങൾ..
ഇറങ്ങിപ്പോരുമ്പോൾ സംവിധായകനെ ഒന്നും കാണാഞ്ഞത് നന്നായി.. ആരെങ്കിലുമൊക്കെ മോന്ത പിടിച്ച് റോട്ടിലൊരച്ചേനേ....
ചുരുക്കം: സെക്‌സ് ബെയ്‌സ്ഡ് കോമഡിയില്ല, ഗ്ലാമര്‍ പ്രദര്‍ശനവുമില്ല. ഹൊററും ഇല്ലാത്തൊരു രണ്ടുമണിക്കൂര്‍ വെയ്സ്റ്റ് എന്ന് പടത്തെ അടയാളപ്പെടുത്താം.


Click it and Unblock the Notifications











