ഇത് സിദ്ദീഖിന്റെ ഇതിഹാസം തന്നെ; ഫര്‍ദിസിന്റെ റിവ്യൂ
എ വി ഫര്‍ദിസ്
ഇന്ന് മലയാള സിനിമാലോകത്ത് ചെറിയ സിനിമകൾ ഉണ്ടാക്കുന്ന ആന്തോളനങ്ങൾ ഏറെയാണ്. പ്രമേയപരമായും സാങ്കേതികമായും തുടങ്ങി ഭാവുകത്വപരമായും പുതിയ പുതിയ വാതായനങ്ങളാണ് അവ തുറന്നിടുന്നത്. ഇങ്ങനെ ഇടുക്കിയിലെ ഒരു നാട്ടിൻ പുറത്തെ കഥയിലൂടെ , ആനുകാലിക ലോകത്തേക്ക് പ്രേക്ഷകന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് ഇസാക്കിന്റെ ഇതിഹാസം.
മമ്മുട്ടി എന്ന താരത്തിനപ്പുറം മമ്മുട്ടിയെ വെറും അഭിനേതാവ് മാത്രമായി ഉയർത്തിക്കാണിച്ച സിനിമയായിരുന്നു ഉണ്ട. ഇതു പോലെ ഇസാക്കിന്റെ ഇതിഹാസത്തിലും നായകനില്ല. മറിച്ച് സിനിമയിൽ മറ്റെല്ലാ കഥാപാത്രങ്ങളെയും അപ്രസക്തനാക്കുന്ന , സർവ ഗുണ സമ്പന്നനായ ഒരാളായിരിക്കണം നായക കഥാപാത്രമെന്നതിനെ തിരുത്തുകയാണ് ഈ സിനിമ. മറിച്ച് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ഒരു മുഴുനീളെ കഥാപാത്രം, ഈ സിനിമയിലും വഴികാട്ടിയായിട്ടുണ്ട് അത് സിദ്ദീഖിന്റെ ഇസ്ഹാഖ് അച്ഛനാണ്.

ഒരു പ്രദേശത്തിന്റെ ഗതിവിഗതികളെ പ്രത്യേകിച്ച് കുടിയേറ്റ ഗ്രാമങ്ങളുടെ ഒരു കേന്ദ്ര ബിന്ദുവാണ് പള്ളിലച്ചൻമാർ. ഈ ചലച്ചിത്രത്തിലെയും മുഖ്യ കഥാപാത്രമായ സിദ്ദീഖവതരിപ്പിക്കുന്ന ഇസ്ഹാഖ് എന്ന പള്ളിലച്ചൻ സമാനമായ ഒരു കർഷക ഗ്രാമത്തിലെ എല്ലാമെല്ലാമാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് പത്തുനൂറ്റമ്പതോളം വർഷം പഴക്കമുള്ള, ഇടവകയിലെ പള്ളിയൊന്ന് പുതുക്കി പണിയണമെന്നത് . ഇതിനായി നാട്ടുകാരെ മുഴുവൻ സംഘടിപ്പിച്ച് ഇദ്ദേഹം തന്റെ പ്രവർത്തനം തുടങ്ങുന്നു.

ലക്ഷങ്ങൾ സാമ്പത്തിക ബാധ്യത വരുന്ന ഈ പ്രവർത്തനത്തിലേക്കായി ഒരു വിദേശമലയാളി പത്തുലക്ഷം രൂപ സംഭാവന നല്കുന്നു. ഇത് അച്ഛന്റെ റൂമിൽ നിന്നും കാണാതാകുന്നു. ആ ദിവസം തന്നെ അച്ഛൻ താമസിക്കുന്ന വീട്ടിലെ ചെറുപ്പക്കാരൻ , നാട്ടിലെ വലിയ പണക്കാരനായ മുൻ അമേരിക്കൻ മലയാളി ജോർജ് ബുഷിന്റെ മകളുമായി സ്ഥലം വിടുന്നു. അച്ഛന്റെ ബാഗുമായാണ് ഇയാളും കാമുകിയും സ്ഥലം വിടുന്നത്. ഇതോടെ സംഭവഗതികൾ ആകെ മാറി മറിയുന്നു. എന്നാൽ പ്രണയ നിബദ്ധരായ കമിതാക്കളെല്ലാം അച്ഛന്റെ പണമെടുത്തത് എന്ന് പിന്നീട് തെളിയുന്നു.അങ്ങനെ അതാര്? എന്ന് തേടിയുള്ള യാത്രയിലാണ് തങ്ങൾ ഇനിയും അറിയാത്ത എത്രയോ വേദനയുടെയും സങ്കടവുമെല്ലാം ഉള്ള മനുഷ്യരുടെ നാടാണ് തന്റേതെന്ന് അച്ഛനും ശേഷം പൗരപ്രമുഖരടക്കമുള്ള നാട്ടുകാരും എല്ലാം തിരിച്ചറിയുന്നത്.

പള്ളിയുടെ പണി പൂർത്തീയാകുമ്പോൾ അത് വരെ വേദനയായിരുന്ന അനേകം നാട്ടുകാരുടെ കണ്ണീര് കൂടി തുടച്ചു നീക്കപ്പെടുകയാണ്. വലിയ ബഹളങ്ങളും വലിയ ആർഭാടങ്ങളും ആർപ്പുവിളികളൊന്നും ഈ സിനിമ ഉണ്ടാക്കുന്നില്ല. പക്ഷേ മുന്നിലിരിക്കുന്ന പ്രേക്ഷകനോട് ഈ സിനിമയുടെ കാഴ്ചയിൽ നിന്നുയർന്നേക്കാവുന്ന ചോദ്യങ്ങളാണ് ഈ സിനിമ നല്കുന്ന ഏറ്റവും വലിയ സന്ദേശം. മതേതരത്വത്തിന്റെയും മതസൗഹാർദത്തിന്റെയുമെല്ലാം ഒരന്തർധാര നമ്മെ അനുഭവിപ്പിക്കും ഈ ഇതിഹാസം. മതസൗഹാർദത്തിന്റെ പേരിൽ കോമാളിത്തരങ്ങൾ എഴുന്നള്ളിക്കുന്ന മലയാള സിനിമയിലെ വാർപ്പു മാതൃകൾക്കപ്പുറമുള്ള ഈ വ്യത്യസ്തകൂടിയാണ് ഇസാക്കിന്റെ ഇതിഹാസത്തെ വേറിട്ടുനിർത്തുന്ന ഘടകങ്ങളിലൊന്ന്.

സിദ്ദീഖ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഇന്ന് ഒരു മുഴുനീളെ കഥാപാത്രമോ മറ്റോ വേണമെന്നില്ല, തന്റെ അഭിനയ മികവ് ഒരു ചലച്ചിത്രത്തിലൂടെ പ്രകടിപ്പിക്കാൻ, ഒരു സീൻ പോലുമുള്ള കഥാപാത്രങ്ങളെ അദ്ദേഹം മനോഹരമാക്കിയിട്ടുണ്ട്. ഇതു കൊണ്ട് തന്നെയാണ് വർഷങ്ങൾ പിന്നീടുമ്പോഴും ഇദ്ദേഹത്തെ മലയാള സിനിമാലോകം ഇപ്പോഴും തേടിയെത്തുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി സിനിമ മുഴുവനായി നിറഞ്ഞു നില്ക്കുന്ന സിദ്ദീഖിന്റെ ഇസ്ഹാഖ് അച്ഛൻ ക്രിസ്ത്യൻ പുരോഹിതന്മാരെ എങ്ങനെ മലയാള സിനിമ വിലയിരുത്തിയെന്ന കണക്കെടുക്കുമ്പോൾ ആദ്യം മുന്നിൽ വരുന്ന കഥാപാത്രങ്ങളിലൊന്നായിരിക്കുമെന്നതിൽ രണ്ടാമതൊന്നാലോചിക്കേണ്ടി വരില്ല. കൂടാതെ ഈ സിനിമ സിദ്ദീഖിന്റെ ഇതിഹാസമാണെന്ന് വരെ വേണമെങ്കിൽ വിശേഷിപ്പിക്കുകയും ചെയ്യാം. പക്ഷേ, സിദ്ദീഖിന്റെ കഥാപാത്രത്തെ പൂർണമായി മഹത്യ വല്ക്കരിക്കുമ്പോൾ അപ്രസക്തരായി പോകുന്നവരല്ല , ഇതിലെ മറ്റു കഥാപാത്രങ്ങൾ. എല്ലാവർക്കും അവരുടേതായ സ്ഥാനം നല്കി കൊണ്ടുള്ള ട്രീറ്റ്മെന്റാണ് ഇതിഹാസത്തിന്റെ തിരക്കഥാകൃത്തിന് കൈയടി നല്കുന്ന ഘടകങ്ങളിലൊന്ന്.

കലാഭവൻ ഷാജോണിന്റെ എസ് ഐ ഇഖ്ബാൽ, പാഷാണം ഷാജിയുടെ കൊച്ചച്ചൻ, ശ്രീജിത്ത് രവിയുടെ വിൻസെന്റ്, ഭഗത് മാനുവലിന്റെ ഗ്രിഗറി, അംബികാ മോഹന്റെ ക്ലാര, ജര്ഫർ ഇടുക്കിയുടെ ലാസർ അടക്കം കപ്യാരും പിച്ചക്കാരനും അബു സലീമിന്റെ പലിശക്കാരനായ തമിഴ്നാട്ടുകാരനടക്കമുള്ള പല കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ തങ്ങി നില്ക്കുന്നതും ഇതുകൊണ്ടാണ്. ഗോപി സുന്ദറിന്റെ വില്ലടിച്ചാൻ രീതിയിലടക്കമുള്ള ഗാനങ്ങളും പുതുമ നല്കുന്നവയാണ്. നല്ല തിരക്കഥയെ അതേ പോലെ മനോഹരമായ ഒരു ദൃശ്യാനുഭവമാക്കിയെന്ന കാര്യത്തിൽ സംവിധായകൻ അജയകുമാറിന്റെ തലയിൽ വലിയ സ്വർണകിരീടം തന്നെയാണ് ഇസാക്കിന്റെ ഇതിഹാസം ചാർത്തുന്നത്.
സിദ്ധിഖിന്റെയും മറ്റു താരങ്ങളുടെയും പ്രകടനം കൊണ്ട് ഇസഹാക്കിന്റെ ഇതിഹാസം മികച്ച ചലച്ചിത്രാനുഭവമാണ് നല്‍കുന്നത്.


Click it and Unblock the Notifications











