കളർഫുൾ ആണ് ജാക്ക് & ഡാനിയൽ; ക്യാറ്റ് ആൻറ് മൗസ് എന്റർടൈനർ — ശൈലന്റെ റിവ്യൂ
ശൈലൻ
ജാക്ക് ഡാനിയൽസ് എന്ന് കേൾക്കുമ്പോൾ വെള്ളമടി പ്രേമികൾക്ക് മനസ്സിൽ തോന്നുന്ന ഒരു വിറുവിറുപ്പ് ഉണ്ട്. ജാക്ക് ആൻഡ് ഡാനിയലിന്റെ ട്രെയിലർ തിയേറ്ററിൽ കണ്ടപ്പോൾ അതുണ്ടായിരുന്നു. പടം ഇന്ന് റിലീസായപ്പോൾ ആ ഒരു എനർജി ലെവൽ പ്രതീക്ഷിച്ചു തന്നെയാണ് ടിക്കറ്റെടുത്തത്.

ട്രെയ്‌ലറിൽ കണ്ട മൂഡോടെ ആണ് സിനിമ തുടങ്ങുന്നത്. ടൈറ്റിൽ ക്രെഡിറ്റ്‌സിനൊപ്പം തന്നെ പേരിൽ കാണുന്ന ആ മുഖ്യ കഥാപാത്രങ്ങളിൽ ഒരാളായ ഡാനിയലിന്റെ ഇന്ട്രോയും സംഭവിക്കുന്നു. അർജുൻ സർജ. എൺപതുകളുടെ തുടക്കത്തിൽ ആക്ഷൻ കിംഗ് എന്ന വിളിപ്പേര് കിട്ടിയ തെന്നാട്ട് വേങ്കൈ ആണ്. ഇപ്പോഴും ലുക്കും പ്രെസൻസും എല്ലാം കിടു.

പരാതിക്കാരില്ലാത്തതും പോലീസ് അന്വേഷിച്ചിട്ട് ഒരുപിടിയും കിട്ടാത്തതും ആയ ഏഴോളം വൻ (കള്ളപ്പണ ) കവർച്ചകൾ അന്വേഷിക്കാനായി വിമാനമിറങ്ങി വരികയാണ് ഡാനിയൽ അലക്‌സാണ്ടർ എന്ന സിബിഐ കാരൻ. പുള്ളിയെ സ്വീകരിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന ഓള്‍മോസ്റ്റ് ബഫൂണുകൾ എന്ന് പറയാവുന്ന പോലീസുകാർ സിനിമയെ ലൈറ്റ് മൂഡിലേക്ക് കൊണ്ടുവരുന്നു.

സ്വാഭാവികമായും പിന്നീട് ജാക്കിന്റെ എൻട്രി ആണ്. ഒരു റോബറി സീനിലൂടെ തന്നെ. പിന്നീട് അവിടുന്നങ്ങോട്ട് ഒട്ടനവധി സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള, പോലീസും കള്ളനും തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ്. ദിലീപും അർജുനും ആണ് കളി എന്നതാണ് തുടർന്നുള്ള കൗതുകം.

ട്രെയിലറിൽ കണ്ടപോലെ ഒരു ഹൈ ഒക്റ്റെയിൻ ആക്ഷൻ മോഡിൽ ഒന്നുമല്ല പടത്തിന്റെ ഡെലിവറി. ഒരു ദിലീപ് പടത്തിന്റെ ലാഘവ മുഹൂർത്തങ്ങളിലൂടെ ആണ് കാര്യങ്ങളുടെ ഡെവലപ്പ്മെന്റ്. ഇന്റർവെലിന് ശേഷം ഒന്നു രണ്ട് ചെറിയ ട്വിസ്റ്റുകളുമൊക്കെയായി അത് വേറൊരു ട്രാക്കിലേക്ക് പോവും.

പത്ത് കൊല്ലത്തിനു ശേഷമാണ് എസ് എൽ പുരം ജയസൂര്യ എന്ന ഡയറക്ടർ ഒരു സിനിമയുമായി വരുന്നത്. 2009 ൽ വന്ന മോഹൻലാൽ ചിത്രം ഏയ്ഞ്ചൽ ജോൺ നമ്മളെ പോലെ അങ്ങേരും ഓർക്കാൻ ആഗ്രഹിക്കുന്നുണ്ടാവില്ല. മേക്കിംഗ് വൈസ് ഒരുപാട് ഇംപ്രൂവ് ചെയ്ത ജയസൂര്യയെ ആണ് ജാക്ക് ആൻഡ് ഡാനിയലിൽ കാണുന്നത്. പക്ഷെ എഴുത്തുകാരൻ എന്ന നിലയിൽ കാണാൻ കഴിയുന്നത്. സെക്കൻഡ് ഹാഫ് ഒക്കെ അതീവ ദുര്‍ബലമാണ്. ഇച്ചെങ്ങായ് പത്തോ ഇരുപതോ കൊല്ലമായി ഇന്ത്യയിൽ ഇറങ്ങുന്ന സിനിമകൾ ഒന്നും കാണാറില്ലേ എന്നുവരെ തോന്നിപ്പോവും.

കൂൾ ആയും സ്റ്റൈലിഷ് ആയും ഉള്ള ദിലീപിന്റെ പെർഫോമൻസ് ആണ് സിനിമയുടെ ഹൈലൈറ്റ്. ദിലീപിന്റെ കരിയറിലെ ഏറ്റവും ഒതുക്കമുള്ളതും വൃത്തിയുള്ളതുമായ വേഷം എന്നുപോലും പറയാം. അതിനെ പൂർണമായും ഉപയാഗപ്പെടുത്താവുന്ന കെൽപ്പ് സ്‌ക്രിപ്റ്റിനുണ്ടായില്ല എന്നതാണ് സങ്കടം.

ജാക്കിന്റെ നിറഞ്ഞാട്ടത്തിൽ ഡാനിയേലിനെ കാര്യമായി വളർത്തിയില്ല എന്നത് ഡയറക്ടറുടെ അടുത്ത പാളിച്ച. പക്ഷെ കിട്ടിയ അവസരം വച്ച് അർജുൻ പൊളിച്ചടുക്കി. അർജുൻ അല്ലാതെ മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഡാനിയൽ അലക്‌സാണ്ടറിന്റെ ഗതി എന്താവുമെന്ന് ചിന്തിച്ചാൽ രസമായിരിക്കും. ദിലീപിനെ മാറ്റിവച്ചുള്ള ജാക്കിന്റെ കാര്യമാകട്ടെ അതിലും കട്ടപ്പൊക.

പീറ്റർ ഹെയിൻ, സുപ്രീം സുന്ദർ, കനൽ കണ്ണൻ, അനൽ അരസ്, മാഫിയ ശശി എന്നിങ്ങനെ 5 ആക്ഷൻ കൊറിയോഗ്രാഫർമാരുടെ പേര് ടൈറ്റിൽസിൽ കാണിക്കുന്നുണ്ട്. അധ്വാനിപ്പിച്ചിട്ടുണ്ട് നന്നായി. പശ്ചാത്തല സംഗീതം ചെയ്യാൻ വരെ ഈ സാറന്മാരെ ആണോ ചുമതലപ്പെടുത്തിയത് എന്ന് തോന്നിപ്പോവും. പീറ്റർ ഹെയിനിനെ സ്ക്രീനിലേക്ക് കൊണ്ടുവന്നതും മച്ചാനെ വച്ച് കോമഡിയുണ്ടാക്കിയതും കൊള്ളാം. സൈജുവിന്റെയും അശോകന്റെയും പോലീസ് ട്രാക്കും എന്ജോയബിൾ.

ദിലീപ് സിനിമകളുടെ ധനതത്വശാസ്ത്രം സാമാന്യബുദ്ധി വച്ച് ചിന്തിച്ചാൽ പിടി കിട്ടാത്തത് ആണ്. കോടതി സമക്ഷം ബാലൻ വക്കീലിന്റെ ഒക്കെ എൻഡ് റിസൾട്ട് അപ്രതീക്ഷിതമായിരുന്നു. ജാക്കിന്റെ കൂടെ ഡാനിയൽ കൂടി ചേർന്നതോടെ തന്നെ അർജുന്റെ ബോണസ് സ്റ്റാർ വാല്യൂവിൽ റിലീസിന് മുന്ന് തന്നെ കച്ചവടം ലാഭമായി കഴിഞ്ഞത്രേ. സാറ്റലൈറ്റ്, സ്ട്രീമിംഗ് പാർട്ട്ണർമാർക്ക് പുറമെ ന്യൂസ് ക്ലിപ്പിംഗ് റൈറ്റ്സ് എന്നും പറഞ്ഞ് 24 ചാനലിന്റെ പേര് കൂടി കണ്ടു. ഇനിയിപ്പോ തെറി വിളിക്കേണ്ടവർക്ക് ഒരു ആശ്വാസത്തിനായി വിളിച്ചു കൊണ്ടേയിരിക്കാം . അത്രതന്നെ.
കളർഫുൾ കാറ്റ് ആൻസ് മൗസ് ഗെയിം; ജസ്റ്റ് ഫോർ നേരമ്പോക്ക് എന്ന് അടിവര


Click it and Unblock the Notifications