ലിജോയുടെ പോത്ത് തേരോട്ടം തുടങ്ങി; ജെല്ലിക്കട്ട് ഗംഭീരം — ശൈലന്റെ റിവ്യൂ
ശൈലൻ
Recommended Video
ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭാധനനായ സമകാലിക മലയാളം സിനിമാ മാസ്റ്ററുടെ പേരു കൊണ്ടും ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രീമിയർ ഷോ കൊണ്ടും മലയാളികൾ ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തുനിന്ന സിനിമ — ജെല്ലിക്കട്ട് ഇന്ന് തിയേറ്ററുകളിൽ എത്തി. ലോകസിനിമാസ്വാദകർ അഭിപ്രായങ്ങൾക്ക് മൂല്യം കൊടുക്കുന്ന റിവ്യു സൈറ്റായ റോട്ടൻ ടൊമാറ്റോ നൽകിയ 88 ശതമാനം റേറ്റിങ്ങും അന്താരാഷ്ട്ര നിരൂപകരുടെ മുക്തകണ്ഠ പ്രശംസയും ഏറ്റുവാങ്ങിയ ജല്ലിക്കെട്ട് മേളയിലെ ഹൊറർ-സയൻസ് ഫിക്ഷൻ വിഭാഗത്തിലെ ആദ്യ പത്തിൽ ഇടം പിടിച്ചത് മലയാളികളിൽ ആവേശമേറ്റി. അപ്പോൾപ്പിന്നെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് നിറം കൂടുന്നത് സ്വാഭാവികം മാത്രം.

മീശ എന്ന ഒറ്റ നോവലിലൂടെ മലയാളികൾക്കെവർക്കും സുപരിചിതനായ പ്രശസ്ത മലയാളം എഴുത്തുകാരൻ എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയാണ് സിനിമയ്ക്ക് ആധാരം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മാവോയിസ്റ്റ് പ്രസിദ്ധീകരിച്ചു വന്ന ദിവസം അതുവായിച്ചതിന്റെ ത്രില്ല് ഇപ്പോഴും മനസിലുണ്ട്.
ഇടുക്കിയിലെ മലയോരഗ്രാമങ്ങളിൽ ഒന്നിൽ അറക്കാനായി കൊണ്ടുവന്ന ഒരു കൂറ്റൻ പോത്ത് അറവിനിടയിൽ കയറുപൊട്ടിച്ച് രക്ഷപ്പെട്ടോടുന്നതും അത് ഗ്രാമത്തിൽ വരുത്തുന്ന നാശനഷ്ടങ്ങളും ഗ്രാമീണരിൽ ഉണ്ടാക്കുന്ന വിവിധങ്ങളായ പ്രതികരണങ്ങളും ആയിരുന്നു കഥയുടെ ഉള്ളടക്കം. ഏത് ലോകസിനിമയെയും വെല്ലുന്ന വിധം വിഷ്വൽ ബ്യൂട്ടി നല്കിക്കൊണ്ടായിരുന്നു ഹരീഷ് അത് വാഗ്മയചിത്രങ്ങളാൽ വരച്ചിട്ടത് എന്നത് കൊണ്ട് മാവോയിസ്റ്റ് മലയാളത്തിലെ എക്കാലത്തെയും മികച്ച ചെറുകഥകളിൽ ഒന്നാണ്.

പോത്ത് മുഖ്യ കഥാപാത്രവും നായകനായ ഒരു കഥ. അത് മരണപ്പാച്ചിൽ നടത്തി ഗ്രാമം മുഴുവൻ തകർത്ത് തരിപ്പണമാക്കുന്ന സംഭവ പരമ്പര എങ്ങനെയാവും ലിജോയ്ക്ക് സ്‌ക്രീനിൽ പകർത്താനാവുക എന്ന കൗതുകവും ഉത്കണ്ഠയും പടത്തിന് കയറുമ്പോൾ കലശലായി ഉണ്ടായിരുന്നു. പടത്തിലെ പോത്ത് വിഎഫ്എക്‌സ് കൊണ്ടു സൃഷ്ടിച്ച പോത്തല്ല; ഒറിജിനലാണ്. ഈ വിവരം വാർത്തകളിൽ കണ്ടതും ആകാംക്ഷയ്ക്ക് കാരണമായി. പക്ഷെ സംശയങ്ങളെയും ആശങ്കകളെയുമെല്ലാം കാറ്റിൽ പറത്തുന്ന ഒന്നാന്തരമൊരു ദൃശ്യ ശ്രവ്യാനുഭവത്തിനാണ് ഇന്ന് ജല്ലിക്കട്ടിന്റെ ആദ്യപ്രദര്ശനത്തിലൂടെ സാക്ഷ്യമായത്.

പോത്തിനെ കേന്ദ്ര സ്ഥാനത്ത് നിർത്തിക്കൊണ്ടുതന്നെ മനുഷ്യർക്ക് കൂടി പ്രാധാന്യം നൽകിക്കൊണ്ടാണ് ലിജോ ജല്ലിക്കട്ട് ഒരുക്കിയിരിക്കുന്നത്.
അറവുകാരനായ കാലൻവർക്കി, സഹായിയായ ആന്റണി, വർക്കിയുടെ പെങ്ങൾ സോഫി, പോത്തിനെ വെടിവെക്കാൻ വരുന്ന വർക്കിയുടെ പഴയ അറവുസഹായി കുട്ടച്ഛൻ, നക്സൽ പ്രഭാകരൻ എന്നിവരൊക്കെയാണ് സിനിമയിലെ എടുത്ത് പറയേണ്ട പ്രധാന മനുഷ്യന്മാർ. ഇവർക്കൊപ്പം പേരും നാളുമൊന്നും എടുത്തുപറയാത്ത നൂറുകണക്കിന് ഗ്രാമീണരും പടത്തിന്റെ ജീവശ്വാസമാണ്. ഇവരെയെല്ലാം ഉൾക്കൊള്ളിച്ചുള്ള സ്ക്രിപ്റ്റ് രചിക്കാൻ ഹരീഷിനൊപ്പം ആർ ജയകുമാർ കൂടി ചേർന്നിരിക്കുന്നു.

ഡോൾബി അറ്റ്‌മോസിന്റെ സകലമാന സാധ്യതകളും വെളിവാക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറിംഗും ശബ്ദലേഖനവും കോൾമയിർ കൊള്ളിക്കുന്ന ഗംഭീരൻ ഫ്രെയിമുകളിലൂടെയാണ് ലിജോയുടെ ജല്ലിക്കട്ട് തുടങ്ങുന്നത്. മിന്നിമായുന്ന ദൃശ്യങ്ങളും കാതിൽ അലയുയർത്തുന്ന ശബ്ദവിന്യാസങ്ങളും ചേർന്ന് നമ്മളെ ആ ഹൈറേഞ്ച് ഇടുക്കി ഗ്രാമത്തിൽ എത്തിക്കുന്നു. അധികം വൈകുംമുമ്പ് ഗ്രാമത്തിനൊപ്പം നമ്മളും ഓട്ടം ആരംഭിക്കുകയായി. പഴയ കാല വാണിജ്യ സിനിമകളിലെ പോലെ സിനിമയിലേക്ക് പ്രവേശിച്ച് 16 മിനിറ്റ് കഴിഞ്ഞാണ് ജല്ലിക്കട്ടെന്ന ശീർഷകം കാണിക്കുന്നത്. ലിജോയുടെ കുസൃതിയായിത്തന്നെ ഇതിനെ കാണാം.

അഭിനേതാക്കളെയോ കഥാപാത്രങ്ങളെയോ ഏതെങ്കിലും സന്ദര്ഭങ്ങളെയോ സിനിമയിൽ മുഴപ്പിച്ച് കാണിക്കുന്നില്ല. പകരം പോത്തിന്റെ ഓട്ടത്തിനിടയിലുള്ള യാദൃശ്ചികസംഭവങ്ങളുടെ ഒഴുക്കായിട്ടാണ് സിനിമയെ ലിജോ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയിൽ രണ്ട് ഫ്‌ളാഷ്ബാക്ക് സീനുകളുണ്ട്. പച്ചയായ ജീവിതമല്ലാതെ ഗിമ്മിക്കുകൾ ഒന്നുമില്ല. ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രഫി. ദീപു ജോസഫ് എഡിറ്റിങ്. ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ആന്റണി വർഗീസ്, ശാന്തി ബാലചന്ദ്രൻ, ജാഫർ ഇടുക്കി എന്നിവർ പ്രധാന നടീനടന്മാർ. ഇതേസമയം, സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ അവരെക്കാൾ വലിയ താരമാകുന്നത് ആ പോത്ത് തന്നെയാണ്. ഒപ്പം ബിജിയെം ചെയ്ത പ്രശാന്ത് പിള്ളയും അത് ലേഖനം ചെയ്ത രംഗനാഥ് രവിയും.

മനുഷ്യന്റെ ഉള്ളിലെ ആദിമ ചോദനകൾ അവനെ മൃഗമാക്കുന്നു വെന്ന് പറഞ്ഞുകൊണ്ടാണ് ലിജോ ജല്ലിക്കെട്ട് നിർത്തുന്നത്. സിനിമയുടെ ക്ളൈമാക്‌സ് ഞെട്ടിക്കുന്നതാണ്. തിയേറ്ററിൽ നിന്ന് ഇറങ്ങിയാലും വളരെയേറെ കാലം അത് മനസിനെ വേട്ടയാടും. മാസ്റ്റർ ഓഫ് കയോസ് (Chaos) എന്ന് ടോറന്റോയിൽ നിരൂപകർ ലിജോയെ പുകഴ്ത്തിയത് വെറുതെയല്ലെന്ന് ഒപ്പ് വെക്കുന്ന ക്ളൈമാക്‌സ്.
ജല്ലിക്കട്ട്; ഗംഭീരമായൊരു ദൃശ്യ ശ്രവ്യാനുഭവം.


Click it and Unblock the Notifications