സൂപ്പർടെൻ മലയാളം മൂവീസ് 2019 — ശൈലന്റെ റിവ്യൂ
179 മലയാളസിനിമകൾ ആണ് 2019 ൽ പ്രദർശനത്തിന് എത്തിയത് എന്നതാണ് വിക്കിപീഡിയ പ്രകാരം ഒരു ഏകദേശകണക്ക്. 199 എണ്ണം എന്നൊക്കെ വരെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സത്യമാവാം. കാരണം, സ്വകാര്യസ്‌ക്രീനിംഗും ക്ഷണിക്കപ്പെട്ട സ്‌ക്രീനിംഗും ഫിലിം ഫെസ്റ്റിവലുമൊക്കെയായി, ഈ ലിസ്റ്റിൽ പെടാത്ത പത്ത് പുതിയ സിനിമയെങ്കിലും ഞാൻ തന്നെ പോയ വർഷം കണ്ടിട്ടുണ്ട്. എന്നാൽ അതിനൊപ്പം തന്നെ ഔദ്യോഗികമായി റിലീസ് പ്രഖ്യാപിച്ച് തിയേറ്റർ ലിസ്റ്റിട്ട് പോസ്റ്ററുമൊട്ടിച്ച ശേഷം ഒറ്റ പ്രേക്ഷകനും വരാതെ ഒറ്റ പ്രദർശനം പോലും നടക്കാതെ പോയ സിനിമകളും ലിസ്റ്റിൽ ധാരാളമുണ്ട് എന്നത് വൈരുധ്യമാണ്.
നഷ്ടങ്ങളുടെ കോടിക്കണക്ക് നിരത്തുക എന്നത് വർഷാന്ത്യ കണക്കെടുപ്പുകളുടെ ഒരു പതിവ് രീതി ആണ്. പക്ഷെ ചെലവായ കൊടികളൊക്കെ മാറ്റിവച്ചു സത്യസന്ധമായി ചിന്തിച്ചാൽ മലയാളസിനിമയെ സംബന്ധിച്ച് മികച്ച ഒരു വർഷമായിരുന്നു കടന്നുപോയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ മികച്ച പത്ത് സിനിമകൾ കണ്ടുപിടിക്കാൻ , മോഡറേഷൻ മാർക്ക് നൽകി കോരുവല വീശി എണ്ണം തികക്കേണ്ട അവസ്ഥ ഉണ്ടായിരുന്നുവെങ്കിൽ, 2019 ൽ മികച്ചതെന്ന് പറയാവുന്ന പത്തല്ല, പതിനഞ്ചോ ഇരുപതോ സിനിമകൾ തന്നെ ലിസ്റ്റ് ഔട്ട് ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല. എല്ലാ മാസങ്ങളിലും തന്നെ നല്ല സിനിമകൾ തിയേറ്ററുകളിൽ എത്തി. എല്ലാ കാലങ്ങളിലും പ്രേക്ഷകന് തിരഞ്ഞെടുക്കാൻ രണ്ടും മൂന്നും ഗംഭീരസിനിമകൾ സ്‌ക്രീനുകളിൽ ഉണ്ടായി. കേരളത്തിലെ ഉൾനാടുകളിലെ പഴയകാല ബി, സി ക്ലാസ് ടാക്കീസുകൾ പോലും 4കെ സ്ക്രീനും അറ്റ്മോസ് സൗണ്ട് ക്രമീകരണവുമായി renovate ചെയ്ത് റിലീസിംഗ് സെന്ററുകളായി മാറിയത് മറ്റൊരു പ്രധാന മാറ്റമായിരുന്നു.
രണ്ട് നാളെങ്കിലും തിയേറ്ററിൽ തുടർന്ന സിനിമകളിൽ ഭൂരിഭാഗവും റീവ്യൂ പർപ്പസിൽ കണ്ട ഒരാളെന്ന നിലയിൽ വിവിധ രീതികളിൽ ശ്രദ്ധേയമായ പത്ത് സിനിമകൾ ആണ് താഴെ കൊടുക്കുന്നത്. ഇതൊരു ടോപ്പ്ടെൻ കൗണ്ട് ഡൌൺ ലിസ്റ്റ് അല്ല. ഏത് നമ്പർ വേണമെങ്കിലും ഏത് പടത്തിനും കൊടുക്കാം. അതോടൊപ്പം തന്നെ ഈ ലിസ്റ്റിൽ പെടുത്താവുന്ന വളരെയേറെ സിനിമകൾ പുറത്തുണ്ട് താനും.

1. ജെല്ലിക്കെട്ട്
ടൊറന്റോയിൽ നല്ല അഭിപ്രായം നേടി വന്ന സിനിമ ഒരു പോത്തിന്റെ സ്റ്റിൽ മാത്രം വച്ച് മാർക്കറ്റ് ചെയ്തിട്ടും മലയാളികൾ തിയേറ്ററിൽ ജെല്ലിക്കെട്ടിനെ ഒരു ഉത്സവമാക്കി മാറ്റി. സിനിമയുടെ അന്തസത്തയും അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും എക്കാലവും പ്രസക്തമാണ്. കലാപങ്ങളുടെ തമ്പുരാൻ എന്നൊരു വിളിപ്പേരും ഇതോടെ ലിജോയ്ക്ക് സ്വന്തമായി.

2. ഉണ്ട
ഛത്തീസ്ഗഡിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ കേരളാപോലീസ് സംഘത്തിന്റെ നിസ്സഹായത. ഭരണകൂടത്തിനും മാവോയിസ്റ്റ് ടെററിസത്തിനും ഇടയിൽ പെട്ട് ചതയുന്ന തദ്ദേശീയരായ ആദിവാസികളുടെ ദൈന്യം. എല്ലാ അർത്ഥത്തിലും പൊളിറ്റിക്കൽ ആയിരുന്നു ഖാലിദ് റഹ്മാന്റെ ഉണ്ട. മമ്മുട്ടിയെ പോലൊരു നടനെ എങ്ങനെയാണ് പുതു ജനറേഷൻ സിനിമയിൽ സ്‌പെയ്‌സ് ചെയ്യുകയെന്നും ഖാലിദ് നൈസായിട്ട് കാണിച്ച് തന്നു. മാണിസാറിന് ചുറ്റും കറങ്ങിയില്ല സിനിമ എല്ലാ ക്യാരക്ടറുകളും മിഴിവുള്ളതായിരുന്നു. പ്രത്യേകിച്ചും ഓംകാർ ദാസ് മണിക്പുരിയുടെ കഥാപാത്രം മായില്ല കാലങ്ങളോളം

3. ലൂസിഫർ
പരമ്പരാഗതമായ തട്ടുപൊളിപ്പൻ വാണിജ്യ സിനിമ കാലഘട്ടത്തിനനുസൃതമായ ചടുലതയോടെ പറഞ്ഞാൽ ഇപ്പോഴും സാധ്യത വളരെയേറെ ആണെന്ന് പൃഥ്വിരാജ് തെളിയിച്ചു. എല്ലാ അർത്ഥത്തിലും സംവിധായകന്റെ സിനിമയായിരുന്നു ലൂസിഫർ. ആൾക്കൂട്ടത്തിന്റെ ഇൻസ്റ്റലേഷൻ നടപ്പാക്കി വിന്യസിക്കുന്ന കാര്യത്തിലായാലും നെടുമ്പള്ളി സ്റ്റിഫൻ ഉൾപ്പടെയുള്ള ഓരോ ക്യാരക്റ്ററുകളെയും തന്റെ കോപ്പിബുക്ക് ശൈലിയിൽ ചലിപ്പിക്കുന്ന കാര്യത്തിലായാലും ലൂസിഫറിന്റെ ഓരോ മുക്കിലും മൂലയിലും സംവിധായകൻ ഉണ്ടായിരുന്നു. 200 കോടിയുടെ ബിസിനസ്, 150 കോടി തിയേറ്റർ വരവ് അതിൽ 39 കോടി ബുക്ക് മൈ ഷോ കളക്ഷൻ, ആമസോൺ പ്രൈമിൽ റെക്കോർഡ് സ്ട്രീമിങ് റൈറ്റ് അങ്ങനെ എല്ലാ അർത്ഥത്തിലും മലയാളസിനിമയെ ലൂസിഫർ നെക്സ്റ്റ് ലെവലിൽ എത്തിച്ചു.

4. ഇഷ്‌ക്
ഒരു കാര്യവുമില്ലാതെ രക്ഷാകർതൃത്വത്തിന്റെ അമിതഭാരവും പേറി ജീവിക്കുന്ന ശരാശരി മലയാളി പുരുഷന് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് ആയിരുന്നു ക്ളൈമാക്സിലെ വസുധയുടെ (ആൻ ശീതൾ ) ആ നടുവിരൽ പ്രയോഗം. പ്രണയത്തിന്റെ മാധുര്യവും മോറൽ പോലീസിങ്ങിന്റെ പീഡാനുഭവങ്ങളും പ്രതികാരത്തിന്റെ ആണത്ത പ്രഘോഷങ്ങളും കഴിഞ്ഞ് സംവിധായകൻ അനുരാജ്ഉം എഴുത്തുകാരൻ രതീഷ് രവിയും അത് സ്പെയ്സ് ചെയ്തിരിക്കുന്നതും കിറു കൃത്യമായി തന്നെ. ഷെയ്‌നിന്റെയും ഷൈനിന്റെയും ഷൈനിംഗ് പെർഫോമൻസ്.

5. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
ഇതുപോലെയുള്ള കുണ്ടാമണ്ടന്മാരെ, പൊതുവെ ദോഷൈകദൃക്കുകളായ മലയാളിയുടെ മുന്നിൽ അവതരിപ്പിച്ചു വിജയിപ്പിച്ചെടുക്കുക എന്നത് ചില്ലറ കാര്യമല്ല. പക്ഷെ ഒരു 101%എന്റർടൈനറായ കുഞ്ഞപ്പന്റെ മുന്നിൽ മലയാളികളെ വീഴ്ത്തിക്കളഞ്ഞത് രതീഷ് ബാലകൃഷ്ണപ്പൊതുവാൾ എന്ന സംവിധായകന്റെ മിടുക്ക്. കുഞ്ഞപ്പന് ഓപ്പോസിറ്റ് നിന്ന ഭാസ്കരപ്പൊതുവാൾ എന്ന സുരാജിന്റെ അസാമാന്യ പ്രകടനം ആൻഡ്രോയിഡിനെ കൂടി ജീവസുറ്റതാക്കി

6. പ്രതി പൂവൻ കോഴി
മലയാളി സമൂഹത്തിന് അത്യാവശ്യമായിരുന്ന ഒരു സിനിമയാണ്. താൻ ആഗ്രഹിക്കാതെ ശരീരത്തിൽ വന്നു പതിക്കുന്ന ഒരു സ്പർശം പോലും ഒരു സ്ത്രീയെ എങ്ങനെയാണ് അസ്വസ്ഥയാക്കുന്നത് എന്ന് കാണിച്ചുതരുന്നതിൽ റോഷൻ ആൻഡ്രൂസ് പൂർണമായും വിജയിച്ചു. രണ്ടാം വരവിലെ മഞ്ജുവിന്റെ എണ്ണം പറഞ്ഞ ഹെവി പെർഫോമൻസ്. അവസാനത്തെ പത്തുമിനിറ്റൊക്കെ അന്യായം.

7. കെട്ട്യോളാണ് എന്റെ മാലാഖ
കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രസക്തിയും അത് ഗൗരവമൊട്ടും പോകാതെ നൈസായി പകർത്തിയിരിക്കുന്നു എന്നതുമാണ് ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത്. സംവിധാനം നിസാം ബഷീർ. പാളിപ്പോകാൻ സകല സാധ്യതയുമുള്ള സ്ലീവാച്ചൻ എന്ന കട്ടപ്പനക്കാരൻ മലയാളി പുരുഷനെ ആസിഫ് അലി കയ്യടക്കത്തോടെ ഗംഭീരമാക്കി. ഒരു പക്ഷേ പേര് മാത്രമാണ് സിനിമയുടെ നെഗറ്റീവ് ഫാക്ടർ

8. വൈറസ്
ഒരു നാട് നേരിട്ട ഒരു വൻ പ്രതിസന്ധിയെ അതിന്റെ അലയൊലികൾ ഒടുങ്ങും മുൻപ് വൈഡ് കാൻവാസിൽ സിനിമയായി പകർത്തിവെച്ച് ആഷിക് അബു വിസ്മയം തീർത്തു. ഡോക്യൂമെന്ററി ആയി മാറുമായിരുന്ന ഒരു കണ്ടന്റിനെ ഒരു ഉദ്വേഗ ജനകമായ ഒരൊന്നാംതരം മെഡിക്കൽ ത്രില്ലർ ആക്കി മാറ്റി എന്നതാണ് വൈറസിന്റെ മികവ്. ഇത്തരം സിനിമകൾ ഇവിടെ സാധ്യമാകുന്നു എന്നത് മാത്രമല്ല, അവ തിയേറ്ററിൽ വിജയമാകുന്നു എന്നതും അഭിമാനകരം.

9. തണ്ണീർ മത്തൻ ദിനങ്ങൾ
ഓർക്കുമ്പോൾ എക്കാലവും തണുപ്പ് പകരുന്ന ഒരു അനുഭവമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. പ്ലസ് ടു ക്ലാസ് റൂമിലല്ല സത്യത്തിൽ ഗിരീഷ് എ ഡി ക്യാമറ വച്ചത്. ആ കുട്ടികളുടെ മനസ്സിൽ ആണ്. അവരുടെ ജീവിതം അവരുടെ സംസാരം അവരുടെ ദിനങ്ങൾ. നാടകത്തെ നിഷ്കരുണം ഒഴിവാക്കി കളഞ്ഞു എന്നതാണ് തണ്ണീർ മത്തനെ സംഭവമാക്കി മാറ്റിയത്. 2 കോടിയിൽ താഴെ മുതൽ മുടക്കി അൻപത് കോടി ക്ലബ്ബിൽ കയറുന്ന വിസ്മയവും അവിടെ നടന്നു.

10. കുമ്പളങ്ങി നൈറ്റ്സ്
കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ അതീവ വിചിത്രവും എന്നാൽ അതി സാധാരണവുമായ നിത്യ ജീവിതം ശ്യാം പുഷ്ക്കരൻസ്കൂളിന്റെ എല്ലാവിധ മിഴിവോടെയും ഡീറ്റൈലിങ്ങോടെയും പകർത്തിയിട്ട മധു സി നാരായണൻ സിനിമ മലയാളികൾ ആഘോഷമാക്കി മാറ്റി. സൗബിൻ, ഷെയിൻ, ശ്രീനാഥ് ഭാസി , അന്ന ബെൻ, ഗ്രെയ്‌സ് തുടങ്ങി എല്ലാവർക്കും കുമ്പളങ്ങി വേറെ ലെവൽ സമ്മാനിച്ചു. പ്രേക്ഷകർക്കും.
മുൻപേ പറഞ്ഞ പോലെ ഈ ലിസ്റ്റിലേക്ക് യാതൊരു മനസാക്ഷിക്കുത്തും കൂടാതെ ചേർക്കാവുന്ന പത്തോ അതിലധികമോ പടങ്ങൾ ഇറങ്ങി എന്നതാണ് 2019 ന്റെ സവിശേഷത. 2020 നെ കൂടുതൽ പ്രതീക്ഷയുറ്റതാക്കാനും ഇത് കാരണമാകുന്നു. കാത്തിരിക്കാം .


Click it and Unblock the Notifications