ജയസൂര്യയുടെ ആക്ഷൻ പൂരം, രതീഷ് വേഗയുടെ കുടമാറ്റം; കുറച്ചുകൂടി കളർ ആവാമായിരുന്നു — ശൈലന്റെ റിവ്യൂ
ശൈലൻ
മഞ്ജു വാര്യരുടെ ജന്മദേശമാണ് പുള്ള് എന്ന് കേട്ടിട്ടുണ്ട്. 'പാതിരാ പുള്ളുണർന്നു പരൽമുല്ല കാവുണർന്നു " എന്നൊരു പാട്ടിൽ ആയമ്മ ഡ്യുയറ്റ് അഭിനയിച്ചിട്ടുമുണ്ട്. പുള്ളിനെ കുറിച്ച് ഇത്രയും കാലം നമ്മൾക്കുള്ള പൊതുവിജ്ഞാനം ഇത്രയാണെന്നിരിക്കെ ജയസൂര്യ പുള്ള് ഗിരിയായി വരുന്ന സിനിമയാണ് തൃശൂർ പൂരം.

തൃശൂരിനടുത്തുള്ള ഗ്രാമപ്രദേശമാണ് പുള്ള്. അവിടെ നിന്നുള്ള ഒരു ക്രിമിനൽ ക്യാരക്ടർ. ക്രിമിനലാണെങ്കിലും അയാൾ നായകനാണല്ലോ. അതിനാൽ തമോഗുണങ്ങൾക്ക് കൃത്യമായ ന്യായീകരണങ്ങൾ കാണും. ശൈവചിഹ്നങ്ങൾ ഉടലിലെമ്പാടും ഉണ്ടാവും. ഗിരിയും അങ്ങനെ തന്നെ.

ഗിരിയുടെ ജീവിതം. അതിലെ ബാലകാണ്ഡം തന്നെ ഡാർക്ക് ഷെയിഡി ലേക്ക് പാളിയത് ഡീറ്റൈൽഡ് ആയി കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. പാത്രസൃഷ്ടിയുടെ ഫൗണ്ടേഷൻ നന്നായിട്ടുണ്ട്. ഗിരിയുടെ ബാല്യകാലം ചെയ്ത പയ്യനും കട്ടകലിപ്പ്. അതിൽ കൂടുതൽ തുടർന്ന് നമ്മൾ പ്രതീക്ഷിക്കുന്നത് സ്വാഭാവികം.

ഭേദപ്പെട്ട ഗാനങ്ങൾ സൃഷ്ടിച്ചിട്ടുള്ള, (മോഹൻലാലിൻറെ സിംഗിങ് കരിയറിലെ ഏറ്റവും മികച്ച ഗാനം സമ്മാനിച്ചിട്ടുള്ള ) മ്യൂസിക് കമ്പോസർ ആയ രതീഷ് വേഗ ഒരു തിരക്കഥാകൃത്ത് ആയി കുടമാറ്റം നടത്തുന്നു എന്നതാണ് തൃശൂർ പൂരത്തിന്റെ സ്ക്രിപ്റ്റിനെ സംബന്ധിച്ച ഏറ്റവും വലിയ കൗതുകം. രതീഷ് തുടക്കത്തിലൊക്കെ വെറൈറ്റി പരീക്ഷിക്കുന്നുണ്ടെങ്കിലും, പിന്നീട് ശരാശരി പാതയിലേക്ക് ഗിയർ തട്ടുന്നതും ഒടുവിലെത്തുമ്പോൾ ആർക്കാനോ വേണ്ടി ഓക്കാനിക്കുന്നപോലെ എങ്ങനെയൊക്കെയോ എഴുത്ത് അവസാനിപ്പിക്കുന്നതുമാണ് കാണാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ മൊത്തം തലവരയും അങ്ങനെയാവുകയല്ലേ തരമുള്ളൂ..

ആക്ഷൻ ജോണറിൽ ഉള്ള സിനിമകൾക്ക് പൊതുവെ ഒരു വിഷയപരിമിതി ഉണ്ട്. ഫോർമാറ്റും ഫോർമുലയും വച്ചുകൊണ്ട് മാത്രമേ അതുമുന്നോട്ട് കൊണ്ടുപോകാനാവൂ. അതൊക്കെ ഉൾക്കൊണ്ടുകൊണ്ട് ആക്ഷൻ സിനിമകൾ നിർലോഭം ആസ്വദിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ തൃശൂർ പൂരം ബോറടിപ്പിക്കുന്നു എന്ന് വേറൊരു മാധ്യമത്തിൽ എഴുതിയ റിവ്യൂകാരിയിൽ ആവോളം പുച്ഛം വാരിവിതറി കൊണ്ട് ആണ് ഞാൻ സിനിമയ്ക്ക് കേറിയത്. പക്ഷെ ഇടവേള എത്തിപ്പോഴേക്കും എനിക്കും നന്നായി ബോറടിച്ചു എന്നത് നഗ്നസത്യം.

ക്ളീഷേകളുടെ അയ്യരുകളി ആയി മാറുകയാണ് ഇന്റർവെൽ കഴിയുമ്പഴെക്കും തൃശൂർ പൂരം. സ്വതവേ ദുർബല പോരാത്തതിന് ഗർഭിണിയും എന്ന് പറഞ്ഞപോലെ ദുർബലമായ സ്ക്രിപ്റ്റിനെ മെയ്ക്കിംഗ് കൊണ്ട് മറികടക്കാൻ സംവിധായകൻ രാജേഷ് മോഹനന് സാധിക്കുന്നില്ല.

ഉദാഹരണത്തിന് ക്ളൈമാക്സില് സംവിധായകന്റെ കയ്യിൽ ദുർബലമെങ്കിലും ഒരു തുറുപ്പ് കാർഡ് ഉണ്ടായിരുന്നു. പക്ഷെ അതിനെ ഒട്ടും സിനിമാറ്റിക്കോ ഡ്രമാറ്റിക്കോ ആക്കി മാറ്റാൻ ശ്രമിക്കാതെ ശൂ.. എന്നങ്ങോട്ട് പൊക്കി കാണിക്കുകയാണ് അദ്ദേഹം നിരുപാധികം.. മറ്റു കാർഡുകളൊന്നും ഇറക്കാതെ നേരിട്ട്.. എന്തുകാര്യം. എന്തുഫലം.

'ജയസൂര്യയുടെ സ്ക്രീൻ പ്രെസൻസ്, ആക്ഷൻ സീക്വൻസുകൾ, ആർ ഡി രാജശേഖരിന്റെ പൊളിച്ച ക്യാമറവർക്ക്, മുരുകൻ, മണിക്കുട്ടൻ, സുദേവ് നായർ എന്നിവ തൃശൂർ പൂരത്തിന്റെ പോസിറ്റീവ് ഫാക്ടേഴ്‌സ് ആണ്. സാബുമോൻ പ്രശനവില്ലനാവുന്നതിൽ പാളിപ്പോവുന്നു. സുബ്രമണ്യ പൂരത്തിലെ യും ആമേനിലെയും അടാറു ചെല്ലക്കിളി സ്വാതി റെഡ്ഢി ആണ് നായിക. പക്ഷെ ക്ടാവ് നന്നായി ക്ഷീണിച്ചിരിക്കുന്നു. സീറോ സൈസ് ആക്കാനുള്ള ശ്രമത്തിൽ ആ ഗ്രെയ്സ് അങ്ങ് പോയി.
പൂരം വേണ്ടത്രയങ്ങാട്ട് കളറായില്ല എന്ന് അടിവര.


Click it and Unblock the Notifications











