ആസിഫിന് അനിയൻ ഭാഗ്യമാണ്.. ജീ ബൂം ബാ യ്ക്ക് ശൈലൻ എഴുതിയ റിവ്യു
ശൈലൻ
കോമഡി ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുത്തിയാണ് ജീ ബൂം ബാ എന്ന മലയാള സിനിമ ഇന്ന് തിയേറ്ററിൽ എത്തിയിരിക്കുന്നത്. ആസിഫ് അലിയുടെ സഹോദരൻ ആയ അഷ്‌കർ അലി നായകനായിരിക്കുന്ന ജീ ബൂം ബാ സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായകനായ രാഹുൽ രാമചന്ദ്രനാണ്. നിർമ്മാണം സച്ചിൻ വി ജി.

ഒരു ഫ്‌ളാറ്റ് സമുച്ചയത്തിൽ ന്യൂ ഇയർ ഈവനിങ്ങിനോട് അനുബന്ധിച്ച് പലരുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളും അവയുടെ ഏകീകരണവും എന്നുവേണമെങ്കിൽ ജീ ബൂം ബാ യുടെ പ്രമേയത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. സംവിധായകൻ ആയ രാഹുൽ രാമചന്ദ്രനും ലിമു ശങ്കളും ചേർന്നാണ് ജീ ബൂം ബായുടെ ഒറിജിനൽ സ്റ്റോറി എന്ന് ക്രെഡിറ്റ് ലിസ്റ്റിൽ കാണുന്നു. ഈ രണ്ടുപേരുടെ കൂടെ വിവേക് രാജ് കൂടി ചേർന്നാണത്രേ സ്‌ക്രീൻപ്ലേ തയാർ ചെയ്തിരിക്കുന്നത്. ആളുകൂടിയാൽ പാമ്പ് ചാവില്ല എന്ന നാട്ടുചൊല്ലാണ് സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ ബാക്കിയാവുക.

ഇവർ മൂന്നു പേരും തച്ചിന് അധ്വാനിച്ചിട്ടും ജീ ബൂം ബായുടെ ഫസ്റ്റ് ഹാഫിന്റെ കാര്യം കട്ടപ്പൊകയാണ്. സംവിധായകൻ ആവാൻ നടക്കുന്ന ബേസിൽ കഞ്ഞിക്കുഴിയും ഒപ്പമുള്ള രണ്ട് ഏർത്തുകളും തേരാപാര നടക്കുന്നു. ഡയാന എന്ന സിനിമാനടി ആത്മഹത്യാ സൂചനകളോടെ എഫ് ബി ലൈവിൽ വന്ന് സംസാരിക്കുകയും വീണ്ടും ലൈവ് വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.. എന്തോ മാന്ത്രികദ്രാവകമുള്ള ഒരു ജീ ബൂം ബാ കുപ്പി നഷ്ടപ്പെട്ടുപോയ ഡോൺ എന്ന് പേരായ ഒരു മുട്ടൻ അധോലോകക്കാരനും അയാളുടെ ലോക്കൽ ഫ്രാൻചൈസി ഡോൺ ആയ ക്ലേ രവിയും ഒപ്പമുള്ള കർണൻ, നെപ്പോളിയൻ, ഭഗത് സിംഗ് സീരീസ് വിഡ്ഢി കൂശ്മാണ്ഡങ്ങളും അത് തിരിച്ച് പിടിക്കാൻ പാഞ്ഞു നടക്കുന്നു.. അത്രയൊക്കെയെ നമ്മൾക്ക് മനസ്സിലാവൂ..

അതിനപ്പുറം ക്യാരക്ടറുകൾക്ക് എന്തെങ്കിലും ഐഡന്റിറ്റിയും വ്യക്തിത്വവും നല്കുവാണോ സംഭവങ്ങൾക്ക് എന്തെങ്കിലും ക്ലാരിറ്റി നൽകാനോ ഒന്നും സ്ക്രിപ്റ്റിന്റെയോ സംവിധായകന്റെയോ ഭാഗത്ത് നിന്ന് ഒരു ശ്രമവും നടക്കുന്നതായി കാണുന്നില്ല. നായകന്റെയും ഒപ്പമുള്ളവരുടെയും കാര്യമാണ് അപ്പോൾ ഏറ്റവും ദയനീയം. എന്നാൽ സെക്കന്റ് ഹാഫിലേക്ക് കടക്കുന്നതോട് കൂടി കാര്യങ്ങൾ കുറെയേറെ മെച്ചപ്പെടുകയും ഒടുവിൽ ഒടുവിലെത്തുമ്പോൾ ജീ ബൂം ബാ ഏകദേശം എന്റർടൈന്മെന്റ് സാധ്യതകളുള്ള ഒരു ലെവലിലേക്ക് എത്തുകയും ചെയ്യുന്നു..

ഇന്റർവെൽ കഴിയുമ്പോൾ ഫ്‌ളാറ്റിൽ നടക്കുന്ന രണ്ട് കൊലപാതകങ്ങളുടെ കുരുക്കിലേക്കാണ് ബേസിൽ കഞ്ഞിക്കുഴിയും സംഘവും എത്തുന്നത്. എന്നാൽ അതിന്റെതായ യാതൊരു സംത്രാസവും നായകനോ സിനിമയ്ക്കോ സംവിധായകനോ ഇല്ലാത്തതിനാൽ നമ്മൾക്ക് ചുമ്മാ ഇരുന്ന് കൊടുത്താൽ മതി. നടിയുടെ ആത്മഹത്യ/കൊലപാതകലൈവുമായി ബന്ധപ്പെട്ട് പൊലീസിന് വിളമ്പികൊടുക്കുന്ന റീഗർ മോർട്ടിസ് തത്വമൊക്കെ തിയറട്ടിക്കലി നല്ല മൂവ് ആയിരുന്നെങ്കിലും തിയേറ്ററിൽ പ്രത്യേകിച്ചു ചലനമൊന്നുമുണ്ടാക്കിയില്ല.

ബേസിൽ കഞ്ഞിക്കുഴി അഥവാ അഷ്‌കർ അലി ലുക്കിലും കോസ്റ്റിയുംസിലും ഒക്കെ പൊളിയാണെങ്കിലും ചലനങ്ങളും ഡയലോഗ് ഡെലിവറിയിലുമൊക്കെ നിർജീവൻ ആണ്. ആസിഫ് അലി എന്ന മികച്ച നടന് സഹോദരൻ തന്നെക്കാൾ മികച്ച അഭിനയം നടത്തി എന്നതിന്റെ പേരിൽ ജീവിതത്തിൽ തത്കാലം പെരുന്തച്ചൻ കോംപ്ലക്‌സ് അനുഭവിക്കേണ്ടി വരില്ല എന്ന് തോന്നുന്നു. ആ കണക്കിന്ന് സഹോദരൻ അദ്ദേഹത്തിന്റെ ഭാഗ്യമാണ്. ജീ ബൂം ബാ എന്ന സിനിമയുടെ പ്രധാനപരിമിതികളിൽ ഒന്നും നായകൻ ആയ അഷ്‌കർ ആണ്..

ഒപ്പമുള്ള സഹന്മാർ രണ്ടുപേർ ആകട്ടെ അഷ്കരിന്റെ സ്മാർട്നെസില്ലായ്മയ്ക്കപ്പുറം നല്ലരീതിയിൽ വെറുപ്പിക്കുക കൂടി ചെയ്യുന്നു. പക്ഷെ ക്ലേ രവി ആയി വരുന്ന ബൈജുവണ്ണൻ ക്യാരക്ടറുന്റെ പരിമിതികളെ മറികടന്ന് പൂണ്ടുവിളയാടുന്നു പതിവുപോലെ. സബ് ഇൻസ്‌പെക്ടർ വത്സനായി വരുന്ന കേസന്വേഷണത്തിന് കണ്ണൻ ആവട്ടെ നല്ല രീതിയിൽ പഴയകാല (80കളിലെ) ജഗതിയെ ഓർമിപ്പിക്കുന്നത് കണ്ടപ്പോൾ നൊസ്റ്റാൾജിയയും സന്തോഷവും തോന്നി. അഞജു കുര്യൻ ആണ് ഡയാന. നേഹ സക്സേനയാണ് ഭേദം..
പ്രത്യേകിച്ച് എടുത്തു പറയാനൊന്നുമില്ലാത്ത ഒരു ബിലോ ആവറേജ് പടമായ ജീ ബൂം ബായുടെ ഒരേയൊരു ഹൈലൈറ്റ് അതിലുപയോഗിച്ചിരിക്കുന്ന മലയാളം റാപ്പ് സോംഗ് ആണ്. ചുമ്മാ പൊളി.


Click it and Unblock the Notifications











