ഇങ്ങേർക്ക് കൊടുത്തില്ലയെങ്കിൽ പിന്നെ ആർക്ക് കൊടുക്കും ഓസ്കാർ — ശൈലന്റെ റിവ്യു
ശൈലൻ
ലോകം ഈവർഷം ഏറ്റവും പ്രതീക്ഷയർപ്പിച്ച് കാത്തിരുന്ന സിനിമ "ജോക്കർ" കഴിഞ്ഞ ആഴ്ച ആയിരുന്നു വേള്‍ഡ് വൈഡ് റിലീസ് എങ്കിലും കേരളത്തിൽ വിരലിലെണ്ണാവുന്ന സെന്ററുകളിൽ മാത്രമേ പ്രദർശനത്തിനെത്തിയിരുന്നുള്ളൂ. തൃശൂരിന് വടക്ക് കോഴിക്കോട്ടെ ഒറ്റ തിയേറ്ററിൽ മാത്രമായിരുന്നു ഷോ. സിനിമാപ്രേമികൾ കേരളത്തിലങ്ങോളമിങ്ങോളമുള്ള തിയേറ്ററുകളുടെ എഫ് ബി പേജുകളിൽ നിരാശ അടക്കാനാവാതെ രോഷപ്രകടനം നടത്തി പൊങ്കാലയിട്ടു . ഏതായാലും ഒരാഴ്ച വൈകിയാണെങ്കിലും ജോക്കർ കേരളത്തിൽ ഉടനീളമുള്ള തിയേറ്ററുകളിൽ എത്തിയിരിക്കുന്നു.

'ജോക്കർ' എന്ന സമാനതകളില്ലാത്ത സിനിമാനുഭവത്തെ പീഡിതന്റെ ഇതിഹാസം എന്ന് ഒറ്റ വാചക ത്തിൽ വിശേഷിപ്പിക്കാം.. നെഞ്ചത്ത് ഒരു പടുകൂറ്റൻ പാറക്കല്ല് കയറ്റിവച്ച അനുഭവം തിയേറ്ററിൽ ഇരിക്കുമ്പോൾ മാത്രമല്ല, പുറത്തിറങ്ങി വളരെ കാലത്തേക്ക് കൂടി നമ്മളെ പിന്തുടരും.

ഡാർക്ക് നൈറ്റിലെ സൂപ്പർവില്ലന്റെ ഓർമ്മകളിൽ ആക്ഷൻ ഡ്രാമ പ്രതീക്ഷിച്ച് വരുന്നവരെ ടോഡ് ഫിലിപ്പിന്റെ ജോക്കർ നിരാശപ്പെടുത്തിയേക്കാം. ഇത് വേറെ ലെവൽ ഐറ്റമാണ്. ത്രില്ലടിപ്പിക്കുന്ന ഒന്നും ഇതിലില്ല. അവഗണനയും ലോകത്തിന്റെ പുച്ഛവും തുച്ഛനായ ഒരുവന്റെ ജീവിതത്തിൽ വരുത്തുന്ന മെറ്റമഫോർസിസ്. അതിൽ നിന്നുളവാകുന്ന മനസ് മരവിച്ച ക്രൂരതകൾ.. അയാൾ അനുഭവിച്ച നൊമ്പരങ്ങളുടെ കടൽമൂളക്കം മാത്രമാണ് അതിൽ നിന്ന് പ്രസരിക്കുന്നത്. എന്നിട്ടും ഈ സിനിമ തിയേറ്ററിൽ അക്രമവാസന വളർത്തുന്നു എന്ന് പ്രതിഷേധപ്പെട്ടവരെ ഓർത്ത് ലജ്ജിക്കാം. നിങ്ങളെ ഏറ്റവും കുറഞ്ഞ പക്ഷം വിഡ്ഢികൾ എന്ന് വിളിക്കാം.

1981. അക്രമങ്ങളും തൊഴിലില്ലായ്മയും ധനികന്മാരുടെ അഹന്തകളും നിറഞ്ഞ ഗോതോം സിറ്റി. അതിന്റെ ഇരുണ്ട ഓരത്ത് താൻ ശരിക്കും ജീവിച്ചിരിക്കുന്നവനാണോ എന്നുപോലും തിരിച്ചറിയാനാവാത്ത വിധം അപകര്ഷതയിലൂന്നിയ അസ്തിത്വവ്യഥകളുമായി ഒരു പാവം സ്റ്റാൻഡ് അപ്പ് കൊമേഡിയൻ. അധികം നമ്പറുകളൊന്നുമില്ല കയ്യിൽ. അയാളുടെ തമാശ പോലെ ജീവിതവും പരാജയത്തിലേക്ക് വീഴുകയാണ്. അസുഖബാധിതയായ അമ്മയെ പരിചരിക്കുന്നതിൽ മാത്രമാണ് അയാളുടെ നേരിയ സന്തോഷം. താൻ ജീവിക്കുന്ന ലോകം ഒരു ശതമാനം പോലും തന്റേതായ ഒന്നല്ല എന്ന നിരന്തരമായ അസ്വസ്ഥത ആർതർ ഫ്ലെക്കിന്റെ ഉള്ളകത്തെ ഞെരിച്ചമർത്തി സംഘർഷനിർഭരമാക്കുകയാണ്.

ഡി സി കോമിക്ക് സൂപ്പർ വില്ലനായ ജോക്കറിന് ടോഡ് ഫിലിപ്പും സിൽവർ സ്കോട്ടും ചേർന്ന് ഇതാദ്യമായി ഒരു ജീവിതം കൊടുക്കുകയാണ്. നിരന്തരാവഹേളിതനായ ഒരു പരാജിതകോമാളിയിൽ നിന്നും ജോക്കർ എന്ന അതികായന്റെ ക്രൂരതകളിലേക്കുള്ള ആന്തരികപ്രയാണം തിരക്കഥയുടെ ഇഴകളിൽ സുഭദ്രമാണ്. പക്ഷെ അതിനെയും ഒരുപാട് മറികടക്കുന്ന അകലത്തിലാണ് വാക്വിൻ ഫീനിക്സ് എന്ന നടന്റെ അസാമാന്യ നടനചാതുരി.. ആർതറിന്റെ കത്തുന്ന നെഞ്ചകം...ചിലമ്പിച്ച സംഭാഷണങ്ങൾ.. അപകര്ഷതയിൽ പൂണ്ട ചലനങ്ങൾ.. വിഷാദത്തിൽ നിന്നെണീറ്റ നടപ്പുകൾ.. ഉന്മാദം തേച്ച ചുവടുകൾ.. അസ്ഥാനത്തുയർന്നു പൊങ്ങുന്നതും നിയന്ത്രിക്കാനാവാത്തതുമായ കഴുതച്ചിരി..

ആർതർ മാത്രമേയുള്ളൂ സ്‌ക്രീനിൽ മാത്രമല്ല ചുറ്റിലും ആന്തരീക്ഷത്തിലും സിനിമ വിട്ടിറങ്ങുമ്പോൾ മുന്നിൽ നടക്കുന്ന ആൽക്കൂട്ടത്തിലും എല്ലാം എല്ലാം ആർതർ ഫ്ലെക്ക് മാത്രം . അയാളുടെ ശബ്ദം.. ശ്വാസമിടിപ്പുകൾ.. mesmerising എന്നൊക്കെ പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ ഇതാണ്.. ഇതുമാത്രമാണ്.. ഒരു നടനും ഒരു കഥാപാത്രവും പ്രേക്ഷകനെ ഈയടുത്ത കാലത്തൊന്നും ഇതുപോലെ വേട്ടയാടിയിട്ടുണ്ടാവില്ല. മനസിനെ ഉഴുതുമറിച്ചിട്ടുണ്ടാവില്ല. ഇങ്ങേർക്ക് കൊടുക്കാനല്ലെങ്കിൽ പിന്നെ ഈ ഓസ്കാർ അവാർഡൊക്കെ എന്തിനാണ്?

ആക്സിഡന്റലി ആണെങ്കിലും, താൻ നിമിത്തം പൊട്ടിപ്പുറപ്പെട്ട, ഗോതോം സിറ്റിയിലെ, ക്ലൗണുകളുടെ കലാപത്തെയും കൊള്ളിവെപ്പുകളെയും അപകടാവസ്ഥയിൽ മൃതപ്രാണനായി കിടക്കുന്നിടത്ത് നിന്നും ഉയിർത്തെഴുന്നേറ്റു കാറിന്റെ ബോണറ്റിൽ കയറിനിന്ന് ആർതർ ആൾക്കൂട്ടത്തിന്റെ അധിപനെന്നപോൽ നോക്കി കാണുന്ന ആ ഒരൊറ്റ മുഹൂർത്തം. വായിൽ നിന്നും ചുരക്കുന്ന ചോരയെ ചുണ്ടുകൾക്കിരുവശത്തേക്കും വിശാലമാക്കി നീട്ടി വരച്ച് അയാൾ നടത്തുന്ന മുഖത്തെഴുത്ത്.. ഓ
ഗോഡ്എന്തൊരു കാഴ്ചയാണത്. ഇലകളില്ലാത്ത മുൾചെടികൾ കാണ്ഡങ്ങളിൽ പുഷ്പിക്കുന്നതിന്റെ ഒരു മൂർച്ചയുള്ള കാറ്റ് വീശുമപ്പോൾ മനസിൽ.. അനിർവചനീയതയുടെ ..അള്‍ട്ടിമേറ്റ്

സംഭവിക്കുന്ന കാലഘട്ടത്തിനെ പൂർണ്ണമായി ധ്വനിപ്പിക്കും വിധമുള്ള ക്യാമറാടോണുകളും വേവിന്റെ നീരാവിത്തലോടലേല്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറിംഗും സംഭാഷണങ്ങളുടെ രചനമികവും ജോക്കറിനെ വൈകാരികമായി ഹൃദയത്തിലേക്ക് പച്ചകുത്തിയിടുന്ന ഘടകങ്ങൾ ആണ്.. എന്റെ ജീവിതം ഒരു വലിയ ട്രാജഡി ആണെന്ന് കരുതി ഇത്രകാലം ഞാൻ വേവലാതിപ്പെട്ടു, എന്നാൽ ഇപ്പോൾ തിരിച്ചറിയുന്നു അതായിരുന്നു അതൊരു വലിയ കോമഡി എന്ന ആർതറുടെ ഭാഷണം.. മുറായിയുമായി ടി വി ഷോയിൽ പങ്കെടുത്തുകൊണ്ട് പറയുന്ന വാക്കുകൾ ഒക്കെ കരള് കത്തിക്കുന്നു..

ഒടുവിൽ ജയിലിൽ സൈക്യാട്രിസ്റ്റിന് മുന്നിലും അയാൾ പുകവലിച്ചു കൊണ്ട് തന്റെ സ്വതസിദ്ധമായ ചിരിയിൽ മുഴുകുകയാണ്. വാട്‌സ് സോ ഫണ്ണി ആര്‍തര്‍
? ജീവിതത്തിൽ അയാൾ ഏറ്റവുമധികം കേട്ടിട്ടുള്ള ആ ചോദ്യം സൈക്യാട്രിസ്റ്റിൽ നിന്നും ഉയരുന്നു..
ആം തിങ്കിങ് എബൗട്ട് എ ജോക്ക്
. വീണ്ടും വീണ്ടും ചിലമ്പിച്ച ആ വേദനിപ്പിക്കുന്ന ചിരി..
"ഞാൻ കൂടി ചിരിക്കട്ടെ.. പറയൂ"
വനിതയായ ബ്ലാക്ക് വംശജയായ ആ സൈക്യാട്രിസ്റ്റിനൊപ്പം നമ്മളെ കൂടി തകർത്തുതരിപ്പണമാക്കുന്ന ഉത്തരം..
സോറി, യു വോണ്ട് ഗെറ്റ് ഇറ്റ്.
അയാൾ ജീവിച്ച ജീവിതം മുഴുവനും അതിലുണ്ട്..
തുടർന്ന് ഇടനാഴിയുടെ അര്ധതാര്യതയിലേക്ക് രക്തസ്നാതമായ കാൽപാടുകൾ പതിപ്പിച്ച് കൊണ്ട് തന്റെ ടിപ്പിക്കൽ ചുവടുകൾ വച്ചുള്ള പിന്മടക്കം..
ആ ചോരപ്പാടുകൾ മായാതെ തന്നെ കിടക്കും.. എന്നും..
തിയേറ്റർ കാഴ്‌ച മിസ്സായിരുന്നെങ്കിൽ എന്റെ സിനിമസ്വാദനജീവിതം പാഴായി പോയേനെ എന്ന് നിസ്സംശയം പറയാവുന്ന അപാരമായ ഒരു അനുഭൂതിയാണ് ജോക്കർ


Click it and Unblock the Notifications