ബ്ലൂ മിറാക്കിൾ; നീലക്കടലിന്റെ മായാജാലങ്ങൾ...ഹൃദയസ്പർശിയാണ് — ശൈലന്റെ റിവ്യൂ
ശൈലൻ
സിനോപ്സിസ് വായിച്ചപ്പോൾ ഒട്ടും താല്പര്യം തോന്നാതെ സ്ഥിരം അണ്ടര്‍ഡോഗ്
ഐറ്റം എന്ന മുൻവിധിയും ആയിട്ടാണ് ഏറ്റവും പുതിയ അമേരിക്കൻ മൂവി ബ്ലൂ മിറാക്കിൾ കാണാനിരുന്നത്. ആദ്യത്തെ ഷോട്ടിൽ തന്നെ മുൻവിധി തെറ്റി. പിന്നെ ഒറ്റയിരുത്തമായിരുന്നു. 96മിനിറ്റ് നേരമുള്ള സിനിമ മുഴുവൻ തീർത്താണ് എണീറ്റത്. ഫാസ്റ്റ് ഫോര്‍വേര്‍ഡ് ബട്ടണ് അതിനിടയിൽ ഒരു റോളും ഉണ്ടായില്ല താനും. നായകനായ ഒമറിന്റെ, കടലിലേക്ക് മുങ്ങിപ്പോവുന്ന, ഒരു സ്വപ്നത്തിന്റെ ദൃശ്യമായിരുന്നു തുടക്കം. പിന്നീട് പലവട്ടം അയാൾ കടലും വെള്ളവുമായി ബന്ധപ്പെട്ട ദു:സ്വപ്നങ്ങൾ കാണുന്നതായി കാണുന്നുണ്ട്. തന്റെ ഓർമ്മകൾ തുറക്കുന്ന ഒരിടത്ത് അയാൾ പറയുന്നു, എട്ടാം വയസിൽ അയാളുടെ പപ്പ കടലിൽ മുങ്ങിയാണ് മരിച്ചത് എന്ന്.
അതേ കടൽ തന്നെ ഒടുവിൽ നീന്തൽ പോലും അറിയാത്ത അയാൾക്ക് ഭാഗ്യവും അതിജീവനവും കൊണ്ടുവരുന്നു. റിയൽ ലൈഫ് ഇൻസിഡന്റിനെ വച്ചാണ് ജൂലിയോ ക്വന്റാന എന്ന സംവിധായകൻ 'ബ്ലൂ മിറാക്കിൾ' ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ എറ്റവും അധികം പ്രൈസ് മണി ഉള്ള ഫിഷിംഗ് ടൂർണമെന്റ് ആയ ടെക്‌സാസിലെ, ബിസ്ബീ ബ്ലാക്ക് ആൻഡ് ബ്ലൂ ഫിഷിംഗ് ടൂർണമെന്റിൽ 2014ൽ, അതുവരെ ഫിഷിംഗ് എന്തെന്ന് ജീവിതത്തിൽ പരിചയമില്ലാത്ത ഒരു ഒമറും ടീമും ചാംപ്യന്മാരായ സംഭവം ആണ് സിനിമയുടെ ഉള്ളടക്കം. ആ ട്രോഫി നേടുന്ന ആദ്യത്തെ മെക്സിക്കൻ ടീം കൂടി ആയിരുന്നു ഒമറിന്റെ കാസാ ഹോഗർ.

2014ൽ തന്നെയാണ് സിനിമയിലും സംഭവങ്ങൾ തുടങ്ങുന്നത്. സ്ഥലം മെക്‌സിക്കോയിലെ കാബോ സാൻ ലൂക്കാസ്. അവിടെ ഒമർ എന്ന യുവാവ് ഭാര്യ റബേക്കയ്ക്കൊപ്പം തെരുവുകുട്ടികൾക്കായി നടത്തുന്ന ഷെൽട്ടർ ആണ് കാസാ ഹോഗർ. ഓർഫൻസായ, പലപ്രായത്തിലുള്ള, പത്തുമുപ്പത് ആണ്‍കുട്ടികളെ
അവിടെ മക്കളെ പോലെ വാത്സല്യത്തോടെ ഒപ്പം താമസിപ്പിച്ച് അവർക്കൊപ്പം കഴിയുകയാണ് ഒമറും റബേക്കയും. കുട്ടികൾ അയാളെ പാപ്പാ ഒമർ എന്നാണ് സ്നേഹത്തിൽ വിളിക്കുന്നത്.
സ്നേഹമൊക്കെ ലാവിഷ്ഷാണെങ്കിലും, ഇത്രയും കുട്ടികളെ തീറ്റിപ്പോറ്റുന്നതിനാൽ ഒമറും കാസാ ഹോഗറും ഭീമമായ ഒരു സംഖ്യ കടത്തിൽ ആണ്. പരിഹരിക്കാൻ മുന്നിൽ മാർഗങ്ങൾ ഒന്നും ഇല്ലെങ്കിലും നിങ്ങളെ ഞാൻ തെരുവിലേക്ക് തിരികെ വിടില്ല എന്നാണ് ഒമർ കുട്ടികളോട് പറയുന്നത്. അത് എങ്ങനെ എന്ന് അയാൾക്കുമറിയില്ല, കുട്ടികൾക്കും അറിയില്ല, ആർക്കുമറിയില്ല. എന്നാലോ അയാൾക്ക് കാര്യമായ ടെൻഷൻ ഒന്നുമില്ല താനും. അതിനിടെ ആണ് പരുക്കനും അഹങ്കാരിയുമായ അടുത്ത കക്ഷിയുടെ എൻട്രി.
ക്യാപ്റ്റൻ വെയ്ഡ്. രണ്ട് തവണ ബിസ്‌ബീ ട്രോഫി നേടിയ ഏക ക്യാപ്റ്റൻ എന്നാണ് അയാളുടെ അഹങ്കാരം. ജീവിതത്തിൽ എല്ലാവർക്കും ഉള്ളിൽ നിന്നും മഹത്വത്തിലേക്കുള്ള വിളി വരും. അപൂർവം ചിലർ അത് കേട്ട് മഹാന്മാരാകും. മറ്റുള്ളവർ റിസ്‌ക്കെടുക്കാൻ മടിച്ച് സേഫ് ആയി വീട്ടിൽ ഒതുങ്ങിക്കൂടും എന്നാണ് ക്യാപ്റ്റന്റെ ഭാഷ്യം. ബോട്ടിൽ തന്നെയാണ് അയാൾ താമസിക്കുന്നത്. മറ്റൊരു സാഹചര്യത്തിൽ ആണ് ഒമറും കുട്ടികളും ക്യാപ്റ്റൻ വെയ്‌ഡിനെ കണ്ടുമുട്ടുന്നത് എങ്കിലും പിന്നീട് അവർക്ക് ഒരുമിക്കേണ്ടി വരുന്നു.
യഥാർത്ഥ സംഭവമെങ്കിലും ഒട്ടും ത്രില്ലിംഗ് അല്ലാത്ത ഒരു വിഷയം. എല്ലാ ഭാഷകളിലുമായി പലവട്ടം കണ്ടുകഴിഞ്ഞ കഥാഗതികൾ. എല്ലാവർക്കും അറിയാവുന്നതും ഊഹിക്കാവുന്നതുമായ ക്ളൈമാക്‌സ്. എന്നിട്ടും ബ്ലൂ മിറാക്കിൾ ഒരു മോശം പ്രോഡക്റ്റ് അല്ല.. ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഫീൽ ആയി മാറുന്നു. ഉള്ളിൽ തട്ടുന്ന നന്മ അതിനുണ്ട് എന്നത് തന്നെ കാരണം. മനോഹരമായി അത് ദൃശ്യവൽക്കരിക്കുകയും ചെയ്തിരിക്കുന്നു.
നീലനിറത്തെ അതിന്റെ എല്ലാ പൊലിമകളോടെയും വൈവിധ്യത്തോടെയും സ്പെക്ട്രവൽക്കരിച്ചിരിക്കുന്നു സിനിമയുടെ ആദിമധ്യാന്തമുള്ള എല്ലാ ഫ്രെയിമുകളിലും. നീലക്കടൽ, നീലാകാശം, നീല അഴിമുഖം, നീലനദി, നീലവസ്ത്രങ്ങളണിഞ്ഞ ക്യാരക്‌ടറു കൾ, നീലച്ചുമരുള്ള കെട്ടിടങ്ങൾ, നീലച്ചായം പൂശിയ വാഹനങ്ങൾ തുടങ്ങി നോക്കുന്നിടത്തും കാണുന്നിടത്തും എല്ലാം നീല മാത്രമേ ഉള്ളൂ . നീല കാണാത്ത ഒറ്റ ഫ്രെയിം പോലും സിനിമയിൽ ഇല്ല. സംവിധായകന്റെ കോണ്‍സപ്റ്റിനെ യാഥാർത്ഥ്യമാക്കാൻ ക്യാമറാമാനും പ്രൊഡക്ഷൻ ഡിസൈനറും കുറച്ച് പാടുപെട്ടിട്ടുണ്ടാവനം. എന്തായാലും റിസൽട്ട് കിടു ആണ്.
യഥാർത്ഥ കാസാ ഹോഗർ സംഭവത്തിൽ ക്യാപ്റ്റന്റെ സഹായമില്ലാതെ തന്നെയാണ് ഒമറും കുട്ടികളും ബിസ്‌ബീ ട്രോഫി നേടിയത് എന്നാണ് ചരിത്രം. ലൈഫ് ഈസ് മോർ ദാൻ ഫിക്ഷൻ എന്നു പറയുന്നത് വെറുതെ ആണോ. സിനിമയിൽ ഒമറിന്റെയും കുട്ടികളുടെയും ക്യാപ്റ്റൻ വെയ്ഡിന്റെയും റബേക്കയുടെയും എല്ലാം പ്രകടനം ഗംഭീരം. എല്ലാവരും സിനിമ കഴിഞ്ഞും കൂടെപ്പോരുന്നു. ഒമർ- ജിമ്മി ഗോണ്‍സാലസ് ക്യാപ്റ്റൻ വെയ്ഡ് - ഡെന്നീസ് ക്വായ്ഡ്. സംവിധാനം- ജൂലിയോ ക്വന്റാന. സ്‌ട്രീമിംഗ് നെറ്റ്ഫ്ലിക്സിൽ.
Recommended Video
സിനിമ കഴിഞ്ഞും കഥാപാത്രങ്ങള്‍ മനസില്‍ നില്‍ക്കുന്ന മനോഹരമായി ദൃശ്യവല്‍ക്കരിച്ച ചിത്രമാണ് ബ്ലൂ മിറാക്കിള്‍.


Click it and Unblock the Notifications