കാടകലം നമ്മളോട് പറയുന്നത്
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും ആദിവാസി വിഭാഗത്തോടുള്ള അവഗണനയും വരച്ചു കാട്ടുകയാണ് കഴിഞ്ഞ ദിവസം OTT റിലീസ് ചെയ്ത കാടകലം എന്ന ചിത്രം. മലയാളത്തിൽ ആദിവാസികളുടെ ജീവിതം പ്രേമേയമാക്കിയ നിരവധി സിനിമകൾ ഉണ്ടെങ്കിലും അവയിൽ പലതും ആദിവാസി വിഭാഗക്കാരുടെ വിദ്യാസമില്ലായിമയെയും അവരുടെ നിസ്സഹായ അവസ്ഥയെയും കളിയാക്കികൊണ്ടുള്ളത് ആയിരുന്നു എന്നാൽ അതിൽ നിന്നൊക്കെ തീർത്തും വത്യസ്തമാണ് അച്ഛൻ മകൻ ആത്മബന്ധത്തിന്റെ കഥ കാടിന്റെ പശ്ചാത്തലത്തിൽ പറഞ്ഞു തുടങ്ങുന്ന കാടകലം. ആദിവാസികളുടെ ജീവിത രീതി, ആചാരം, ജീവിത സാഹചര്യങ്ങൾ, ഭക്ഷണ രീതി, വസ്ത്രധാരണം ഇവയെല്ലാം ഒരു പരിധി വരെ ചിത്രത്തിൽ സത്യസന്ധമായി തന്നെ വരച്ചു കാണിച്ചിട്ടുണ്ട്. എന്നാൽ ഭാഷയിൽ അല്പം കൃത്രിമത്വം ഉണ്ടോ എന്നു സംശയിക്കാം
ആധുനിക മനുഷ്യന്റെ ആദിവാസികളോടുള്ള മനോഭാവം ചിത്രത്തിൽ വ്യക്തമായി തന്നെ പറയുന്നു. ആദിവാസികൾ എല്ലാ കാലവും അവഗണയും അവഹേളനവും അനുഭവിക്കേണ്ടവർ തന്നെയാണെന്നുള്ള സമൂഹത്തിലെ ചിലരുടെ കാഴ്ചപ്പാടുകൾ ചില കാഥാപാത്രങ്ങൾ പറയാതെ പറഞ്ഞു വെക്കുന്നു
കുടിവെള്ളം പോലും പണം കൊടുത്തു വാങ്ങേണ്ട നഗരജീവിതങ്ങളുടെ അവസ്ഥയും ഫ്ലാറ്റിൽ കുട്ടികൾക്ക് നഷ്ടപെട്ടുപോവുന്ന കളിക്കളങ്ങളും,പ്രകൃതിയെ അറിയാതെയുള്ള ജീവിതവും ഇതെല്ലാം പ്രേക്ഷകനെ ഇരുത്തി ചിന്തിപ്പിക്കും സുഖഭോഗങ്ങളോടുള്ള മനുഷ്യന്റെ ആർത്തി, പ്രകൃതിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം, ആദിവാസി വിഭാഗങ്ങളോടുള്ള ചൂഷണങ്ങൾ എന്നിവയൊക്കെ അതിശയയോക്തി കലർത്താതെ സിനിമ നമ്മളോട് പറയുന്നു. ആദിവാസികൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ചികിത്സയുടെ ആഭാവവും ചിത്രം തുറന്ന് കാട്ടുന്നു. അങ്ങനെ അച്ഛൻ മകൻ സ്നേഹ ബന്ധത്തിലൂടെ കാടകലം അനേകം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.

കാടിന്റെ പച്ചപ്പിനിടയിലെ കറുത്ത ജീവിതങ്ങളുടെ അവസ്ഥ വളരെ വ്യക്തമായി ചൂണ്ടികാണിക്കാൻ സംവിധായകനും തിരക്കഥകൃത്തിനും ഒരുപരിധി വരെ കഴിഞ്ഞിട്ടുണ്ട്. കാടിന്റെ നിശബ്ദ്ദതയും, സൗന്ദര്യവും ശബ്ദവിന്യാസം കൊണ്ടും ചായാഗ്രഹണ മികവ് കൊണ്ടും സിനിമയിലുടനീളം പ്രേക്ഷകന് കാടിന്റെ അനുഭൂതി നൽകുന്നു. സിനിമയിൽ അച്ഛനും മകനും ആയി അഭിനയിച്ച മാസ്റ്റർ ഡാവിഞ്ചിയും, സതീഷ് കുന്നോത്തും യഥാർത്ഥ ജീവിതത്തിൽ അച്ഛനും മകനും ആണ് . രണ്ടുപേരുടെയും പെർഫോമൻസ് പ്രേക്ഷകനെ വിസ്മയിപ്പിക്കും എന്നു തീർച്ചയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കുഞ്ഞാപ്പുവിനെ അവതരിപ്പിച്ച ഡാവിഞ്ചി മലയാള സിനിമയിലെ ഒരു ഭാവി വാഗ്ദാനം തന്നെയാണ്.
സിനിമയിലെ ചില കഥാപാത്രങ്ങളുടെ അഭിനയം ശരാശരി മാത്രമാണ്. പ്രത്യേകിച്ച് പുതുമുഖങ്ങൾ. വലിച്ചു നീട്ടലുകൾ ഇല്ലാതെ ചിത്രം പ്രേക്ഷകനെ ബോറടിപ്പിക്കാതെ കൊണ്ടുപോവുന്നു. ഫീൽ ഗുഡ് ഫോർമാറ്റിലാണ് ചിത്രം അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ബിജിബാൽ ആലപിച്ച കനിയെ എന്ന ഗാനം സിനിമയുടെ ആത്മാമാശംമാണ്. വരികൾ എഴുതിയത് ബി കെ ഹരിനാരായണൻ ആണ് അച്ഛൻ മകൻ ബന്ധത്തിന്റെ ആഴവും,അച്ഛൻ മകന് കൊടുക്കുന്ന ഉപദേശവും,കാടിന്റെ മനോഹാരിതയും വരികളിൽ പ്രതിഫലിക്കുന്നുണ്ട്. ജയഹരിയുടെ സംഗീതവും എടുത്തു പറയേണ്ടത് തന്നെയാണ്.
കാട്,മരം,പുഴ ഇവക്കെല്ലാംസംഭാഷണത്തിലൂടെ അമ്മയുടെ പരിവേഷം നൽകാൻ തിരക്കഥകൃത്തുക്കൾ ശ്രദ്ധിച്ചിട്ടുണ്ട്. അതുപോലെ ഏകാധ്യാപക വിദ്യാലയത്തിലെ ടീച്ചർ കുഞ്ഞാപുവിന് നൽകുന്ന ഉപദേശം അത് നമ്മളോട് ഓരോരുത്തരോടും കൂടിയുള്ളതാണ്. ചില സമയത്ത് ഡോക്യൂമെന്ററി സ്വഭാവത്തിലേക്ക് ചിത്രം വഴിമാറുന്നുണ്ടെങ്കിലും ശക്തമായ പ്രമേയം സിനിമയെ ശ്രദ്ധേയമാക്കുന്നു. ഒരുപാട് പരിമിതികൾ നിറഞ്ഞതാണെങ്കിലും ഈ സിനിമ പറയാനുള്ള കാര്യം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. സിനിമയുടെ അവസാനം പ്രകൃതിയുടെ ശത്രു മനുഷ്യൻ തന്നെയാണെന്ന് സംവിധായകൻ പറഞ്ഞുവെക്കുന്നു.
സഗിൽ രവീന്ദ്രനാണ് കാടകലം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ ജിന്റോ തോമസും സഗിൽ രവീന്ദ്രനും ചേർന്നാണ് എഴുതിയിരിക്കുന്നത്. ക്യാമറ റജി ജോസഫ്. ആമസോൺ uk, us പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത കാടകലം ഇന്ത്യയിൽ റിലീസ് ചെയ്തത് നീസ്ട്രീം, റൂട്സ് പ്ലാറ്റ്ഫോമുകളിൽ ആണ്.
Recommended Video
ഫീൽഗുഡ് സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകനെ തീർച്ചയായും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണ് കാടകലം


Click it and Unblock the Notifications











